Translate

Saturday, August 22, 2020

കൊള്ളിമാവും കാവടിക്കാലവും

 ~കൊള്ളിമാവും കാവടിക്കാലവും ~

രണ്ടാം ഭാഗം


/ആദ്യഭാഗം എഴുതി പോസ്റ്റ് ചെയ്തു. അത് കഴിഞ്ഞു രണ്ട് പേജ് ഫോണിൽ ടൈപ്പ് ചെയ്തത് ഡ്രാഫ്റ്റാക്കി നിർത്തി. നോക്കിയപ്പോൾ തീറ്റ റപ്പായിയ്ക്ക് പത്തൻസിൽ ഇലയിൽ ചോറിട്ടപോലെ പോയ വഴിയില്ല./


വീണ്ടും തുടങ്ങട്ടെ.

അന്ന് വാഴക്കുളം അമ്പലത്തിൽ പ്രധാനമായും രണ്ട് കാവടി സംഘങ്ങൾ ആണ് ഉണ്ടായിരുന്നത്. ഒന്ന് ബീച്ചിൽ നിന്നും ഞങ്ങളുടെ, പിന്നെ വലപ്പാട് കുണ്ടായി ഫാർമസിയുടെ നേതൃത്വത്തിൽ മറ്റൊന്നും. ഞങ്ങൾ 'മാലാഖ' വളവ് എന്ന് വിശേഷിപ്പിച്ചിരുന്ന ബീച്ച് റോഡിലെ തൊണ്ണൂറ് ഡിഗ്രി ബെന്റായിരുന്നു അദൃശ്യമായ ലൈൻ ഓഫ്  കൺട്രോൾ.

അതിന്റെ വടക്കുകിഴക്കൻ പ്രദേശത്തെ കാവടിയാട്ടം കുണ്ടായി ഗ്രൂപ്പിന്റെ അവകാശമായിരുന്നു.

ജനിച്ച സമയത്ത് ചിറകുകൾ ഇല്ലാതെ തന്നെ മാലാഖകളെപ്പോലെയുണ്ടായിരുന്ന രണ്ട് ചേച്ചിമാരുടെ വീടും കടയും ആ ബെന്റിന്റെ 90 ഡിഗ്രി മാർക്ക് ചെയ്യുന്ന സ്ഥലത്തായതുകൊണ്ടാണ് ആ പേര് വന്നത്.

കാവടിക്കാലം വന്നപ്പോൾ ആദ്യത്തെ കമ്മിറ്റി മീറ്റിങ് എപ്പോഴത്തേയും പോലെ ഞങ്ങളുടെ വീട്ടിൽ. 

എന്തെങ്കിലും തർക്കങ്ങളും ഇറങ്ങിപ്പോക്കും പതിവാണ്. 

തകിൽ വാദ്യക്കാരൻ ഈ വർഷം എതിർഗ്രൂപ്പിന് കൊട്ടാൻ കരാർ എടുത്തു എന്ന വിവരം കിട്ടി. അയാളെപ്പറ്റി പണ്ടേ വലിയ മതിപ്പുണ്ടായിരുന്നില്ല, മാത്രമല്ല പുതിയ അടിപൊളി പാട്ടുകളും പുള്ളിയ്ക്ക് പിടിയില്ലായിരുന്നു. ആരോ പൊള്ളാച്ചിയിൽ പോയാൽ പൂയത്തിന് തകിലടിക്കുന്ന ചുള്ളൻ തമിഴ് അണ്ണാച്ചിമാരെ കിട്ടുമെന്ന് പറഞ്ഞു.

പിറ്റേന്ന് അച്ഛൻ ഒരു കറുത്ത ബാഗുമെടുത്ത് കൊല്ലങ്കോട് വഴി പൊള്ളാച്ചിയെത്തി അന്ന് അവിടെത്താമസിച്ചു.

 ഒരു ഉച്ച സമയത്ത് മുഷിഞ്ഞ ഷർട്ടും ഒരു പെരുങ്കായത്തിന്റെ സഞ്ചിയിൽ നിറച്ച് അരിമുറുക്കുമായി അച്ഛൻ പടികടന്നു വന്നു.

മുഖത്ത് അഭിമാനം.

ഓപ്പറേഷൻ സക്സസ്.

തകിൽ വിദ്വാൻ മിസ്റ്റർ അണ്ണാമലൈ ആണെങ്കിൽ കേരളത്തിൽ പോയി കൊട്ടാൻ ഒരു സന്ദർഭം കിട്ടിയത് സ്ലംഡോഗ് മില്യണെയർ പിടിക്കാൻ  ഹോളിവുഡ് പ്രൊഡക്ഷൻ ധാരാവിയിലെത്തിയപോലേയാണ് എടുത്തത്. വളരെയധികം കഷ്ടപ്പെട്ട് ജീവിതം തള്ളി, സ്വന്തമായി ഒരു ടീമിനെ ഉണ്ടാക്കി പേരെടുക്കാൻ സാധിക്കണേ ഒരിക്കൽ.. എന്ന് മുരുകനോട്  അണ്ണാമലൈ മനമുരുകി പ്രാർത്ഥിച്ചു

നിൽകുമ്പോഴാണ് "കടവുൾ മാതിരി മേഷ് " അയാളുടെ കുടിലിലേയ്ക്ക് കടന്ന് വന്നത് എന്ന് അടുത്ത തയ്യൽക്കട നടത്തുന്ന രാഘവേട്ടനെക്കൊണ്ട് മലയാളത്തിൽ എഴുതിയ ഇൻലന്റിൽ അയാൾ  പിന്നീട് നാലു ഖണ്ധികയിൽ എഴുതിയത്.

ആ വർഷത്തെ പൂയം ഗംഭീരമായിരുന്നു. 

പൊള്ളാച്ചി അണ്ണാച്ചിയുടെ തകിലടി സംഘം, രാത്രിയിൽ ഹിന്ദിയും തമിഴും അടിപൊളി പാട്ടുകൾ പെടയ്കുന്ന സെന്റ് സെബാസ്റ്റ്യൻ ബാന്റ് സംഘവും.

ഞങ്ങളുടെ പഞ്ചായത്തിലെ വർഷത്തിൽ മുന്നൂറ്റി അറുപത്തഞ്ചുദിവസവും പടക്കം വിൽക്കുന്ന കടയുടെ ഉടമസ്ഥരായിരുന്നു എതിർസംഘം. എന്നാൽ ഞങ്ങളുടെ പക്ഷത്തായിരുന്നു ചെറുവത്തൂർ അന്തോണീസ് ചേട്ടൻ. പുള്ളി വലപ്പാട് പള്ളിമുതൽ തൃപ്രയാർ ക്ഷേത്രത്തിൽ വരെ വെടിക്കെട്ട് നടത്തുന്ന ഞങ്ങളുടെ ലോക്കൽ ഗഡിയും എന്റെ അച്ഛന്റേയും പാപ്പൻമാരുടേയും ബാല്യകാല സുഹൃത്തുമായിരുന്നു. അന്ന് എന്റെ ഓർമ്മയിൽ നാലോ അഞ്ചോ ക്രിസ്ത്യൻ വീടുകളേ ഞങ്ങളുടെ വാർഡിൽ ഉള്ളൂ. പറയുമ്പോൾ അമ്പ് പെരുന്നാളിന് എന്നാലും കശപിശ ഉണ്ടാകും.

അന്തോണീസ് ചേട്ടന്റെ പേര് അന്തോണി എന്നാണെങ്കിലും പുള്ളി സ്വയം പുണ്യാളന്റെ പേരുതന്നെ എടുത്തു. ഫുൾഫിറ്റിൽ കാവടി പോകുന്നതിനടുത്ത് പലനിറത്തിൽ പുള്ളിയുടെ കൈയിൽ നിന്നും കത്തിയ്ക്കുന്ന മത്താപ്പിൽ       ഞങ്ങളുടെ കാവടിസംഘം പലവിധ LUTൽ തിളങ്ങും. 

പൂക്കാവടി ഉണ്ടാക്കുന്ന ദിവസങ്ങൾ ഉത്സാഹത്തിന്റെ ദിനങ്ങളാണ്.

വീടിന്റെ മുന്നിൽ ഞങ്ങളുടെ തെങ്ങുകയറുന്ന രാമു പുതിയ മടലുകൾ വെട്ടിയിടും പിന്നെ രണ്ട് പേർ ഈർക്കിൽ ആക്കിമാറ്റും. അതിന്റെ മണം ഇപ്പോഴും മൂക്കിലുണ്ട്. മാടത്തിങ്കൽ ബാലേട്ടൻ ആണ് പൂക്കാവടികളുടെ ഡിസൈൻ ഉണ്ടാക്കുന്നത്. പുള്ളിയുടെ സാധാരണ തൊഴിൽ ആധാരമെഴുത്ത്, കറസ്പോണ്ടൻസ് വഴി പഠിച്ച ഹോമിയോചികിത്സ എന്നിവയായിരുന്നു. ആദ്യമായി ഞങ്ങളുടെ നാട്ടിൽ ഡോക്ടർ എന്ന് ബോർഡ് വച്ച ആളും ബാലേട്ടനാണ്.

പുള്ളിയുടെ വീട്ടിൽ പോയി പലപ്പോഴും ഞാൻ അച്ഛൻ പറഞ്ഞ്  ഹോമിയോ മരുന്ന് വാങ്ങിയിട്ടുണ്ട്. പൈസ വാങ്ങിയിരുന്നോ എന്നറിയില്ല. 

ബാലേട്ടൻ തൃശ്ശൂർ പോയി പലതരത്തിലുള്ള കളർ പേപ്പറുകളും മറ്റും വാങ്ങി കൊണ്ടുവരും. അതിൽ പല ഷീറ്റുകൾ ചെറിയ ഗൗരവത്തോടെ മടക്കി വെട്ടി വൃത്താകൃതിയിൽ ആക്കി മാറ്റും. ഞാനടക്കമുള്ള ബാലസംഘം ഒരു പായിലിരുന്ന് ഓരോന്നായി അവയെല്ലാം അടർത്തി മാറ്റും. പലർക്കും പല പണിയാണ്. 

കൊള്ളിമാവ് ഒരു അലൂമിനിയം കലത്തിൽ ചൂടുവെള്ളമൊഴിച്ച് കുറുക്കും. അതിൽ തുരിശ് ചേർക്കുന്നതുകൊണ്ട് തിന്നാൻ പാടില്ല. പാറ്റ കാരാതെ പൂക്കൾ സൂക്ഷിക്കാനാണത്.

ഓരോ വട്ടക്കടലാസ്സിലും നടുക്ക് കൊള്ളിമാവിൽ കുറുക്കിയ പശ വിരലിന്റെ അറ്റം മുക്കി ഒട്ടിച്ച് തിരിയ്ക്കും, അങ്ങനെ യാണ് പൂക്കൾ ഉണ്ടാക്കുക. പിന്നീട് ഈർക്കിൽ അതിന്റെ നടുവിലൂടെ കയറ്റുന്ന ജോലി. അവസാനം പച്ചക്കടലാസുവെട്ടി ഡയഗണലായി സ്പീഡിൽ തിരിച്ചു ഓരോ പൂവിലും ഇലയുടെ ഡെക്കറേഷൻ നടത്തുന്നതോടെ  ഞങ്ങളുടെ വീട്ടിലെ പൂമുഖവും സ്വാമിമുറി എന്ന് വിളിച്ചിരുന്ന നാലാമത്തെ മുറിയും മുഴുവനായും മനോഹരമായ പൂക്കളോട് നിറയും. അവസാനമാണ് കാവടിയിയിൽ

പാണൻ ഗോപാലൻ പ്രത്യേകമായി നെയ്ത പനമ്പുകൊട്ടകളിൽ പത്രക്കടലാസ് ഒട്ടിച്ച് അതിൽ പൂക്കൾ ഒട്ടിക്കുന്ന സ്റ്റേജ്. അങ്ങനെ കൊട്ടക്കാവടി ഉണ്ടാക്കും.

പൂക്കളുണ്ടാക്കുന്നത് രാത്രിയിൽ ആണ്.  അത് രാത്രി ഏഴുമണിക്ക് തുടങ്ങി കാലത്ത് രണ്ട് മണിവരെ തുടരും.  കൊള്ളി പുഴുങ്ങിയതും കട്ടൻ ചായയും ആവശ്യാനുസരണം അടുക്കളയിൽ തയ്യാറായിരിയ്ക്കും. തമാശകൾ, പലരുടെയും മൂട്ടിൽ പശതേയ്ക്കുക, രാത്രിയിൽ വീടിന്റെ പിന്നിൽ ചാടിവീണ് പേടിപ്പിക്കുക എന്നീ കലാപരിപാടികൾ ഉണ്ടായിരുന്നു.

