Translate

Sunday, May 31, 2020

റേഡിയോ കാലങ്ങൾ


ഇന്നലെ പല വ്ളോഗേഴ്സിനേയും(താഴെ പറയാം RJ Maheen) യൂട്യൂബിൽ തലങ്ങും വിലങ്ങും കണ്ട് സമയങ്ങൾ കഴിച്ചു കൂട്ടിയപ്പോഴാണ് അവിചാരിതമായി ഒന്ന് മനസ്സിൽ ഉടക്കിയത്.
റേഡിയോ. എത്രയോ പുരോഗമിച്ചിരിക്കുന്നു, നാട്ടിൽ.
കേരളത്തിൽ താമസിക്കുന്നവർ കേൾക്കുന്ന റേഡിയോ സ്റ്റേഷനുകൾ ഏതൊക്കെ എന്ന് കൃത്യമായി അറിയില്ല. വീട്ടിൽ ഇപ്പോൾ റേഡിയോ ഇല്ല. എഴുപതുകളിൽ ഗൾഫിലേക്ക് പോയ അച്ഛന്റെ സുഹൃത്തും സഹ അദ്ധ്യാപകനും ആയിരുന്ന വ്യക്തി സമ്മാനിച്ച JVC Nivico എന്ന റേഡിയോ കം ടേപ്പ് റെക്കോർഡർ ആയിരുന്നു എനിക്ക് ഓർമ്മയുള്ള ദീർഘകാലത്തെ ട്രാൻസിസ്റ്റർ ബേസ്ഡ് ഗാഡ്ജറ്റ്.
 അതിനു മുൻപ് വീട്ടിലുണ്ടായിരുന്നത് കൊളമ്പോയിൽ(Srilanka)നിന്നും വസുമതി അമ്മായിയുടെ ഭർത്താവ് കൃഷ്ണമ്മാൻ കൊണ്ടു വന്ന പേരോർമ്മയില്ലാത്ത ഒരു വാൾവ് സെറ്റായിരുന്നു. 
വാൾവ് എന്നാൽ വളരേ ചൂടുള്ള, എന്നാൽ കത്തുമ്പോൾ വേനൽക്കാലത്ത് വീട്ടിലെ 220v യ്ക് പകരം 90v  വരുന്ന കാലത്തെ ഫിലമെന്റ് ബൾബുകൾ പോലെയുള്ള കൂളായ കുട്ടപ്പന്മാരായിരുന്നു. 
റേഡിയോ വിന്റെ പിന്നിലെ കാർബോഡ്(ഹാഡ്ബോഡ് എന്നാണ് പറയേണ്ടത് എന്ന് അച്ഛൻ എന്നും പറയുമായിരുന്നു) തുറക്കുക എന്നത് എന്റെ ഒരു ഹോബിയായിരുന്നു. അതിനകത്ത് നോക്കുമ്പോൾ വലിയ ഫാക്ടറി പോലെ യാണ്. പണ്ട് സ്കൂളിൽ നിന്നും ആലുവായിലും കളമശ്ശേരിയിലുമുള്ള ഫാക്ടറികളിൽ സ്കൂളിൽ നിന്നും സന്ദർശനം പതിവായിരുന്നു.(പിന്നെ വിശദമായി പറയാം)
