Translate

Sunday, December 13, 2015

ഉങ്ക്ലീ


ഉങ്ക്ലീയെ ഞാൻ ആദ്യമായി കാണുന്നത് ഒരു പര പരാ വെളുക്കുന്ന മാർച്ച് മാസ രാവിലെ യാണ് .
നിൽകാത്ത ജർമൻ ഷെപ്പേഡിന്റെ കുരയിൽ തമിഴ്കൂടിക്കലർന്നു.
തുരുമ്പിൽ കോറി ഇരുമ്പ് ഗൈറ്റ് തുറന്നു തന്ന ഇരുണ്ട നിറത്തിലെ രൂപം .
"സാർ ....ഉള്ളേ വാങ്ഗോ ...സണ്ണിക്ക് ഉങ്ങളെ പുടിയാത് ."
സണ്ണി ഉങ്ക്ലിയെ നോക്കി വാലാട്ടി  നിന്നു . പിന്നെ എൻറെ മണം പിടിച്ചു , വീട്ടിനു ലക്ഷ്യമിട്ട് ഓടി.

എൻറെ യാത്ര തലേ ദിവസം തുടങ്ങിയിരുന്നു .
കാസിനോ ഹോട്ടൽ ഞങ്ങളുടെ അവസാനത്തെ പാർട്ടിയുടെ താവളമായിരുന്നു . അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികളും വിരലിൽ എണ്ണാവുന്ന അദ്ധ്യാപകരും. പരീക്ഷകളുടെ നീണ്ട ദിനങ്ങൾ കഴിഞ്ഞിരുന്നു . ഓരോരുത്തരും അദ്ധ്യാപകരുടെ അടുത്ത് സ്നേഹാദരവുകൾ നൽകി യാത്രാ മൊഴികളും ആകാംഷകളും പുറത്തെടുത്തു .
സർജറി പ്രാക്ടിക്കൽ വിഷമമായിരുന്നു. ആളൊഴിഞ്ഞ തക്കത്തിൽ ഉറ്റ സുഹൃത്തുമായി സർജറി പ്രോഫെസ്സർ നല്ല ഫോമിലാണെന്ന് കണ്ട് അടുത്ത് ചെന്നു .
"സാറേ , ഞങ്ങള് പരീക്ഷയിൽ പൊട്ടിയോ എന്ന് അറിയാൻ പറ്റോ ? മനസ്സിലെ വെഷമം ഇന്ന് ആഘോഷിച്ചു തീർക്കാൻ വേണ്ട്യാ ..." വാക്കുകൾ ഇഴഞ്ഞു പാമ്പായി .
"ഡാ , നീയെന്തൂട്ടിനാ ബേജാരാവുന്നെ ...നീയൊക്കെ പാസ്സായില്ലെങ്കിൽ പിന്നെ ആരാ ഇവിടെ പാസ്സാവാ ?"
"സാറേ , ശരിക്കും ? ദാ ..ഇവൻറെ കല്യാണം ഉറപ്പിച്ചിരിക്കാ , ഇവന്ആശ കൊടുക്കല്ലേ ..."
"ഡാ , നീയ് ധൈര്യമായി പോയി കെട്ട് ...ഉം .cheers "
പിന്നെ ആഘോഷ തിമിർപ്പായിരുന്നു. നടക്കാൻ പറ്റുമെന്ന് മനസ്സിലായപ്പോൾ പുറത്തിറങ്ങി .
റോഡിൽ കുടുങ്ങിയ വാഹനങ്ങളുടെ ഹോണ്ശബ്ദങ്ങളിൽ യാത്ര പറച്ചിലുകൾ ഒലിച്ചു പോയി .
തൊട്ടടുത്ത്‌ KSRTC യുടെ പുത്തൻ സൂപ്പർ ഫാസ്റ്റ് മിനി ബസ്‌ :തിരുവനന്തപുരം .
"അളിയാ , അളിയന്റെ ഭാര്യാ വീട്ടിന്റെ മുന്നിലൂടെ പോകുന്ന വണ്ടി !, അളിയാ , പോയി ഭാര്യയെ കണ്ടു വാ , നല്ല വിവരം ചൂടോടെ  പൊടിക്ക് മാഷേ "
"ഏയ്‌ , ഞാൻ പൈസയൊന്നും എടുത്തില്ല .ഇതുപ്പോ രാത്രിയും ആയി ."
"അത് സാരല്ല്യ .വണ്ടിക്കൂലി മതീല്ലോ , പിന്നെ ബസ്സില് ഉറങ്ങി നേരം വെളുക്കുമ്പോ അവിടെ എത്താലോ "
"പോയി കലക്കളിയാ ..." സുഹൃത്തുക്കളുടെ ആവേശം ഉത്സാഹ തിമിർപ്പായി .
"നിർത്ത്  വണ്ടി ,ഒരു അത്യാവശ്യക്കാരനാ , തിരുന്തൊരം തിരുന്തോരം " ശബ്ദ കോലാഹലങ്ങൾ കേട്ട് ഡ്രൈവർ ലിമിറ്റഡ് സ്റ്റോപ്പ്ബസ്സു നിർത്തി
കണ്ടെക്ടർ ഡോർ തുറന്നു.
"കേറി പോട്ടെ ...വണ്ടി വിട് ".
ഏറണാകുളം മുതൽ ഉറക്കമായിരുന്നു . കൊല്ലത്ത് ബസ്സു നിർത്തി യപ്പോൾ ഓടിയിറങ്ങി . ലോക്കൽ ബസ്സുകൾ ഓടിതുടങ്ങിയിട്ടില്ല .
പിന്നെ ചിന്നക്കടയിൽ വല്ല ജീപ്പും കിട്ടുമോ എന്ന് നോക്കാൻ നടന്നു .
ഇന്നലെ കുടിച്ച മദ്യത്തിൻറെ കെട്ടുകൾ പോയി ഒരു തലവേദന മാത്രം അവശേഷി ച്ചു.
കടകളെല്ലാം അടഞ്ഞു കിടന്നു . സൂര്യൻ ഉദിച്ചിട്ടില്ല . മലിന കൂമ്പാരങ്ങളിൽ പ്ലാസ്റ്റിക്കരിയുന്ന മണം . പുകയും മൂടൽ മഞ്ഞും  നാഷണൽ ഹൈ വേയിൽ യാത്രികരായി.
പത്തു മിനിട്ടു കഴിഞ്ഞപ്പോൾ "ആറ്റിങ്ങൽ " ബോർഡുമായി ആളില്ലാത്ത ട്രാൻസ്പോർട്ട് ബസ്സ് ഇരച്ചു വന്നു . കൈ കാണിച്ചിട്ടും കാണാത്ത ഭാവത്തിൽ റ്റെക്സ്റ്റയിൽ കമ്പനി യുടെ അടുത്ത് വരെ ഓടി പെട്ടെന്ന് ബ്രേക്ക്ചവിട്ടി നിർത്തി തന്നു .
ഒരു സെക്കണ്ട് പാഴാക്കാതെ ഓടി വാതിലിൽ കയറിപ്പിടിച്ചു.
"സാർ ഉള്ളേ വാങ്ഗോ ...സണ്ണി.. നീ ...പോങ്ങടാ."