പൂയ്യത്തിന്റെ രണ്ട് ദിവസം മുൻപ് കാവടികളുമായി വീടുതോറും പിരിവിന് ഞങ്ങൾ രണ്ട് സംഘമായി പോകും. അങ്ങനെയാണ് മൂന്ന് വാർഡിലെ എല്ലാ വീടുകളും അതിലെ നാട്ടുകാരേയും എനിക്ക് പരിചയമായത്.

 തകിലും കാവടികളും ചേർന്ന് പലയിടത്തും ചുറ്റി തിരിച്ചു വരുമ്പോൾ ഉച്ചയ്ക്കും രാത്രിയിലും ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും ഭക്ഷണം തയ്യാറായിരിയ്ക്കും.

അതൊന്നും കണക്കിൽ വരാത്ത ചിലവുകൾ.

അച്ഛന്റെ ഹോബിയായിരുന്നു അത്. ഒരുദേശത്തിന്റെ അഹങ്കാരമായി ഞാൻ ഹൈസ്‌കൂൾ എത്തുന്നത് വരേയും അത് തുടർന്നു. വീടിന്റെ സ്വാമിമുറിയിൽ പീലിക്കാവടികളും ഉറങ്ങി.

അങ്ങനെ പൂയം കഴിഞ്ഞു രാത്രിയിൽ നിശ്ശബ്ദരായി, മെതികഴിഞ്ഞ പാടങ്ങളിലൂടെ തലയിൽ പിടിച്ച ഗാസ് ലൈറ്റ് വെളിച്ചത്തിൽ ഉറക്കച്ചടവോടെ ഞങ്ങളുടെ സംഘം വീട്ടിലെത്തും.

കല്യാണം കഴിഞ്ഞ വീടുപോലെ 

കാലത്ത് അണ്ണാച്ചിമാർ പൈസയും വാങ്ങി തകിലുകൾ കാവി നിറത്തിലുള്ള തുണികളിൽ കെട്ടി നടന്നുപോകും. വീട്ടിലെ മേശകളിൽ കർപ്പൂരത്തിന്റെ പാക്കറ്റുകളും  ചന്ദനത്തിരികളും പീലിത്തണ്ടുകളും, അന്തരീക്ഷത്തിൽ ഉണങ്ങിയ കൊള്ളിമാവിന്റെയും ഭസ്മത്തിന്റേയും മണവുമായി ആ ദിവസങ്ങളും തീരും.

 


(നേരത്തെ വായിക്കാത്തവർക്കായി ഒന്നാം ഭാഗം)


~കൊള്ളിമാവും കാവടിക്കാലവും ~


ഒന്നാം ഭാഗം.

ഇന്ന് ടാപ്പിയോക്ക പുഡ്ഡിങ്ങ് കഴിച്ചു വയറിന്റെ വിസ്താരം വർദ്ധിപ്പിച്ചു കൊണ്ടിരിക്കെയാണ് കാവടിക്കാലം മനസ്സിലെത്തിയത്.

അത് ഞങ്ങളുടെ ദേശത്തിന്റെ കഥയാണ്.


തൃപ്രയാർ പടിഞ്ഞാറുവശത്തുള്ള, വാഴക്കുളം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലായിരുന്നു ഞങ്ങളുടെ നാട്ടിലെ തൈപ്പൂയം. 

പൂയം വരുന്നത് മിക്കവാറും അമ്പലത്തിൽ പൂരം വരുന്നതിന് മുൻപായിരുന്നുവെന്ന് തോന്നുന്നു.

രണ്ട് കാര്യങ്ങൾ ആണ് അതെക്കുറിച്ച് ഓർക്കുമ്പോൾ ഓർമ്മ വരുന്നത്.

ഒന്ന്, രാത്രിയിൽ ഉറങ്ങാൻ തുടങ്ങുമ്പോൾ പേടിപ്പെടുത്തുന്ന ചിലമ്പുകളുടെ ശബ്ദഭേരിയിൽ പടവാളുമായി അലറിത്തുള്ളിവരുന്ന വെളിച്ചപ്പാട്.

ഒരുമാതിരി അപ്പർപ്രൈമറി വരേയുള്ള പിള്ളേരെല്ലാം അതുകണ്ടാൽ ട്രൗസറിൽ പെടുക്കും. എന്റെ ഒളിസ്ഥാനം നടപ്പുരയുടെ രണ്ട് വശത്തും ഉയർത്തി കെട്ടിയ കയ്യാലയുടെ ഒരുവശത്തുള്ള നടപിരിവ് കണക്കുകൾ സൂക്ഷിച്ചിരുന്ന ഒരു കോട്ടപ്പെട്ടിയുടെ പിന്നിലെ മൂലയിലാണ്. ആ സമയമാകുമ്പോഴേയ്കും സൂചികുത്താൻ അവിടെ പഴുതുണ്ടായിരുന്നില്ല. 

തൈപ്പൂയം രാത്രിയിൽ 'ഭസ്മക്കാവടി' എന്ന കാര്യത്തോടെ സമാപിക്കും. രാത്രിയിൽ ബാന്റുസെറ്റും ഗാസ്ലൈറ്റും വെടിക്കെട്ടും മത്താപ്പൂവുമായി രസമാണ്. അതിനു പോകാതെ വയ്യ, പക്ഷേ പെനാൽറ്റി വെളിച്ചപ്പാട് ഹൊറർ ഷോ ആണ്.

രാവിലെ തുടങ്ങി ഉച്ചയ്ക്ക് തിരിച്ചു പോകുന്ന കാവടിയാത്ര 'പാൽക്കാവടി' എന്നപേരിൽ അറിയപ്പെടുന്നു. അതിലാണ് ഞങ്ങളുടെയെല്ലാം കാവടി സാമർത്ഥ്യം അരങ്ങേറുന്നത്.


രണ്ടാമത്തെ കാര്യം കാവടികളും അതിന്റെ നിർമാണങ്ങളുമായിരുന്നു.

(മൂന്നാമത്തെ കാര്യം ഏങ്ങണ്ടിയൂരിൽ നിന്നും അച്ഛന്റെ കസിന്റെ മക്കളായ, കല്യാണങ്ങളിൽ മാത്രം കാണുന്ന ചേട്ടന്മാർ ചാരായം കുടിച്ച് അമ്പലത്തിൽ വന്ന് അലമ്പുണ്ടാക്കുന്നതും കിണറിനരികിൽ പൂഴിയിൽ വാളുവെച്ച് കിടക്കുന്നതുമായിരുന്നു.)

കാവടികൾ മൂന്ന് വിധത്തിലുണ്ട്. 

അതിലെ യമണ്ടൻ 'നിലക്കാവടികൾ' എന്നോ 'പീലിക്കാവടികൾ' എന്നോ പേരിൽ അറിയപ്പെടുന്ന, തമിഴ് നാട്ടിലെ ക്ഷേത്രങ്ങളും ചൈനീസ് ബുദ്ധക്ഷേത്രങ്ങളും മെർജ് ചെയ്ത,  പോലേയുള്ള, ഒട്ടും എയറോഡൈനാമിക്കോ എർഗണോമിക്കലോ അല്ലാത്ത ചെത്ത് ഡിസൈൻ ഉള്ളവയാണ്. 

അന്ന് ഞങ്ങളുടെ ഗ്രൂപ്പിന്റെ(പിന്നീട് പറയാം) സ്വന്തമായി നാലു നിലമുതൽ ഏഴോ ഒമ്പതോ നിലവരെ ഉയരം വരുന്ന പീലിക്കാവടികൾ ഉണ്ടായിരുന്നു. അതിൽ അഞ്ച് നിലവരെ ഈയുള്ളവൻ തലയിലോ തോളിലോ എടുത്തു ആടാൻ പരീക്ഷിച്ചിട്ടുണ്ട്. ഇപ്പോൾ സെർവൈക്കൽ ഡിസ്ക് അതോർക്കുമ്പോൾ പുളയുന്നു. സാധാരണ പീലിക്കാവടികൾ എടുത്ത് ആടുന്നത്, കണ്ടാൽ തമിഴ് സിനിമകളിൽ വില്ലൻ ചെട്ടിയാരുടെ സിൽബന്ധികളായി വരുന്ന ഖടോൽക്കജന്മാരെപ്പോലെയുള്ള കുഴിക്കൽ കടവിലെ ചുമട്ടു തൊഴിലാളികളായ ചേട്ടന്മാരായിരുന്നു. കാലത്ത് കുളിച്ചു കുട്ടപ്പന്മാരായി അവർ എത്തുന്നത് ചന്ദനത്തിരി യുടെ സുഗന്ധമായും പകുതി ആട്ടം കഴിയുമ്പോൽ സ്പിരിറ്റിന്റെ മണവുമായായിരുന്നു. അന്നൊക്കെ കാവടിസംഘം പ്രസിഡന്റ് ആയിരുന്ന അച്ഛന്റെ മകനെന്ന നിലയിൽ കാവടികൾ തമ്മിലടിച്ച് കേടുവരാതെ നോക്കുക എന്നത് എന്നിൽ നിക്ഷിപ്തമായ കാര്യമായി ഞാൻ എടുത്ത്, കുടിച്ച് പൂസായ ആട്ടക്കാർ ആരാണ് എന്ന് ക്ളാസ് മോണിറ്റർ പോലെ, കമ്മിറ്റി അംഗക്കാരെ സ്പോട്ടിൽ  അറിയിക്കുകയും ചെയ്തിരുന്നു.

രണ്ടാമത്തെ തരം കാവടികൾ കൊട്ടക്കാവടികൾ എന്നപേരിൽ അറിയപ്പെടുന്ന വളരെയധികം വിസ്താരമുള്ള, എന്നാൽ ആടാൻ എളുപ്പമുള്ള കോളിഫ്ലവർ ഷേപ്പിലുള്ള 'ഫീമേയിൽ വെർഷൻ' കാവടികളാണ്. 

മുന്നാമത്തെ തരം കാവടികളാണ് ഞങ്ങൾ പിള്ളേര് ആടി ചെത്തുന്നത്. അതാണ് പൂക്കാവടികൾ.

ഓരോ വർഷവും ഞങ്ങൾ സ്വന്തമായി ഉണ്ടാക്കുന്നവയാണത്.

അതിന്റെ നിർമ്മാണം അടുത്ത ഭാഗത്തിൽ വിശദമായി വരുന്നു.

 രണ്ടാഴ്ചയോളം നീളുന്ന ഉറക്കമില്ലാത്ത ആ നാളുകൾ കൊള്ളിമാവും വർണ്ണക്കടലാസും കൈയിലൊട്ടിയ, ആഘോഷങ്ങൾ നിറഞ്ഞ

കാലമായിരുന്നു.

(തുടരും)

Saturday, August 8, 2020

സന്തോഷം തരുന്ന ഇച്ഛാഭംഗങ്ങൾ~ 2

 


2. ബ്രൂട്ടൽ കട്ടകൾ


നാട്ടിക SNൽ പഠിക്കുമ്പോളാണ്, കാന്റീന്റെ അടുത്ത് മൂന്നിഞ്ചിന്റെ രണ്ട് G.I. പൈപ്പ് പച്ചക്കറി ക്കടകളിൽ ഓണത്തിന് നേന്ത്രക്കൊലകൾ തൂക്കിയിടാൻ പോലെ ഉയരുന്നത് കണ്ടത്.

ഒന്നും മനസ്സിലായില്ല. അതിനടുത്തായിരുന്നു ചോറ്റുപാത്രം കഴുകാൻ യുവതീയുവാക്കൾ ഉച്ച സമയത്ത് ചാമ്പ്പൈപ്പ് അടിച്ചിരുന്നത്. 

ഞാൻ അവിടെ അധികം സമയം ചിലവിട്ടിരുന്നില്ല. 

കാരണം അത് മലയാളം ഡിപ്പാർട്ട്‌മെന്റും , കോളേജിൽ PE ഡയറക്ടർ ആയ എന്റെ എളേശ്ശന്റേയും ആസ്ഥാന ഡയറക്ട് റാഡാർ ഡിസ്റ്റൻസിലായ സ്ഥലമായിരുന്നു. 

