Translate

Saturday, December 21, 2013

Accident



അബുദാബിയിൽ നിന്നും അൽ ആയിനിൽ ജോലിതേടി കറങ്ങി കൊണ്ടിരിക്കെ ഒരു ദിവസം .
കസിൻ വിളിച്ചു . "ഇനി കുറച്ചു ദിവസം ഇവിടെയുള്ള ഒഴിവുകൾ നോക്കിയാലോ ...വരൂ "
തിരിച്ചു ഇനി ദുബായ് പോയാൽ ഷാർജ യിലെ കസിൻ വന്നു കൂട്ടികൊണ്ട് പോരും .
പരിചയക്കാരനായ അജയൻ ടയർ കമ്പനിയിൽ മിക്കവാറും എല്ലാ എമിരേറ്റിലും പോക്കുവരവുണ്ടത്രെ .
എന്നാൽ ശരി ...വിട്ടു പിടിച്ചു .
കുറച്ചു നേരം കടയിൽ കാത്തു നിന്നപ്പോൾ കൂട്ട്കാരനും വന്നു .
"ആരാ ഇന്ന് ദുബായ് പോകുന്നത് ? ഇങ്ങേർക്ക് ഒരു ലിഫ്റ്റ്കൊടുക്കാമോ "
പരിചയമില്ലെങ്കിലും നാട്ടുകാരനാണ് ."ഞാൻ പോകുന്നുണ്ട് ;കമ്പനി കാറുണ്ട് " ബോംബെയിൽ നിന്നും MBA കഴിഞ്ഞ യുവാവ് .സെയിൽസ് ആയതുകൊണ്ട് ഫുൾ സൂട്ടിലും ചെത്തുന്ന സ്റ്റൈൽ .
"ബുദ്ധി മുട്ടാവില്ലല്ലോ അല്ലേ ?" ഞാൻ
"ഏയ്എനിക്കൊന്നു മിണ്ടീം പറഞ്ഞും പോകാമല്ലോ "സൌമ്യതയോടെ അയാൾ .
കമ്പനി കാർ എന്ന് പറഞ്ഞപ്പോൾ വലിയ ധാരണയായിരുന്നു
മുറ്റത്ത്കടക്ക് മുന്നിലെ ചെറിയ പെട്ടി പോലെയുള്ള യുഗോ ആയിരുന്നു അതെന്നു പിന്നെ മനസ്സിലായി
പട്ടാണിയുടെ അത്തറും വിയർപും നിറഞ്ഞ ക്രെസ്സിടയെക്കാൾ ഭേദമാണല്ലോ എന്ന് മനസ്സിൽ പറഞ്ഞു .
മരീചികകൾ നൃത്തം വയ്ക്കുന്ന ഊഷര മായ നോക്കെത്താ ദൂരത്തെ ഈന്തപ്പനകൾ പിന്നിട്ടു ഞങ്ങൾ ദുബായി ഹൈവേ യിൽ യാത്ര തുടർന്നു .
എതിരെ വല്ലപ്പോഴും വന്ന കണ്ട്യ്നെർ ട്രക്കുകൾ ,പിന്നെ ടാക്സികൾ . വല്ലപ്പോഴും വഴിതടഞ്ഞു കുറുകെ പോകുന്ന ഒട്ടക കൂട്ടങ്ങൾ മയക്കത്തിന് അർദ്ധ വിരാമങ്ങളിട്ടു .
വഴിയിൽ കാസർഗോഡ്ഇക്കാമാരുടെ "അൽ ശിഫാ സൂപ്പർ മാർക്കറ്റ്‌ "കണ്ടപ്പോൾ നിർത്തി .
ഒരു സുലൈമാനിയും കുബൂസിൽ തയ്യാറാക്കിയ ചിക്കൻ സാൻവിച്ചും അകത്താക്കി .
അഞ്ചു മിനിറ്റ് വിശ്രമിച്ചു .
 സൂര്യൻ പടിഞ്ഞാറ് മേഘ പാളികളിൽ ആഴ്ന്നിറങ്ങുന്നു .
ഒരു ബാങ്ക്വിളി മാത്രം അന്തരീക്ഷത്തിൽ കടന്നു പോകുന്ന വാഹനങ്ങളുടെ ശബ്ദത്തിനെ മറികടന്നെത്തി .
