Translate

Saturday, August 2, 2014

"ഡോക്ടറെ ആവശ്യമുണ്ട് "



"അപ്പൂന്റെ  മോള് ചോദിച്ചു നീയ്തിരൂര് ജോലിക്ക് നോകീര്ന്നോന്നു "
അമ്മ
അവർക്കിത് എങ്ങിനെ മനസ്സിലായി എന്ന് മറുചോദ്യം വേണ്ട എന്ന് കരുതി ഷെർലക് ഹോംസ് കളിക്കാനിറങ്ങി .
അവര് ഇപ്പൊ ഇവിട്യാ ?
" മെഡിക്കൽ ഷാപ്പിലാ ജോലി ; കണക്കെഴുത്താ ."
മനസ്സിൽ കവടിയും കാവടിയും നിരത്തിയും കറങ്ങിയാടിയിട്ടും പിടി കിട്ടാ പുള്ളിയായി . ഇത് ഭീകരം .
മനോരമ പത്രത്തിന്റെ ഒഴിഞ്ഞ മൂലയിൽ കണ്ട ഒരു പരസ്യത്തിന്നു പിന്നാലെ ഒരു ഇൻലന്ദ് അയച്ചത് കഴിഞ്ഞ ആഴ്ച മാത്രം .
അത് ആമ മാർക്ക് കൊതുകുതിരി സുഗന്ധം നിറഞ്ഞ ആലപ്പുഴ കല്ലുപാലത്തെ ലോഡ്ജ് മുറിയിൽ ഒറ്റക്കിരുന്നു ഗതികെട്ടപ്പോൾ തോന്നിയ തോറ്റം .
ഇവിടെ കരക്കമ്പി യായി ആവിവരവും എത്തി .
ഇനി ഇതായിരിക്കും നിമിത്തം . പീഡിയാട്രിക്ക്സ് പഠിപ്പിച്ചു കിട്ടുന്നതിനേക്കാൾ രണ്ടിരട്ടി ശംമ്പളം .
അപ്പോഴും ചോദ്യം തലയ്ക്കു മീതെ .
ഇതെങ്ങിനെ അപ്പുവിന്റെ മോൾക്ക് അറിവ് കിട്ടി .
പിന്നെ പുറത്തിറങ്ങി അയൽ വാസികളുടെ കൂരകൾ തപ്പിയിറങ്ങി .
ശ്വാനൻ മാർക്കു അർഹിക്കുന്ന അവജ്ഞ നൽകി കോഴി ക്കാഷ്ടങ്ങളിൽ ഹോപ്പ് സ്കോട്ച് ഒഴിച്ചുകൊണ്ടു മുൻവശത്തെ വാതിലിൽ തൊണ്ണൂറു ഡിഗ്രി തീര ശ്ചീനമായി നിലകൊണ്ടു .
"അപ്പു സാമി ഇല്ലേ ?"
 മണ്ഡല കാലമായതിനാൽ സൌജന്യ മായ ഉപചാരം നൽകുന്നത് ഉത്തമം .
വിളി നാല് വാതിലും കടന്ന് പുറത്തെ കുശിനിയിൽ എത്തി യെന്നു ഓടിവന്ന ലഗോണ്കോഴി മൊഴിഞ്ഞു .
"അയ്യോ ഇതാരാ , ഡോക്ക്ടര് ഈവഴിയൊക്കെ അറിയോ ?"
തേടിയ പുള്ളി ഇവിടെ തന്നെ എന്ന സന്തോഷത്തിൽ ചിരിച്ചു .