അന്നൊക്കെ "ലൈനടി" എന്ന ശ്രൃംഗാരത്തിന് ധാരാളം മാവിൻ ചുവടുകൾ കെമിസ്ട്രി ഡിപ്പാർട്ട്‌മെന്റിന്നടുത്തുണ്ടായിരുന്നു.


മേൽപ്പറഞ്ഞ ഇരുമ്പ് പൈപ്പ് ജലവിതരണം നടത്തുന്നതിനാണെന്ന് കരുതിയ എനിക്ക് തെറ്റി. 

പിറ്റേന്നു കോളേജിൽ നേരത്തെ എത്തിയ സമയത്ത് കാമ്പസ്സിൽ ഉണ്ടായിരുന്ന സസ്യജാലങ്ങളിൽ ഏതൊക്കെ കുടുംബപ്പേര് പറയാൻ(പഠിക്കുന്ന സബ്ജക്ട് മാറ്ററിൽ പെട്ടത്) കഴിയും എന്ന് പരീക്ഷിക്കുന്നതിനിടയിൽ ആ പൈപ്പുകളിൽ എന്റെ ക്ളാസ്സ് മേറ്റ് രണ്ട് കൈയും വച്ച് പൊത്തിപ്പിടിച്ചു കയറി. 

"ഡാ അത് വേണ്ട്രാ, സീൻ കോണ്ട്രാ" എന്ന് അന്നത്തെ ചുള്ളൻ ഭാഷയിൽ പറഞ്ഞ് പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ഒറ്റ ശ്വാസത്തിന് , "ഇത് ജിമ്മിനുള്ളതാസ്റ്റാ" 

എന്ന് പറഞ്ഞു അവൻ അതിൽ പിടിച്ച് ഉയർന്നു.

അന്നൊക്കെ നമ്മുടെ സമകാലീനർ എന്ത് ചെയ്താലും അത് നമ്മളും ചെയ്തിരിക്കണം എന്നുണ്ട്. നമുക്കും ചെയ്യാൻ പറ്റും എന്ന ഒരു ധൈര്യവും.

കയ്യിലുള്ള റൂബിയേഷിയിലും, യൂഫോർബിയേഷിയിലും പെട്ട സസ്യ ജാലങ്ങളെ താഴെ ഫ്രേമിൽ ചവിട്ടിക്കൂട്ടാതെ സൈഡാക്കി ഞാൻ രണ്ട് കൈകളും വെച്ച് "പൊത്തോ, നിന്നെ ഇപ്പം ശരിയാക്കാടാ" എന്നും പറഞ്ഞു പിടിച്ചതുമാത്രം ഓർമ്മയുണ്ട്; പുറത്ത് ഏതോ ആവശ്യമില്ലാത്ത ഒരു ലിഗമെന്റ് "നിങ്ങളെവിടെയ്ക്കിസ്റ്റാ ഒരു ബെല്ലും ബ്രേയ്ക്കുമില്ലാതെ" എന്നും പറഞ്ഞ് വെലക്കി.

പിന്നെ ആവശ്യമില്ലാത്ത  ആ പണിക്ക് പോയില്ല.


മേലാകെ എണ്ണപെരട്ടി, രണ്ട് ഭാഗത്തേയ്ക്കും ചെരിഞ്ഞ് വേണാട് എക്സ്പ്രസ്സിൽ ടോയ്‌ലറ്റിൽ ഇരിക്കുന്ന മുഖഭാവത്തോടെ, സ്റ്റേജിൽ ബ്രൗൺ കളറിലുള്ള ബ്രീഫുമിട്ട് പൊളപ്പിക്കുന്ന രണ്ട് പേര് അന്ന് കോളേജിലുണ്ടായിരുന്നു. അവരുടെ പേര് പറയാതെ ചെമ്മാപ്പിള്ളി കട്ട, പുളിഞ്ചോട് കട്ട എന്ന പേരുകൾ വിളിച്ച് ഞാൻ തൃപ്തിപ്പെട്ടു.

പിന്നെ വല്ലപ്പോഴും റേഷൻ കടയുടെ അടുത്ത് പോകുമ്പോൾ അവിടുത്തെ അഞ്ച് കിലോ കട്ടി ഒറ്റക്കൈയിൽ പോക്കി. "ദാ ഇത്രേയുള്ളൂ" എന്ന് പറയുന്നിടത്ത് എന്റെ ഭാരോദ്വഹനം അവസാനിച്ചു.

അന്നത്തെ ചിന്തയിൽ സ്റ്റേജിൽ ഷർട്ടിടാതെ കയറുക എന്നത് ലേശം "ശ്ശ്യേ" ആയിരുന്നു. 

മസിൽ വന്ന് കഴിഞ്ഞാൽ പിന്നെ കാണാൻ ഭംഗിയുണ്ട്. വെയിലത്ത് മസിൽ കാണുന്ന തട്ടത്തിന്റെ മെറ്റീരിയലോ പൊക്കാളി ചെമ്മീൻ പിടിക്കുന്ന നെറ്റോ കൊണ്ട് ഉണ്ടാക്കിയ ബനിയനോ ടീഷർട്ടോ ആവും കട്ടകളുടെ വേഷം.

അന്നത്തെ നടപ്പ് സ്റ്റൈൽ ആണെങ്കിൽ പട്ടിച്ചെവിയൻ മൂന്നിഞ്ച് വീതിയുള്ള കോളറുള്ള ഫ്ളവർ ഷർട്ടും, ഉപ്പൂറ്റിയുടെ ഭാഗത്ത് മാത്രം പകുതി അലൂമിനിയം പല്ലുള്ള സിപ്പ് വച്ചു തയ്ച്ച പാവാട ബെൽ ബോട്ടവും.

താഴെ അതിനകത്ത് കൊക്കാലയിലെ ടയർ റീട്രെഡ് ചെയ്യുന്നിടത്തുനിന്നും വാങ്ങിച്ച മൂന്നു നാലിഞ്ച് ഉയരം സോളിട്ട പ്ളാറ്റ്ഫോം ഷൂവും ആണ്. അതുകൊണ്ട് തന്നെയാണ് എന്റെ അറിവിൽ നാട്ടിലെ കട്ടകൾ ടെസ്റ്റോസറ്റീറോൺ വേണ്ടത്ര ഉത്പാദിപ്പിച്ചിട്ടും ഒരു ലൈനും കിട്ടാതെ പാർശവത്ക്കരിക്കപ്പെട്ടത്.

അന്ന് അവരെല്ലാം കോളേജിൽ വരുന്നത് പാപ്പന്മാരോ അളിയനോ ഗൾഫിൽ നിന്നും കൊണ്ടുവന്ന ബ്രൂട്ട് എന്ന സ്പ്രേയും അടിച്ചായിരുന്നു.

എനിക്കാണെങ്കിൽ (ബുദ്ധിക്ക് ശേഷം) എറ്റവും തലയിൽ വികസിച്ച ശേഷിയെന്ന് പറഞ്ഞാൽ സ്കോട്ട് ലാന്റ് യാഡിലെ അൽസേഷ്യനുപോലുമില്ലാത്ത ഘ്രാണ ശക്തിയാണ്. അത് പലപ്പോഴും എന്നെ പീഡിപ്പിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന് സന്തോഷത്തോടെ വെളുത്ത ചെറുനാരങ്ങ അച്ചാർ കണ്ണടച്ച് വായിലിട്ടാൽ  അതിന്റെ ഫാക്ടറിയിൽ ഒരുപിടി കരിംജീരകം കൊണ്ടു വന്നിട്ടുണ്ട് എന്ന് എനിക്ക് പറയാൻ കഴിയും.

കട്ട+നെറ്റ്ബനിയൻ+ബ്രൂട്ട് എന്ന a+b+c ആൾ സ്കയർ ആണ് എന്റെ ഓർമ്മയുടെ ഫോർമുല.

കൊല്ലങ്ങൾ കഴിഞ്ഞു.

ന്യൂയോർക്ക് സിറ്റിയിൽ ഇന്റേൺഷിപ്പ്.

 അന്ന് റിട്രീറ്റ് എന്ന ഒരു പരിപാടിയുണ്ട്. ചരൽക്കുന്നിലെ ശിബിരം എന്നൊക്കെ പ്പറയുന്നതുപോലെ. പട്ടിപ്പണിയെടുത്ത് "ഫൂബാർ" ആയ മുപ്പതോളം വരുന്ന ഞങ്ങളുടെ ജോലിയിൽ നിന്നും മാറിയുള്ള റിലാക്സിങ്ങും "എന്ത്കൊണ്ട് നിന്നെപ്പോലെയുള്ളവർ ഈ ജോലിയിൽ വീണ്ടും അതീവ ശ്രദ്ധയോടെ തുടരണം" എന്ന് ഡിപ്പാർട്ട്‌മെന്റ് വ്യംഗ്യമായി പറയുന്ന, തുല്യ ദുഖിതർ മനസ്സ് തുറക്കാൻ ഉപയോഗിക്കുന്ന ദിവസമാണ് അത്. 

മൂന്ന് നാല് ആശുപത്രിയിൽ പഞ്ഞിക്കായ പൊട്ടിത്തെറിച്ചു പോലെ പോയതുകൊണ്ട് ഓറിയെന്റേഷൻ കഴിഞ്ഞ ശേഷം കാണാത്തവരെപ്പോലും അന്ന് കാണാൻ സാധിക്കും. എന്റെ കോളേജിൽ സമകാലീകയല്ലാതെ പഠിച്ച മറ്റൊരു ഇന്റേൺ ആയ ചെമ്പൂക്കാവിലെ ദെജീ ജോണിനെ ഞാൻ വീണ്ടും കണ്ടത് അന്നാണ്. 

നല്ലൊരു ദിവസമായിരുന്നു.

ഫോർട്ട് ഹാമ്മിൽട്ടൻ കമ്മ്യൂണിറ്റി ക്ളബ് എന്ന സിറ്റിയുടെ അറ്റത്തുള്ള ചെത്ത് സ്ഥലം.

അന്ന് ട്രെയിനിങ്ങിൽ വരുത്തേണ്ട മാറ്റങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഒരു കവറിലിട്ട് കൊടുക്കണം. അത് സംഘാടകർ പൊട്ടിച്ച് വായിച്ച് ബോർഡിൽ തൂക്കിയിട്ട വെള്ളപ്പേപ്പറിൽ എഴുതും. ഒരേ കാര്യം തന്നെ വന്നാൽ അത് എഴുതുകയില്ല.

ഞങ്ങളുടെ ബാച്ചിൽ "കട്ട" എന്ന് വിളിക്കുന്നതായി ഞാൻ ആരേയും ജോലിത്തിരക്കിൽ ശ്രദ്ധിച്ചിരുന്നില്ല.

കവർ പൊട്ടിച്ച് വന്ന ആദ്യത്തെ നിർദ്ദേശം, 

"നമുക്ക് സ്വന്തമായി റെസിഡൻ്റ്സിന് മാത്രമായി ജിം വേണം". 

അത് പറയാൻ കാരണമുണ്ട്.

 ബാലീ ടോട്ടൽ ഫിറ്റ്നസ് എന്നൊക്കെപ്പറഞ്ഞ് തുടങ്ങിയ  കിട്ടുന്ന നാമമാത്ര ശമ്പളത്തിൽ എല്ലാദിവസവും പോകാവുന്ന ജിമ്മുകൾ നഗരത്തിലുണ്ട്.

പെണ്ണും രണ്ട് പിള്ളാരുമുള്ള എനിക്ക് ഇനി ബോഡി ഫിറ്റ്നസ് ഒന്നും ആവശ്യമില്ലായിരുന്നു.  ജോലി തുടങ്ങിയപ്പോൾ ധരിച്ചിരുന്ന സക്രബ് മീഡിയമായിരുന്നു, അതിപ്പോൾ സ്മോൾ സൈസ് ആയി മാറി. 

റിട്രീറ്റിൽ എന്റെ കവർ പൊട്ടിച്ചു വായിച്ചപ്പോഴേയ്ക്കും പേപ്പറിൽ എഴുതാൻ സ്ഥലം തികയാത്ത സ്ഥിതിയായി. അതിലേറേ നിർദ്ദേശങ്ങളുടെ ഐവറുകളി.

അവസാനം നാലുമണിക്ക് ഹോൾ കാലിയാക്കാനുള്ള തിരക്കും. 

ഞാനത് മറന്നു.