പെരിഞ്ഞനത്ത് അച്ചാച്ഛന്റെ കൊപ്രക്കളത്തിനോട് ചേർന്ന വർക്ക്ഷോപ്പിലെ പഴയ എഞ്ചിൻ സ്പെയർ പാർട്ടുകൾ വച്ചിരുന്ന തട്ടുകളിൽ പല വിധത്തിലുമുള്ള വാൾവുകളുമുണ്ടായിരുന്നു. അക്കാലത്ത് മുതിർന്നവരാരും ഇതെങ്ങനെയാണ് റേഡിയോ സ്റ്റേഷനിൽ നിന്നും നമ്മുടെ വീട്ടിലേക്ക് പാട്ടുകളും ന്യൂസും എത്തിക്കുന്നത് എന്ന് കുട്ടികളോട് പറഞ്ഞുകൊടുക്കാറില്ലായിരുന്നു.
ട്യൂണിങ്ങ് നോബ് തിരിച്ചാൽ ഒരു മഞ്ഞവെളിച്ചത്തിൽ പ്രകാശിക്കുന്ന ഡയലിന് പിന്നിലെ സൂചി എങ്ങനെ സഞ്ചരിക്കും എന്ന് ഞാൻ മനസ്സിലാക്കി. പിന്നീട് ആ അറിവു വച്ച് സിഗരറ്റ് പാക്കറ്റും കോൾഗേറ്റിന്റെ അടപ്പുകളുമുപയോഗിച്ച് ആഴ്ചകളോളം റേഡിയോ ഉണ്ടാക്കി കളിക്കുകയും ചെയ്തിരുന്നു(അണ്ടിക്കളിയും പമ്പരംകൊത്തലും ബ്ളോഗ് നേരത്തേ എഴുതിയിരുന്നല്ലോ)
സ്വന്തമായി വർക്ക് ചെയ്യുന്ന റേഡിയോ ഉണ്ടാക്കാൻ കോളേജിൽ എത്തിയിട്ടാണ് സാധിച്ചത്. അന്ന് ആലുവായിൽ അമ്മായിയുടെ വീട്ടിൽ പോവുക എന്നത് എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമായിരുന്നു. കോട്ടപ്പുറം പാലം വന്നിട്ടില്ലാത്തതുകൊണ്ട് ചാലക്കുടി വഴിപോകുന്ന ഉച്ചതിരിഞ്ഞുള്ള ട്രാൻസ്‌പോർട്ട് ബസ്സോ അല്ലെങ്കിൽ കുര്യാപ്പിള്ളി വഴിയുള്ള ഫെറികടന്നുള്ള ദുരിതം പിടിച്ച യാത്രയോ ആയിരുന്നു അന്നൊക്കെ. ആലുവായിൽ ബാങ്ക് കവല അന്നൊക്കെ ഓടുമേഞ്ഞ ഒരുവരി കടകളായിരുന്നു. അന്ന് സമയംകിട്ടുമ്പോൾ കൃഷ്ണമ്മാനും സുഹൃത്തും നടത്തുന്ന വയർലെസ് സർവീസസ് എന്ന പേരിലുള്ള റേഡിയോ കടയിൽ പോകുമായിരുന്നു. അന്ന് ആ കടയിൽ പോയാൽ ഉപയോഗിച്ച് മാറ്റിയിട്ട ട്രാൻസിസ്റ്റർ, ഡയോഡ്, കപ്പാസിറ്റർ, ഇത്തിരിപ്പോളമുള്ള റെസിസ്റ്ററുകളും 