കന്തൂറയിട്ട ആള്കൂട്ടങ്ങൾ അപ്പോഴേക്കും ഒരു സിമൻറ് തറയിൽ വിരിച്ച പരവതാനിയിൽ കുനിഞ്ഞിരുന്നു .
"ഇനി നമുക്ക് വിടാം അല്ലേ ?"
ഞാൻ തല കുലുക്കി മുൻ സീറ്റിൽ കയറി സീറ്റ്ബെൽറ്റിട്ടു .
ചരലും മണലും പൊടിയുയർത്തി ടയറിനെ മുന്നിലാക്കി കാറ്റിൽ ഉയർന്നു പൊങ്ങി .
പിന്നേയും ഒരുമണിക്കൂർ കൂടി.
 സന്ധ്യയോടെ ദുബായ് തെരുവീഥി  കളിലൂടെ ഒഴുകി വന്ന വെള്ളിയാഴ്ച തിരക്കിൽ ചേർന്നു .
മൂന്ന് വരികളിൽ ഒഴിവുണ്ടായിരുന്നത് അതിവേഗ പാത മാത്രം .
കുറേ നേരം നിരത്തിയും പോയും മടുത്തപ്പോൾ സുഹൃത്ത്അടുത്ത വരിയിലേക്ക് കടന്നു.
ഇരുട്ട് പരന്ന നഗരാതിർത്തിയിൽ ഉടനെ തിരക്കു വർധിച്ചു .
മുന്നിലും പിന്നിലും വാഹനങ്ങളുടെ വെളിച്ചത്തിൽ ഞങ്ങൾ രണ്ടു പേരുടെയും തലകൾ ഞങ്ങൾക്ക് മുന്നിൽ നിഴൽ കൂത്ത് കളിച്ചു .
ഞങ്ങൾ ക്കുമുന്നിൽ പാഞ്ഞു പോകുന്ന ഒരു വെളുത്ത പുത്തൻ മെർസ്യ്ദീസ് ബെൻസ് . അതിന്റെ ഇടക്ക് തെളിയുന്ന ബ്രയ്ക്ക് ലൈറ്റ് . അണ്ടർ പാസ്സിലൂടെ അയാൾ പാഞ്ഞു പോയി പിന്നെ വീണ്ടും ട്രാഫിക് ചലന രഹിതം . നിമിഷ നേരത്തിൽ വീണ്ടും ചുവന്ന വെളിച്ചം .
വാഹനത്തിരക്ക് കൂടുന്നതേയുള്ളൂ .
അപ്പോഴാണ് വിരസതക്ക് വിരാമമിട്ടു മുന്നിലെ കാർ പെട്ടെന്ന് നിർത്തി .ആരോ മുന്നിൽ കൂട്ടിയിടിച്ചു കാണും . സുഹൃത്ത്ബ്രയ്കിൽ ആഞ്ഞു ചവിട്ടി .
ഒരു ചിതറിയ രോദനമായി ടയറുകൾ അരഞ്ഞു റോഡിൽ പുക പരത്തി.ഞങ്ങളുടെ കാർ അറബിയുടെ ബെൻസിനെ ചുംബിച്ചു നിന്നു .
ഉടനെ നിലക്കാത്ത ഹോണ്മുഴക്കങ്ങളും വിവിധ ഭാഷകളിലെ തെറികളും നിലച്ചുപോയ വാഹന ബ്ദാവലിക്കു പകരമായി കേട്ടു.
"ഇനി സുർത്ത വരണം "
സുഹൃത്ത്അത്മഗതമായി പറഞ്ഞു .
പിന്നെ ഡോർ തുറന്നു വണ്ടിക്കു ചുറ്റിനും നടന്നു നോക്കി . ഒന്നും പറ്റിയില്ല . ബെൻസിൽ ഒന്ന് ഉരച്ചു എന്നു മാത്രം. ഡോറിന്റെ വശത്തു കൈ മുട്ട് കുത്തി തല അകത്തേക്കിട്ടു അയാൾ പറഞ്ഞു .
മുന്നിൽ ആരോ പെട്ടെന്നു നിര്ത്തിയതായിരിക്കും .അകലത്തേക്ക് നോക്കി . ഒന്നും കാണാൻ കഴിഞ്ഞില്ല . ഞങ്ങളുടെ വരിയോഴികെ മറ്റെല്ലാം നീങ്ങുന്ന വാഹന നിരകൾ .
ഞങ്ങൾ അഞ്ചു വാഹനങ്ങൾ പോലീസിനെ കാത്തു .