"ഇല്ല മുടക്കം ആയതു കൊണ്ട് ഇന്നു ആലപ്പുഴ നിന്ന് വന്നതാ , എന്നെ പ്പറ്റി ആരോ തിരക്കീന്ന് അമ്മ പറഞ്ഞു . അതാരാ എന്നറിയാൻ വന്നതാ "
" ; അത് അബൂബക്കർ എന്ന ആളാ .കടയിൽ മരുന്ന് കൊണ്ടുവരുമ്പോൾ ചോദിച്ച് ഇങ്ങനെ ഒരാളെ അറിയോന്ന് "
"അയാൾക്ക് എന്തു കാര്യത്തിനാ ന്നു പറഞ്ഞോ ?" അറിഞ്ഞിട്ടും കപട വേഷം ധരിച്ചു .
"ഒരു ക്ലിനിക് തൊടങ്ങാൻ ഡോക്ടറെ വേണം എന്ന് പത്രത്തിൽ കൊടുത്തിട്ടുണ്ടായത്രേ ; എനിക്ക് ആളെ വലിയ പരിചയം ഒന്നുമില്ല . ഞങ്ങൾ അയാളെ ആഴ്ച്ചയിൽ ഒരിക്കൽ മാത്രം കാണും .കുന്നംകുളത്തുനിന്നും അയാളാണ് മരുന്ന് കൊണ്ടുവരുന്നത് ."
"മെഡിക്കൽ രേപ്പാണോ ?"
"ഏയ്‌ ; അയാൾക് മരുന്നിന്റെ കാര്യമൊക്കെ അറിയാം ; കൂടുതലൊന്നും പറഞ്ഞില്ല ."
"കേറി ഇരിക്കുന്നില്ലേ ; ഒരു ചായ എടുക്കട്ടേ ?"
"ഇല്ല , ഒന്നും വേണ്ട ; ഇനി ഏറങ്ങട്ടെ "
തിരിച്ചു നടന്നു .
മനസ്സിൽ കണക്കു കൂട്ടി . ഇപ്പോൾ നാലര . രാത്രിയാകും പോളെക്കും തിരൂര് എത്താം . ഇന്നുതന്നെ വിവരമറിഞ്ഞാൽ എല്ലാം കഴിഞ്ഞു . നാളെ ഒഴിവായി . ശുഭസ്യ ശീക്റാം, രഖുപതി രാജാറാം , ഹേയ് റാം എന്ന പാട്ടും പാടി വീട്ടിനകത്ത് കയറി .
ഇനി പതീത പാവന പത്നിയോട് പാടണം .
കേട്ടപാതി എനിക്കും പാതി . ഭാര്യക്കും കൂടെ വരണം .
പാടില്ല ,പാടില്ല നമ്മെ നമ്മൾ എന്ന് പറഞ്ഞിട്ട് കാര്യമില്ല .
ഒന്നോർകുംപോൾ മിണ്ടിയും പറഞ്ഞും പോകാമല്ലോ .
പിന്നെയാണ് നാലുമാസം പ്രായമായ മോളുടെ കാര്യമോർത്തത് .
"മോളെ അമ്മ നോക്കും ...രാത്രി ഒറ്റയ്ക്ക് പോണ്ടാ ട്ടോ "
പെണ്വാക്ക് കേൾകുന്നത് പെരുവഴിക്കും നാഷണൽ ഹൈ വേ ക്കും ഉത്തമം എന്ന് ഗുരുവാക്യം സ്മരിച്ചു ,
മാരുതീ വാഹനനായി ഉത്തര കാണ്ടത്തിൽ ജീപ്പീയെസ്സ് മനസ്സിൽ നിനച്ചു കീ തിരിച്ചു .