വർഗീസിനെ കാണുന്നത് പിന്നീടായിരുന്നു.
അതിനുമുൻപ് ഉണ്ടായിരുന്ന കാര്യം പറയാം.
 തൃപ്രയാർ ശ്രീരാമ തിയ്യേറ്ററിലേയ്ക് കടക്കുന്നതിനടുത്തായുണ്ടായിരുന്ന രണ്ട് നില കെട്ടിടത്തിന്റെ മേലേ ഫിറ്റ് വെൽ ടൈലേഴ്സ് എന്ന തിരക്കേറിയ ടൈലറിങ്ങ് ഷോപ്പ് കഴിഞ്ഞു ഒരു ഇരുണ്ട മുറിയിൽ എന്റെ ആദ്യത്തെ ഇലക്ട്രോണിക് അദ്ധ്യാപകനെ ഞാൻ കണ്ടുപിടിച്ചു. അന്നൊക്കെ ടൈലറിങ്ങ് പഠിക്കാൻ പോയാൽ ബട്ടൺ ഹോൾ തയ്കാൻ പഠിപ്പിക്കുന്ന പോലേയുള്ള പരിഗണനപോലും പുള്ളി എനിക്ക് തന്നില്ല. മൂന്നാലു ദിവസം കഴിഞ്ഞപ്പോളാണ് പുള്ളീ എന്റെ വീട് എവിടെയാണ് എന്ന് തിരക്കുന്നത്. അതും ഏന്റെ പേരെന്താണ് എന്ന ചോദ്യവും ഒഴിച്ചാൽ വേറെ കമ്മ്യൂണിക്കേഷൻ ഒന്നുമില്ലാത്ത എലിപ്പത്തായത്തിന്റെ സീൻ പോലെയായപ്പോളാണ് ഇത് ശരിയല്ല എന്നകാര്യം എനിക്ക് മനസ്സിലാകുന്നത്. പിന്നീട് സ്വന്തമായി പലതും ചെയ്തു പഠിക്കാൻ ശ്രമിച്ചു. അന്ന് കത്തിപ്പോയ കാളിങ്ങ് ബെല്ലിന്റെയും ഇസ്തിരിപ്പെട്ടിയുടേയും ഫാനിന്റേയും  ആന്തരായവങ്ങൾ, കുറേത്തരം വയറുകൾ, എന്നിവ നിറഞ്ഞു സ്വീകരണമുറി കം റീഡിംഗ് റൂം ആയ മുൻവശത്തെ മുറി എന്റെ വർക്ഷോപ്പായി മാറി. എന്റെ ഇലക്ട്രോണിക് ഇൻവെന്ററിയെ അച്ഛൻ "അവന്റെ കിഷ്കണാന്തങ്ങൾ" എന്ന ഡെറോഗേറ്ററി ടേമിലാണ് പറഞ്ഞിരുന്നത്. പുള്ളിയുടെ ചാരുകസേരയിൽ ഉള്ള ഉറക്കത്തേയോ സ്കൂൾ ജോലികളേയോ ഭംഗം വരുത്തിയില്ലെങ്കിൽ അതിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. പിന്നീട് ഹൈസ്‌കൂൾ ഫിസിക്സിൽ പഠിച്ച ഇലക്ട്രോണിക് വിവരം വച്ചു ട്രാൻസ്ഫോർമർ മുതലായവ ഉണ്ടാക്കി വീട്ടിലെ ഫ്യൂസ് അടിച്ച് പോവുക, ഷോക്ക് കിട്ടുക എന്നീ സംഭവങ്ങൾ ഉണ്ടായിരുന്നു.
അന്ന് തൃശ്ശൂർ പോയി ഒറ്റ ഡയോഡും RF കോയിലും ഇയർഫോണും ചേർത്ത് സ്വന്തമായി റേഡിയോ ഉണ്ടാക്കി മുറ്റത്തെ നെല്ലിമരത്തിലേയ്ക്ക് ആന്റെന കെട്ടി.
ആ കിരുകിരുക്കം മാറി തൃശ്ശൂർ നിലയത്തിലെ മൃദംഗക്കച്ചേരി കേട്ടത് എന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു.
വർഗീസിനെപ്പറ്റി പറഞ്ഞല്ലോ.
വർഗീസ് കുഴിക്കൽകടവിനടുത്ത് ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഞങ്ങൾ തീയേറ്റർ തുടങ്ങിയപ്പോൾ (ചിത്രാമൂവീസ് ബ്ളോഗ്)ആംപ്ളിഫയർ/സൗണ്ട് സിസ്റ്റത്തിൽ പ്രശ്നമുണ്ടായാൽ എറണാകുളം ചിറ്റൂർ റോഡിലെ ഫോട്ടോഫോൺ കമ്പനിയിൽ വിവരമറിയിച്ച് അവിടേനിന്നും സൗണ്ട് എഞ്ചിനീയർ വന്നു നോക്കിയാലേ ശരിയാക്കാൻ പറ്റുമായിരുന്നുള്ളൂ. അതുകൊണ്ട് പിന്നീട് ഇതിനൊരു പോംവഴിയായി ഓപ്പറേറ്റർ വർഗീസേട്ടൻ പറഞ്ഞിട്ടാണ്  വീട്ടിൽ പോയി റേഡിയോ ജീനിയസ്സായ വർഗീസിനെ നേരിട്ട് കണ്ട് ഞാനുമായി പരിചയപ്പെടുന്നത്. വർഗീസ് തന്റെ കൊച്ചു വീട്ടിലെ എല്ലായിടത്തും പുതിയതും പഴയതുമായ മ്യൂസിക് സിസ്റ്റങ്ങൾ മുതൽ ഇലക്ട്രിക് മോട്ടോറുകൾ നഴ്സറിപോലെ നിറച്ച് പഠനത്തേക്കാൾ ഇലക്ട്രോണിക് റിപ്പയറിങ്ങിന് പ്രാധാന്യം കൊടുത്ത വ്യക്തിയിയിരുന്നു. MIT യിലോ മറ്റൊ എത്തിപ്പെടേണ്ട ജീനിയസ്സായിരുന്നു പുള്ളി. എന്റെ എലിപ്പത്തായം ഗുരുവിനേക്കാൾ പലതും പറഞ്ഞുതന്നത് വർഗീസ് ആയിരുന്നു.
അങ്ങനെ സമപ്രായക്കാരായ ഞങ്ങൾ വളരെയധികം സമയം അയാളുടെ വീട്ടിൽ കഴിച്ചുകൂട്ടി. ആ ബന്ധം പിന്നീട് ഞാൻ കോളേജിൽ പോകുന്നതുവരെ നിലനിന്നു.

