Translate

Sunday, February 28, 2021

മുഖം നഷ്ടപ്പെട്ടവർ

  

 പെനാംഗ് ബിസ്ട്രോ  റെസ്റ്റോറന്റിൽ വൈകുന്നേരം ഭക്ഷണം കഴിച്ച്  പടികൾ ഇറങ്ങുമ്പോൾ ആണ് ശ്രദ്ധിച്ചത്.
പരിചിതമായ മുഖം.
നരകയറിയ ഗോട്ടീയും കട്ടിയുള്ള കറുത്ത ചതുരൻ ഫ്രേമിട്ട കണ്ണടയുടെ മുകളിലുള്ള തിളങ്ങുന്ന നെറ്റിയും.
മാത്തൻ?
അതെ മാത്യൂസിന്റെ ഛായയുണ്ട്.
ഒരു നിമിഷം ചിന്തിച്ചു, "ചോദിച്ചാലോ?"
സാധാരണ ആരേയും അങ്ങോട്ട്  കേറി പരിചയപ്പെടുത്താൻ മിനക്കെടാറില്ല.
ഭാര്യും മകളും പുറത്ത് ഏതോ കടയുടെ വിൻഡോ ഷോപ്പിങ് നടത്തുന്നു.
തിരിച്ചു പടികൾ കയറി,
" എക്സ്ക്യൂസ് മീ, ആർ യൂ മാത്യൂസ്?"
അയാളുടെ മുഖം ഒന്ന് പരിഭ്രമിച്ചു, പിന്നെ പുഞ്ചിരി വന്നു.
"ഡാ.. നീയിവിടെ?"
"അയ്യോ.. ഇതാരാ! ഡോക്ടറോ?"
"ഞാൻ ഒരു കോൺഫറൻസിനു വന്നതാണ്. രണ്ട് ദിവസം ഇവിടെയുണ്ട്. നീയിവിടെയാണെന്ന് അറിഞ്ഞില്ല. പിന്നെ എന്തൊക്കെ?"

മാത്തൻ  നോർത്ത് കരോലിനയിലെ  ഷാർലെറ്റിൽ ചേസ് ബാങ്കിൽ ജോലിയാണ്. ഞാൻ അവനെ കോളേജിൽ വച്ച് പരിചയമുണ്ടായിരുന്നു. പിന്നീട് ഒരിക്കൽ ഗൾഫിലും വീണ്ടും കണ്ടുമുട്ടി.
 അവന്റെ അനിയൻ ഗൾഫിൽ വച്ച് എനിക്ക് ഫ്ളാറ്റ് കണ്ടുപിടിക്കാൻ സഹായിച്ചിട്ടുണ്ട്. അന്ന് ഒറ്റാൻ തടിയായിരുന്നു.  ഫുജൈറയിൽ ഗ്രേ മക്കൻസിയിലുണ്ടായിരുന്നു. പിന്നീട് ഏതോ അമേരിക്കൻ കമ്പനി കുവൈറ്റിലെ അമേരിക്കൻ ഡിഫൻസിന്റെ ഫുഡ് സപ്ളൈ  ചെയ്യുന്ന കോൺട്രാക്റ്റ് അവനു കൊടുത്തു. ദുബായിൽ ഇന്റർകോണ്ടിനെന്റലിൽ നിന്നും വിളിച്ചു ഒരുദിവസം ഞാനുമായി കുറേനേരം സംസാരിച്ചു.
"അല്ലാ, അവനെവിടെയാണിപ്പോൾ?"
"ഇവിടെയുണ്ട്. ആ കാര്യത്തിനായിട്ടാണ് ഞാൻ വന്നത്. ആകെ പ്രശ്നങ്ങളാണ്. ഒരു പിടിയും കിട്ടുന്നില്ല. നിന്നെക്കണ്ടത് നന്നായി."
"എന്താണ് പ്രശ്നം?"
"കുറേ പറയാനുണ്ട്. ഇന്ന് ഫ്രീയാണോ?"
"ഫ്രീ ആക്കാം. നീ പറ"
മാത്തനെ ഭാര്യയ്ക്കും മകൾക്കും പരിചയപ്പെടുത്തി.
"ഇവിടെയാണോ ജോലി?"
"അല്ല, ഒരു ബിസിനസ് ടൂറാണ്"
ഞാൻ മാത്തനെ നോക്കി. അവൻ എന്താണ് മറച്ചു പിടിക്കുന്നത്?
മാത്തൻ ഭക്ഷണം കഴിച്ചിട്ടില്ല. അതു കഴിഞ്ഞ് ഹോട്ടലിൽ വന്നാൽ സംസാരിക്കാൻ പറ്റുമോ എന്ന് അയാൾ ചോദിച്ചു.
എനിക്ക് പ്രത്യേകിച്ച് പരിപാടികൾ ഒന്നുമില്ല. നാളെ രണ്ട് മണിക്ക് ഒരു പോസ്റ്റർ പ്രെസന്റേഷനുണ്ട്. അത് രണ്ട് മണിക്കൂർ. പിന്നെ ഫ്രീയാണ്. ഭാര്യയും മകളും അവരുടെ സ്വന്തം ഷോപ്പിങ്ങും ഭക്ഷണക്കാര്യങ്ങളും നടത്തും. എനിക്ക് അതിൽ തലയിടേണ്ട.
ഏഴരയായപ്പോൾ മാത്തനെത്തി.
അനിയനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കയാണ്.
ജാമ്യത്തിൽ ഇറക്കി. പക്ഷേ കൈയിൽ  പാസ്സ്പോർട്ടില്ല. ആകെ പ്രശ്നമാണ്.
അതിനിടെ ഒരു സിക്ക് ഡ്രൈവറെ തെറിവിളിച്ച് അയാളുടെ കാറിന്റെ ടയറിലെ കാറ്റഴിച്ച് വിട്ടു. 
അത് ഒതുക്കി ത്തീർത്തു.
നാളെ  അമേരിക്കൻ എമ്പസിയിൽ പോയി പല പരിപാടികളുമുണ്ട്. പേപ്പറെല്ലാം  കളഞ്ഞുപോയതുകൊണ്ട് അതെല്ലാം ശരിയാക്കണം.
പ്രശ്നമെന്താണെന്ന് വച്ചാൽ  മാത്തൻ  പറഞ്ഞിട്ട് അവൻ കേൾക്കുന്നില്ല.
നാളെ കാലത്ത് എന്നെ ഹോട്ടലിൽ പിക്ക് ചെയ്യാൻ വരാമെന്നും പറഞ്ഞു മാത്തൻ രാത്രിയിൽ ബൈ പറഞ്ഞു പോയി.
കാലത്ത്  എട്ടടരയ്ക്ക് ടാക്സിയുമായി വന്നു.
" പെന്ററർ സ്ടീറ്റ്.. അമേരിക്കൻ എമ്പസി"
ഡ്രൈവർ ഏതോ ഭാംഗ്ര മ്യൂസിക് വച്ച്, ഐ പാഡിൽ അഡ്രസ്സ് കുത്തി.
മാത്തന് അപ്പോൾ ഒരു കോൾ വന്നു.
ഞാൻ ചെറുതായി ശ്രദ്ധിച്ചു.
മലയാളികൾ ആരോ ആണ്. "ഹോസ്പിറ്റൽ", "സൈക്യാട്രിസ്റ്റ്"  എന്നൊക്കെ കേട്ടു. 
"അവനെങ്ങനെയുണ്ട്?"
മാത്തൻ എന്നെ നോക്കിക്കൊണ്ട് ചോദിച്ചു.
എന്തോ പ്രശ്നമുണ്ട്.
ടാക്സിക്കാരനോട് പറഞ്ഞു,
"സെവൻ ഓക്ക് സൈക്യാട്രി സെന്റർ അറിയാമോ, അങ്ങോട്ട് വിട്ടോളൂ"
"അപ്പോൾ പെന്റർ സ്ടീറ്റ്?"
"വേണ്ട, പരിപാടി മാറി"
അയാൾ എന്തോ മറയ്ക്കുന്നു.
"വാട്ട് ഹാപ്പെന്ഡ്? അപ്പോൾ എമ്പസിയിലേയ്ക്കല്ല?"
"അവൻ എമ്പസിയിൽ പ്രശ്നമുണ്ടാക്കി. എനിക്കറിയില്ല."
എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ല.
അവന്റെ അനിയൻ ഒരു തവണ വിളിച്ചിട്ടുണ്ട്.
മാത്തന്റെ നമ്പറിനായി. 
അന്ന് അവനെന്തോ റിസർച്ച് ആണെന്നാണ് പറഞ്ഞത്. ഗവണ്മെന്റ് ജോലിയായിരുന്നു. കൂടുതൽ തിരക്കാൻ കഴിഞ്ഞില്ല. 
ഒരു ഫിലിപ്പിനോ പെണ്ണുമായി എന്തോ  അടുപ്പത്തിലായിരുന്നു. കല്യാണം കഴിച്ചോ എന്നറിയില്ല.
"അവന്റെ കല്യാണം കഴിഞ്ഞില്ലേ?"
"ഇല്ല. അവനെ നിർബന്ധിച്ചതാണ്. നാട്ടിൽ ഒരു നല്ല ബന്ധം എല്ലാം ഫിക്സായ സമയത്താണ് അവന്  വിസ കിട്ടി ഇങ്ങോട്ട് വന്നത്. പിന്നെ വലിയ കമ്മ്യൂണിക്കേഷൻ ഒന്നുമില്ലായിരുന്നു"
" നീ പറയൂ, പെട്ടെന്ന് ആർക്കെങ്കിലും സ്വഭാവത്തിൽ മാറ്റങ്ങൾ വരാൻ ബ്രെയിന്റെ എന്തെങ്കിലും  അസുഖം ആകുമോ?"
"വല്ല ഡ്രഗ്‌സ് എടുത്താലും സംഭവിക്കാം"
"ഏയ്‌, നിനക്കറിയില്ല, അവനത് ചെയ്യില്ല. പിന്നെ അങ്ങനെ ആണെങ്കിൽ അവൻ എമ്പസിയിൽ നിന്നും എനിക്ക് ഫോൺ ചെയ്യുമോ?"
"അറിയില്ല, പല തരത്തിലുള്ള ടെസ്റ്റുകൾ ചെയ്യാതെ പറയാൻ കഴിയില്ല. അവനെ സൈക്യാട്രി ഹോസ്പിറ്റലിൽ എന്തിനാണ് കൊണ്ടുപോയത്?"
"ആ, എനിക്കറിയില്ല."
മാത്തന്റെ കണ്ണുകളിൽ നനവ്.


(2)

സൈക്യാട്രി സെന്റർ എത്തി. ഞങ്ങളെ എൻട്രൻസിന് അടുത്ത് ഇറക്കി ടാക്സി പാർക്ക് ചെയ്തു. 

റിസപ്ഷനിൽ തിരക്കില്ല. ഒരു ചൈനക്കാരി പെണ്ണ് വിവരങ്ങൾ തിരക്കി. 

മാത്തൻ കൂടുതൽ വിവരങ്ങൾക്ക് ചോദിച്ചെങ്കിലും രക്ഷയില്ല. എല്ലാം പ്രൈവസിയാണ്. അവിടെയുള്ള ഒരു മലയാളി നഴ്സാണ് വിളിച്ചത്. ഇനി ഡ്യൂട്ടിയിലുള്ള ഒരു ശ്രീലങ്കൻ ഡോക്ടർ വന്നാൽ നേരിട്ട് സംസാരിക്കാം.

ഞങ്ങൾ പുറത്ത് വെയിറ്റ് ചെയ്തു.