തിരൂര് പട്ടണത്തിൽ എത്തി .
  സൂര്യൻ കടയടച്ചു നിരപ്പലകകൾ നിരത്തി .
വാഹനം മുറുക്കാൻ കടയുടെ അരികത്തു ചാരി ഒതുക്കി . ഒതുക്കുകല്ലിനിടയിൽ കാൽ പെടാതെ  എന്തിവലിച്ചു പത്രക്കെട്ടുകൾക്കു അകത്തു ആരൂടനായ വ്യാപാരി യോട് വഴി ചോദിച്ചു .
"ബെട്യാ ഉമ്മളെ ആല്മാവ് ?"
"എന്ത്യേ ഇങ്ങൾക്ക്അൽമാവിന്റെ അവിടേ ?"
"ഒരാളെ കാണാൻ പോക്വാ ; അബൂബക്കർ ,പൊക്കക്കില്ലത്ത് , അറിയോ ?"
"പൊക്കക്കില്ലത്ത് അബൂക്കരൊ , അങ്ങിനെ ആരപ്പാ , നല്ല ഉയരത്തിലാണോ ?"
"ഇല്ലാ , പൊക്കം അറിയില്ല , വീട്ടു പേരാണ് പൊക്കക്കില്ലത്ത് ."
"അത് ഇക്ക് അറിയാം , ആരപ്പാ അബൂക്കര് ? എവിട്യാന്നാ പറഞ്ഞത് ?"
"ആല്മാവിന്റെ അടുത്താ ,പോസ്റ്റ്തിരൂര് ."
"ആല്മാവ്ദാ ,വെട്ടുവഴീന്നു പടിഞ്ഞാട്ടു പോയിട്ടാ , ഇങ്ങള് നടക്കാ ?"
"ഏയ്‌ , കാറുണ്ട് "
"ആരാ , എബടെ സ്ഥലം ഇങ്ങടെ ?"
"ഞാൻ കുറേ തെക്കുന്നാ ,തൃശ്ശൂർ പടിഞ്ഞാറ് വശം ."
"എന്നാ വിട്ടോ ,റോഡു കുണ്ടും കുഴീം ആയി കേടപ്പാട്ടോ "
വഴിയിൽ മുഴച്ചു നിൽക്കുന്ന ചെങ്കല്ലുകൾ  കാളവണ്ടി ചക്രങ്ങളുടെ നിരന്തരമായ ഉഴിച്ചിലിലും പിഴിച്ചിലിലും മിനുസ്സമെങ്കിലും സമരാഭിവാദ്യങ്ങളായി ചക്രങ്ങൾക്ക് തടസ്സം നിന്നു .
എതിരെവന്ന ആള്നിറഞ്ഞ ജീപ്പിന്റെ കരിപ്പുകയിലും ചെങ്കൽ പൊടിയിലും സൂര്യൻ പടികടന്നു പിണ്ഡം വച്ചു .
പിന്നെ തലയിൽ ഓല മടലുമായി വന്ന ഒരു സ്ത്രീയോട് വഴിചോദിക്കാ മെന്നു വാമഭാഗം .
തലയിട്ടു വിളിച്ചു കൂവി " ഒന്ന് നിക്കണേ ,എവിടെയാ ആല്മാവ്‌ ?"
"ആല്മാവോ ? രണ്ടു വളവു കഴിഞ്ഞു പോണം . കാറ് പോവില്ല ."
ഇന്ന് കേട്ട ഉപദേശങ്ങളിൽ ഏറ്റവും വിലപ്പെട്ട കനിയായി അത് തൊണ്ടയിൽ കുടുങ്ങി .
ഒരു നിമിഷം ഭാര്യ യുടെ നോട്ടം ചെവിയിലൂടെ തുളഞ്ഞു മസ്തിഷ്കത്തിന്റെ നടുവിലൂടെ മറ്റേ ചെവിയിലൂടെ കടന്നു പോകുന്നത് മനസ്സിലാക്കി .
" പടിയിലേക്ക് കേറ്റിട്ടൊ ; ഞാൻ ആൾകാരെ വിളിക്കാം ..."
ഓലമടൽ നിരത്തിൽ ഉരഞ്ഞ ബ്ദത്തിൽ എൻറെ എതിർ വാക്കുകൾ മുങ്ങി .