തൃശ്ശൂർ നിലയത്തിലെ ടവർ രാമവർമ്മ പുരത്തുകൂടി പോവുമ്പോൾ കാണാമായിരുന്നു.
കാലത്ത് സ്കൂളിൽ പോകാൻ തയ്യാറെടുക്കുമ്പോളുള്ള ലളിതസംഗീത പാഠങ്ങളും സംസ്കൃത വാർത്തകളും എന്റെ മനസ്സിൽ പതിഞ്ഞിരിക്കുന്നത് കാലത്തെ ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങളുടെ രുചിയുടെ അടുത്ത തട്ടുകളിലാണ്. അതുപോലെ ഉച്ചക്കുള്ള വാർത്ത തുടങ്ങുന്നതിന് മുൻപ് സ്റ്റേഷൻ ലിങ്ക് ചെയ്യുന്നതിനു മുൻപുള്ള ഒരുതരം മ്യൂസിക് മനസ്സിൽ ഭീതിയും ജനിപ്പിച്ചിരുന്നു. അതിനൊരു കാര്യമുണ്ട്. ആറാംക്ളാസ്സ് മുതൽ സ്കൂളിലെ പുതിയ കെട്ടിട നിർമാണം തുടങ്ങിയപ്പോൾ ക്ളാസ് നടത്താൻ സ്ഥലമില്ലാതായി. അഞ്ച് മുതൽ എട്ടുവരെ ഞങ്ങൾക്ക് ക്ളാസ് ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ്‌ ആയി മാറി. ഉച്ചയ്ക്ക് റേഡിയോ പ്രക്ഷേപണം കേട്ടു തുടങ്ങിയാൽ സ്കൂളിൽ പോകാൻ വൈകി എന്നാണ് അർത്ഥം. അതുകൊണ്ട് തന്നെ അമിഗ്ഡലയിൽ ഇന്നും ഭീതിയാണ്. തൃശ്ശൂർ നിലയത്തിൽ കാലുകുത്തുന്നത് എന്റെ സഹമുറിയനും ഗഡിയുമായ മോഹൻ ഒരു കവിത ചൊല്ലാനൊ മറ്റോ ധൈര്യത്തിന് കൂട്ടിനുവിളിച്ച് ചെല്ലുമ്പോൾ ആണ്.
പിന്നീട് ഒരു റേഡിയോ സ്റ്റേഷനിൽ പോകുന്നത് അമേരിക്കയിൽ വച്ചാണ്. ഒരു FM സ്റ്റേഷനിൽ കാലത്ത് പല ആളുകളും പല വിഷയങ്ങളേയും പറ്റി അഞ്ച് മിനിറ്റിൽ ഇന്റർവ്യൂ പോലേയുള്ള ഒന്ന്. അത് വലിയ പ്രശ്നം ഉണ്ടാക്കിയില്ല. ലൈവ് ആയതുകൊണ്ട് ചെറിയ സ്റ്റാർട്ടിങ്ങ് ട്രബിൾ ഉണ്ടായിരുന്നുവെന്നൊഴിച്ചാൽ.
ആദ്യം പറഞ്ഞുവന്ന വ്ളോഗേഴ്സിനെപ്പറ്റി പറഞ്ഞത് പറയാം.
തിരുവനന്തപുരം മാതൃഭൂമി ഓഫീസിൽ പോകുന്നത് ഹൗസ് സർജൻസ് സമരത്തെപ്പറ്റി(ശമ്പളം കിട്ടാത്തതിനാൽ) ന്യൂസ് കൊടുക്കാനായിരുന്നു. 1988ൽ ആയിരുന്നു. അന്ന് അതൊരു പലവിധ കൊച്ചുകൊച്ചു വീടുകളായിരുന്നു.
ഇന്നത് വലിയ കെട്ടിടവും Club FM ന്റെ ആസ്ഥാനവുമാണ്.
RJ Maheen നല്ലൊരു അടിപൊളി കക്ഷിയാണ്.
പുളളിയുടെ machanz vlog ഉം തരക്കേടില്ലാത്ത ഒന്നാണ്.
നാട്ടിലെ ടിവി ആയാലും റേഡിയോ ആയാലും പരസ്യം നിറഞ്ഞ അവിയലാണ്. കേട്ടിരിക്കാൻ ക്ഷമയില്ല.
ഞാനിവിടെ സ്ഥിരം കേൾക്കുന്നത് NPR ആണ്. അമേരിക്കയിൽ സത്യസന്ധമായി പരസ്യങ്ങളുടെ ശല്യമില്ലാതെ കേൾക്കാൻ പറ്റുന്ന ഒരേ ഒരു സ്റ്റേഷൻ.
എന്റെ ബക്കറ്റ് ലിസ്റ്റിൽ എന്നോ ഉണ്ടായിരുന്ന വെട്ടിക്കളഞ്ഞ ഒന്ന്,
റേഡിയോ.

No comments:

Post a Comment