"നമുക്ക് ടാക്സി വിട്ടാലോ? ഇപ്പോൾ തന്ന നല്ലൊരു എമൗണ്ട് ആയിക്കാണും" ഞാൻ പറഞ്ഞു.

"അത് പ്രശ്നമില്ല" മാത്തൻ പറഞ്ഞു. ഇവരുടെ സാമ്പത്തിക സ്ഥിതി അറിയില്ല.

പണ്ടും പൈസ പൊടിക്കാൻ യാതൊരു മടിയും കാട്ടാത്ത ടീമുകളാണ്.

"എന്തൊക്കെ ടെസ്റ്റാണ് ചെയ്യിപ്പിക്കേണ്ടത്?"

"അങ്ങനെ നമ്മുടെ നാട്ടിലെപ്പോലെ കേറിച്ചന്ന് ആ ടെസ്റ്റ്, ഈ ടെസ്റ്റ് എന്ന് പറയാനൊക്കില്ല. ഇത് കാനഡയാണ്. പിന്നെ ഇവിടെ കാര്യങ്ങൾ ഒക്കെ സാവകാശം പോലെയാണ്"

"അറിയാം.. MRI എടുത്താൽ അറിയാമോ?"

"MRI യിൽ കാണുന്ന കാര്യങ്ങളുണ്ട്, എന്നാലും ഇതുപോലത്തെ പെട്ടെന്ന് വരുന്ന പ്രശ്നങ്ങൾ കൂടുതൽ ഘട്ടം ഘട്ടമായി നോക്കണം. നമുക്ക് ആദ്യം ഇവിടെ എന്തൊക്കെ ചെയ്യുന്നു എന്നറിയണം."

കുറച്ചു കഴിഞ്ഞപ്പോൾ മാത്തനെ ചൈനക്കാരി വിളിച്ചു.

ഡോക്ടർ കാണാൻ തയ്യാറായിരിയ്ക്കുന്നു.

"നീയും വരു, എനിക്ക് മെഡിക്കൽ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ പറ്റുകയില്ല."

"അയാൾ ഇമ്മീഡിയേറ്റ് ഫാമിലിയോട് മാത്രമേ പറയൂ. ഞാൻ വന്നിട്ടും കാര്യമില്ല."

മാത്തൻ പോയി. അഞ്ച് മിനിറ്റ് കഴിഞ്ഞു എന്നേയും കൂട്ടി അകത്തേക്ക് പോയി.

ഡോക്ടർ വലിയ ജാഡക്കാരനൊന്നുമല്ല. ഇവിടെ ജനിച്ചതാണെന്ന് തോന്നുന്നു. ശ്രീലങ്കൻ ആക്സന്റ് ഒന്നുമില്ല.

"എന്താണ് നിങ്ങൾക്ക് അറിയേണ്ടത്?"

"അല്ലാ ഇൻഫെക്ഷൻ, ഡ്രഗ്സ് എന്നീ പ്രശ്നങ്ങൾ ഉണ്ടോ?"

"ഞങ്ങളുടെ പോളിസി പ്രകാരം പറയാൻ പ്രയാസമാണ്, എന്നാലും ഒന്നും കണ്ടിട്ടില്ല. എന്താണ് അങ്ങനെ ഒരു ചിന്ത വന്നത്?"

"അല്ല, അവന് അത്തരം ശീലങ്ങൾ ഒന്നുമില്ല."

"നേരത്തെ ഇതു പോലെ വയലന്റ് ആയി കണ്ടിട്ടുണ്ടോ?"

"പിന്നെ പുള്ളിയുടെ ഭാര്യ ഇന്ന് വന്ന് റിലീസ് ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ട്."

"അയാളുടെ ഭാര്യയോ? അയാൾ കല്യാണം കഴിച്ചിട്ടില്ല."

"അതേയോ? പിന്നെ ആരാണ് അയാളെ ഇവിടെ അഡ്മിറ്റ് ചെയ്തത്? ഗേൾഫ്രന്റ്?"

"അറിയില്ല സാർ"

മാത്തനും ഞാനും മുഖത്തോടുമുഖം നോക്കി.

(3)

എനിക്ക് അവിടെ കൂടുതൽ നിന്നാൽ വാൻകൂവർ മീറ്റിങ് കുളമാവും. ഉച്ചയ്ക്ക് എങ്കിലും തിരികെ കൺവെൻഷൻ സെന്ററിൽ എത്തണം. മാത്തനും ഞാനും തിരിച്ച് കാറിൽ കയറി.
എന്താണ് ചോദിക്കുക, എവിടെത്തുടങ്ങണം ? 
ഒരെത്തും പിടിയുമില്ലാത്ത ഖനീഭവിച്ച മിനിറ്റുകൾ.
അവൻ തന്നെ തുടങ്ങി, "നിന്റെ നാട്ടിലെ വീട്ടിൽ ആരാണ് ഇപ്പോൾ?"
"അമ്മയുണ്ട്. ഇവിടെയുണ്ടായിരുന്നു, രണ്ട് വർഷം മുൻപ് വരെ. പിന്നെ യാത്ര ചെയ്യാൻ ഇപ്പോൾ എളുപ്പമല്ലല്ലോ?"
"ശരിയാണ്. ഞാൻ നാട്ടിൽ പോയിട്ട് കുറച്ചു കാലമായി"

"അവനെങ്ങനെയുണ്ട്?"
"എന്ത് പറയാൻ!"
"കണ്ടിട്ട് മാറ്റമൊന്നും കാണുന്നില്ല. എല്ലാം ആരോ അവനെ ചതിച്ചതാണെന്നാണ് പറയുന്നത്"
"അവൻ എമ്പസിയിൽ എന്താണ് പ്രശ്നം ഉണ്ടാക്കിയത്?"
"അറിയില്ല, അവർ അവനെ സഹായിക്കാൻ ചെറിയ ഒരു ഫാക്ട് ഫൈന്റിങ്ങിനായി അകത്തേക്ക് വിളിച്ചു. അയാളുടെ സഹായവും ഒന്നും വേണ്ട, അവൻ കുറ്റമൊന്നും ചെയ്തിട്ടില്ല എന്നും പറഞ്ഞു ഓഫീസറോട് തട്ടിക്കയറി. അവനെ സഹായിക്കാനാണല്ലോ അതെല്ലാം ചെയ്തത്?"
"എന്നിട്ട്?"
"എന്നിട്ടെന്താ, വേറേ ഡോക്യുമെന്റ്സ് എടുത്ത് വരാൻ പറഞ്ഞു"
"ഇവിടെ എങ്ങനെ എത്തി?"
മാത്തൻ എന്നെ നോക്കി,
 "അതെങ്ങനെ എന്ന് അവനറിയില്ല. അവിടെയാണ് പലകാര്യങ്ങളും കണക്ട് ചെയ്യാത്തത്"

"അവനെ ഇവിടെ എത്തിച്ചത് ആരാണെന്ന് അവൻ പറഞ്ഞോ?"

"അവനറിയില്ല. ഞാൻ ആണെന്നാണ് അവൻ കരുതുന്നത്"
മാത്തൻ അതു പറഞ്ഞു നിശ്ശബ്ദനായി.
"അതെങ്ങനെ? നീ അമേരിക്കയിലല്ലേ?"
എനിക്കറിയാം. 
അവനറിയാത്ത, ഒരുപക്ഷേ പറയാനാഗ്രഹിക്കാത്ത പലതുമുണ്ട്.
ഡോൺട് ആസ്ക് ഡോൺട് ടെൽ പോളിസി.

"അവനെവിടെയായിരുന്നു ജോലി?"

"ഗവണ്മെന്റ് ജോലിയായിരുന്നില്ല. ഏതോ പ്രൈവറ്റ് കമ്പനിയാണ്, ബ്ളാക്ക് വാട്ടർ  എന്നായിരുന്നു പേര്. അതിന്റെ പേര് എന്തോ മാറ്റി അക്കാദമി എന്നോ മറ്റോ ആണ്"

മാത്തൻ വീണ്ടും വിവരമറിയിക്കാമെന്ന് പറഞ്ഞു എന്നെ കൺവെൻഷൻ സെന്ററിൽ വിട്ടു. 
മഴ തുടങ്ങി.
"ടേക്ക് കെയർ. ഒന്നുമില്ലെങ്കിലും,  അവന്റെ കാര്യം നോക്കാൻ മുതിർന്ന ആളല്ലേ. ശരിയാകും"
"അതേ, ശരിയാക്കണം. നീ വന്നത് വലിയ ഉപകാരമായി"
"ഏയ്, പോടാ, ഇതിൽ എനിക്ക് ഒന്നും ചെയ്യാൻ കഴിയാത്ത വിഷമം മാത്രമേയുള്ളൂ. ഞാൻ നാളേയേ പോകൂ, നീ വിളിക്കണം. മെസ്സേജ് ഇടണം. ടേക്ക് കെയർ മാൻ"
ചവിട്ടു പടികളിൽ വഴുക്കാതെ ചാറ്റൽ മഴയിൽ ഞാൻ ഓടിക്കയറി.

തിരിച്ചു റൂമിൽ എത്തി കുടുംബവുമായി ഡിന്നറിന് പോയി.
മാത്തനെ ഓർത്തത് ഫ്ളൈറ്റിൽ കയറിയപ്പോൾ ആണ്.
വെറുതെ ഗൂഗിൾ സെർച്ച് ചെയ്തു,

" Black water academi"

"We go where others wont and do what others can't"
ഞെട്ടിപ്പോയി.

എവിടേയോ, എന്തോ അവൻ പറയാത്ത ഏതോ കഥയുണ്ട്.
(4)

ആരാണ് അവർ?

ഡാളസ്സിലേയ്ക്കുള്ള ഫ്ളൈറ്റ് ഒരു വിധം നിറഞ്ഞു. ഭാര്യയും മോളും എതിർവശത്ത്. ഞാൻ ഒരു ഒഴിഞ്ഞ സീറ്റിൽ അറ്റത്ത്.
എന്തായാലും വിസ്തരിച്ച് ഇരുന്നു. ഫോൺ ഓഫാക്കി സീറ്റിന്റെ പിന്നിലെ പ്ളഗ്ഗിൽ കുത്തി.

മണിക്കൂറുകൾ കഴിയണം. വീണ്ടും ഇമിഗ്രേഷൻ ചെക്കും മറ്റും. ഇനി തിരിച്ചു വീട്ടിൽ എത്തുമ്പോൾ  പാതിരാത്രി ആകും.
പതുക്കെ കണ്ണടച്ചു.
"എക്സ്ക്യൂസ് മീ", ഒരു പരുക്കൻ സ്വരവും മിലിട്ടറി ഇഷ്യൂ ബാക്ക് പാക്കും എന്റെ മുഖത്തോടുരുമ്മിയപ്പോൾ ഞെട്ടി.
കറുത്ത ടീഷർട്ടും ജീൻസുമിട്ട കട്ട ജിമ്മന് ഞാൻ വഴിയൊരുക്കി. അയാളാണ് നടുവിൽ.
ക്രൂ ബെവറേജ് ഓർഡേഴ്സ് എടുക്കുന്നു. 
ജിമ്മൻ  ബിയർ ഓർഡർ കൊടുത്തു.
ഞാൻ ജ്യൂസും.

ഞാൻ മാത്തന്റെ അനുജനെപ്പറ്റി ഓർത്തു.
അയാളും നല്ല ശരീരമാണ്.
എന്താണ്  അയാൾക്ക് സംഭവിച്ചത് എന്നറിയാൻ കൗതുകം തോന്നി.
അയാളുടെ ഭാര്യ ആരാണ്? 
ഫിലിപ്പിനോ അല്ല. പേര് കേട്ടപ്പോൾ ഏതോ വെള്ളക്കാരിയുടെ പേരാണ് പറഞ്ഞത്.
വീട്ടിൽ എത്തിയിട്ട് സ്കൈപ്പ് വച്ച് വിളിക്കണം. ഫോണിൽ അൺലിമിറ്റഡ് എടുക്കാൻ മടിച്ചിരിക്കയാണ്. 