ആ ആഴ്ചയിലെ പ്രോഗ്രാം ഡയറക്ടർ മീറ്റിങ്ങിൽ വിളമ്പരം വന്നു.

"നിങ്ങളുടെ ജിം എന്ന സുന്ദരമായ ആവശ്യത്തിനായി ഒരു ബിൽഡിങ്ങിന്റെ  താഴത്തെ നിലയിലുള്ള മുറികൾ ഞങ്ങൾ എടുത്തിരിക്കുന്നു. അതിന്റെ കീ ആവശ്യമുള്ളവർ സെക്രട്ടറിയെ കണ്ട് പേരെഴുതി വാങ്ങുക, നിങ്ങൾക്ക് 24 മണിക്കൂറും അതിനകത്ത് കയറാം".

ഇത് കേട്ടവശം മൂന്നാം നിലയിലേയ്ക്ക് രാഗത്തിന്റെ ഗേറ്റ് മാറ്റിനിക്ക് തുറക്കുന്ന സമയത്തെ ഓട്ടം പോലെ പുരുഷന്മാർ ഓടി.

നമുക്ക് പതുക്കെ മതിയെന്ന് വിചാരിച്ചു ഞാൻ ഇടിക്കാനൊന്നും പോയില്ല.  പിന്നെ വെറുതെ കിട്ടുന്നത് ആവണക്കെണ്ണയായാലും കുടിക്കാമല്ലോ എന്ന് കരുതി ഞാനും വാങ്ങി.

ഒരാഴ്ച കഴിഞ്ഞു.

എന്നും ജിം എന്ന് പറയുന്ന ആ സ്ഥലത്ത് പോകണമെന്ന് വിചാരിക്കും, പക്ഷേ വേറേ നല്ല ചിന്തകൾ മനസ്സിൽ വരുമ്പോൾ അതങ്ങനെ മാഞ്ഞുപോകും. 

അതുവഴി കുടുംബവുമായി ഒരു പോസ്റ്റ് കോൾ ദിവസം ഈവനിംഗ് വാക്കിനിറങ്ങിയപ്പോൾ ഭാര്യയെ സ്ഥലം കാണിച്ചു. "ഇതാണ് ഞങ്ങളുടെ പുതിയ ജിം."

"അയ്യോ ! അപ്പോൾ ചേട്ടന് ഫ്രീയായി പോകാമല്ലോ?" എന്ന് സഹധർമ്മിണി ഉവാച.

അങ്ങനെ ലഗ്നം ഒത്തു വന്ന ഒരു ബ്രാഹ്മ മുഹൂർത്തത്തിൽ കുളിച്ച്, ബ്രൂട്ടിനു പകരം അന്ന് ഉപയോഗിച്ചിരുന്ന Axe  എന്ന സ്പ്രേയും അടിച്ച്  അഡിഡാസിന്റെ ഒരു ടീഷർട്ടും ഒരു അയഞ്ഞ പാന്റുമിട്ട് ഹോസ്പിറ്റലിനു പിന്നിലെ രണ്ട് നിലക്കെട്ടിടത്തിന്റെ മുൻ വശത്തെ വാതിൽ തുറന്നു. 

ട്രെഡ്മിൽ, വെയിറ്റ്സ്, എലിപ്റ്റിക്കൽസ്, ബഞ്ച് പിന്നെ പേരറിയാത്ത കുറേ മെഷീനുകളും രണ്ട് മുറികളിലായി ഉണ്ട്. എയർ കണ്ടീഷണറിന്റെ ശബ്ദം മാത്രം, മ്യൂസിക്കായി.

അകത്ത് എന്റെ ബാച്ചിലെ കട്ടയെന്ന് വിളിക്കാവുന്ന ഈജിപ്ഷ്യൻ ആണെങ്കിലും മിസ്രി സ്വഭാവം കാണിക്കാത്ത സുഹൃത്ത്. 

പുള്ളിക്കാരൻ അപ്പർ ബോഡി ട്രെയിനിങ്ങ് നടത്തുന്നു.

അപ്പോഴാണ് അത് സംഭവിച്ചത്. എന്റെ മസ്തിഷ്‌കത്തിലെ ഘ്രാണ ശക്തി കിണറ്റിൽ ഇറങ്ങി ശുദ്ധവായു കിട്ടാതെ ബോധരഹിതനായി ത്തുടങ്ങിയ അന്യ സംസ്ഥാന ത്തൊഴിലാളിയെപ്പോലേ, "സേട്ടാ ബച്ചാവോ"

എന്ന അപകട സൈറൺ മുഴക്കിയത്.

പിന്നെ ഞാൻ വഴിതെറ്റി വന്നതാണെന്ന് കൈമുദ്രകൊണ്ടും  മുഖംകൊണ്ടും അഭിനയിച്ചുകാണിച്ച് പുറത്ത് കടന്നു. 

റോഡിലെ വാഹനങ്ങളുടെ പുക ഉള്ളിലേക്ക് കഞ്ചാവ് അടിക്കുന്നതുപോലെ ആഞ്ഞു വലിച്ചു.

പട്ടി ചന്തക്ക് പോയപോലെ ചേട്ടച്ചാര് ഫ്ളാറ്റിന്റെ വാതിൽ തുറക്കുന്നതുകേട്ട് ഭാര്യ എത്തി.

" എന്തേ ഇന്ന് തുറന്നിട്ടില്ലേ?"

"തുറന്നു, കയറിയതും ഞാനടച്ചു. ഭയങ്കര B.O."

" ഈ" എന്ന ഞങ്ങൾക്ക് മാത്രം അറിയാവുന്ന ആ ശബ്ദത്തിൽ എന്റെ "കട്ട"യാവുന്ന ബക്കറ്റ് സ്വപ്നങ്ങൾ സന്തോഷത്തോടെ ഒലിച്ചുപോയി.


Thursday, August 6, 2020

സന്തോഷം തരുന്ന ഇച്ഛാഭംഗങ്ങൾ~ 1

സന്തോഷം തരുന്ന ഇച്ഛാഭംഗങ്ങൾ

1. റോഡ് ടു പെർക്കഷൻ
പണ്ടൊക്കെ കോളേജിൽ പഠിക്കുന്ന സമയത്താണ് ഡിസ്കൊ വരുന്നത്.  അന്നാണ് എന്തെങ്കിലും പോപ്പ് മ്യൂസിക് കേൾക്കുന്നതും, ചില ടീമുകളുടെ പേരുകളും പാട്ടുകളും അറിയുന്നതും. അന്നത്തെ ചെത്ത് ടീമുകളായിരുന്നു ബോണീ എം, അബ്ബ, ബീജീസ് എന്നതൊക്കെ. എന്റെ ആലുവയിൽ ഉള്ള കസിൻസ് പറഞ്ഞു തന്ന വിവരം വെച്ചാണ് അതെല്ലാം തരാക്കിയത്. (ഈയിടെ ഞാൻ ജോലി സ്ഥലത്ത് അറിയാതെ എന്റെ ബാല്യകാല കൗതുകം വിളമ്പിയപ്പോൾ ആ വാർഡിലൊന്നും വാല്യക്കാരൊന്നും കേട്ടിട്ടേയില്ല എന്നത് എനിക്ക് അതിശയമായി.)
അതോടൊപ്പം സിനിമയിൽ ആണ് ഡ്രമ്മ്സ് എന്ന പെർക്കഷനും കാണുന്നത്.
തൃശ്ശൂർ എത്തി രണ്ടാം വർഷം ആയപ്പോൾ തോന്നി, എന്തെങ്കിലും സംഗീതോപകരണം പഠിക്കുന്നത് ചുള്ളത്തം ഇമ്പ്രൂവ് ചെയ്യാൻ പറ്റിയ ഒരു വഴിയാണെന്ന്. തബല കൊട്ടി നോക്കി. വിരലുകഴച്ചു. അതിനാണെങ്കിൽ  ഒരു പഴഞ്ചൻ ലുക്കും. ഒരു ഗുമ്മില്ല. അന്നാണ് എന്റെ സഹമുറിയൻ ശ്രീകുമാർ ഗിറ്റാറിൽ ഒരു കൈ നോക്കുവാനായി എറണാകുളത്തുനിന്നും ഹോസ്റ്റലിൽ ഒരു ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഒരു ഗിറ്റാറുമായി ലാന്റ് ചെയ്യുന്നത്. അന്ന് ഞങ്ങളുടെ ക്ളാസ്സിൽ രണ്ട് പേർക്ക് ഗിറ്റാർ വായിക്കാനറിയാം, ഒന്ന് ഇഗ്നി(Late Dr Ignatius), പിന്നെ ബാലചന്ദ്രൻ.
അതുകൊണ്ട് ഗിറ്റാറിൽ പണി ചെയ്താൽ കോംപെറ്റീഷനാണ്. സ്ട്രെസ്സ് വേണ്ട. അൾട്ടിമേറ്റ്ലി നാരായണ ഗുരു പറഞ്ഞതുപോലെ "അവനവനാത്മ സുഖത്തിനായി" എന്ത് ആചരിച്ചാലും അത് നമ്മുടെ സോഷ്യൽ ചുള്ളത്തരത്തിനുള്ള ഒരു അപ്ലിഫ്റ്റിങ്ങ് ആയി വരണം എന്നാണ്.
അതുകൊണ്ട് ലിസ്റ്റ് പരിശോധിച്ചപ്പോൾ ജാസ്, പെർക്കഷൻ എന്നീ പേരുകളിൽ മനസ്സ് തത്തിക്കളിച്ചു. 

ഡ്രംസ് രസമാണ്. പലതരം സെറ്റുകൾ, ചടുലമായ താളങ്ങൾ, എല്ലാവരും നോക്കി "അടി പൊളി സാനസ്റ്റാ" എന്ന് പറയും. 
ഒരു തബലയും മൃദംഗവും വായിക്കുന്ന സരിഗമ മഗരിസ ഊച്ചാളി ലുക്കുമില്ല.

എവിടെപ്പോയി പഠിക്കും? 
അപ്പോളാണ് തൃശ്ശൂർ കിഴക്കേകോട്ടയിലുള്ള സെമിനാരിപോലെ പള്ളീലച്ഛന്മാർ നടത്തുന്ന കലാഭവൻ   പോലെയുള്ള ഒരു സംഗീതസ്ഥാപനത്തിന്റെ കാര്യം ജോയ് തോപ്പിൽ പറയുന്നതും. അവൻ സെന്തോമസിൽ പഠിച്ചതുകൊണ്ട് വിവരം കറക്റ്റായിരുന്നു. 
ഞാൻ കണക്ക് കൂട്ടി. ഒരു മൂന്നു മാസംകൊണ്ട് കോളേജിൽ ചെത്തി ഒരു അരങ്ങേറ്റം. ആരോടും പറയാതെ. ഒരു ഇലഞ്ഞിത്തറമേളത്തിന്റേം സാമ്പിള് വെടിക്കെട്ടിന്റേം ഒരു ചെത്ത് കോംബിനേഷൻ പെട. 
കോളേജിലെ ഏക ഡ്രമ്മർ, അത് ഈയുള്ളവൻ. പെരുക്കി കയ്യീക്കൊടുക്കന്നെ.
ഞാനും ശ്രീകുവും അവിടെപ്പോയി. 
ആഴ്ചയിൽ ഒരു ദിവസം ക്ളാസ്സ്. വേറേ ആരും ആക്ളാസ്സിൽ ഇല്ല. സാറിനെ പരിചയപ്പെട്ടു.
പുള്ളിയുടെ ഡ്രമ്മ്സിലെ പെരുക്കം കണ്ടു. ആളുടെ മുഖത്ത് വലിയ ചിരിയും മറ്റുമില്ല.
പണ്ട് ഞാൻ റേഡിയോ എഞ്ചിനീയറിംഗ് പഠിക്കാൻ പോയിടത്തെ ആളുടെ പോലെ. ഞാൻ എവിടെ പോയാലും ഇതുപോലത്തെ ഗഡികളാണ് ഗുരുക്കന്മാർ.
 പുള്ളിയാണെങ്കിൽ "വേണമെങ്കിൽ പഠിച്ചോ" എന്ന തൃശ്ശൂർ ഹൈറോഡിൽ ഇരുമ്പുകച്ചവടം നടത്തുന്ന ചേട്ടന്മാരുടെ കടയിൽ വിജാഗിരി വാങ്ങാൻ ചെന്ന ലൈനിൽ. 
ഒരു മാസത്തെ ക്ളാസ്സിനുള്ള വരിസംഖ്യ അടച്ചു. ഇറുന്നൂറ് പേജിന്റെ വരയിട്ട പുസ്തകവും വാങ്ങി.
അടുത്ത ആഴ്ച പുള്ളിയ്ക്ക് ഒഴിവില്ല. അതുകൊണ്ട് രണ്ടാഴ്ച കഴിഞ്ഞു പോയി. പുസ്തകത്തിൽ കുത്തും കുറേ വരകളും ഇട്ട് ചില പേരുകളും പറഞ്ഞു. എന്നെക്കൊണ്ട് കാലും കയ്യും ഉപയോഗിച്ച് ഒരു മിനിറ്റ് കൊട്ടിച്ചു. കുറ്റം പറയരുതല്ലോ, ആരോ പഴയ ടാറ് വീപ്പ ചായ്പിന്റെ റൂഫാക്കാൻ ചുററിക വച്ച് അടിക്കുന്നതാണെന്ന് കരുതി. എന്താണ് ഇവിടെ കൺസ്ട്രക്ഷൻ എന്നറിയാൻ കുറേ അനാഥ പിള്ളേരും വന്നു എത്തി നോക്കി.
അതോടുകൂടി "ഇവന്റെ ജന്മസിദ്ധമായ കഴിവ് എഞ്ചിനീയറിംഗ് ആയിരിക്കും" എന്ന് കരുതി ഡ്രമ്മ്സ് മാഷ് അന്നത്തെ പ്രാക്ടീസ് ക്ളാസ്സ് നിർത്തി.
പിന്നെ രണ്ടാഴ്ച സെമിബ്രീവ് , റെസ്റ്റ് എന്നീ പേരുകളും പുസ്തകത്തിൽ വരയും പുള്ളിയും നോക്കി മനസ്സിൽ ഡ്രമ്മടിച്ചു നടന്നു.
 ഇനി രണ്ടു മാസമേയുള്ളൂ. ഹോസ്റ്റലിൽ ഒരു പഴയ തകരപ്പാട്ട പോലുമില്ല കൊട്ടിപ്പഠിക്കാൻ.

