Translate

Saturday, March 19, 2016

(അ)പരിചിതരുടെ കണക്കു പുസ്തകം : 2



3. സാമുവേൽ

തിരുവനന്തപുരം ഫാസ്റ്റിൽ നിന്നും ഊരിയിറങ്ങി ആൾത്തിരക്ക് ഒഴിഞ്ഞ പാളയത്തെ സ്റ്റോപ്പിൽ ഒരു ഉച്ചയുറക്കത്തിന്റെ ആലസ്യത്തിൽ ഒരുനിമിഷം നിന്നു. പിന്നെ വാകപൂക്കൾ വീണു കരിഞ്ഞ ടാർ വിരിച്ച വഴിയിലൂടെ നടന്നു .
"ലാൽ ബഹാദൂർ ശാസ്ത്രി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ്ടെക്നോളജി " തിളങ്ങുന്ന ബോർഡുമായി ഉയരങ്ങളിൽ പടികൾ ചവിട്ടി ക്കയറി. ഇനി ഇവിടെ ആഴ്ചകൾ തോറും വിദ്യാർത്ഥിയായി പുതിയ ജീവിതം.
മുപ്പതു പേരിൽ ആതുര സേവനരംഗത്തുനിന്നും ഞാൻ മാത്ര മാണെന്ന് തിരിച്ചറിഞ്ഞു .
അധ്യാപകനായ ഡോക്ടർ റാവു എല്ലാവരെയും പരിചയപ്പെട്ടു , പിന്നെ കോഴ്സ് തിരഞ്ഞെടുക്കാനുള്ള കാരണവും തിരക്കി.
പലരും എഞ്ചിനീയറിംഗ് കഴിഞ്ഞവർ .
പിന്നെ വിവാഹത്തിനുമുൻപു സമയം കളയാനെത്തിയ കുറച്ച് പെൺകുട്ടികൾ.
ഗൾഫ്ജോലിയും തക്കമിട്ടു ചില ബിരുദധാരികൾ.
ചിട്ടി കമ്പനിയിലെ കണക്കെഴുത്ത് പിള്ള .
കോട്ടയത്തെ പുസ്തക ശാലയിലെ നിഖണ്ടു പ്രവർത്തകൻ .
പിന്നെ ഞാൻ ; തൃശ്ശൂരിൽ നിന്നുമെത്തിയ ഒരു RMO .

എല്ലാവരും മുഖത്തോടു മുഖം നോക്കി ;
 പൂച്ചക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം ? എന്നചോദ്യം ഇടുങ്ങിയ മുറിയിലെ അദൃശ്യഗജവീരനായി.
പിന്നെ ജോലിയില്ലാത്ത ഒരു ചാർട്ടേഡ്‌  അക്കൗഡാന്ട്‌.
സാമുവേൽ കോശി.

സാമിൽ ഞാൻ ശ്രദ്ധ ചെലുത്തിയില്ല .
പക്ഷേ അയാൾ എന്നെ ശ്രദ്ധിച്ചിരിക്കും .
ഞാൻ ഡാറ്റാബേസ് കോഴ്സ് കഴിയുന്നതിനിടയിൽ 'C'  പ്രോഗ്രാമിങ്ങിൽ  ചേർന്ന് തിരക്കിലായി .
ലാബിൽ സമയമാകുന്നതിനിടയിൽ വിശ്രമവേള .
നമുക്കു പുറത്തിറങ്ങി നടക്കാം .
വിശ്രമിക്കാനോ ഇരിക്കാനൊ സ്ഥലമില്ലാത്ത ഒരിടമില്ലാത്ത കെട്ടിടമായിരുന്നു LBS.

പിന്നെ ഇടവഴികളിൽ നടന്നു തിരിച്ചുവന്നു .
അതിനിടയിൽ എതിർവശത്തെ കൊച്ചു തട്ടുകടയിൽ നിന്നും ചായ കുടിക്കാൻ എന്നെ സാം നിർബന്ധിച്ചു .
പതിവില്ലാത്ത ഒരു ശീലം .
പിന്നെ ചായ കുടിച്ചു കൊണ്ടിരിക്കെ ഞാൻ UK യിലേക്ക് പോകാൻ തീരുമാനിച്ച വിവരം അയാളോട് പറഞ്ഞു.അപ്പോൾ US ലേക്ക് പോകാൻ അയാളുടെ ഭാര്യ വിളിക്കുന്ന വിവരം അയാളും .
പിന്നെ പ്രണയാതുരത്തിന്റെ മൊഴികൾ കഴിഞ്ഞു വീട്ടുകാര്യങ്ങളും .

സാമിന്റെ അമ്മച്ചിക്ക്കാൻസർ ആയിരുന്നു ;
ദിവസം തോറും വിവരങ്ങൾ പറഞ്ഞു .
അവസാനം ഒരു ദിവസം അവിടെയെത്തി .
കണ്ടു ; അത്യാസന്ന നിലയിൽ വീട്ടിൽ .
മരണവും കാത്ത് .
ബോംബെയിൽ നിന്നുമെത്തി വീട്ടിൽ തനിച്ചു നില്കുന്നതിന്റെ കാര്യം അപ്പോഴാണ്മനസ്സിലായത്‌ .
പരിശോധിച്ചു .
വീർത്ത വയറും കാൻസർ പടർന്ന ദേഹവും കണ്ടു .
എന്താണ് പറയേണ്ടത് എന്നറിഞ്ഞില്ല .
പിന്നെ അറിയുന്ന മരുന്നുകളെപ്പറ്റി പറഞ്ഞു .
ഒരു ദിവസം ചാത്തന്നൂരിനടുത്തു വലിയ പുരയിടത്തിൽ തെങ്ങു കയറ്റം നോക്കി സാം നില്കുന്നത് കണ്ടു.
പിന്നെ ദിവസങ്ങൾ കഴിഞ്ഞു .
ലാബിലും ക്ലാസിലുമായി ഞാൻ ഒറ്റക്കായി.
സാം കൂട്ടിനു നടക്കാനില്ലായിരുന്നു.
ചായ കുടിക്കാൻ വേറെ ആരെയോ കൂട്ടി .
ചർച്ചകൾ കമ്പ്യൂട്ടർ വിഷയങ്ങൾ മാത്രമായി.
"സാമിന്റെ അമ്മച്ചി മരിച്ചു", ആരോ പറഞ്ഞു .
പോകണോ എന്ന് തീരുമാനിച്ചില്ല അന്ന്.
പിന്നെ പോയോ എന്ന് ഓർമയില്ല.
ഞാൻ പലതും മറന്നിരിക്കുന്നു .
ബെഡ് റൂമിൽ കനോപി യിട്ട കാര്യം പറഞ്ഞു അമേരിക്കയിൽ നിന്ന് ഭാര്യ വിളിച്ച കാര്യം സാം പറഞ്ഞത് ഓർക്കുന്നു .
സാമിനെ കണ്ടാൽ അറിയുമോ എന്ന് ഉറപ്പില്ല .
ഞാൻ തന്നെ എത്രയോ മാറിക്കഴിഞ്ഞിരിക്കുന്നു.
ഇന്ന് നിങ്ങൾ മനസ്സിലെത്തി.

താങ്കൾ ഒരുപക്ഷേ ഇവിടെയുണ്ടാകും; പരസ്പരം വഴികൾ കൂട്ടിപ്പിരിഞ്ഞു പോകുന്ന തന്മാത്രകളായി  ഓർമ്മകൾ  അവശേഷിച്ച മസ്തിഷ്ക ചില്ലകളിൽ, വെറുതെ.

No comments:

Post a Comment