ഭാര്യയും മോളും എന്തോ പറഞ്ഞു ചിരിക്കുന്നു.
ഞാൻ സീറ്റിൽ തിങ്ങി ഒതുങ്ങി ഇരിക്കേണ്ടി വന്നതുകൊണ്ടാണ്. അടുത്ത സീറ്റിലെ ജിമ്മനെക്കാണാൻ പിന്നിൽ നിന്നും വേറേ ജിമ്മൻ.
എന്തോ ഗെറ്റ് ടുഗെതർ, ഫുട്ബോൾ മുതലായ കാര്യങ്ങൾ. ഞാൻ കണ്ണടച്ച് മെഡിറ്റേഷൻ അഭിനയിച്ച് പിന്നോട്ട് ചാരിക്കിടന്നു.

ബിയറിന്റെ മണം മൂക്കിലടിച്ചു.
ജിമ്മനോട് ക്രൂ പെണ്ണ് ശൃംഗാരം.

അവനെന്തോ മാത്യൂ മക്കോണഹൂ ആയാലും എനിക്ക് പുല്ല്.

ഞാൻ ഓറഞ്ച് ജ്യുസ് കുടിക്കുന്ന സമയത്ത് എന്റെ ഷൂവിന്റെ മേൽ ജിമ്മൻ അട്ടി വച്ച കാമൂ ബാഗ് പതുക്കെ തള്ളാൻ നോക്കി.
അപ്പോളാണ് അതിന്റെ ടാഗ് ശ്രദ്ധിച്ചത്.
ആ എമ്പ്ളം എവിടേയോ കണ്ടിട്ടുണ്ട്.
എവിടേയാണ്?
ഓർമ്മ വരുന്നില്ല.
വയസ്സാവുമ്പോൾ ചില മാർബിളുകൾ നഷ്ടപ്പെടുന്നു.

ഇമിഗ്രേഷൻ ഒരു നശിച്ച ലൈനായിരുന്നു.
ലഗ്ഗേജ് എടുത്ത്  നമ്മൾ തന്നെ ഒരു കൗണ്ടറിൽ ഏൽപ്പിച്ച ശേഷമാണ് അടുത്ത ഫ്ളൈറ്റ് എടുക്കുന്നത്. രാജ്യം വിട്ടതിന്റെ പെനാൽറ്റി.

ചെറിയ മഴയുടെ മൂടലുണ്ട്. 
നവമ്പർ തുടങ്ങി. ഇനി ശൈത്യകാല ദിനങ്ങൾ.
നാളെ ജോലിക്ക് പോണം.

വീട്ടിൽ എത്തിയപ്പോൾ ഒരു കറുത്ത ഹമ്മർ മെയിൽ ബോക്സിനടുത്തായി റോഡിൽ പാർക്ക് ചെയ്തിരിക്കുന്നു. അതിന്റെ പിന്നിലെ ഗ്ളാസ്സിൽ
ആ എമ്പ്ളം.
ഫ്ളൈറ്റിൽ അടുത്തുണ്ടായിരുന്ന ആളിന്റെ ബാഗിലുണ്ടായിരുന്നത്.
"നീ കണ്ടോ ഏതോ ഇഡിയറ്റ് നമ്മുടെ വീടിന്റെ മുമ്പിൽ തന്നെ ഒരു ഹമ്മർ പാർക്ക് ചെയ്തത്?
"ആ അത് ആ കോർണർ വീട്ടിലെ പിള്ളേരായിരിക്കും, അവരും നമ്മുടെ ഓർത്തോപ്പീഡീഷ്യന്റെ മക്കളും കമ്പനിയാണ്"
"ഞാനിതുവരെ കണ്ടിട്ടില്ലല്ലോ?"
അതുപറഞ്ഞ് പെട്ടികൾ അകത്തേക്ക് വയ്ക്കുമ്പോൾ കേട്ടു, വലിയ ഇരപ്പോടെ ഒരു കാറ് സ്റ്റാർട്ടാക്കുന്നതും 
വീട്ടിലെ പവർ പോകുന്നതും.

ഒരു സെക്കന്റുകൊണ്ട് പവർ വന്നുവെന്ന് സെക്യൂരിറ്റി അലാമും സ്മോക്ക് അലാമും ബീപ് ചെയ്തു പറഞ്ഞു.

അപ്പോൾ ഓർമ്മ വന്നു
അതേ, മാത്തന്റെ അനിയന്റെ കമ്പനി

(5)
കാലത്ത് വണ്ടിയെടുത്ത് ഇറങ്ങിയപ്പോൾ പുറത്ത് തണുപ്പ്.
സബ് ഡിവിഷനിൽ നൂറോളം വീടുകളുണ്ട്. കുട്ടികൾ സ്കൂളിൽ പോയ സമയത്ത് ഇറങ്ങുകയാണ് പതിവ്.
അല്ലെങ്കിൽ സ്കൂൾ ബസ്സ് ഓരോ സ്റ്റോപ്പിലും നിർത്തി പിള്ളേരെ എടുക്കുന്നതു വരെ ഓവർടേക്ക് ചെയ്തു പോകാൻ കഴിയില്ല. പിന്നിൽ ആരും വരുന്നില്ല. 
സൂര്യൻ ഉദിച്ചതിന്റെ പ്രകാശം കണ്ണിലേക്ക് അടിക്കുമ്പോൾ ഉയരത്തിൽ തൂങ്ങുന്ന ട്രാഫിക്ക് ലൈറ്റിലേയ്ക്ക് നോക്കാൻ പ്രയാസം.
പിന്നിലെ വൈപ്പർ പ്രവർത്തിപ്പിച്ച് വിന്റ് സ്ക്രീൻ വൃത്തിയാക്കി.
രണ്ട് സെക്കന്റ് എടുത്തു ഫോണിൽ കാലാവസ്ഥാ ഡിസ്പ്ലേ നോക്കി.
പിന്നിലെ വിൻഡോ ക്ളീനാണ്.
ഞെട്ടിപ്പോയി.

എന്റെ വാഹനത്തിനെ മുട്ടാൻ തക്കത്തിന് ഹമ്മർ.

മനസ്സിൽ ഒരു ഭയം.
അടുത്ത ജങ്ഷനിൽ ഇടത്തോട്ടാണ് എനിക്ക് പോകേണ്ടത്.
മനപ്പൂർവ്വം സിഗ്നൽ കൊടുക്കാൻ വൈകിച്ചു. 
വലത്തോട്ട് സിഗ്നൽ ഇട്ടു. രണ്ട് മൈൽ ചുറ്റി റിങ് റോഡിൽ കയറാം. 
സ്ഥിരം പോകുന്ന വഴിയല്ല. 
പിന്നിലെ മിററിൽ കൂടി ശ്രദ്ധിച്ചു. 
ഹമ്മർ കാണുന്നില്ല. 
റോഡിൽ ഒരു മൈൽ വരെ കാണാവുന്ന സ്ട്രേറ്റ് റോഡാണ്. 
സ്കൂളിനടുത്ത് റൗണ്ട് എബൗട്ടിൽ മഞ്ഞ ലൈറ്റുകൾ കത്തുന്നു.
"നാശം, സ്കൂൾ സ്പീഡ് ലിമിറ്റ് 15 മൈൽ"

ഇനി കുന്നുകൾ, ഇറക്കവും കയറ്റവും.
വഴിയിൽ ആരുമില്ല.
അപ്പൊൾ കണ്ടു.
ഇരച്ചുകൊണ്ട് എനിക്ക് പിന്നിൽ വരുന്ന ഹമ്മർ.

ആ വാഹനത്തിന് ഞാൻ ഒതുങ്ങാതെ നിവൃത്തിയില്ല.
നാൽപ്പത് മൈൽ ലിമിറ്റുള്ള റോഡിൽ അത് അറുപത് മൈൽ സ്പീഡിൽ എന്നെക്കടന്നു പോയി.

തലേക്കല്ലന്മാർ. പോട്ട്.

അന്ന് ജോലിക്ക് വലിയ തിരക്കില്ലായിരുന്നു.

ഓഫീസിൽ എത്തിയ പാടേ സെക്രട്ടറി പറഞ്ഞു, "ആരോ ഇവിടെ ഓഫീസിൽ എത്തിയോ എന്ന് വിളിച്ചു ചോദിച്ചിരുന്നു. പേര് പറഞ്ഞില്ല, അറിയാവുന്ന ആളാണത്രേ"

"ഡ്രഗ് റെപ്പായിരിയ്ക്കും. വിളിച്ചാലും ഇല്ലെന്ന് പറഞ്ഞാൽ മതി"
"യെസ് സർ"

അത് ആരായിരിയ്ക്കും? 

വൈകുന്നേരം തിരിച്ചു പോകുന്ന വഴിയിൽ ബാങ്കിൽ ATM ൽ നിന്നും പണമെടുക്കാൻ കയറി.
ഡ്രൈവ് ത്രൂ വിൽ ആരുമില്ല.
അതുകഴിഞ്ഞ് തിരക്കു പിടിച്ച വാഹന നിരയിൽ കയറി.
വീടിന്നടുത്തുള്ള ഗാസ് സ്റ്റേഷനിൽ കയറി ഫുൾടാങ്ക് അടിച്ചു.
അതുകഴിഞ്ഞ് റൗണ്ട് എബൗട്ടിൽ വീണ്ടും കയറി. പുറകിൽ വാഹനങ്ങൾ. 
ഹമ്മർ വീണ്ടും.
എനിക്ക് പിന്നിലായി ആ വാഹനവും സബ്ഡിവിഷന്റെ പകുതി വരെ ഉണ്ടായിരുന്നു.
ഫോൺ അടിച്ചു.
"Unknown caller"
 എടുത്തു.
മിണ്ടിയില്ല.
അപ്പുറത്തും ഒരു ശബ്ദവുമില്ല.

അവസാനം പതിനഞ്ച് സെക്കണ്ടുകൾ.
നിശ്ശബ്ദത
ഫോൺ ഡിസ്കണക്ട് ചെയ്തു.

രാത്രിയിൽ എന്തോ ശബ്ദം കേട്ട് ഉണർന്നു.
റൂഫിലേയ്ക്ക് ആരോ പിടിച്ചു കയറുന്നതുപോലെയുള്ള ശബ്ദം. 
ഭാര്യയോട് പറഞ്ഞില്ല. 
മാർജ്ജാര പാദങ്ങളായി കാർപ്പറ്റിൽ സൂക്ഷിച്ചു നടന്നു. 
വലിയ ജനലിലൂടെ കർട്ടൻ വലിച്ചു മാറ്റാതെ നോക്കി. മരങ്ങളിൽ ഇല പൊഴിഞ്ഞു നിലാവെളിച്ചം എന്റെ മുഖത്തടിച്ചു. കാടിനും കൊച്ചു തോടിനും അപ്പുറത്ത് അടുത്ത സബ്ഡിവിഷന്റെ പരിധിയിൽ ഉള്ള വീടുകളിലെ മുറികൾ കാണാം.

ആരോ റൂഫിലെ ടൈലുകളിൽ ചവിട്ടിപ്പോകുന്നതിന്റേയും എന്തോ കയറിട്ട് വലിക്കുന്നതിന്റേയും ശബ്ദം.

ബെഡ് റൂമിന്റെ വാതിൽ വലിയ ശബ്ദമില്ലാതെ തുറന്ന് സ്വീകരണ മുറിയിൽ എത്തി.
മുൻവാതിലിലെ ചില്ലിലൂടെ റോഡ് കാണാം.

