Translate

Saturday, November 23, 2013

മരുഭൂവിൽ ഒരു കിഴവൻ മുക്കുവൻ

[An Old Fisherman In The Desert]

ഇതെഴുതുമെന്നു ഒരിക്കലും നിനച്ചില്ല.
  ഇനിയിപ്പോ മനസ്സിൽ വച്ചിരിന്നിട്ടു കാര്യവും ഇല്ലെന്നു വന്നീര്ക്കുണു.
 ഇപ്പോഴത്തെ ചെറുക്കന്മാർക്കു വല്ലതും പറഞ്ഞു കൊടുക്കേണ്ട ആവശ്യവും ഇല്ല.
എങ്കിലും വെറുതേ ഓരോന്ന് പറഞ്ഞിരിക്കാ എന്നൊരു പരിപാടി മനസ്സിനും ഒരു സുഖാ ണേ .
ഇന്ന് ടീവീ യില് 'ഈ-ഹാർമോണി' എന്നാ മറ്റോ ഉള്ള ദല്ലാൾ കമ്പനിയുടെ കിളവനെ കണ്ടപ്പോൾ അരിച്ചു കയറിയതാണ് ഈ ദേഷ്യം . ഇനിയിപ്പോ അയാളെ കുറ്റം പറഞ്ഞിട്ടു എന്താ കാര്യം ?
 വിനാശ കാലേ വിപരീത ബുദ്ധി എന്നല്ലേ കാരണവ ഭാക്ഷ്യം ?
പത്തു വർഷം ആയിക്കാണും മധ്യവയസ്സിൽ പ്രവേശിക്കാൻ ഒരു ഉന്മേഷവും താല്പര്യക്കുറവും കാരണം ദഹനക്കേടായി ഇരിക്കുന്ന ഒരു കാലം .

ജീവചരിത്രം പച്ചക്കള്ളവും ലേശം  ഉപ്പും കുരുമുളകും ഒരു കഴിഞ്ചു അതിശയോക്തിയും ചേർത്ത് അച്ഛച്ഛന്റെ ക്ഷീരബല നിർമാണത്തിന്റെ മാതൃകയിൽ മൂന്നു ഖണ്ഡികയിൽ എഴുതി വെട്ടിത്തിരുത്തി മൈക്രോ സോഫ്റ്റായി കട്ടനിരത്തി .
ഇനി മുഖം 'പ്രമുഖ'മാക്കാനുള്ള താമസം.
പ്രായം ഇരുപതു വയസ്സ് കൂടുതൽ തോന്നിക്കാത്ത പടങ്ങളൊന്നും തിരഞ്ഞിട്ടു കിട്ടിയില്ല . ഇനി ഇപ്പൊ എന്താ ചെയ്ക ?
രണ്ടും കൽപിച്ചു കുതിരപ്പുറത്തു ആരൂഡനായ ഒരു പോസ്‌ . കഷണ്ടിയും കുടവയറും കാണാൻ പറ്റാത്ത ഒന്നു കിട്ടി യപ്പോൾ തീരുമാനിച്ചു .

 ഉയരങ്ങളിലേക്ക് ഇവനെ സമർപിക്കാം . കള്ളമൊന്നും കാണിക്കുന്നില്ലല്ലോ . ആർക്കെങ്കിലും ശരിക്കും താല്പര്യമുണ്ടെങ്കിൽ യഥാർത്ഥ മുഖം മറനീക്കിക്കാണാമെല്ലോ പിന്നെ .

അറുപതു ബെഞ്ചമിൻ ഫ്രാങ്ക്ലിൻ വരിസംഖ്യ യടച്ചു വിരൽ  ഞൊടിച്ചു; വിയർത്തു കുളിച്ചു ആ മഞ്ഞിൻ നടുവിലും .