ഉങ്ക്ലിയുടെ പേര് മാർകഴിയെന്നോ ചെല്ലമ്മാൾ എന്നോ ആയിരുന്നു . ഓർമയിൽ വരുന്നില്ല .
ബഹുമാനത്തോടെ എല്ലാവരെയും "ഉങ്കൾ" എന്ന് സംബോധന ചെയ്തത് തമിഴും മലയാളവും അറിയാത്ത കുട്ടികൾ  അവരുടെ വിളിപ്പേരായി മാറ്റി.
തൃശ്ശിനപ്പിള്ളിയിൽ നിന്ന്വർഷങ്ങൾക്ക് മുൻപ് ഉങ്ക്ലിയും ഭർത്താവ് ചെട്ട്യാരും കേരളത്തിലെത്തി .
ഒരു മുറിയിൽ ചെട്ടിയാർ ബാർബർ ഷാപ്പ് തുടങ്ങിയതിനു ശേഷം ഉങ്ക്ലി തിരിച്ച് നാട്ടിലേക്ക് പോയില്ല .
ഭർത്താവിന്റെ കടയുടെ വാടകക്ക് പകരമായി അവർ എന്റെ ഭാര്യയുടെ വീട്ടിലെ പണിക്കാരിയായി . കടയിൽ പോകാനും  ഗേറ്റ് തുറക്കാനും , പോസ്റ്റ്ഓഫീസിൽ പോകാനും ,നാട്ടിലെ കുശു കുശുപ്പുകളുടെ സന്ദേശ വാഹകയായും അവർ മാറി .