അവിടെ 
അതാ ആ ഹമ്മർ. അതിന്റെ കറുത്ത ഗ്ളാസ്സുകൾക്കകത്തേയ്ക്ക് കാണാൻ കഴിയില്ല.

പക്ഷേ തെർമൽ ഇമേജിങ്ങ് ഉപയോഗിച്ച് അവർക്ക് കാണാൻ കഴിയുമായിരിയ്ക്കും.

ഞാൻ പതുക്കെ അടുക്കളയിൽ പോയി ഫ്രിഡ്ജിൽ നിന്നും വെള്ളം കുടിക്കുന്നത് അഭിനയിച്ച് വീണ്ടും തിരിച്ച് ബെഡ് റൂമിലേക്ക് പോയി. 
റൂഫിലെ ശബ്ദം നിലച്ചു.

ഹമ്മർ അവിടെത്തന്നെ കിടന്നിരുന്നു.
ഭാര്യ എഴുന്നേറ്റു, " ഹോസ്പിറ്റലിൽ നിന്നും വിളിച്ചോ?"
"ഇല്ല, ഞാൻ റൂഫിലെ എന്താ ശബ്ദം കേട്ടു, നോക്കിയതാണ്"
"അത് ആ മരത്തിന്റെ ചില്ലകളാണ്. അത് ആരെങ്കിലും വിളിച്ച് വെട്ടിക്കളയാൻ എത്ര പ്രാവശ്യം പറഞ്ഞതാണ്"
"നീ തുടങ്ങല്ലേ.. പ്ളീസ് ഗോ ടു സ്ലീപ്"
പുതപ്പിനടിയിലേയ്ക്ക് നൂഴ്ന്നിറങ്ങുന്നതിനിടയിൽ പറഞ്ഞു.
പെർസിമോൺ മരമാണ്. അതിന്റെ ചില്ലകൾ ഉരയുന്ന ശബ്ദം കേട്ടാൽ അറിയാം.
കാറ്റ് വീശുന്നില്ല.
അതാവില്ല കാരണം.

(6)


ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് ഓഫീസിൽ പേപ്പർ വർക്ക് നടക്കുന്ന സമയത്ത്  ഹരീഷ് രാമചന്ദ്രൻ  വിളിച്ചു.
ആകെ എനിക്ക് നഗരത്തിൽ പരിചയമുള്ള ഒരേ ഒരു മലയാളിയാണ് ഹരീഷ്.
 വീട് മുളങ്കുന്നത്തുകാവ്, തൃശ്ശൂർ.

പണ്ട് കോളേജിൽ വച്ച് ബ്ളഡ് ഡോണേഴ്സ് കാമ്പയിൻ നടത്തിയ സമയത്ത്  ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടതാണ്. 
പിന്നീട് ഇരുപത്തി അഞ്ച് കൊല്ലം ആളെക്കണ്ടിട്ടില്ല.

ഒരുദിവസം ട്രാക്ടറിൽ പുല്ല് വെട്ടിയത് റോഡിലേക്ക് ചിതറിയത് ക്ളീൻ ചെയ്തുകൊണ്ടിരിക്കെ ഒരാൾ വിലകൂടിയ മോട്ടോർ ബൈക്കിൽ അടുത്ത് വന്ന് നിർത്തി.

ഹെൽമറ്റ് ഉയർത്തിയപ്പോൾ ഒരു മലയാളി ഛായ കണ്ടു.

ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള കണ്ടു മുട്ടൽ. ഓണാഘോഷം എന്റെ വീട്ടിൽ ആയിരുന്നു.
പുള്ളി കല്യാണവും കുടുംബവും ഒന്നും ആയിട്ടില്ല.
പണ്ട് മലേഷ്യയിൽ ആയിരുന്നു. 
നാട്ടിൽ മെഡിക്കൽ കോളേജിൽ പോകുന്ന വഴിയിൽ അവരുടെ ഒരു കുടുംബ വീടുണ്ടായിരുന്നു.  അത് എന്ട്രൻസ് കോച്ചിംഗ് സെന്റർ ആയി വാടകയ്ക്ക് കൊടുത്തിരിക്കയാണ്.

യൂണിവേഴ്സിറ്റിയിൽ റിസർച്ച് ചെയ്യുകയാണ് പുള്ളി. 
എന്തോ കൂടിയ DOD യുടെ റിസർച്ച് ആണ്. 
അതുകൊണ്ട് തന്നെ ഫണ്ടിങ്ങിന്റെ പ്രശ്നമൊന്നുമില്ല.
"ദീവാളി പരിപാടികൾ കണ്ടില്ലേ?"
"ഇല്ല, എനിക്ക് ആ പരിപാടികൾ ഇല്ല ഗഡീ, TV യിൽ കണ്ടു. താൻ പോയോ?"
"എനിക്ക്  ഒരു വാൻകൂവർ ട്രിപ്പുണ്ടായിരുന്നു. ഒഴിവുണ്ടായാലും പോകുമായിരുന്നോ എന്ന് തോന്നുന്നില്ല"
"പിന്നെ ഞാൻ വിളിച്ചത് ഒരു  പ്രത്യേക ആവശ്യത്തിനാണ്"
"എന്താണ്?"
"വലിയ കഥയാണ്, ആരോടും പറയരുത്"
"എന്താണ്?"
"ഒരു തമാശ പറയൂ, ഞാനൊന്ന് ചിരിക്കട്ടെ, ഇവിടെ പലരും എന്നെ നോക്കുന്നുണ്ട്, മാത്രമല്ല ഈ കുന്ത്രാണ്ടത്തിന്റെ ഉള്ളിൽ കൂടോത്രം കാണും, മനസ്സിലായോ ഹ ഹ.ഹ. ദാറ്റ് ഈസ് സോ ഫണ്ണി"

"നീ എന്ത് തേങ്ങേണിഷ്ടാ പറണേ?"
അവൻ എന്തോ കാര്യമായ പ്രശ്നമാണ് പറയാൻ തുടങ്ങുന്നത്. അവന്റെ ഫോൺ ബഗ് ചെയ്തിട്ടുണ്ടോ എന്നറിയില്ല. 
അതാണ് അവിടേയും ആവിടേയും തൊടാതെ പ്രാന്ത് പോലെ പറയുന്നത്.
 പിടികിട്ടി.
കഴിഞ്ഞ മാസം അവൻ എന്നെ പോസ്റ്റ് ഓഫീസിൽ വച്ച് കണ്ടപ്പോൾ പറഞ്ഞു

"ഞാൻ എന്റെ റിസർച്ച് ലാബിന്റെ ഡയറക്ടറുമായി തെറ്റി. ഒരു ടാക്ടിക്കൽ നാവിഗേഷന്റെ പാറ്റന്റ് ഞാൻ ഫയൽ ചെയ്തിട്ടുണ്ടായിരുന്നു. ഞാനറിയാതെ യൂണിവേഴ്സിറ്റി റിസർച്ച് ഡയറക്ടർ എന്റെ പാറ്റന്റിൽ അയാളുടെ പേര് തിരുകിക്കേറ്റി.
ഇനി കേസിൽ പോയാൽ യൂണിവേഴ്‌സിറ്റി ക്ക് ചീത്തപ്പേരും ഫെഡറൽ ഗവണ്മെന്റ് റിസർച്ച് ഫണ്ടിങ്ങും പോകും."
"നീ കളിക്കുന്നത് വലിയ പുള്ളികളോടാണ്. സൂക്ഷിക്കണം"
"എനിക്കറിയാം. ആ കളി നേരത്തെ ഞാൻ കണ്ടു. ഡി.സി.യിലെ ഒരു വലിയ ലോ ഫേം ആണ് എന്റെ പക്ഷത്ത്. ലോക്ക്ഹീഡ് മാർട്ടിന്റെ ചീഫ് റിസർച്ചറെ ഞാൻ കണ്ടിരുന്നു. ഞാനൊന്ന് യെസ് പറഞ്ഞാൽ അവരെന്നെ എടുക്കാൻ റെഡിയാണ്. കേസ് അവര് നടത്തും"
"സൂക്ഷിക്കണം. നമ്മൾ ലോക്കൽ അല്ല, കറിവേപ്പില പോലെ ആവശ്യം കഴിഞ്ഞാൽ എടുത്ത് വെളീൽ കളയും"
"നീ പേടിക്കണ്ട, ഇതിന്റെ അപ്പുറത്തുള്ള കളിയും എന്റെ കൈയിലുണ്ട്. യൂണിവേഴ്‌സിറ്റി അറിയാത്ത വേറെ പേറ്റന്റ്‌ ഞാൻ ഫയൽ ചെയ്യും"

അവന്റെ കളി ലേശം ഹൈലെവൽ ആണെന്ന് മനസ്സിലായി. 
ഇപ്പോൾ എന്തോ പറ്റിയിട്ടുണ്ട്. അതാണ് വിളിക്കുന്നത്.
"നമ്മുടെ പാണ്ടിയെ അറിയില്ലേ? നീ അവനെ കാണണം. അത്യാവശ്യമാണ്."
"നാഗരാജനോ? "
"ആ, പേര് പറയണ്ട, അവന്റെ കൈയ്യിൽ എന്റെ കുടിലിനെ തുറക്കാനുള്ള സൂത്രം കാണും. അത് വാങ്ങി കള്ളുഷാപ്പിൽ കയറുന്ന മാതിരി അകത്തേക്ക് പോവുക. അതുകഴിഞ്ഞ് ഉള്ളിൽ നിന്നും എന്നെ വാട്ട്സ്ആപ്പ് വീഡിയോ കോൾ വിളിക്കുക"
"മൂന്ന് മണിക്ക് മതിയോ?"
മതി. അവന്റെ വീട് മൂന്നാം നിലയിലാണ്. നമ്പർ പറയുന്നില്ല. ഗണപതിയുടെ പടം ഒട്ടിച്ചത് കാണാം.
അവനോടു ഞാൻ പറഞ്ഞത് നിന്റെ ഒരു ബുക്ക് എടുക്കാൻ വരുന്നതാണ് എന്ന്"

മനസ്സിലായി.
അവന്റെ വീട് നിരീക്ഷണത്തിൽ ആയിരിയ്ക്കും.
കൂടുതൽ ചോദിച്ചില്ല.

മൂന്നു മണിയായി.
ഹരീഷിന്റെ അഡ്രസ്സ് ഫോണിലുണ്ട്.
അപ്പാർട്ട്മെന്റ് നമ്പർ 214. 70 വാസ്സർ സ്ട്രീറ്റ്, കേംബ്രിഡ്ജ്. 
GPSൽ അത് വച്ചില്ല. ഇനി അതെങ്ങാനും ട്രേസ് ചെയ്താൽ കുഴപ്പമാകും.
റഷ് അവർ ട്രാഫിക്ക് തുടങ്ങിയിട്ടില്ല.
അതിനടുത്ത റെസ്റ്റോറന്റിന്റെ അഡ്രസ്സ് കൊടുത്തു. അതിനടുത്ത് പാർക്ക് ചെയ്തു നടന്നു. 
തണുപ്പാണ്. കഴുത്തിൽ മഫ്ളർ ചുറ്റി. 
തലയിൽ ബോസ്റ്റൺ റെഡ് സോക്സിന്റെ കാപ്പും വച്ചു കൂളായി നടന്നു.
അകത്തേക്ക് കയറുന്നതിനിടയിൽ മുൻവശത്ത് നിൽക്കുന്ന ഒരാളിനെ ശ്രദ്ധിച്ചു.
അവിടേയും ഇവിടേയും നോക്കാതെ ഫോണിൽ ഹരീഷിനെ വിളിച്ചു.
"പഹൂഞ്ചാ?"
"ഇല്ല, നടയിൽ"
"ഓക്കെ, അകത്തേക്ക് കയറിയിട്ട് വിളിക്കൂ, മൂന്ന് പൂജ്യം നാലേ ആറ്"
ഫോൺ കട്ടായി.
എലിവേറ്ററിന്റെ കോഡാണ് "3046"
അത് പ്രസ്സു ചെയ്തു.
അകത്തേക്ക് കയറി.
ഇനി നാഗരാജൻ താമസിക്കുന്ന സ്ഥലത്ത് എത്തണം.
മൂന്നാം നിലയിൽ കയറിയപ്പോൾ സാമ്പാറിൽ കടുക് വറുക്കുന്ന മണം അടിച്ചു. 
നാഗത്തിന്റെ മാളം ഇതു തന്നെ. തെറ്റിയില്ല. ഗണപതിയുടെ പടവും വാതിലിൽ.