നാലു ദിവസം കഴിഞ്ഞു മാച്ച് ഡോട്ട് കോം ഈമെയിലുകൾ എന്റെ മനസ്സിനെ കുളിർപ്പിച്ചു . എന്റെ പ്രൊഫൈൽ കണ്ടവരും, ഒരു ബന്ധത്തിന് കൊതിക്കുന്നവരും ഈ ലോകത്ത് വടിയാകാതെ കുത്തിയിരിപ്പുണ്ടെന്നു മനസ്സിലാക്കി .
എന്റെ ഭാവി ജീവിതത്തിന്റെ സഖിയായി സാഫല്യ മടയാനുള്ള മനസ്സുമായി വരിയായി നില്കുന്ന നാരീ സമൂഹം .
പിന്നെ ആഴ്ച തോറും ഫോണ്‍ വിളികളും .
രാത്രി ഒമ്പത് മണിമുതൽ കാലത്ത് ഏഴ് മണിവരെ അന്ത്യമില്ലാതെ ചെലവില്ലാതെയുള്ള സംസാര നാളികൾ .
അവസാനം ...
യാഥാർത്യത്തിന്റെ മൌനവും .
"ഈ മരുഭൂമിയിലും ഒരു ജല ശേഖരം ബാക്കി യുണ്ടെങ്കിൽ അതിൽ ഈയുള്ളവൻ വല ഏറി ഞ്ഞിരിക്കും ... ഇത് എന്റെ ഭഗവതി മാരാണേ സത്യം"...
പിന്നെ തിരിച്ചു ഭാരത മാട്രിമോണിയിലേക്ക് വരി സംഖ്യയടച്ചു .
'ദക്ഷിണ' ഭാരതം വേണോ അതോ 'ഉത്തര' വേണോ എന്ന ശങ്ക വന്നു .
മലയാളികൾക്ക് ചിത്രമിടാനൊരു മനപ്രയാസം .
ആ കാര്യത്തിൽ മറ്റു സംസ്ഥാന മങ്കമാർക്കു അത്ര പേടിയില്ല .
രണ്ടും കല്പിച്ചു ഒരു വിസ്താരത്തിൽ വല നീട്ടി എറിഞ്ഞു .
ഉച്ചക്ക് തിരിച്ച് വീട്ടിലെത്തി.
ടോസ്ടറിൽ റൊട്ടി ചൂടായ മണിയടിച്ച തിനു പുറകെ AOL മൊഴിയും ,
"You Got Mail "
പതുക്കെ, വിറയലോടെ ഒരു കൈയിൽ റൊട്ടിയും പിടിച്ച് ഇടത്തേ ചൂണ്ടു വിരലിൽ കുറിമാനം തുറന്നു .
മനോഹരിയായ ഒരു വനിതാ ഡോക്ടർ . സസ്യാഹാരിയാണ് .
സാരമില്ല; ഇടക്ക് പുറത്തു പോയി വല്ലപ്പോഴും ഇന്ത്യൻ ബിരിയാണി കഴിക്കാമെല്ലോ, അറിയാതെ .
"സ്വന്തമായ് പ്രാക്ടീസ്" .
"എന്തേ ഇത്രയും വൈകീത്‌?"എന്നു കഥയിൽ ചോദ്യമില്ല .
"വിവാഹ മോചിതയല്ല"
പിന്നെ എന്താണ് എന്നിൽ കണ്ട ഗുണവതിയാരം എന്നറിഞ്ഞില്ല .
ജീവചരിത്രം പഠിച്ചതിൽ വിട്ടു പോയതായിക്കും . ക്ഷമിച്ചു .
ഫോണ്‍ വിളിക്കാൻ പറഞ്ഞതു കൊണ്ട് ഒരു ഗ്ലാസ്സ് വെള്ളവും കുടിച്ച് അക്കങ്ങൾ അമർത്തി ...