ഒരു ലെവലിൽ എത്താത്തുകൊണ്ട് ഡ്രമ്മ് സെറ്റിൽ ഇൻവെസ്റ്റ് ചെയ്യാനുള്ള സാമ്പത്തിക സ്ഥിതിയുമില്ല. 

അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞ ഒരു ദിവസം വീണ്ടും പോയി.
അന്നത്തെ ക്ളാസ്സ് കുഴപ്പമില്ലാതെ പോയി.
 പുള്ളി ഇറുന്നൂറ് പേജ് പുസ്തകവും, സെമിബ്രീവും, റെസ്റ്റും, മിനിമും, ഒരു മണ്ണാങ്കട്ടയും പറയുന്നില്ല. 
അര മണിക്കൂർ ക്ളാസ്സ് കഴിഞ്ഞ് പുള്ളി പറഞ്ഞു, 
"എനിക്കൊരു കാര്യം പറയാനുണ്ട്".
ഈശോയേ, ഇതാ വരുന്നു, ഇടിവെട്ട്.
രണ്ട് ദിവസം കൊണ്ട് എന്റെ സംഗീതഭാവിയുടെ ജാതകം കുറിച്ചിരിക്കുന്നു. 
അതായത് "യാതൊരു ഭാവിയുമില്ല, ഇച്ചിരി പൊതുജന സ്നേഹം ബാക്കി ഉണ്ടെങ്കിൽ, താങ്കൾ ഈ പണിക്ക് ഇറങ്ങരുത്."
അത് പറഞ്ഞാൽ ഇനി എനിക്ക് സാമ്പിൾ നോക്കാവുന്ന അവന്യൂ എന്തായിരിക്കും എന്ന് മനസ്സിൽ ഒരു ചിന്ത ഓടി നടന്നപ്പോൾ ഡ്രമ്മ്സ് മാഷ് പറഞ്ഞു,
" ഞാൻ വിദേശത്ത് പോകുന്നു, ഇനി ക്ളാസ്സ് ഉണ്ടാവില്ല."
ഒന്നോർക്കുമ്പോൾ ജനങ്ങൾക്ക് ഒരു കഴിവുറ്റ ഡ്രമ്മറിനെ (എന്റെ കാര്യമാണ്) നഷ്ടപ്പെട്ട ദുഖ വാർത്തയായിരുന്നെങ്കിലും, എനിക്ക് അന്നത്തോടെ "ഡ്രമ്മ്സൊന്നും  നമുക്ക് വലിയ ഇഷ്യൂവല്ല"എന്ന തിരിച്ചറിവോടെ ഞാൻ എന്റെ മാഷോട് " ഇനി എപ്പോഴെങ്കിലും കാണാം, ആൾ ദ ബെസ്റ്റ്" എന്നും പറഞ്ഞ് ആ പടിയിറങ്ങി.
പിന്നീട് കല്യാണം കഴിഞ്ഞു മാരുതിയിൽ കിഴക്കേക്കോട്ടയിലൂടെ  ഭാര്യയുമായി പോകുമ്പോൾ, 'ദാ ആ റോഡില്ലേ, അവിടേയാണ് ഞാൻ ഡ്രമ്മ്സ് പഠിച്ചിരുന്ന സ്ഥലം"  എന്ന് പറഞ്ഞു,"ചേട്ടനറിയാത്ത കാര്യമില്ല" എന്ന് മനസ്സിൽ വിചാരിച്ചു മന്ദഹസിക്കുന്ന ഭാര്യയെ നോക്കി, " ആ, അതൊരുകാലം!" എന്ന് നെടുവീർപ്പിട്ടു.

Sunday, June 21, 2020

One More Day

One more day

When the cooler nights had the warmth of your chest
Where we watched the meteors go past
The moon, the stars and beyond
The  imagination conquered
The countries far and wide
The shelf of trophies and plaques
Lied under the aging dust
The silverfish eating the faces
Fading, like the good days and the toil
A birthday wish became hieroglyphics
Today a mailbox full with emojie of candles
From a finger tap half asleep
How are you?
The letter K is now a story you told
Your breath and smiles lighting up
On a sonogram screen of memory
The bright pixels made of my DNA
Sorrows and pleasures unwound
Where I slip trying to climb
The spiralling ancestry of mistakes
To the day unknown
Called tomorrow

Sunday, May 31, 2020

റേഡിയോ കാലങ്ങൾ


ഇന്നലെ പല വ്ളോഗേഴ്സിനേയും(താഴെ പറയാം RJ Maheen) യൂട്യൂബിൽ തലങ്ങും വിലങ്ങും കണ്ട് സമയങ്ങൾ കഴിച്ചു കൂട്ടിയപ്പോഴാണ് അവിചാരിതമായി ഒന്ന് മനസ്സിൽ ഉടക്കിയത്.
റേഡിയോ. എത്രയോ പുരോഗമിച്ചിരിക്കുന്നു, നാട്ടിൽ.
കേരളത്തിൽ താമസിക്കുന്നവർ കേൾക്കുന്ന റേഡിയോ സ്റ്റേഷനുകൾ ഏതൊക്കെ എന്ന് കൃത്യമായി അറിയില്ല. വീട്ടിൽ ഇപ്പോൾ റേഡിയോ ഇല്ല. എഴുപതുകളിൽ ഗൾഫിലേക്ക് പോയ അച്ഛന്റെ സുഹൃത്തും സഹ അദ്ധ്യാപകനും ആയിരുന്ന വ്യക്തി സമ്മാനിച്ച JVC Nivico എന്ന റേഡിയോ കം ടേപ്പ് റെക്കോർഡർ ആയിരുന്നു എനിക്ക് ഓർമ്മയുള്ള ദീർഘകാലത്തെ ട്രാൻസിസ്റ്റർ ബേസ്ഡ് ഗാഡ്ജറ്റ്.
 അതിനു മുൻപ് വീട്ടിലുണ്ടായിരുന്നത് കൊളമ്പോയിൽ(Srilanka)നിന്നും വസുമതി അമ്മായിയുടെ ഭർത്താവ് കൃഷ്ണമ്മാൻ കൊണ്ടു വന്ന പേരോർമ്മയില്ലാത്ത ഒരു വാൾവ് സെറ്റായിരുന്നു. 
വാൾവ് എന്നാൽ വളരേ ചൂടുള്ള, എന്നാൽ കത്തുമ്പോൾ വേനൽക്കാലത്ത് വീട്ടിലെ 220v യ്ക് പകരം 90v  വരുന്ന കാലത്തെ ഫിലമെന്റ് ബൾബുകൾ പോലെയുള്ള കൂളായ കുട്ടപ്പന്മാരായിരുന്നു. 
റേഡിയോ വിന്റെ പിന്നിലെ കാർബോഡ്(ഹാഡ്ബോഡ് എന്നാണ് പറയേണ്ടത് എന്ന് അച്ഛൻ എന്നും പറയുമായിരുന്നു) തുറക്കുക എന്നത് എന്റെ ഒരു ഹോബിയായിരുന്നു. അതിനകത്ത് നോക്കുമ്പോൾ വലിയ ഫാക്ടറി പോലെ യാണ്. പണ്ട് സ്കൂളിൽ നിന്നും ആലുവായിലും കളമശ്ശേരിയിലുമുള്ള ഫാക്ടറികളിൽ സ്കൂളിൽ നിന്നും സന്ദർശനം പതിവായിരുന്നു.(പിന്നെ വിശദമായി പറയാം)
പെരിഞ്ഞനത്ത് അച്ചാച്ഛന്റെ കൊപ്രക്കളത്തിനോട് ചേർന്ന വർക്ക്ഷോപ്പിലെ പഴയ എഞ്ചിൻ സ്പെയർ പാർട്ടുകൾ വച്ചിരുന്ന തട്ടുകളിൽ പല വിധത്തിലുമുള്ള വാൾവുകളുമുണ്ടായിരുന്നു. അക്കാലത്ത് മുതിർന്നവരാരും ഇതെങ്ങനെയാണ് റേഡിയോ സ്റ്റേഷനിൽ നിന്നും നമ്മുടെ വീട്ടിലേക്ക് പാട്ടുകളും ന്യൂസും എത്തിക്കുന്നത് എന്ന് കുട്ടികളോട് പറഞ്ഞുകൊടുക്കാറില്ലായിരുന്നു.
ട്യൂണിങ്ങ് നോബ് തിരിച്ചാൽ ഒരു മഞ്ഞവെളിച്ചത്തിൽ പ്രകാശിക്കുന്ന ഡയലിന് പിന്നിലെ സൂചി എങ്ങനെ സഞ്ചരിക്കും എന്ന് ഞാൻ മനസ്സിലാക്കി. പിന്നീട് ആ അറിവു വച്ച് സിഗരറ്റ് പാക്കറ്റും കോൾഗേറ്റിന്റെ അടപ്പുകളുമുപയോഗിച്ച് ആഴ്ചകളോളം റേഡിയോ ഉണ്ടാക്കി കളിക്കുകയും ചെയ്തിരുന്നു(അണ്ടിക്കളിയും പമ്പരംകൊത്തലും ബ്ളോഗ് നേരത്തേ എഴുതിയിരുന്നല്ലോ)
സ്വന്തമായി വർക്ക് ചെയ്യുന്ന റേഡിയോ ഉണ്ടാക്കാൻ കോളേജിൽ എത്തിയിട്ടാണ് സാധിച്ചത്. അന്ന് ആലുവായിൽ അമ്മായിയുടെ വീട്ടിൽ പോവുക എന്നത് എനിക്ക് ഏറ്റവും അധികം സന്തോഷം തരുന്ന കാര്യമായിരുന്നു. കോട്ടപ്പുറം പാലം വന്നിട്ടില്ലാത്തതുകൊണ്ട് ചാലക്കുടി വഴിപോകുന്ന ഉച്ചതിരിഞ്ഞുള്ള ട്രാൻസ്‌പോർട്ട് ബസ്സോ അല്ലെങ്കിൽ കുര്യാപ്പിള്ളി വഴിയുള്ള ഫെറികടന്നുള്ള ദുരിതം പിടിച്ച യാത്രയോ ആയിരുന്നു അന്നൊക്കെ. ആലുവായിൽ ബാങ്ക് കവല അന്നൊക്കെ ഓടുമേഞ്ഞ ഒരുവരി കടകളായിരുന്നു. അന്ന് സമയംകിട്ടുമ്പോൾ കൃഷ്ണമ്മാനും സുഹൃത്തും നടത്തുന്ന വയർലെസ് സർവീസസ് എന്ന പേരിലുള്ള റേഡിയോ കടയിൽ പോകുമായിരുന്നു. അന്ന് ആ കടയിൽ പോയാൽ ഉപയോഗിച്ച് മാറ്റിയിട്ട ട്രാൻസിസ്റ്റർ, ഡയോഡ്, കപ്പാസിറ്റർ, ഇത്തിരിപ്പോളമുള്ള റെസിസ്റ്ററുകളും 