ബെല്ലടിച്ചു.
നാഗരാജൻ വാതിൽ തുറന്നു, അകത്തേക്ക് വിളിച്ചു.
" നോ, ഡോണ്ട് വരി, ഹരീഷ് മൈറ്റ് ഹാവ് ടോൾഡ് യൂ"
"യാ യാ. നോ പ്രോബ്ലം, ഹിയർ ഇറ്റ് ഈസ്"
ഹരീഷിന്റെ അപ്പാർട്ട്മെന്റിന്റെ താക്കോൽ എനിക്ക് നീട്ടി.
"ഐ വിൽ ബി ബാക്ക് ഇൻ എ മോമന്റ്, സോറി ഫോർ ദ ട്രബിൾ"

"നോട്ട് അറ്റ് ആൾ, എനി ടൈം, വീ ആർ ഫ്രന്റ്സ്"
താഴേയ്ക്ക് കോണിപ്പടി വഴി ഇറങ്ങി. 
എലിവേറ്ററിൽ സിസി കാമറ കാണും.

ഹരീഷിന്റെ ഫ്ളാറ്റ് നമ്പർ അറിയാമെങ്കിലും അതിന്റെ അടുത്ത രണ്ട് ഫ്ളാറ്റുകൾ കൂടി മുന്നോട്ടു പോയി, തിരിച്ചു വന്ന് പെട്ടെന്ന് വാതിൽ തുറന്ന് അകത്തേക്ക് കയറി.
ഇടനാഴിയിൽ ആരുമില്ല.
വാട്ട്സപ്പിൽ വീഡിയോ കോൾ വിളിച്ചു.
ഹരീഷ് ഏതോ മരത്തിന്റെ ചുവട്ടിലാണ്.
ദൂരെ ഹാർബർ കാണാം.
"ഇനി എന്താണ്?"
"അടുക്കളയിൽ കയറുക."
"അടുക്കളയിൽ എത്തി"
"അതിന്റെ അടുത്ത് വാക്വം ക്ളീനർ വച്ചിട്ടുള്ള ഒരു ചെറിയ മുറിയുണ്ട്., അവിടെ  ആ ഷെൽഫിന്റെ രണ്ടാമത്തെ തട്ട് കാണിക്കൂ."

അതിൽ നിറയെ പഴയ പുസ്തകങ്ങൾ.

"അതിലെ മൂന്നാമത്തെ ബ്ളാക്ക് ആന്റ് വൈറ്റ് നോട്ട്ബുക്ക് എടുക്കൂ. ഒരു പഴയ ഷോപ്പിങ് ബാഗ് താഴെ മൂലയിലുണ്ട്, അത് ഇട്ട് കെട്ടി ആരും കാണാതെ പുറത്ത് കടക്കുക. പിന്നീട് ഞാൻ അത് വാങ്ങിക്കോളാം."

"ആരെങ്കിലും ഇതും തിരക്കി എന്നെക്കാണാൻ വരോ?"
"ഏയ് അതില്ല. പിന്നെ ഒരു കാര്യം. ആ വാതിലിൽ ഞാൻ ഒരു ചൂല് ചാരി വച്ചിരുന്നു. 
അത് മാറ്റിയാണോ വാതിൽ തുറന്നത്?"
"അതേ, അത് അതുപോലെ ചാരി വച്ചിട്ടുണ്ട്"
"അത് വേണ്ട. ആരെങ്കിലും അവിടെ തുറന്നിട്ടുണ്ടോ എന്ന് അറിയാൻ വേണ്ടിയാണ്"

"എന്നാൽ ശരി"
വന്നതുപോലെ തിരിച്ചു നാഗരാജനെ കണ്ടു. കീ കൊടുത്തു.
"വീ ആർ വിന്നിങ്ങ്" ക്രിക്കറ്റ് കാര്യമായിരിയ്ക്കും.
താൽപര്യമില്ലാത്ത വിഷയമാണ് എന്നാലും പറഞ്ഞു, 
"റിയലി, ദാറ്റ് ഈസ് ഗ്രേറ്റ്"

എലിവേറ്ററിന്റെ വാതിൽ കടന്ന് മുറ്റത്തേക്കിറങ്ങുമ്പോൾ രണ്ട് തല ക്ളീൻ ഷേവ് ചെയ്ത ടാറ്റൂ മാമന്മാർ തിരക്കിട്ട് അകത്തേക്ക് പോകുന്നത് കണ്ടു.
പാർക്കിങ് ലോട്ടിനെ ലക്ഷ്യമാക്കി തിരക്കിട്ടു നടന്നു.
എന്റെ ബാക്ക് പാക്കിൽ ആ വാൾമാർട്ട് ബാഗിനകത്തുള്ള ഹരീഷിന്റെ നോട്ട് ബുക്കിൽ എന്തായിരിയ്ക്കും?

ഒരു പക്ഷേ ലോക്ക്ഹീഡ് മാർട്ടിന്റെ ഏതോ രഹസ്യ മുറിയിലെ സ്ക്രീനിൽ തെളിയേണ്ട രേഖാ ചിത്രങ്ങൾ ആയിരിയ്ക്കും.
അല്ലെങ്കിൽ ഹീരോഗ്ളിഫിക്സ് പോലേയുള്ള സമവാക്യങ്ങൾ.

(7)

ഇന്നലെ രാത്രി വലിയ കാറ്റും ഹെയിൽ സ്റ്റോമുമായിരുന്നു.

അയൽക്കാരുടെ ഗാർബേജ് കാനുകൾ ഉരുണ്ടു മറിഞ്ഞ് റോഡിലെ മഴവെള്ളത്തിൽ ചിതറുന്ന കാർഡ് ബോർഡ് പെട്ടികളും മറ്റു പ്ളാസ്റ്റിക് ബാഗുകളും ഒഴുകി.

മുൻ വാതിലിലൂടെ അതെല്ലാം കണ്ടു നിൽക്കുന്ന സമയത്താണ് ഇടി മിന്നൽ കണ്ടത്.

ഒരു മിന്നൽ പിണർ അയൽവാസിയുടെ വീട്ടിലെ മരത്തിൽ തന്നെ വലിയ ശബ്ദത്തോടെ അടിച്ചപ്പോൾ വിഡിയോ എടുപ്പ് നിർത്തി ഉറങ്ങാൻ കിടന്നു.

ബേസ്മെന്റിൽ പുറത്തേക്ക് തുറക്കാവുന്ന രണ്ട് വലിയ കതകുകൾ കാറ്റിൽ ഉലയുന്നതിന്റെ ശബ്ദമുണ്ടാക്കി.
 കുറ്റിയിട്ടാലും കാറ്റ് ശക്തമായ നിലയിൽ അത് തുറന്നേക്കാം എന്നതുകൊണ്ട് കുറുകെ അകത്തുനിന്നും ഒരു മരത്തിന്റെ ബീം വച്ച് ഭദ്രമാക്കിയതാണ്.

താഴെപ്പോയി നോക്കി.

വല്ലപ്പോഴും ആരെങ്കിലും വരുന്ന സമയത്ത് മാത്രമേ താഴോട്ട് പോകാറുള്ളൂ. 

ഈയിടെയായി മോളുടെ കൂട്ടുകാർ രാത്രി പാർട്ടികൾ നടത്തുന്ന സ്ഥലം.

പുറത്തേയ്ക്ക് തുറക്കുന്ന വാതിൽ പരിശോധിച്ചു.

മരത്തിന്റെ ബീം തറയിൽ കിടക്കുന്നു.

വാതിൽ അകത്തുനിന്നും പൂട്ടിയ നിലയിലാണ്.

ഇത് ആരാണ് തുറന്നത്?

ശബ്ദമുണ്ടാക്കാതെ ബേസ്മെന്റിലെ എല്ലാ മുറികളിലും വാതിലുകൾ പതുക്കെത്തുറന്ന് പരിശോധന നടത്തി.

ആരും കയറിയിട്ടില്ല.

ഭാര്യ മുകളിൽ നിന്നും വിളിച്ചു.

"നിങ്ങൾ അവിടെ എന്താണ് നോക്കുന്നത്?"

"ഇവിടുത്തെ  മുറിയിൽ മരത്തിന്റെ ബീം മാറിയിരിക്കുന്നു. കാറ്റടിച്ച് മാറിയതല്ല.  ആരും മാറ്റാതെ ഇത് താഴെ വീഴാൻ സാധ്യതയില്ല"

" ഓ, അത് കഴിഞ്ഞ ആഴ്ച ഞാൻ മാറ്റി പുറത്ത് കരിയിലകൾ അടിച്ചു കളയാൻ തുറന്നിരുന്നു."

ആണോ, അറിയില്ല.

ബീം തിരിച്ചു വയ്ക്കുന്നതിനിടയിൽ ടീവിയുടെ മുൻപിലെ സോഫയിൽ തൂങ്ങിക്കിടക്കുന്ന വസ്ത്രങ്ങൾ ശ്രദ്ധിച്ചു.

അത് പ്രതീക്ഷിച്ചില്ല.

ഒരു കാമൂഫ്ളാഷ് പാന്റും ടീ ഷർട്ടും.