അങ്ങേപ്പുറത്തു നാരീ ശബ്ദം .
കുഴപ്പമില്ല; സായിപ്പിന്റെ ഭാഷയിൽ ലേശം ദേവനാഗരിയും മുഴക്കുന്നു .
ഷ്ടായി ... സുന്ദരിതന്നെ ചെയ്തിയിലും .
ഫോട്ടോയിൽ നോക്കി സംസാര സാഗരത്തിലി റങ്ങി .
"മുഖവുരയില്ല ...വിവാഹ മോചിതനാണ്, മോഷ്ടാ വല്ല.
കുഴപ്പമുണ്ടോ ?"
"ഇല്ല ."
ജോലിയെന്താണെന്ന് വീണ്ടും തിരക്കി
കു ശലങ്ങളും ...
"ഒന്നു നിൽക്കൂ ഒരു നിമിഷം ..."
"എന്റെ മോളോടു ഒന്നു ഹലോ പറയൂ ..."
"അപ്പോ മോളും ?"
പറഞ്ഞില്ല; ചോദ്യം കാലൻ കുടയായി മനസ്സിന്റെ വരമ്പത്ത് കുത്തിയിട്ടു .
അപ്പോ പഴയ ബന്ധത്തിൽ കുഞ്ഞുണ്ടായിരിക്കും . ഇപ്പൊ കിൻടർ ഗാർട്ടെനിൽ നിന്നും  വന്നതാവാം .
ശരി .
കുട്ടികൾ എനിക്ക് കുട്ടിക്കളി .
ഫോണിൽ വീണ്ടും "ഹലൊ" വിളി
ഇത്തവണ കുറച്ചു വയസ്സു കുറഞ്ഞ ശബ്ദം .
"ഇപ്പോ എന്തെടുക്കാ ഗടി ?"
"ഞാൻ എന്റെ സ്വന്തം പ്രാക്ടീസ് നോക്കുന്നു "
വരമ്പത്ത് കുത്തിയ കാലൻ കുട കാറ്റിൽ പറന്നു .
"അപ്പൊ നേരത്തെ സംസാരിച്ച സ്ത്രീ ?"...
" അത് എന്റെ മമ്മി . ഞാൻ ബിസി യാണ്" "എനിക്ക് ഈമെയിൽ നോക്കാനൊന്നും സമയം കിട്ടില്ല, അതെല്ലാം മമ്മിയെ ഏൽപിച്ചിരിക്കയാണ് "
"ശരി എന്നാൽ പിന്നെ വരട്ടേ "
കുശലം പറഞ്ഞു ഫോണ്‍ വച്ചു.

.............

ഒരാഴ്ച്ചയും മഴക്കാർ മൂടിയ അന്തരീക്ഷവും ജീവിച്ചു കഴിച്ചു കൂട്ടിയിരിക്കുമ്പോൾ ഒരു സന്ദേശം .
എന്റെ പ്രൊഫൈൽ ഇഷ്ടമായ ഒരു മെമ്പർ കൂടി .
പതുക്കെ തുറന്നു വായിച്ചു .
വരികൾ എവിടെയോ കേട്ടു മറന്ന പോലെ.
"വിവാഹ മോചിതയായ പാരീസിലേക്ക്‌ പറക്കാൻ കൊതിച്ച മുപ്പതുകളിലെ ഒരു വനിതാ ഹൃദയം ..."
താല്പര്യം തോന്നി .
ജോലി ഫാഷൻ ഡിസൈനർ .
ധരിച്ച വേഷത്തിൽ നിന്നും ഊഹിക്കാമായിരുന്നു . സസ്യാഹാരം തന്നെ .
അതായിരിക്കും ഈ വെളുത്തു മെലിഞ്ഞ ഗാത്ര ത്തിന്റെ രഹസ്യം ..
"എനിക്ക് അതറിയാം എന്റെ ഭാവി വധുവേ ..."
വീണ്ടും ആർത്തിയോടെ വായിച്ചു.
വേറെ യാതൊരു കേട്ടുപാടൊന്നും തന്നെയില്ല .
"ഒരേ ഒരു മകൾ ...
അവൾക് സ്വന്തം പ്രാക്ടീസ് ..."
........

ചൂണ്ട തിരിച്ചു വലിച്ചു....
ഈ മരുഭൂമിയിൽ നീലത്തിമിംഗലങ്ങൾ മാത്രം.

No comments:

Post a Comment