വർഗീസിനെ കാണുന്നത് പിന്നീടായിരുന്നു.
അതിനുമുൻപ് ഉണ്ടായിരുന്ന കാര്യം പറയാം.
 തൃപ്രയാർ ശ്രീരാമ തിയ്യേറ്ററിലേയ്ക് കടക്കുന്നതിനടുത്തായുണ്ടായിരുന്ന രണ്ട് നില കെട്ടിടത്തിന്റെ മേലേ ഫിറ്റ് വെൽ ടൈലേഴ്സ് എന്ന തിരക്കേറിയ ടൈലറിങ്ങ് ഷോപ്പ് കഴിഞ്ഞു ഒരു ഇരുണ്ട മുറിയിൽ എന്റെ ആദ്യത്തെ ഇലക്ട്രോണിക് അദ്ധ്യാപകനെ ഞാൻ കണ്ടുപിടിച്ചു. അന്നൊക്കെ ടൈലറിങ്ങ് പഠിക്കാൻ പോയാൽ ബട്ടൺ ഹോൾ തയ്കാൻ പഠിപ്പിക്കുന്ന പോലേയുള്ള പരിഗണനപോലും പുള്ളി എനിക്ക് തന്നില്ല. മൂന്നാലു ദിവസം കഴിഞ്ഞപ്പോളാണ് പുള്ളീ എന്റെ വീട് എവിടെയാണ് എന്ന് തിരക്കുന്നത്. അതും ഏന്റെ പേരെന്താണ് എന്ന ചോദ്യവും ഒഴിച്ചാൽ വേറെ കമ്മ്യൂണിക്കേഷൻ ഒന്നുമില്ലാത്ത എലിപ്പത്തായത്തിന്റെ സീൻ പോലെയായപ്പോളാണ് ഇത് ശരിയല്ല എന്നകാര്യം എനിക്ക് മനസ്സിലാകുന്നത്. പിന്നീട് സ്വന്തമായി പലതും ചെയ്തു പഠിക്കാൻ ശ്രമിച്ചു. അന്ന് കത്തിപ്പോയ കാളിങ്ങ് ബെല്ലിന്റെയും ഇസ്തിരിപ്പെട്ടിയുടേയും ഫാനിന്റേയും  ആന്തരായവങ്ങൾ, കുറേത്തരം വയറുകൾ, എന്നിവ നിറഞ്ഞു സ്വീകരണമുറി കം റീഡിംഗ് റൂം ആയ മുൻവശത്തെ മുറി എന്റെ വർക്ഷോപ്പായി മാറി. എന്റെ ഇലക്ട്രോണിക് ഇൻവെന്ററിയെ അച്ഛൻ "അവന്റെ കിഷ്കണാന്തങ്ങൾ" എന്ന ഡെറോഗേറ്ററി ടേമിലാണ് പറഞ്ഞിരുന്നത്. പുള്ളിയുടെ ചാരുകസേരയിൽ ഉള്ള ഉറക്കത്തേയോ സ്കൂൾ ജോലികളേയോ ഭംഗം വരുത്തിയില്ലെങ്കിൽ അതിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. പിന്നീട് ഹൈസ്‌കൂൾ ഫിസിക്സിൽ പഠിച്ച ഇലക്ട്രോണിക് വിവരം വച്ചു ട്രാൻസ്ഫോർമർ മുതലായവ ഉണ്ടാക്കി വീട്ടിലെ ഫ്യൂസ് അടിച്ച് പോവുക, ഷോക്ക് കിട്ടുക എന്നീ സംഭവങ്ങൾ ഉണ്ടായിരുന്നു.
അന്ന് തൃശ്ശൂർ പോയി ഒറ്റ ഡയോഡും RF കോയിലും ഇയർഫോണും ചേർത്ത് സ്വന്തമായി റേഡിയോ ഉണ്ടാക്കി മുറ്റത്തെ നെല്ലിമരത്തിലേയ്ക്ക് ആന്റെന കെട്ടി.
ആ കിരുകിരുക്കം മാറി തൃശ്ശൂർ നിലയത്തിലെ മൃദംഗക്കച്ചേരി കേട്ടത് എന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു.
വർഗീസിനെപ്പറ്റി പറഞ്ഞല്ലോ.
വർഗീസ് കുഴിക്കൽകടവിനടുത്ത് ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഞങ്ങൾ തീയേറ്റർ തുടങ്ങിയപ്പോൾ (ചിത്രാമൂവീസ് ബ്ളോഗ്)ആംപ്ളിഫയർ/സൗണ്ട് സിസ്റ്റത്തിൽ പ്രശ്നമുണ്ടായാൽ എറണാകുളം ചിറ്റൂർ റോഡിലെ ഫോട്ടോഫോൺ കമ്പനിയിൽ വിവരമറിയിച്ച് അവിടേനിന്നും സൗണ്ട് എഞ്ചിനീയർ വന്നു നോക്കിയാലേ ശരിയാക്കാൻ പറ്റുമായിരുന്നുള്ളൂ. അതുകൊണ്ട് പിന്നീട് ഇതിനൊരു പോംവഴിയായി ഓപ്പറേറ്റർ വർഗീസേട്ടൻ പറഞ്ഞിട്ടാണ്  വീട്ടിൽ പോയി റേഡിയോ ജീനിയസ്സായ വർഗീസിനെ നേരിട്ട് കണ്ട് ഞാനുമായി പരിചയപ്പെടുന്നത്. വർഗീസ് തന്റെ കൊച്ചു വീട്ടിലെ എല്ലായിടത്തും പുതിയതും പഴയതുമായ മ്യൂസിക് സിസ്റ്റങ്ങൾ മുതൽ ഇലക്ട്രിക് മോട്ടോറുകൾ നഴ്സറിപോലെ നിറച്ച് പഠനത്തേക്കാൾ ഇലക്ട്രോണിക് റിപ്പയറിങ്ങിന് പ്രാധാന്യം കൊടുത്ത വ്യക്തിയിയിരുന്നു. MIT യിലോ മറ്റൊ എത്തിപ്പെടേണ്ട ജീനിയസ്സായിരുന്നു പുള്ളി. എന്റെ എലിപ്പത്തായം ഗുരുവിനേക്കാൾ പലതും പറഞ്ഞുതന്നത് വർഗീസ് ആയിരുന്നു.
അങ്ങനെ സമപ്രായക്കാരായ ഞങ്ങൾ വളരെയധികം സമയം അയാളുടെ വീട്ടിൽ കഴിച്ചുകൂട്ടി. ആ ബന്ധം പിന്നീട് ഞാൻ കോളേജിൽ പോകുന്നതുവരെ നിലനിന്നു.

തൃശ്ശൂർ നിലയത്തിലെ ടവർ രാമവർമ്മ പുരത്തുകൂടി പോവുമ്പോൾ കാണാമായിരുന്നു.
കാലത്ത് സ്കൂളിൽ പോകാൻ തയ്യാറെടുക്കുമ്പോളുള്ള ലളിതസംഗീത പാഠങ്ങളും സംസ്കൃത വാർത്തകളും എന്റെ മനസ്സിൽ പതിഞ്ഞിരിക്കുന്നത് കാലത്തെ ബ്രേക്ക് ഫാസ്റ്റ് വിഭവങ്ങളുടെ രുചിയുടെ അടുത്ത തട്ടുകളിലാണ്. അതുപോലെ ഉച്ചക്കുള്ള വാർത്ത തുടങ്ങുന്നതിന് മുൻപ് സ്റ്റേഷൻ ലിങ്ക് ചെയ്യുന്നതിനു മുൻപുള്ള ഒരുതരം മ്യൂസിക് മനസ്സിൽ ഭീതിയും ജനിപ്പിച്ചിരുന്നു. അതിനൊരു കാര്യമുണ്ട്. ആറാംക്ളാസ്സ് മുതൽ സ്കൂളിലെ പുതിയ കെട്ടിട നിർമാണം തുടങ്ങിയപ്പോൾ ക്ളാസ് നടത്താൻ സ്ഥലമില്ലാതായി. അഞ്ച് മുതൽ എട്ടുവരെ ഞങ്ങൾക്ക് ക്ളാസ് ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ്‌ ആയി മാറി. ഉച്ചയ്ക്ക് റേഡിയോ പ്രക്ഷേപണം കേട്ടു തുടങ്ങിയാൽ സ്കൂളിൽ പോകാൻ വൈകി എന്നാണ് അർത്ഥം. അതുകൊണ്ട് തന്നെ അമിഗ്ഡലയിൽ ഇന്നും ഭീതിയാണ്. തൃശ്ശൂർ നിലയത്തിൽ കാലുകുത്തുന്നത് എന്റെ സഹമുറിയനും ഗഡിയുമായ മോഹൻ ഒരു കവിത ചൊല്ലാനൊ മറ്റോ ധൈര്യത്തിന് കൂട്ടിനുവിളിച്ച് ചെല്ലുമ്പോൾ ആണ്.
പിന്നീട് ഒരു റേഡിയോ സ്റ്റേഷനിൽ പോകുന്നത് അമേരിക്കയിൽ വച്ചാണ്. ഒരു FM സ്റ്റേഷനിൽ കാലത്ത് പല ആളുകളും പല വിഷയങ്ങളേയും പറ്റി അഞ്ച് മിനിറ്റിൽ ഇന്റർവ്യൂ പോലേയുള്ള ഒന്ന്. അത് വലിയ പ്രശ്നം ഉണ്ടാക്കിയില്ല. ലൈവ് ആയതുകൊണ്ട് ചെറിയ സ്റ്റാർട്ടിങ്ങ് ട്രബിൾ ഉണ്ടായിരുന്നുവെന്നൊഴിച്ചാൽ.
ആദ്യം പറഞ്ഞുവന്ന വ്ളോഗേഴ്സിനെപ്പറ്റി പറഞ്ഞത് പറയാം.
തിരുവനന്തപുരം മാതൃഭൂമി ഓഫീസിൽ പോകുന്നത് ഹൗസ് സർജൻസ് സമരത്തെപ്പറ്റി(ശമ്പളം കിട്ടാത്തതിനാൽ) ന്യൂസ് കൊടുക്കാനായിരുന്നു. 1988ൽ ആയിരുന്നു. അന്ന് അതൊരു പലവിധ കൊച്ചുകൊച്ചു വീടുകളായിരുന്നു.
ഇന്നത് വലിയ കെട്ടിടവും Club FM ന്റെ ആസ്ഥാനവുമാണ്.
RJ Maheen നല്ലൊരു അടിപൊളി കക്ഷിയാണ്.
പുളളിയുടെ machanz vlog ഉം തരക്കേടില്ലാത്ത ഒന്നാണ്.
നാട്ടിലെ ടിവി ആയാലും റേഡിയോ ആയാലും പരസ്യം നിറഞ്ഞ അവിയലാണ്. കേട്ടിരിക്കാൻ ക്ഷമയില്ല.
ഞാനിവിടെ സ്ഥിരം കേൾക്കുന്നത് NPR ആണ്. അമേരിക്കയിൽ സത്യസന്ധമായി പരസ്യങ്ങളുടെ ശല്യമില്ലാതെ കേൾക്കാൻ പറ്റുന്ന ഒരേ ഒരു സ്റ്റേഷൻ.
എന്റെ ബക്കറ്റ് ലിസ്റ്റിൽ എന്നോ ഉണ്ടായിരുന്ന വെട്ടിക്കളഞ്ഞ ഒന്ന്,
റേഡിയോ.