(8)
കാലത്ത് രണ്ട് കേസ് OR  ൽ ഉണ്ടായിരുന്നു. ഒരു ഷണ്ടും ഒരു ക്രേനിയും.
 ഉച്ചയ്ക്ക് കഫറ്റീരിയയിൽ പോയി സാലഡ് ബാറിൽ നിന്നും പ്ളാസ്റ്റിക് കൺടൈനറിൽ അവക്കാഡോയും മാങ്ങയും ലെറ്റ്യൂസിനോടൊപ്പം നിറയ്ക്കുമ്പോൾ തോളിൽ ഒരു തട്ട്.
പസ്ക്വാൽ. പ്രായംചെന്ന ന്യൂറോസർജ്ജനാണ്.
"ഇന്ന് ഒരു ന്യൂറോപേസ് ഉണ്ട്, കൂടുന്നോ?"
ഞാൻ സ്കൾബേസ് സർജറി ആണ് കൂടുതൽ ചെയ്യുന്നത്, എങ്കിലും വേറെ പണിയില്ലാത്ത സമയമായതുകൊണ്ട് വേണമെങ്കിൽ സഹായിക്കാം. റെസിഡന്റ്സ് തിരക്കിലായിരിയ്ക്കും, അവർക്ക് ബോർഡ് എക്സാമിന്റെ ദിനം.
പസ്ക്വാൽ സമയംകിട്ടുമ്പോൾ പർവതാരോഹണങ്ങൾ ചെയ്യുന്ന ആളാണ്. സർജറി നടത്തുമ്പോൾ പല അഡ്വെഞ്ചർ കഥകളും പറയും. കിളിമഞ്ചാറോ പലതവണ കയറിയ പാർട്ടിയാണ്.  അതല്ലെങ്കിൽ ഏതെങ്കിലും പെറുവിലോ മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലോ പോയി മെഡിക്കൽ ക്യാമ്പ് നടത്തും. ഒരു മകനുള്ളത് സിർക്ക് ഡിസുലേ യിലെ ട്രപ്പീസ് കളിക്കാരനാണ്. നാട്ടിലെപ്പോലെ ഡോക്ടർ ഫാമിലിയല്ല.
"എത്ര മണിക്ക് ആണ് കേസ്?"
"ഞാൻ ഇപ്പോൾ ORൽ പോകും. വെണ്ടർ അവിടെ വെയിറ്റ് ചെയ്യുകയാണ്. ഞാൻ ഇൻസിഷൻ ഇടുമ്പോൾ എന്തായാലും രണ്ട് മണി ആകും, അപ്പോൾ വന്നാൽ മതി."
"ഷുവർ, ഐ വിൽ ജോയിൻ"
ലൈനിൽ റെസിഡന്റ്സ് വന്നപ്പോൾ അവരോട് മുന്നിൽ പൊക്കോളാൻ പറഞ്ഞ് മാറി നിന്നു.
 ID യിലെ ചിപ്പ് റീഡറിൽ സ്വൈപ്പ് ചെയ്തു മുന്നോട്ട് പോയി.
ആളില്ലാത്ത ഒരു മൂലയിൽ ചെന്നിരുന്നു. ചുമരിലെ TV യിൽ ഫോക്സ് ന്യൂസ്‌.
ലണ്ടനിൽ ഒരു തെരുവിൽ ബോംബ് സ്ഫോടനം.
പണ്ട് ഇംഗ്ളണ്ടിൽ താമസിക്കുന്ന സമയത്ത് അതൊരു സ്ഥിരം വാർത്തയായിരുന്നു. അൾസ്റ്ററിൽ അല്ലെങ്കിൽ ലണ്ടനിൽ. പിന്നെ ഷിൻഫെയിൻ പുറത്ത് വന്നു മാന്യന്മാർ ആയി.
ഇപ്പോൾ അവരല്ല. 
അത് മുപ്പത് വർഷം മുൻപ്‌.
ഇപ്പോൾ മധ്യ പൂർവ്വ ദേശത്തെ ഭീകരർ.
ന്യൂസ്‌ മാറി വിവരമില്ലാത്ത ആങ്കർമാറുടെ ജൽപ്പനങ്ങൾ.  താൽപര്യം ഒട്ടുമില്ലാത്ത വിഷയങ്ങൾ.
വെറുതെ ഫേസ്ബുക്ക് നോക്കി.
 കാര്യമായിട്ട് ഒന്നുമില്ല. 
പകുതി പേരും ജീവിതം ഗ്ളാമറെസ്സ് ആണെന്ന് ആരേയോ ബോധിപ്പിക്കാൻ പോസ്റ്റുകൾ. പിന്നെ ബർത്ത് ഡേ, വിവാഹം, ആനിവേഴ്സറി, വീണ്ടും ബർത്ത്ഡേ, നാശം.
കഴിഞ്ഞ ആഴ്ച വിഷ് ചെയ്തു. ഇത്രവേഗം അടുത്ത ബർത്ത്ഡേ വന്നോ?
 ലഞ്ച് കഴിഞ്ഞു പുറത്ത് കടന്നു.
പുറത്ത് വരാന്തയിൽ നോട്ടീസ് ബോർഡ്.
കാറുകൾ, ഫർണീച്ചർ, വീടുകൾ, മാത്ത് ട്യൂട്ടർ, പെറ്റ് സിറ്റിങ്ങ് പരസ്യങ്ങൾ. 
അതിനിടയിൽ കൗതുകം തോന്നി നോക്കി.
എനിമ.
ആർക്കാണ് എനിമ വേണ്ടത്?
അറിയില്ല.

റൂമിലേക്ക് നടന്നു. 
കുറച്ച് നോട്ടുകൾ ബാക്കിയുണ്ട്.
അത് ഡിക്റ്റേറ്റ് ചെയ്തു പിന്നെ ഔട്ട്ലുക്ക് തുറന്നു. 
കാര്യമായ ഒന്നുമില്ല.
അടച്ച് OR ലേയ്ക്ക് നടന്നു. 
വെന്റിങ്ങ് മെഷീനിൽ നിന്നും സ്ക്രബ് എടുത്തു.
വഴിയിൽ കണ്ട അനസ്തീസിയോളജിസ്റ്റ് ശവരിമുത്തുവിനോട് 'ഹലോ' പറഞ്ഞു. പുള്ളി അയൽവാസിയാണ്. 
പുള്ളിയുടെ പിള്ളേര് തലേക്കല്ലന്മാർ ആയതിനാൽ അങ്ങോട്ടുമിങ്ങോട്ടും വീട് സന്ദർശനമൊന്നുമില്ല. 
വെറുതെ ഭാര്യയുടെ BP.  കൂട്ടാതിരിയ്ക്കാനുള്ള വഴിയാണ്.
കോസ്റ്റ് കോയിൽ വച്ച് കണ്ട് പരിചയപ്പെടുത്തിയെങ്കിലും അവർക്ക് നമ്മളെങ്ങട് പിടിച്ചിട്ടില്ല. ഹിന്ദു ടെമ്പിൾ പരിപാടി യ്ക്ക് ഇല്ലാത്തതുകൊണ്ട് ഊരുവിലക്കായിരിയ്ക്കും.

ശവരിമുത്തുവിനോട് ചോദിക്കാം, "പസ്ക്വാൽ ചെയ്യുന്ന ഇംപ്ളാന്റ് കേസ് ഏതു റൂമിലാണ്?"
"ഓ, അതാണോ, അത് 14, ഞാനുമുണ്ട്"
സ്ക്രബ് ചെയ്തു അകത്തേക്ക് കയറി. അറിയാത്ത പലരും.
നഴ്സ് "താനാരാണെന്ന ലുക്കിൽ" നോക്കി.
പസ്ക്വാൽ തലയിൽ ലൈറ്റും കണ്ണടയുടെ മുകളിലെ വൈസറും എനിക്ക് നേരെ തിരിച്ചു, "കമോൺ, മേക്ക് സം സ്പേസ്, ലിൻഡാ, അറിയില്ലേ?, ഞാൻ ഒരു ഹെൽപ്പിന് വിളിച്ചതാണ്"
"അറിയാം, ഞാൻ കരുതി, പുള്ളിയുടെ കേസ് കാലത്ത് ആയിരുന്നല്ലോ, ഇവിടെ.."
സ്കൾ രാകി മുറിച്ചു.
ഇനി പ്ളാസ്റ്റിക് പോലെയുള്ള  ഡ്യൂറയും മുറിച്ചു.
പസ്ക്വാൽ യാത്രാവിവരണം തുടങ്ങി.
അതിന്റെ ഇടയിൽ ടെക്നീഷ്യൻ തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു.
രണ്ട് ഡീപ്പ് ഇലക്ട്രോഡും പിന്നെ ഒരു 24 പോയിന്റ്‌ ഗ്രിഡ്ഡും കയറ്റണം. 
പസ്ക്വാൽ സാവധാനം രക്കക്കുഴലുകൾ തട്ടാതെ ഫോഴ്സ് സെപ്പ്സ് കൊണ്ട് ഞാൻ എടുത്തു കൊടുത്ത ഗ്രിഡ് സ്കള്ളിനടിയിലേയ്ക്ക് തള്ളിക്കയറ്റി.
എവിടെ നിന്നാണ് വന്നതെന്ന് അറിയില്ല. 
കോളിഫ്ളവർ പോലിരുന്ന മടക്കുകളോടെയുള്ള മസ്തിഷ്ക ഭാഗങ്ങൾ രക്തം കൊണ്ട് നിറഞ്ഞു.
"ഓ, ഷിറ്റ്"
ഞാൻ പറഞ്ഞില്ല.
ആന്റീരിയർ സെറിബ്രൽ.
അതിൽ കോറിക്കാണും.
അതിനുമുകളിൽ സലൈൻ സ്പ്രേ ചെയ്തു. 
ഇല്ല, നിലക്കാത്ത പ്രവാഹം.  ജെൽ ഫോം കുറച്ചു തിരുകിക്കേറ്റി.
ഇല്ല, എല്ലാവരും ആകാംഷയോടെ ഞങ്ങളുടെ മുഖത്തേയ്ക്ക് നോക്കുന്നത് ഞാൻ നോക്കാതെ തന്നെ അറിഞ്ഞു.
വിയർത്തു.
വലിയ ബ്രാഞ്ച് ആകാതിരുന്നാൽ മതി.
ജെൽഗോസ് മാറ്റി. രക്തം നിലയ്ക്കാതെ തുടർന്നു.
ഹീമോസ്റ്റാറ്റ് വച്ചു നിർത്താം.
 പക്ഷെ പൊടിഞ്ഞു പോകുന്ന രക്തക്കുഴലുകൾ...
ഇനി?

(9)
രാവിലെ എഴുന്നേറ്റ് ബെഡിനരികിലെ നാലാക്കി മടക്കിയ പേജ് തുറന്ന് നോക്കി.
ഇന്നലത്തെ OR പോസ്റ്റ് ചെയ്ത കേസുകൾ.
പിന്നെ ചെയ്ത കേസ്.
ഇനി കോടതി കയറാനുള്ളത്.
അതിന്റെ താഴെയുള്ള ഫോൺ നമ്പർ റിസ്ക് മാനേജ്‌മെന്റ്. പിന്നെ രണ്ട് നമ്പറുകൾ. ഒന്ന് ഹോസ്പിറ്റൽ ലീഗൽ ഡിപ്പാർട്ട്‌മെന്റ്.
വിളിക്കാൻ പറഞ്ഞിട്ടുണ്ട്.
പേഷ്യന്റിന്റെ പേര് മറക്കാൻ കഴിയില്ല.
ഇനി നീളുന്ന കോടതി വ്യവഹാരങ്ങൾ വരുന്നു.
ഏത് നശിച്ച സമയത്താണ് ആ കേസിന് സഹായിക്കാൻ പോയത്?
ഇത്രയും റിസ്‌ക് ഉണ്ടായിരുന്നു വെന്ന്  ചിന്തിച്ചില്ല.
പസ്ക്വാൽ ഇന്ന് മുതൽ ലീവാണ്. മൂന്നാഴ്ച കഴിഞ്ഞു എത്താമെന്ന് പറഞ്ഞു അയാൾ പോയി.
കേസ് കഴിഞ്ഞ ശേഷം അയാളാണ് ബന്ധുക്കൾക്ക് അപ്ഡേറ്റ് കൊടുത്തത്. ഞാൻ ആ സമയത്ത് ക്ളോസ് ചെയ്യുകയായിരുന്നു.
കേസ് ഇന്നലെ ICU വിലേയ്ക്ക് മാറ്റി. മിക്കവാറും ഇന്ന് ബ്രെയിൻ ഡെത്ത് എക്സാം വേണ്ടിവരും. ഇന്ന് ബിങ്ങാമനാണ് ഡ്യൂട്ടി. ബാക്കി പുള്ളി നോക്കും.
ഇനി മോർബിഡിറ്റി മോർട്ടാലിറ്റി മീറ്റിങ്, പിന്നെ റൂട്ട് കോസ് അനാലിസിസ്, നഴ്‌സിംഗ് ഡയറക്ടർ വക പൊങ്കാല. 
പസ്ക്വാൽ ഇപ്പോൾ തന്നെ ഡിസ്റപ്ടീവ് ബിഹേവിയർ എന്നും പറഞ്ഞു അന്വേഷണം നേരിടുന്ന കക്ഷിയാണ്. ORൽ ട്രേ എടുത്ത് എറിഞ്ഞതിനും അനസ്തീസിയോളജിസ്റ്റിനെ "സിസി" എന്ന് വിളിച്ചതിനും. 
കൂട്ടത്തിൽ ഇപ്പോൾ ഞാനും. 
അടുത്ത ആഴ്ച രണ്ട് ദിവസം കേസുകൾ ഉണ്ട്. പിന്നെ റിസർച്ച് ടൈം. 
എന്നാലും മനസ്സിന് സ്വസ്ഥത ഇല്ല.
തിരിച്ചു പോകാൻ കഴിയാത്ത ദിവസം.
ഡയറക്ടർ പറഞ്ഞത് ഓർമ്മയുണ്ട്, "ഫുട്ബോൾ കളി അറിയുമോ? അതിൽ പരിക്ക്പറ്റുന്നത് ആർക്കാണ്?"
"അറിയില്ല, ഡിഫൻസ്?"
"കളിക്കുന്നവർക്കാണ് പരിക്ക്പറ്റുന്നത്. ബഞ്ചിൽ ഇരിക്കുന്നവർക്കല്ല. താൻ കളിക്കാരനാണ്. ബെഞ്ച് വാർമർ അല്ല, കപീഷ്"

അതെ, ഞാനും കളിക്കാരനാണ്.
പക്ഷേ പ്രശ്നം അതല്ല.
മരിച്ചത് എന്റെ സുഹൃത്താണ്.
മാത്യൂസിന്റെ അനിയൻ.
അവിടെയാണ് കളി തെറ്റുന്നത്.