ഉങ്ക്ലിയെ മീൻ വാങ്ങാൻ പറഞ്ഞു വിട്ടാൽ കിളിമീനും നത്തൊലിയും മാത്രം വീട്ടിലെത്തും .
അതിന്റെ വിശദീകരണം കേട്ട് ഞാൻ അടുക്കളയുടെ ഭാഗത്തേക്ക് പോയി നോക്കി .
മലയാളവും തമിഴും ഇടകലർന്നു പട്ടിയുടെ കുരയും .
അടുക്കളയുടെ പുറത്തു രണ്ടുമുറിയിൽ കെട്ടിയ വീടിന്റെ അനെക്സിൽ ഞാൻ കയറിയിട്ടില്ലായിരുന്നു .
"അവിടെയെല്ലാം വൃത്തികേടായിരിക്കും ; മോൻ പോണ്ട ", ഭാര്യയുടെ മാതാ പിതാക്കൾ പറഞ്ഞു.
ഉങ്ക്ലി പഴയ കാഞ്ചീപുരം സാരിയിൽ കൈതുടച്ച് ഭവ്യത കാണിച്ച് മാറി നിന്നു .
സണ്ണി വാലാട്ടി എന്നെ തള്ളിക്കൊണ്ട് അകത്തേക്ക് പോയി .
അപ്പോഴാണ്ബഞ്ചിൽ ഇരിക്കുന്ന വൃദ്ധയെ ശ്രദ്ധിച്ചത് .
"മോൻ ആരാ ? മനസ്സിലായില്ല "
"ഇത് സാറ് , പുതിയ മാപ്പിള "
"അച്ചാമ്മക്ക് ആരെയെങ്കിലും പുതുതായി കണ്ടാൽ തൊട്ടും കിന്നാരവും ഒക്കെയാ ...ഓർമയോക്കെ പോയി ."
"കണ്ണ്തെറ്റിയാൽ റോഡിലെത്തും ...അതുകൊണ്ട് ഇവിടെത്തന്നെ ഇരുത്തിയിരിക്കയാ . ഭക്ഷണം കഴിച്ച കാര്യം ഓർമയില്ല ,ഉടൻ ഹോട്ടലുകാർ എന്നെ പട്ടിണിയിടുകാ എന്ന് പറഞ്ഞു ബഹളം വയ്ക്കും ."

അച്ചാമ്മ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു . "ഇവിടെ വാ ...എന്റെ അരികത്തു ഇരിയെന്നു " എന്നെ നോക്കി പ്പറഞ്ഞു .
പിന്നെ മാസങ്ങൾ വലിയ വീട്ടില്, ഞാനും ഭാര്യയും, അമ്മയും സണ്ണിയും പിന്നെ അച്ചാമ്മയും ചിലപ്പോൾ ഉങ്ക്ലിയും . താമസിച്ചു .