 ആദ്യം ഒരു പോലീസ് . പിന്നെ ഒരു ആംബുലൻസ് . പിന്നെ വേറെ രണ്ടു പോലീസ് വാഹനങ്ങൾ കൂടിയെത്തി .
"ലൈസെൻസ് എടുത്തു . പാസ്പോർട്ടും പതാക (ലേബർ കാർഡ്‌ )യും ഇല്ല . കഴിഞ്ഞ ദിവസം ഹെഡ് ഓഫീസിൽ വാങ്ങി വച്ചതാണ് ."
"കുഴപ്പമില്ല" നിസ്സംഗതയോടെ അയാൾ പറഞ്ഞു.
" ഓഫീസിൽ ഇന്നിപ്പോ ആരെങ്കിലും കാണുമോ ?" എനിക്ക് പരിഭ്രമം .
പോലീസ് ഓഫീസർ വന്നു കാറിലേക്ക് സൂക്ഷിച്ചു നോക്കി . പിന്നെ മുന്നിലെ ബംബറിൽ ടോർച്ചടിച്ചു പരിശോധിച്ചു .
പിന്നെ മുന്നിലേക്ക്നടന്നു വാഹനനിരകളിൽ അപ്രത്യക്ഷനായി .
അഞ്ചു മിനുട്ട് കഴിഞ്ഞു കാണും .മുന്നിലെ വാഹനങ്ങൾ പതുക്കെ മുന്നോട്ടെടുത്തു പാഞ്ഞു പോയി .
അവിടെ ഞങ്ങൾക്കുമുന്നിൽ അകലേയായി നീലയും ചുവപ്പും മാറി മാറി കത്തുന്ന പോലീസ് വാഹനത്തിൽ നിന്നും ഓഫീസർ ഇറങ്ങി വന്നു്
"യള്ള ..യള്ള "
കൂടെ വരുവാനുള്ള ആന്ഗ്യം .
ഞാൻ സുഹൃത്തിന്റെ മുഖത്തേക്ക് ചോദ്യ രൂപേണ നോട്ടമയച്ചു .
"ഏയ്‌ ...അവര് സ്റ്റെഷനിലെക്കു ചെല്ലാൻ പറയുകാ ...ഒന്നു പോയി ഒപ്പിട്ടു പോകാം ."
"വൈകിയോ ? എപ്പോഴാ മണിയോട് വരാൻ പറഞ്ഞത് ?"
"എനിക്ക് സമയത്തിന്റെ തിരക്കൊന്നുമില്ല .എപോഴായാലും മതി .ചേട്ടനോട് ഞാൻ വിളിക്കാമെന്നാ പറഞ്ഞത് ." ഞാൻ പറഞ്ഞു .
പിന്നെ ഞങ്ങൾ ഇടുക്ക് വഴികളിലൂടെ പോലീസ് വാഹനത്തിന്റെ പുറകെ പൊടിക്കാറ്റിൽ വണ്ടിയോടിച്ചു .
"അപ്പോ നമ്മുടെ ബെൻസ് കാറുകാരനെവിടെപ്പോയി ?"
" ...അവൻ വത്തീനിയല്ലെ (local)? അവൻ പോലീസിന് VIP യാ ;അവൻ വീട്ടിലെത്തിക്കാണും " ഒരു ചിരിയിൽ സുഹൃത്ത്.
നിരയായി നിർത്തിയിട്ട കാറുകൾക് അരികിലായി അയാൾ പാർക്ക് ചെയ്തു .
സീറ്റ്ബെൽറ്റു വിടുവിച്ചു ഡോർ തുറന്ന് ഞാനും പുറത്തിറങ്ങി .
"എന്നാൽ ഞാൻ ഒന്ന് ചേട്ടനെ വിളിച്ചു പറയാം നമ്മൾ ഇവിടെയാണെന്ന് ."
ഞാൻ പറഞ്ഞു .
"ശരി ...ഞാൻ അകത്തു പോയി നോക്കട്ടെ .ചേട്ടൻ വന്നെങ്കിൽ പൊക്കോളൂ ."
"ഇല്ല ഞാൻ ഇവിടെ നിക്കാം ; ഇനി ഷാർജയിൽ നിന്നും വരുമ്പോളേക്കും അര മണിക്കൂരെങ്കിലും ആവും" ഞാൻ അയാളെ ആശ്വസിപ്പിച്ചു .