പിന്നെ പൈലറ്റ് പാർട്ടികൾ , ബാലസന്ഘം , തലയിൽ തൊപ്പികൾ ,മുച്ചീട്ട് കളിക്കാർ ,അത്തർ വില്പനക്കാർ ,പക്ഷി ശാ സ്ത്രജ്ഞർ  കാറിനു ചുറ്റും കുത്ത് രാത്തീവ് കളിച്ചു .

അസമയത്ത് പടിക്കൽ കോലാഹലം നടക്കുന്ന വിവരം നമസ്കാരത്തിന്നിടയിൽ ഹാജിയാരെ ഭാര്യ വിവരം ധരിപ്പിച്ചു .
ഇങ്ങള് കേറി പ്പോയീൻ , എട്ടുകട്ട ബാറ്റെറിയുടെ ടോര്ച് ആന്ഗ്യം കാണിച്ചു .
കാറിൽ നിന്ന് പുറത്തിറങ്ങി വീണ്ടും,
"ബെട്യാ ഉമ്മളെ ആല്മാവ് ?"
"എന്ത്യേ ഇങ്ങൾക്ക് അൽമാവിന്റെ അവിടേ ?"
"ഒരാളെ കാണാൻ പോക്വാ ; അബൂബക്കർ ,പൊക്കക്കില്ലത്ത് , അറിയോ ?"
"പൊക്കക്കില്ലത്ത് അബൂക്കരൊ , അങ്ങിനെ ആരപ്പാ , നല്ല ഉയരത്തിലാണോ ?"
"ഇല്ലാ , പൊക്കം അറിയില്ല , വീട്ടു പേരാണ് പൊക്കക്കില്ലത്ത് ."
"അത് ഇക്ക് അറിയാം , ആരപ്പാ അബൂക്കര് ? എവിട്യാന്നാ പറഞ്ഞത് ?"
"ആല്മാവിന്റെ അടുത്താ ,പോസ്റ്റ് തിരൂര് ."
ഹാജിയാർ കാറിലേക്ക് സൂക്ഷിച്ചു നോക്കി .
ഭാര്യാ സമേതനായാണ് യാത്രികൻ പട്ടണത്തിൽ വഴിതെറ്റിവ ന്നതെന്ന് മനസ്സിലാക്കി യപ്പോൾ
ബീടരെ വരാൻ ആന്ഗ്യം കാണിച്ചു ,
"ഇങ്ങള് അകത്തുപോയി കുത്തിയിരിക്കീൻ ; അസമയത്ത് കാറിൽ ഇരിക്കേണ്ട "
ഭാര്യ മനസ്സില്ലാ മനസ്സോടെ സ്ത്രീജങ്ങളോട് കൂടി അകത്തു പോയി .
ഇനി ഇവിടെ ആണുങ്ങളുടെ സംഘം മാത്രം .
ഹാജിയാർ എന്നിൽ നിന്നും കിട്ടിയ വിവരങ്ങൾ വച്ച് പുള്ളിയുടെ രേഖാചിത്രം മനസ്സില് വരച്ചു .
"പുടി കിട്ടീ ; തോട്ടി ബക്കര് , അവൻ താമസിക്കുന്നത് കടവിന്റെ അപ്പ്രത്ത കടയുടെ മേലെ "
"അപ്പൊ കടത്തു കടന്നു പോണോ ?"
"ഇങ്ങള് ബേജാറാവണ്ട , ഓനെ ഇബടെ ബരുത്താം ; ഇങ്ങള് ഇബടെ കുത്തിയിരിക്കീൻ ."
"ഡാ ,അന്ത്രൂ നിയ്യ്സൈക്കിൾ എട്ത്ത് തോട്ടി ബക്കറിനെ കൊണ്ട് ബരീൻ ,ഇബ്ടെ ആള് തിരക്കി വന്നീര്ക്കാ ന്നു പറഞ്ഞാ മതി ."
"ചോയ്ച്ച ആരാന്ന പരാണ്ടെ ?" എന്നോട്
"ഒരു ഡോക്ടർ ; തൃശ്ശൂര് ന്നാ "
"ഇങ്ങള് ഡോക്കിട്ടരാ ? ഡോക്ടർ മൊയ്തീനെ അറിയോ ? എന്റെ വയറു ഓപെരഷൻ ചെയ്ത ആളാ , ഇപ്പൊ സൗദീലാ ; തിരൂര് പുതിയ ആസ്പത്രി പണിയാൻ സ്ഥലം വാങ്ങ്യേത് കഴിഞ്ഞ ആഴ്ച്യാ " ഹാജിയാർ ഉന്മേഷ ഭരിതനായി .
പിന്നെ പതിനഞ്ചു മിനിട്ടും നാരങ്ങാ വെള്ളവും നാട്ടിലെ വിശേഷങ്ങളും വിവരിച്ചു കഴിഞ്ഞു മതിയായപ്പോൾ ഹാജിയാർ ചോദിച്ചു