ഒരു ദിവസം ഉങ്ക്ലി പ്രായം കുറഞ്ഞ യുവതിയുമായി ഗേറ്റ് തുറന്ന് വന്നു . മുന്നിൽ സണ്ണി കുരച്ചുകൊണ്ടു മാർഗതടസ്സം സൃഷ്ടിച്ചു . പിന്നെ ഭാര്യ പോയി അവനെ അനുനയിപ്പിച്ചു .
"ഇത് പുതിയ പെണ്ടാട്ടി "
ആരുടെ യെന്നു പറഞ്ഞപ്പോൾ ഒന്ന് ഞെട്ടി .
മുടി നരച്ചു വൃദ്ധനായ ചെട്ടിയാർ വീണ്ടും വിവാഹം കഴിച്ചിരിക്കുന്നു .
ഒരു മുറി ക്കൂരയിൽ ഒരു അന്തേവാസി കൂടി .
ഉങ്ക്ലിയുടെ കണ്ണിൽ നിരാശയുടെ നനവുണ്ടോയെന്നു നോക്കി .
ഇല്ല .
തനിക്കു വയസ്സായി എന്നറിയാവുന്ന അവർ ഭർത്താവിനു സ്നേഹം പങ്കിടാൻ പുതിയ അവസരം കൊടുത്തിരിക്കുന്നു .
പിന്നെ ഉങ്ക്ലിയും "അനിയത്തിയും " സോപ്പും പൈസയും വാങ്ങി തിരിച്ചു പോയി .
അച്ചാമ്മ ഇടയ്ക്കിടെ രാത്രിയിൽ ബഹളം വച്ചിരുന്നു . പിന്നെയൊരിക്കൽ അനക്കമില്ലാതെ കിടന്നു .
ഭാര്യ വന്ന് വിവരം പറഞ്ഞപ്പോൾ ഓടിപ്പോയി പരിശോധിച്ചു.
സ്റെതെസ്കോപ്പിൽ ഹൃദയ മിടിപ്പ് കേട്ടപ്പോൾ സമാധാനമായി .
ജീവനുണ്ട് . പേടിക്കേണ്ട ,
"ഹാവൂ ആശ്വാസമായി ." ഭാര്യാ മാതാവ് നെടുവീർപ്പിട്ടു .
പിന്നെ മാസങ്ങൾ കഴിഞ്ഞു .
അച്ചാമ്മ യും ഉങ്ക്ലിയും
ജീവിതത്തിന്റെ ഭാഗമല്ലാത്ത കൂട്ടിയിരുപ്പ് കാരായി .
ഒരു ദിവസം കുടിച്ച പാൽ കവിളിലൂടെ ഒലിച്ചു അച്ചാമ്മ നിശ്ചലയായി .
കൈപിടിച്ചപ്പോൾ സത്യം മനസ്സിൽ ഓടിക്കയറി .
മരണം .
ജീവിതത്തിൽ ആദ്യമായി സ്വന്തം വീട്ടിലെ ഒരാളുടെ മരണം സ്ഥിരീകരിക്കേണ്ടി വരിക .
പിന്നെ എന്താണ് ചെയ്യേണ്ടത് എന്നറിഞ്ഞില്ല .
ഉങ്ക്ലി പറഞ്ഞു . "നാൻ വീട്ടുകാരോട് പോയി പറയാൻ പോകലാം".
അറിയിക്കേണ്ട പ്രധാന വ്യക്തികൾ മകനും പെണ്മക്കളും ആണ് . പലരും അങ്ങോട്ടും ഇങ്ങോട്ടും പടല പിണക്കത്തിൽ കഴിഞ്ഞു കൂടുന്നത് കൊണ്ട് നേരിട്ട് പരിചയമില്ല .
പെട്ടെന്ന് ഭാര്യയുടെ താമസിക്കുന്ന ബന്ധുക്കൾ എത്തിത്തുടങ്ങി .
ഭാര്യ സണ്ണിയെ വലിച്ചിഴച്ചു കൂട്ടിലടച്ചു .
അഴിയിലൂടെ അവൻ എന്നെ നോക്കി ദയനീയ മായി കുരച്ചു .
പിന്നെ ഞാനും ഭാര്യയും കാറിൽ ചിന്നക്കടയിൽ പോയി STD വിളിച്ചു .
വിവരം അറിഞ്ഞ് ആർക്കും ഞെട്ടലില്ല .
പക്ഷേ പ്രതീക്ഷിക്കാത്ത ഒന്ന് എനിക്ക് ഭാര്യവീട്ടിൽ കാത്തിരിക്കുന്നുണ്ടായിരുന്നു .
അന്ത്യകർമങ്ങളുടെ കടമ .
അത് എനിക്ക് വെച്ചു നീട്ടി എല്ലാവരും മാറി നിന്നു. മതിലിനകത്തെ പ്ലാവിന്നരികിലായി ചിതയൊരുക്കി .
തറവാട്ട് വീട് രാഷ്ട്രീയ പാർടി വാടകക്ക് എടുത്തിരിക്കുന്നു . അവിടെ ആരും താമസമില്ല . അത് ബുദ്ധിമുട്ടാവും . ഉപദേ ശകർ വീട്ടിൽ നിറഞ്ഞു .
പിന്നെ പലർക്കും പൈസ കൊടുത്തു . എന്തിനെന്നു പറഞ്ഞത് കേൾകാൻ സമയമില്ലായിരുന്നു .
നാട്ടിൽ നിന്ന്എൻറെ വീട്ടുകാരും എത്തി .
പിന്നെ അസ്ഥി സഞ്ചയനം .അസ്ഥികൾ കുടത്തിലാക്കി പ്ലാവിൽ കെട്ടിയിട്ടു . അത് ഒരിക്കലും കണ്ടിട്ടില്ലാത്ത ആചാരമായി .
ഭാര്യ ഉറക്കത്തിൽ ദുസ്വപ്നങ്ങൾ കണ്ട് പലപ്പോഴും ഉണർന്നു .
പിന്നെ നിലാവിൽ പ്ലാവിന്റെ കൊമ്പിൽ കെട്ടിയ ചുവന്ന തുണിയിലെ കുടുക്ക ഒരു കടമയുടെ ചോദ്യമായി അവശേഷിച്ചു .
ഞായറാഴ്ച്ച ഒഴിവായിരുന്നു .
ഉങ്ക്ലിയും ഞാനും ചേർന്ന് പ്ലാവിൽ നിന്നും തുണിക്കെട്ട് അഴിച്ചു കുടുക്ക പൊട്ടാതെ താഴെയെത്തിച്ചു.
എങ്കിൽ പോകാം .
"ഞാനില്ല ; എനിക്ക് പേടിയാ " ഭാര്യ .
പിന്നെ അമ്മായി അമ്മയെയും  ഉങ്ക്ലിയെയും കൂട്ടി  കാറിൽ കടൽ തീരത്ത് എത്തി .
അറബിക്കടൽ ശാ ന്തമായിരുന്നില്ല . എൻറെ മനസ്സും .
അച്ചാമ്മയുടെ അസ്ഥികളുമായി തിര കൾ ആർത്തലച്ചു പോകുമ്പോൾ ഞാൻ നടന്നു ,മണലിൽ തറഞ്ഞ കാലുകൾ ഉയർത്തി .

"കടവുളേ ..."ഉങ്ക്ലി കണ്ണു നീർ തുടച്ചു ഞങ്ങൾകൊപ്പം നടന്നു .

No comments:

Post a Comment