അടുത്ത റോഡിനരുകിൽ അരണ്ട വെളിച്ചത്തിൽ ഒരു ടെലിഫോണ്ബൂത്ത് കണ്ടു .
Etisalat കാർഡുപയോഗിച്ച് കസിന്റെ നമ്പരിലേക്ക് വിളിച്ചു . ആശാൻ വീട്ടിലുണ്ട് ."എന്ത് പറ്റി ? അൽ അയിനിൽ നിന്ന് രണ്ടു തവണ ദുബായിക്ക് വരാനുള്ള സമയം കഴിഞ്ഞല്ലോ ?"
"ഞങ്ങൾക്ക് വഴിയിൽ ഒരു ചെറിയ പ്രശ്നം ...ഒരു ചെറിയ ആക്സിടന്റ്റ് ...ഞങ്ങൾക്ക് ഒന്നും പറ്റിയില്ല . ഇപ്പൊ അജയന്റെ ഫ്രെണ്ട് പോലീസ് സ്റ്റെഷനിൽ പേപ്പർ ഒപ്പിടാൻ പോയിരിക്കാ . ഞാൻ പുറത്താണ് ."
"ഏതു പോലീസ് സ്റ്റേഷൻ ? ദൈര യിലോ അതോ ബർ ദുബായി യിലോ ?"
" എനിക്കറിയില്ല .ട്രേഡ് സെന്റര് കഴിഞ്ഞു അഞ്ചു മിനിട്ടിനകം ഒരു അണ്ടർ പാസ്സുണ്ട് പിന്നെ അഞ്ചു മിനിട്ട് പോയിക്കാണും ...""എൻറെ സ്ഥല പരിചയം അതിലവസ്സാനിച്ചു . ഒരു വലിയ പള്ളിയുടെ അടുത്താണ് . പിന്നെ എല്ലാം വില്ല കളാണ് ചുറ്റും ..."ഞാൻ നാലു പാടും കാണുന്ന കാഴ്ചകൾ വിവരിച്ചു ഒരു മനസ്സിലെ മാപ്പ് ഉണ്ടാക്കാൻ ശ്രമിച്ചു .
"ഞാൻ വരാം ...എങ്ങിനെയെങ്കിലും എത്താം . പോലീസ് സ്റ്റേഷൻ പരിസരത്ത് തന്നെ നിന്നോളൂ ."
"ശരി ."
ഫോണ്താഴെ വച്ച് സ്റ്റേഷൻ ലക്ഷ്യമായി നടന്നു .
മൂടൽ മഞ്ഞിൽ പതുക്കെ ചന്ദ്രനുദിച്ചു .
പണ്ടെങ്ങോ ഇംഗ്ലീഷ് ക്ലാസ്സിൽ പഠിച്ച കവിത മനസ്സിലോടിയെത്തി .
"The  wind was a torrent of darkness among the gusty trees,
    The moon was a ghostly galleon tossed upon cloudy seas"

കവിത രണ്ടു വരിയായി നിന്നു.
അകലെ തുറന്ന ജനാല യിൽ കൂടെ ഒരു കാഴ്ച

അഴികളിൽ പിടിച്ചു സെല്ലിൽ നിന്നും പുറത്തു നില്കുന്ന പോലീസുകാരനോട്ഉത്തരങ്ങൾ നൽകുന്ന എൻറെ സുഹൃത്ത് .
ധരിച്ചിരുന്ന സൂട്ടിനു പകരം ജയിൽ പുള്ളികളുടെ വരയൻ കുപ്പായം ...


മുന്നോട്ടു വച്ച കാൽ നിലത്തുറഞ്ഞു ഞാൻ വെറുമൊരു കൽപ്രതിമയായി അവിടെ നിന്നു .

No comments:

Post a Comment