(10)
കഴിഞ്ഞ ദിവസങ്ങളിൽ ശരിക്കും ഉറങ്ങിയിട്ടില്ല.
ഹെൽത്ത് സിസ്റ്റം ഓഫീസിൽ പോയി വിസിറ്റേഴ്സ് എന്ന് എഴുതിത്തിരിച്ച സ്ഥലത്ത് പാർക്ക് ചെയ്തു.
 അറിയാതെ പിന്നിലേക്ക് പോയാൽ കുത്തനെ ഇറക്കമാണ്. കുന്നിൻ ചരിവിൽ തട്ടുതട്ടായ പാർക്കിംഗ് സമുച്ചയവും ഹോസ്പിറ്റലിന്റെ പിൻവശവും കാണാം.
ഹോസ്പിറ്റലിൽ നിന്നും പറന്നുയരുന്ന ഹെലികോപ്റ്റർ തലയ്ക്ക് മീതേ പോയപ്പോൾ നോക്കി നിന്നു. 
പിന്നെ പതുക്കെ കോർപ്പറേറ്റ് ഓഫീസിന്റെ മുൻവശത്തേയ്ക്ക് നടന്നു. ഹോസ്പിറ്റൽ പണിതകാലത്ത് വലിയ പ്രൗഡിയിൽ ഇംഗ്ലീഷ് ശൈലിയിൽ ഉണ്ടാക്കിയ ബംഗ്ളാവ്.
ഇപ്പോൾ താഴെയുള്ള മുറികളിൽ കോൺഫറൻസ് ഹാളുകൾ. മേലെ CEO , ലീഗൽ, റിസ്ക് മാനേജ്മെന്റ് മുതലായവ.
ഓറിയന്റേഷൻ സമയത്ത് ഇവിടെ വന്നതാണ്.
ചെറിയ മേശയിൽ ഉണ്ടായിരുന്ന വിസിറ്റേഴ്സ് ബുക്കിൽ പേരും സമയവും ഡിപ്പാർട്ട്‌മെന്റ് പേരും എഴുതി.
അതിന്റെ മേലെ വന്നവരുടെ പേരുകൾ ശ്രദ്ധിച്ചു.
പേരിന് എതിരെ  DOJ(ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റീസ്)
കാർപ്പറ്റ് കവർ ചെയ്ത പടികൾ കയറി.
ഇനി ലീഗൽ. ഇടനാഴിയുടെ അകലെ ബോർഡ് കണ്ടു.
വലിയ താമസമുണ്ടായില്ല.
"ഞാൻ ടീന മാർജൊലേയ്സ്, ലീഗൽ കൗൺസൽ"
"നൈസ് മീറ്റിങ് യൂ"
"പിന്നെ എനിക്ക് കുറച്ച് കാര്യങ്ങൾ അറിയണം, വേഗം തീർക്കാൻ കഴിയും, അതുകഴിഞ്ഞ് നമുക്ക് DOJ ൽ നിന്നും വന്നവരോട് സംസാരിക്കാം"
"DOJ എന്തിന്?"
"പേഷ്യന്റ് വിറ്റ്നെസ് പ്രൊട്ടക്ഷൻ പ്രോഗ്രാമിൽ ആയിരുന്നു"
അത് പുതിയ അറിവായിരുന്നു.
എന്നെയും കാത്ത് അടുത്ത മുറിയിൽ ഇരിക്കുന്നവർക്ക് ഞാൻ എന്ന മനുഷ്യന്റെ  ഭൂമിയിലുള്ള ഫുട്പ്രിന്റ് തുടച്ചുമാറ്റാൻ കഴിയും.
പേരും, ബന്ധുക്കളും, വീടും സോഷ്യൽ സെക്യൂരിറ്റി നമ്പറും എല്ലാം.

അപ്പോൾ പസ്ക്വാൽ സംസാരിച്ചത് ആരോടായിരുന്നു?

"ഡോക്ടർ ഈ കേസ് ചെയ്യാനുണ്ടായ കാര്യമെന്താണ്?"
"എന്നെ സഹായത്തിന് വിളിച്ചതാണ്, പിന്നെ ഒരു അക്കാദമിക് ഇന്ററെസ്റ്റ്"
"നിങ്ങൾ രോഗിയുടെ നാട്ടുകാരനാണോ?"
"അതേ,പക്ഷേ എനിക്ക് രോഗി ആരാണെന്ന് അറിയില്ലായിരുന്നു."
"ടൈം ഔട്ട് ചെയ്തപ്പോൾ റിസ്റ്റ് ബാന്റ് നോക്കിയില്ലേ?"
"ഞാനല്ല, ടൈംഔട്ട് ചെയ്തത്, ഡോക്ടർ പസ്ക്വാൽ ആയിരുന്നു"
"ORൽ കണ്ടപ്പോൾ തിരിച്ചറിഞ്ഞില്ലേ?"
"ഞാൻ അകത്തേക്ക് കയറിയപ്പോൾ കേസ് തുടങ്ങിയിരുന്നു, പിന്നെ ശരീരം മുഴുവനും ഡ്രേപ്പിനടിയിലായിരുന്നു"
"അനസ്തെറ്റിസ്റ്റ് ആരായിരുന്നു?"
"ശവരിമുത്തു"
"പുള്ളി അറ്റെന്റിങ്ങ് ആണോ?"
"അല്ല, ഫെല്ലോ ആണ്‌. ഡോക്ടർ രമണിയാണ് അയാളുടെ അറ്റന്റിങ്ങ്"
"താങ്കൾ RNS മുൻപ് ചെയ്തിട്ടുണ്ടോ?"
"ഒരെണ്ണം അസിസ്റ്റ് ചെയ്തിട്ടുണ്ട്"
"രോഗിയുടെ ബ്ളഡിലെ ഡ്രഗ്സ് ഓപ്പറേഷൻ ചെയ്യുന്നതിനു മുൻപ് നോക്കാറുണ്ടോ?"
"ഇല്ല, എന്താണ് കാരണം?"
" കാർഫെന്റാനിൽ നിങ്ങൾ ORൽ കൊടുക്കുമോ?"
"എന്റെ അറിവിൽ ഇല്ല. എന്താണ്?"
"പിന്നീട് പറയാം, വരൂ"
അടുത്ത മുറിയിൽ സ്യൂട്ടിട്ട മൂന്ന് പേർ.
വലിയ ബാഗുകൾ, മേശമേൽ ലാപ്ടോപ്.
ഓരോരുത്തരും എഴുന്നേറ്റു നിന്നു പരിചയപ്പെടുത്തി.
"റെക്കോഡ് ആവശ്യത്തിന്, താങ്കളുടെ ഡെസിഗ്നേഷൻ"
"ഡയറക്ടർ ഓഫ് സ്കൾബേസ് സർജറി"
"താങ്കളുടെ രോഗിയായിരുന്നോ മരണപ്പെട്ട ആൾ?"
"അല്ല"
"പിന്നെ എന്തുകൊണ്ട് നിങ്ങൾ അന്ന് ORൽ വന്നു?"
"ഡോക്ടർ പസ്ക്വാൽ വിളിച്ചതുകൊണ്ട്"
"രോഗി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് അറിയാമോ?"
"എനിക്ക് തോന്നുന്നില്ല. അങ്ങനെ ഉള്ള ആളല്ല"
"നിങ്ങൾ അയാളുടെ ഡോക്ടർ അല്ലെങ്കിൽ എങ്ങനെ അതറിയാം?"
"എന്റെ സുഹൃത്തിന്റെ ബ്രദർ ആണ്"
"നിങ്ങൾ എന്നാണ് അയാളുമായി സംസാരിച്ചത്?"
"കഴിഞ്ഞ ഒക്ടോബറിൽ, വാൻകൂവറിൽ വച്ച്"
"നിങ്ങൾക്ക് DOD യുമായി ബന്ധമുള്ള പ്രോജക്ട് ഉണ്ടോ?"
"ഉണ്ട്, TBI,Track"
"നിങ്ങൾ ഈ കേസിന്റെ കാര്യം ഈ റൂമിന് പുറത്ത് ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ?"
"ഇല്ല"
"ഇത് പുറത്ത് പറയുന്നത് ഫെഡറൽ ഒഫൻസ് ആണ്. നിങ്ങൾ അന്ന് ആ കേസ് ചെയ്യാൻ പോയിട്ടില്ല"
"പക്ഷേ, അത് ശരിയല്ല, ഞാൻ ഉണ്ടായിരുന്നു."
"നിങ്ങളുടെ പേര് റെക്കോർഡിൽ വരില്ല. ഇനി ആ ചാർട്ട് ആക്സെസ് ചെയ്യുകയോ ഈ കേസ് ആരോടും ഡിസ്കസ് ചെയ്യുകയോ പാടില്ല."
"ഡോക്ടർ പസ്ക്വാൽ ചോദിച്ചാൽ?"
"ഡോക്ടർ പസ്ക്വാൽ എന്ന ആളില്ല"
എന്റെ മനസ്സിൽ ഒരു ഇടിവാൾ വെട്ടി.
ഡോക്ടർ പസ്ക്വാൽ!

അയാൾക്ക് എന്ത് സംഭവിക്കും?
ഒരു പക്ഷെ ഏതോ ആഫ്രിക്കൻ കാടുകളിൽ എങ്ങനെയോ അപകടം പറ്റി മരിച്ചിരിയ്ക്കും.
ഞാനോ?