" തോട്ടി ബക്കറിന് ഇങ്ങളെ എങ്ങിനെ കിട്ടീ ?"
നല്ല സമരിയക്കാരനും സാമൂഹ്യ നേതാവും ലോക്കൽ ഗടിയും ആയ സ്ഥിതിയിൽ വിവരം പറയാം എന്ന് കരുതി .
"ഇവിടെ ഒരു ക്ലിനികിൽ ഡോക്ടറെ വേണമെന്ന് പത്രത്തിൽ കണ്ടു വന്നതാണ് "
"ഇവിടെ ഏതു ക്ലിനിക്‌ ?"
സമയത്ത് അന്ത്രു വിന്റെ സൈക്കിൾ പടികടന്നു വന്നു ; കൂടെ ഒരു സൈക്കിൾ കൂടി .
തോട്ടി ബക്കർ എന്ന് മുഖത്ത് പച്ചകുത്തിയിരിക്കുന്നു . അല്ലാതെ വേറെ പേരൊന്നും ഇയാൾക്ക് യോ ജിക്കില്ല .
സുല്ല് .നാട്ടുകാര് മിടുക്കർ .ശംശല്ല്യ
"ഡോക്ടർ ?"
"അബൂബക്കർ ?"
"നമുക്ക് അങ്ങോട്ട്മാറി നിന്ന് സംസാരിക്കാം "
"ശരി " ഞാൻ ഭാവിയിലെ അന്ന ദാദാവിനെ അനുസരിച്ചു .
"എവിട്യാ ക്ലിനിക് ?"
"കൊറച്ചു പോകണം . ഒരു പീടിക മുറി വാടകയ്ക്ക് നോക്കി വച്ചിരിക്ക്യാ " തോട്ടി
"ഡോക്ടർ എല്ലാ കേസും നോക്കാൻ റെഡി യാണോ ?"
"ഒടിവും ഒപ്പെരഷൻ കേസും പ്രസവവും ഒന്നും പറ്റില്ല ." ഞാൻ
"അത് വേണ്ട കേസൊക്കെ ഉമ്മക്ക്തിരൂർക്കു വിടാം " ബക്കർ ബിസിനസ്പ്ലാൻ പുറത്തിറക്കി .
"പിന്നെ വേറെ സ്റ്റാഫും നേഴ്സ് ഒക്കെ ?" ഞാൻ
"അതൊക്കെ ഞാൻ തന്നെ ; പൈസാ വാങ്ങാനും മരുന്നിന്റെ പേരൊക്കെ എനിക്കറിയാം ; പിന്നെ അത്യാവശ്യം മുറിവ് മരുന്ന് വയ്കാനും ബാണ്ടാജ് കെട്ടാനും ഞാനുണ്ടാവും . ഡോക്ടർ കുത്തിവക്കുന്നത് ഒരുതവണ കാണിച്ചാൽ മതി . ഞാൻ എളുപ്പം പഠിക്കും ."
തോട്ടി ബക്കർ തന്റെ ജന്നത്തുൽ ഫിർദൌസിൽ എന്നെ എന്നെയും കൊണ്ട് പറന്നു നടന്നു .
സ്വർഗ്ഗ രാജ്യത്തിലെ കട്ടുറുമ്പായി അന്ത്രു  കടന്നു വന്നു .
"ബക്കരെ , എബിട്യാ നീ ആസ്പത്രി നടത്താ ?"
"ബീഡി കമ്പനീന്റെ അങ്ങേ മുറീല് "
…………..
അന്തരീക്ഷത്തിലെ ചുടു വായുവിനു കട്ടികൂടി
ഇനി എവിടെ തുടങ്ങണം എന്നറിഞ്ഞില്ല .
……………

"ശരി ; എന്നാൽ ഞങ്ങൾ ഇറങ്ങട്ടേ , ഇത് വഴി വന്നപ്പോൾ ഒന്ന് കയറി ചോദിക്കാമെന്ന് കരുതി ."
ഭാര്യ പടിയിറങ്ങി വരുമ്പോൾ കൂടെ സ്ത്രീകളും .
ഹാജിയാരോടും കുടുംബത്തോടും യാത്ര പറഞ്ഞു .
"പിന്നെ അറിയിക്കാം " തോട്ടി ബക്കർ എന്റെ വാക്കുകളിലെ അമർഷം ഇരുളിൽ കണ്ടില്ലെന്നു ഞാൻ നടിച്ചു .
ഇനി മടക്ക യാത്ര ... ദൂരം കൂടിയിരിക്കുന്നു .

No comments:

Post a Comment