Sunday, May 24, 2020

പഠാണിക്കഥകൾ

പഠാണിക്കഥകൾ
1. ബച്ചോം കാ ദക്തർ

രാവിലെ ഹംദാൻ സ്ട്രീറ്റിൽ തിരക്കില്ലാത്ത സമയം. മെഡിക്കൽ അസിസ്റ്റന്റ്," ഒരു പഠാൻ ഭായ് വന്നിട്ടുണ്ട്. ചിൽഡ്രൻസ് ഡോക്ടറെ കാണണം എന്ന് പറഞ്ഞു ചീട്ടെടുത്തിട്ടുണ്ട്. കുട്ടിയെ കൊണ്ടുവന്നിട്ടില്ല."
"സാരമില്ല, വന്നോളാൻ പറയൂ"
മെഡിക്കൽ അസിസ്റ്റന്റ് മുറി ഹിന്ദിയിലും ഉറുദുവിലും ചോദിച്ച് മലയാളത്തിലേയ്ക്ക് വിവർത്തനം
"എന്താണ് കുട്ടിക്ക്?"
"കുട്ടി യില്ല"
"അത് സാരമില്ല, പറഞ്ഞോളൂ കുട്ടിയ്ക്ക് എന്താണ് കുഴപ്പം?"
"കുട്ടിയില്ല, അതാണ്"
"ങേ...എന്താണ് ഈ ഗഡി പറയുന്നത്?"
"സാർ കുട്ടികളുടെ സ്പെഷ്യലിസ്റ്റല്ലേ, അതാണ് ബോർഡിൽ കണ്ടത്‌, മ്മടെ കൂട്ടത്തിലുള്ളവർ പറഞ്ഞു, ഇവിടെ കാണിച്ചാൽ മതി ശരിയാക്കുമെന്ന്"
"അതേ, നിങ്ങൾ നിങ്ങളുടെ കുട്ടിയുടെ രോഗ വിവരം പറയൂ"
"എനിക്ക് കുട്ടികളില്ല"
"ആരുടെ കുട്ടികളുടെ കാര്യമാണ് പറയാൻ വന്നത്?"
"നമ്മുടെ കാര്യം"
പറഞ്ഞു വന്നപ്പോൾ പഠാൺ ഭായ് നാട്ടിൽ പോയിട്ട് രണ്ട് വർഷമായി. കുട്ടികളില്ല.
പ്രതീക്ഷയോടെ ചിൽഡ്രൻസ് സ്പെഷലിസ്റ്റിനെ കാണാൻ വന്നതാണ്.
ഞങ്ങൾ പ്ളിങ്ങസ്യ



2. താക്കത്ത് കാ ദവാ

ഇരുട്ടിയനേരം.
ഇന്ന് അത്യാഹിത ഡ്യൂട്ടിയാണ്.
ക്ളിനിക്കിലെ ജോലി കഴിഞ്ഞു. സപ്പർ കഴിക്കണം.
ഫ്ളാറ്റിനടുത്ത സജീവേട്ടന്റെ റെസ്റ്റോറന്റ് തിരക്കിലാണ്. പുറത്ത് ഷവർമ്മ അരിയുന്ന പയ്യനോട് സംസാരിച്ചു നിൽക്കുന്ന പുരുഷാരം. ഇമ്മിഗ്രേഷൻ വണ്ടി വന്ന് നാട്ടുകാരെ പലരേയും പിടിച്ചു കൊണ്ടുപോയത്രേ.
ഫുട്പാത്തിലെ മലയാളം പത്രവും വാരികകളും വിൽക്കുന്ന വലപ്പാട് സ്വദേശി അതുകൊണ്ട് ഇന്ന് ഒളിവിലാണ്.
ഇന്നത്തെ സ്പെഷ്യൽ(എന്നത്തേയും) പൊറോട്ടയും ചിക്കനും കഴിച്ച നേരത്താണ് ക്ളിനിക്കിലേക്ക് ചെല്ലാൻ വിളിവന്നത്.
അഹല്യ അന്ന് വലിയ ആശുപത്രിയായിട്ടില്ല. ന്യൂ മെഡിക്കൽ സെന്ററിന്റെ വലുപ്പവും പേരുമില്ല. ഫാർമസിയുടെ പിന്നിലെ ലിഫ്റ്റ് കയറി.
ക്ളിനിക്ക് നിറയെ പഠാണികൾ.
ചതിച്ചോ ഭഗവാനേ!
വല്ല ഹാർട്ട്‌ അറ്റാക്കുമാണോ?
കഴിഞ്ഞ ആഴ്ച സുഹൃത്തായ ഫിസിഷ്യന്റെ ചീട്ടെടുത്തിട്ട് പുറത്ത് കാത്തിരിക്കേ ഒരാൾ വടിയായി. അവസാനം പോലീസും മറ്റും വന്നു. അറബാബ് തന്റെ പിടി ഉപയോഗിച്ച് പുള്ളിക്കാരനെ ജാമ്യത്തിൽ ഇറക്കിക്കൊണ്ടുവന്നു എന്ന് മാത്രം. പല പത്താക്ക(ലേബർ കാർഡ്) ഇല്ലാത്ത ആളുകളും മഫ്റക്ക് ഹോസ്പിറ്റലിൽ പോകാൻ മടിക്കും. ചത്തുപോയാലും അഴി എണ്ണണ്ടല്ലോ എന്ന് കരുതി.
അതുകൊണ്ട് തന്നെയാണ് ഇതുപോലുള്ള പോളിക്ളിനിക്കുകളും പിടിച്ച് നിൽക്കുന്നത്‌.
തിങ്ങി നിറഞ്ഞ റിസപ്ഷനിൽ മുഷിഞ്ഞ വേഷങ്ങൾക്ക് ഇടയിലൂടെ പണ്ട് കുളത്തിൽ കുളിക്കുമ്പോൾ ചണ്ടികളുടെ ഉള്ളിലൂടെ മുങ്ങാം കുഴിയിട്ട് നൂർന്ന് മോട്ടോറിന്റെ ഫുട്ട് വാൾവിനടുത്ത് ഉയരുന്നതുപോലെ ഇടുങ്ങിയ കാഷ്വാലിറ്റി എന്ന് ഇംഗ്ലീഷ്, അറബിക് ലിപികളിൽ ബോർഡ് വച്ച 4×8 മീറ്റർ മുറിയിലെ കറങ്ങാത്ത കസേരയിൽ എന്നെ പ്രതിഷ്ഠിച്ചു.
മേശയ്ക്കത്തുനിന്നും സ്റ്റെതസ്കോപ്പും
ജാഢയും കഴുത്തിൽ ഇട്ടു മുന്നോട്ടു നോക്കി.
നേരെയുള്ള മുഖം
ഒരു വടിയിൽ രണ്ടു കൈകളും ഊന്നി ദുർവാസാവും അമരീഷ് പുരിയും ബിൻലാദനും മോർഫുചെയ്ത രൂപം. എന്നെത്തന്നെ തുറിച്ചു നോക്കുകയായിരുന്നു.
ബാക്കിയുള്ള പതിനാലോളം യുവാക്കളും തടിമാടൻ മധ്യവയസ്കരും ചുറ്റിലും. ടാക്സി കളിൽ ഡാഷ് ബോർഡിൽ അലങ്കരിച്ച കുടുംബചിത്രങ്ങളിൽ കാണുന്ന AK47 മാത്രമില്ല.
ഹാവൂ.
"സലാമലേയ്ക്കും"
"ക്യാ തക്ലീഫ്?"
കഴിഞ്ഞു, ഇനി പറയാൻ പോക്കറ്റിൽ വാക്കുകൾ ഒന്നുമില്ല എന്ന് ഭീകരനെ അറിയിക്കേണ്ട.
മെഡിക്കൽ അസിസ്റ്റന്റിന് നേരേ നോക്കി, "എന്തൂട്ടാ ഇയാക്ക്?"
" പനിയാണെന്നാണ് ചീട്ടെഴുതിച്ചപ്പൊ പറഞ്ഞത്"
"എപ്പോൾ തുടങ്ങി"
"ഭായിജാൻ, കബ് ശുരൂ ഹുവാ?"
പിന്നെ പുള്ളിയും മെഡിക്കൽ അസിസ്റ്റന്റ് പുള്ളി എന്നീതോതിൽ കുറച്ചു നേരം.
അവസാനം
"താക്കത് കാ ദവാ ഹേ ആപ്പ് കേ പാസ്?"
"ത് എന്തൂട്ടാ ഉണ്ണികൃഷ്ണാ?"
"അത് ഗ്ളൂക്കോസിൽ ബി കോംപ്ലക്‌സ് ഇട്ട് ഡ്രിപ്പ് കേറ്റണംന്നാണ് പറയുന്നത്"
"അത് നിനക്കെങ്ങനെ മനസ്സിലായി, ഞാൻ തീരുമാനിക്കാം."
ദുർ-അമരീഷ്-ലാദന് മലയാളമറിയില്ലെങ്കിലും തൃശ്ശൂർ ഭാഷ മനസ്സിലായി.
പുള്ളിയുടെ പേശികളൊക്കെ വലിഞ്ഞു മുറുകി, കമണ്ധലുവിൽ പിടിച്ച കൈമുഷ്ടിയായി ചുരുളുന്നതും ഞാൻ കണ്ടു.
" ഇയാളോട് ടേബിളിൽ കയറിക്കെടുക്കാൻ പറയൂ"
"ലൈഡ് ജാവോ ഭായ്"
പുള്ളി പൊടിക്ക് സമ്മതമല്ല.
"മരീജ് കോ ചെക്ക് കർനാ സരൂരത്ത് ഹേ"
എവിടെയോ കേട്ട വാചകം അടിച്ച് പൊളിച്ചു.
അന്നേരം,
"ഇഥർ ആവോ, " പെട്ടെന്ന് ക്ളിനിക്കിലെ തറയിൽ 22 ഗേജ് കാനുല വീണാൽ കേൾക്കാൻ പാകം നിശ്ശബ്ദത.
അപ്പോൾ തിരക്കിലൂടെ ഗലീലി കടലിലൂടെ ജീസസ് വരുന്നതുപോലെ ആ ശുഷ്കശരീരനും അഗാതശ്മശ്രുവും ആയ രൂപം പതുക്കെ തലയുയർത്താതെ പൂരത്തിന് റൗണ്ടിൽ നിന്ന് ഇന്ത്യൻ കോഫീഹൗസിലേയ്ക് കയറുന്നതുപോലെ അകത്തേക്ക് വന്നു.
കക്ഷിക്ക്‌ പനിയാണ്.
പാരാസറ്റാമോൾ കൊടുക്കാം.
"ടീക്കാ ദേനാ. മലേരീയാ ഹേ"
അന്നാണെങ്കിൽ തിരുവനന്തപുരത്ത് സെറിബ്രൽ മലേരിയ ഉണ്ടായീരുന്ന ഒരു പേഷ്യന്റ് മാത്രമേ എന്റെ അനുഭവത്തിൽ ചികിത്സിച്ച പരിചയമുള്ളൂ.
"ഡോക്ടറേ എസ്പീജിക് ഇൻജക്ഷനുണ്ട് അതെടുക്കട്ടേ.." ചിക്കൻ സിക്സ്റ്റി ഫൈവ് രണ്ട് പ്ളേറ്റ് എടുക്കട്ടേ എന്ന ടോണിൽ ഉണ്ണികൃഷ്ണൻ.
അപ്പോഴേയ്ക്കും സ്റ്റീലിന്റെ സ്റ്റാന്റിൽ പൂരത്തിന്റെ കൊടിക്കൂറ പോലെ 'താക്കത്ത് കാ ദവാ' യും ഡ്രിപ്പ് സെറ്റും ഉയരുന്നതു കണ്ട് ജനങ്ങൾ ഒരാശ്വാസ നിശ്വാസം വിട്ടു.
രണ്ടു മിനിറ്റിനകം സെക്കന്റ് ഷോകഴിഞ്ഞ തീയ്യേറ്ററിന്റെ തെക്ക വശംപോലെ ആളൊഴിഞ്ഞ് നിശ്ശബ്ദമായ ഹാൾ.
"ഡോക്ടറേ പഠാണികൾ വളരേ സന്തോഷത്തോടെ യാണ് പോയത്. ഒരുസെക്കണ്ടുകൊണ്ട് രോഗം മനസ്സിലായി താക്കത്ത് കാ ദവാ കൊടുത്തില്ലേ"
അതേ കൊടും ഭീകരനാണു ഞാൻ.
ഞാൻ ഗബ്ബാർ സിങ്ങിന്റെ ചിരി ചിരിച്ചു.