(11)

ഡെൻവറിലേയ്ക്കുള്ള  ഫ്ളൈറ്റ് നിറഞ്ഞിരുന്നു. ഏഴാമത്തെ വരിയിൽ ആയിരുന്നെങ്കിലും രണ്ട് വയസ്സായ വെള്ളക്കാരുടെ നടുവിലാണ് സീറ്റ്. ഞാൻ മാസ്ക് വച്ചു. പുരുഷൻ ഐൽ സീറ്റിൽ എന്നെകണ്ടപാടെ മുഖം തിരിച്ചു. വിൻഡോ സീറ്റിൽ വയസ്സുചെന്ന സ്ത്രീ അവരുടെ വാക്കിങ് സ്റ്റിക്കും പൂക്കളുടെ ഡിസൈൻ ഉള്ള തുണിയുടെ വീർപ്പുമുട്ടിയിരിയ്ക്കുന്ന ബാഗ് കാലിനടിയിലും വച്ചിരിയ്ക്കുന്നു.
പുറത്ത് കാണാനൊന്നുമില്ല.
എനിക്ക് നേരത്തെ എഴുന്നേറ്റതിന്റെ ക്ഷീണം മാറാൻ ഉറങ്ങണം. 
ഉറക്കം വരുന്നില്ല. വിതരണം ചെയ്ത ഹെഡ്ഫോൺ വച്ച് ഒരു സിനിമ കാണാമെന്ന് വച്ചു.
അവസാനം ബ്ളാക്ക്ബെറി കാണാൻ തീരുമാനിച്ചു. 
ബെവറേജ് സർവീസ് തുടങ്ങി. ഞാൻ ഓറഞ്ച് ജ്യൂസ് പറഞ്ഞു. അമ്മൂമ്മ ആപ്പിൾ ജ്യൂസ്. അപ്പാപ്പൻ വെള്ളം.
ഞാൻ രണ്ട് മിനിറ്റിൽ കുടിച്ചു തീർത്ത് ചാരിക്കിടക്കാനുള്ള ശ്രമത്തിൽ ഇരിക്കുന്ന സമയത്ത് അമ്മൂമ്മയുടെ കൈതട്ടി ഗ്ളാസ്സിലെ ഐസും ആപ്പിൾ ജ്യൂസും ടേബിളിലൂടെ ഒഴുകി.
"ഡാം..വാട്ട് എ മെസ്സ്!" അമ്മൂമ്മ സ്വയം ശകാരിച്ചു.
ഞാൻ ഉടനെ എന്റെ കൈയിലെ ടിഷ്യൂവും കിട്ടാവുന്ന പേപ്പറുകളും ഇട്ട് വൃത്തികേടില്ലാതെ സംരക്ഷിച്ചു. വിമാനയാത്രയിൽ വെളുത്ത വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല എന്ന എന്റെ നിയമം പാലിച്ചതിൽ ഞാൻ കൃതാർത്ഥനായി.

ഞാൻ ഫ്ളൈറ്റ് അറ്റൻഡന്റിനെ വിളിച്ച് ടവൽ വാങ്ങി സഹയാത്രക്കാരിയെ സഹായിച്ചു.
"നിങ്ങൾ യൂണിവേഴ്‌സിറ്റി യിൽ ആണോ ജോലി?"
എന്റെ മാസ്കിൽ യൂണിവേഴ്‌സിറ്റി യുടെ പേര് ഉണ്ടായിരുന്നതാവും അവർ ഊഹിച്ചത്.
"അതേ"
" IT സ്പെഷ്യലിസ്റ്റ് ആണോ?"
ശ്ശെടാ, ഇത് ഞാൻ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ പറയുന്നത് ഇപ്പോൾ അവർ ഇങ്ങോട്ട്!
"അല്ല, ഡോക്ടർ ആണ്"
തുടർന്ന് ഡെൻവർ എത്തുന്നത് വരെ അവർ സംസാരിച്ചു. ആകെ എണ്ണൂറോളം ആളുകൾ താമസിക്കുന്ന, ന്യൂയോർക്കിലെ ഒരു ഗ്രാമത്തിൽ ജീവിക്കുന്ന അവർ. 
അവരുടെ ചെറുമകന് ഏതോ അപൂർവ്വ രോഗത്തിന് ഞാൻ ജോലിചെയ്യുന്ന ഹോസ്പിറ്റലിൽ രണ്ട് വർഷത്തൊളം ചികിത്സയിലായിരുന്നുവത്രെ.
അവൻ ജീവിതത്തിലേയ്ക്ക് വീണ്ടും എത്തിയ സന്തോഷം അവർ പറഞ്ഞുകൊണ്ടേ ഇരുന്നു.
 "നിങ്ങളൊക്കെയാണ് അവനെ രക്ഷിച്ചത്"
"താങ്ക്സ്, പക്ഷേ ഞാൻ അന്ന് ഇല്ലായിരുന്നു"
"അതേ, ഞാൻ പറഞ്ഞത് നിങ്ങളെപ്പോലെ മിടുക്കുള്ളവർ"
"നിങ്ങളുടെ മകൻ എന്ത് ചെയ്യുന്നു?"
അവൻ ആർമിയിലായിരുന്നു, ഇപ്പോൾ കാര്യമായി ഒന്നും ചെയ്യുന്നില്ല. ഗൾഫിൽ ആയിരുന്നു. ഇപ്പോൾ മകന്റെ കാര്യവുമായി നടക്കുന്നു."
അവർ ഫോണിൽ ഉണ്ടായിരുന്ന ഫോട്ടോകൾ കാണിച്ചു.
അവരുടെ മകനെ കണ്ടു. ഒരു ഹമ്മറും ചാരി കാമൂഫ്ളാഷിൽ ക്യാപ്പ്, തിളങ്ങുന്ന സൺഗ്ലാസ്.
പോക്കറ്റിൽ എംബ്ളം.

അതേ.. എന്നെ പിൻതുടരുന്നത് നിമിത്തം.
ഇത് വീണ്ടും വാൻകൂവറിലേയ്ക്കുള്ള യാത്ര.
ഒരു പക്ഷേ വെറും അവിചാരിതമായി വന്നതാണ്.
ബിന്ദുക്കളെ കൂട്ടി മുട്ടിച്ച് പടം വരച്ചാൽ അത് ഒരു മോൺസ്റ്റർ ആകാം, അല്ലെങ്കിൽ ഒരു പൂവ് ആകാം.
എല്ലാം എന്റെ പാരനോയ.

(12)

ഇമ്മിഗ്രേഷൻ ലൈൻ എല്ലാം ഓട്ടോമേറ്റഡ് ആണ്. പാസ്പോർട്ട് എല്ലാം സ്കാൻ ചെയ്തു. പ്രിന്റ് ഔട്ട്‌ എടുത്തു വീണ്ടും വരിയിൽ. അറ്റത്തേയ്ക്ക് ചെല്ലുന്ന സ്ഥലത്ത് ഒരു സർദാർജി.
അയാൾ പാസ്പോർട്ട് കാര്യമായി പരിശോധിച്ചു.

അതനുശേഷം," എന്താണ് വരവിന്റെ ഉദ്ദേശ്യം, എവിടേയാണ് താമസിക്കുന്നത്?" എന്ന സ്ഥിരം ചോദ്യങ്ങൾ ചോദിച്ചശേഷം ,അകത്തേക്ക് പോയി അയാളുടെ സഹ ഓഫീസറുമായി വന്നു.
"നിങ്ങൾ നേരത്തെ വന്നിട്ടുണ്ടോ?"
"ഉണ്ട്, നാലുതവണ.. സോറി, ആറ് തവണ"
"ഞങ്ങളുടെ പരിശോധനയുടെ ഭാഗമായി നിങ്ങളുടെ ഫോൺ ചെക്ക് ചെയ്യണം"

"അതിനെന്താ.. ഇതാ."
അയാൾ ഫോൺ വാങ്ങി അതിനകത്തെ ഫോട്ടോകൾ നോക്കി.
"ഈ സ്ക്രീൻ ഷോട്ട് എന്തിന്റേതാണ്?"

"അത് ഒരു ഡിന്നർ മീറ്റിങ് ആണ്, ഡ്രഗ് കമ്പനി"
"അതിനാണോ ഇവിടെ വരുന്നത്?"
"അല്ല, കോൺഫറൻസിന് ആണ്"
"നിങ്ങൾ ഈ കമ്പനിയുമായി എന്താണ് ബന്ധം?"
"അവരുടെ ഒരു മരുന്ന് ഞങ്ങൾ ഉപയോഗിക്കുന്നുണ്ട്"
"ഈ ഫോട്ടോ നിങ്ങൾ എടുത്തതിന് എന്താണ് കാരണം?"
ഫോട്ടോ നോക്കി.
 കഴിഞ്ഞ വർഷം ടോറാന്റോ പോയപ്പോൾ അവിടെ കണ്ട ഖാലിസ്ഥാൻ കാരുടെ വിഘടനവാദി പതാകയും വഹിച്ചുപോയ ഒരു വാനിന്റെ പടമാണ്.
"കാരണമില്ലാതെ, ഒരു കൗതുകം തോന്നി"

"ഈ പടം, ഓട്ടവയിലെ പാർലമെന്റ് ബിൽഡിങ്ങിന്റെ മുന്നിലെ പ്രതിഷേധം ആണ്. ഇതുമായി നിങ്ങളുടെ ബന്ധം എന്താണ്?"
"അന്ന് അവിടെ പോയപ്പോൾ കണ്ട് കൗതുകം തോന്നി, അത്രേ ഉള്ളൂ"
"പോയ്ക്കൊളൂ, നന്ദി"

ഇത്തരം ഒരു ചോദ്യം ചെയ്യൽ ആദ്യമായി ആണ്. 
കാര്യങ്ങൾ ലേശം കർശനമാണ് ഇവിടെ.

 പുറത്ത് കടക്കാൻ ശ്രമിക്കുമ്പോൾ, ഒരേ സ്പെഷ്യാൽറ്റിയിലെ പലരുടെയും മുഖം കണ്ടു. വയസ്സാവും തോറും പരിചിത മുഖങ്ങൾ കുറയുന്നുവെങ്കിലും.

ഊബർ ഡ്രൈവർ ടൊയോട്ട കൊറൊളയുമായി വരാൻ രണ്ട് മിനിറ്റ് കാണിക്കുന്നു. 
പേര് കേട്ടിട്ട് ഒരു ചൈനീസ് അല്ലെങ്കിൽ വിയറ്റ്‌നാം കാരൻ. 'Fnu'.
കാർ എത്തിയപ്പോൾ മനസ്സിലായി.
 ബംഗ്ലാദേശ് കാരൻ. ഫ്നൂ എന്നതിന്റെ കാര്യം ഓർത്ത് ചിരിച്ചു.
പാൻ പസിഫിക് ഹോട്ടൽ അകലെ കാണാം. കുറച്ച് മാറി കാറ് നിർത്തി അയാൾ പറഞ്ഞു, "ഞങ്ങൾക്ക് അവിടെ പോകാൻ പാടില്ല. താങ്കൾക്ക് റോഡ് ക്രോസ് ചെയ്യാം, ഇവിടെ"

ഹോട്ടലിൽ തിരക്കില്ല.
പാസ്പോർട്ടും ക്രെഡിറ്റ് കാർഡും നീട്ടി.
റിസപ്ഷണിസ്റ്റ് ഉടനെ മാനേജറെ പോയി കണ്ടു.
രണ്ട് പേരും തിരിച്ചു വന്നു.
"നിങ്ങളുടെ മുറി ഒരു മണിക്കൂർ പിടിക്കും, റെഡിയാകാൻ. ഫോൺ നമ്പർ തരൂ, ഞാൻ വിളിക്കാം"
ലഗ്ഗേജുകൾ വച്ച് ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങി.
ഹോട്ടലിന്റെ മുൻവശത്ത് എനിക്ക് മുന്നിൽ ഒരു കറുത്ത ലിങ്കൺ നാവിഗേറ്റർ നിർത്തി മിലിട്ടറി വേഷത്തിൽ നാലുപേർ ചാടിയിറങ്ങി ഹോട്ടലിന്റെ പടികൾ തിരക്കിട്ട് കയറി.
അകലെ ഒരു ഹമ്മർ പാർക്ക് ചെയ്തത് എന്റെ നേരേ വന്നു ഇരമ്പി ച്ച് പോയി.

No comments:

Post a Comment