3. ഖാംസീ ക്കാ നിപ്പൻ

പണ്ട് തന്നെ പത്താംക്ലാസ് കഴിഞ്ഞപ്പോൾ ഹിന്ദി പഠനം നിർത്തി. സിനിമയും ദൂരദർശനും കണ്ട് അത്യാവശ്യം മനസ്സിലാകുമെന്നല്ലാതെ അസുഖവിവരം ചോദിച്ചു മനസ്സിലാക്കാനുള്ള വകതിരിവ് ഇല്ലാത്ത കാലത്താണ് അബുദാബിയിലെത്തുന്നത്.
അഹല്യയിലെ മൾട്ടിപർപ്പസ് ജോലിയെടുക്കുന്ന നാട്ടിലെ പത്താംക്ളാസ്സും ഗുസ്തിയും കഴിഞ്ഞു വന്ന നാട്ടുകാരായ പിള്ളേര് പഠാണികളോട് സംസാരിക്കുന്നതുകേട്ട് അന്തം വിട്ടു നിന്നു. പിന്നീട് താക്കത്ത്, ദവാ, തക്രീബൻ, ഇലാജ്, ഗോലീ പീനാ, ബീമാരീ, പരീശാൻ മുതലായവ പല പെർമ്യൂട്ടേഷനിലും  കോംബിനേഷനിലും ഇടക്കിടെ ഉപയോഗിക്കാനുള്ള ചങ്കൂറ്റം ഉണ്ടായി വന്നു. അന്നും ഇന്നും ഹിന്ദി അവസാനിക്കുന്നത് എവിടെ, ഉർദു തുടങ്ങുന്നത് എവിടെ എന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. പഠാണികൾ സംസാരിക്കുന്നത് ഉർദു അല്ല എന്നറിഞ്ഞതും വളരെക്കാലം കഴിഞ്ഞാണ്.
അൽ അയിനിൽ നിന്നും അബുദാബി യിൽ നിന്നും ദുബായ് വരെ പലപ്പോഴും പഠാണികളുടെ ടാക്സിയിൽ തള്ളിപ്പിടിച്ച് പോകുമ്പോഴും അഞ്ചാറു വാചകങ്ങൾ മാത്രം ഹിന്ദിയിൽ പറഞ്ഞു രക്ഷപ്പെട്ടു.
ഒരുദിവസം രണ്ട് പഠാണികൾ കയറിവന്നു, ചുമയാണ് പ്രശ്നം. ടിക്കറ്റ് എടുത്ത് എന്തായാലും പൈസ കളഞ്ഞ പുള്ളിക്കാരന് സാംപിളെന്തെങ്കിലും കൊടുക്കാമെന്ന് കരുതി തപ്പിയപ്പോൾ കോറിസിഡിൻ കാപ്സ്യൂൾ ഇരിപ്പുള്ളത് കൊടുത്തു.
"യേ ഖാംസി ക്കാ ?"
"യെസ് യെസ് ഖാംസിക്കാ"
"അച്ചാ ഹേ?"
"ബഹൂത്ത് അച്ചാ ദവാ"
പഠാണി ബായ് എന്നെ നോക്കി "താനെവിടുത്തുകാരനാടോ" എന്ന നോട്ടം.
പിന്നെ മിണ്ടാതെ അതും വാങ്ങി പോക്കറ്റിലിട്ട് പുറത്ത് റിസപ്ഷനിൽ പോയി.
നിമിഷങ്ങൾ കഴിഞ്ഞു മെഡിക്കൽ അസിസ്റ്റന്റ്
" പഠാണികൾക്ക് കാപ്സ്യൂൾ വേണ്ടെന്ന്, ദവാ വേണം. കിട്ടാതെ പോവില്ല"
"അതിന്?"
"പുറത്ത് നിന്ന് വാങ്ങാൻ പ്രശ്നമില്ല, കഫ് സിറപ്പെഴുതി ക്കൊടുത്താൽ മതി"
മനസ്സിൽ തോന്നിയതെന്തോ എഴുതി.
"റോബിട്ടസിൻ സീഎഫ്"
" ദാ ഇത് ഒരു ടീസ്പൂൺ മൂന്നു നേരം"
അതും വാങ്ങി ഗഡികൾ ഇറങ്ങിപ്പോയി.
താഴേയാണ് ഫാർമസി. പതിനൊന്ന് മണിയായി. കാലത്ത് കാര്യമായ തിരക്കില്ല. മെഡിക്കൽ കോളേജിൽ നിന്നും ലീവെടുത്തു വന്ന മാഡത്തിന്  കുറച്ച് രോഗികളുണ്ട്.
ഞാൻ ഹാളിലെ പുറകുവശത്തെ ബ്ളൈൻടഡ്സ് ഉയർത്തി പുറത്ത് കാഴ്ചകൾ കാണാൻ തരത്തിൽ സെറ്റ് ചെയ്തു വച്ചു.
ഉച്ചവരെ സമയം കളയണം.
തിരക്ക് നാലു മുതൽ  ഒമ്പതുവരേയാണ്.
താഴെ ഫാർമസിയിൽ നിന്നും രണ്ടു പഠാണികൾ പുറത്ത് വന്നു. പൈജാമയുടെ പോക്കറ്റിൽ നിന്നും ഫാർമസിയുടെ വെളുത്ത കവറെടുത്ത് അതിലെ കുപ്പി ഒറ്റത്തിരിക്ക് മൂടിതുറന്ന് ഒരു കൈയ്യിൽ.
പിന്നീട് അത് വായിലേക്ക് ഗൾ..ഗൾ ഒഴിച്ച് രണ്ട് ഗഡികളും കൂളായി നടന്നു പോയി.


4. ക്വാബ്സ് കാ 'പുട്ട്'

അറബാബിന്റെ ബിസിനസ് മൈന്റ് എന്ന് പറയുന്നത് കോഴിക്കോട് മെഡിക്കൽ കോളേജിൽ പുള്ളി പഠിച്ചുണ്ടാക്കിയതല്ല. പൂർവ്വികർ നൽകിയ ജീനുമല്ല. കാരണം, പുള്ളിയുടെ അബുദാബിയിലെ ആദ്യ സംരംഭം എല്ലാവരും ചെയ്യുന്നപോലെ ആരുടേയെങ്കിലും ക്ളിനിക്കിൽ തുടങ്ങി, പതുക്കെ പ്രാക്ടീസ് വലുതായി വരുമ്പോൾ, ഒരു കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിൽ സ്വന്തമായി തുടങ്ങി പിന്നീട് തിരക്കാവുമ്പോൾ വിപുലീകരിക്കുക എന്നതായിരുന്നു.
അന്നും നാട്ടുകാരും ഇതേ ഫീൽഡിൽ 'ബിസിനസ്' .നടത്തുന്നവരും പാരവെയ്കാനും ചീത്തപ്പേര് ഉണ്ടാക്കി ഒതുക്കാനും ശ്രമിച്ചിരുന്നു.
അതിനെയെല്ലാം പുള്ളി അതിജീവിച്ചു. നാട്ടിൽ നല്ല നിലയിൽ ജോലിയുള്ളവരും തേരാപ്പാര നടക്കുന്ന ബന്ധുക്കളേയും നാട്ടുകാരേയും ഒരുപോലെ ഗൾഫിലേക്ക് കുടിയിരുത്തി.
 ഗൾഫ് യുദ്ധം വന്നപ്പോൾ ലേശമൊന്ന് കുറഞ്ഞെങ്കിലും, പലവിധത്തിലുള്ള വികസനങ്ങളും അബുദാബിയിൽ വന്നു.
ദുബായ് പോലെ സ്ഥലത്തിന് ക്ഷാമമില്ലാത്ത നഗരം.
 പണ്ട് ഹംദാൻ, ഇലെക്ട്രാ, കോർണിഷ്, എയർപോർട്ട് റോഡ് മുതലായവ പ്രധാന റോഡുകളായിരുന്നു.
അതിനെല്ലാം മാറ്റങ്ങൾ വന്നു. അറബാബിന്റെ ബിസിനസ് ഫാർമസികൾ, പല പോളീക്ളിനിക്കുകൾ,ഒപ്റ്റിക്കൽ, ജ്വല്ലറി, മണി എക്സ്ചേഞ്ച് എന്നിവയിലേയ്ക് ഡൈവേഴ്സിഫൈഡ് ആയി.
അന്നൊക്കെ "മുസഫ" എന്ന് പറഞ്ഞു ബോർഡ് കാണാറുണ്ട് ദുബായ് നിന്നും വരുമ്പോൾ.
അവിടെ പല വില്ലകളും ഒറ്റയൊറ്റയായി കണ്ടിരുന്നുവെങ്കിലും ബിസിനസ് ആവശ്യങ്ങൾക്കായി പല കൺസ്ട്രക്ഷൻ കമ്പനികളും ജോലിക്ക് ആളുകളെ താമസിപ്പിച്ചിരുന്ന ലേബർ കാമ്പുകളായിരുന്നു മുഴുവനും. പൊടിക്കാറ്റും മണൽ കുന്നുകളും നിറഞ്ഞ ഒരു ഗതിപിടിക്കാത്ത സ്ഥലം.
അതെല്ലാം പെട്ടെന്ന് മാറി.
പക്ഷേ മെഡിക്കൽ ആവശ്യങ്ങൾക്കും മറ്റും അബുദാബിയിലേക്ക് വരുവാൻ തൊഴിലാളികൾക്ക് പ്രയാസമായിരുന്നു.
മുസഫ്ഫ ഉയർന്നു വരുന്ന സ്ഥലമാണ് എന്ന് മനസ്സിലാക്കി അറബാബ് അവിടേയും ബ്രാഞ്ച് സ്ഥാപിക്കുന്നത് ഞാൻ  ഫുജൈറയിൽ ജോലി ചെയ്യുന്ന സമയത്തായിരുന്നു.
മുസഫയിൽ പോകാൻ എനിക്ക് പ്ളാനില്ലായിരുന്നു.
ജോലിക്ക് ചേർന്നപ്പോൾ കിട്ടുന്ന ശമ്പളത്തിൽ നിന്നും മൂന്നിലൊന്ന് പിടിച്ച് എനിക്ക് ഒരു രണ്ടു മുറിയുടെ ഫ്ളാറ്റ് ശരിയാക്കിയിരുന്നു. ഏന്റെ പ്ളാനൊന്നും ശരിയായില്ല. ഫുജൈറയിൽ സൂപ്പർ മാർക്കറ്റിൽ മാനേജർ ആയിരുന്ന ഏങ്ങണ്ടിയൂർ സ്വദേശിയും എന്റെ സീനിയർ ആയി കോളേജിൽ ഡിഗ്രിക്ക് പഠിച്ച ആളുമായ നല്ലൊരു സുഹൃത്ത് സതീശന്റെ വീട്ടിൽ ആയിരുന്നു എന്റെ മോളുടെ കൊച്ചു സൈക്കിൾ മുതൽ ജംഗമസാധനങ്ങൾ വിസ കാൻസലാക്കിപ്പോകേണ്ടി വന്നപ്പോൾ വച്ചിരുന്നത്.
അപ്പോൾ ഫുജൈറയിൽ വന്നു താമസിച്ച് ആറുമാസത്തിനകം തിരിച്ചു പോകേണ്ടിവന്ന ഭാര്യ പരിപാടി മാറ്റി വരാൻ മടികാണിച്ച് ഇംഗളണ്ടിൽ തന്നെ താമസിച്ചു. 
അങ്ങനെയാണ് ചേളാരിയിലെ ഭാസ്കരൻ ഡോക്ടറെ നാട്ടിൽ പോയ സമയത്ത് റിലീവ് ചെയ്യാൻ എന്നെ മുസഫ്ഫ യിലേക്ക് അറബാബ് തട്ടുന്നത്.
ആദ്യം കാലത്ത് വാനിൽ പോവുകയും രാത്രി തിരിച്ചു വരലുമായി. പിന്നീട് ബാഗും കിടക്കയുമായി ഒരു ദിനം മുസഫ്ഫയിലെ പോപ്പുലേഷൻ നാണിക്കുന്ന  അത്രഎണ്ണം മൂട്ടകൾ നിറഞ്ഞ കട്ടിൽ എന്റെ ബാച്ചിലർ ആസ്ഥാനമാക്കി മാറ്റുന്നത്.

ഉച്ചയ്ക്ക്, ഭക്ഷണം അവീടെ മെസ്സിൽ.
കെട്ടിടത്തിന്റെ മുകളിൽ താമസം. ക്ളിനിക്ക്, ഫാർമസി എന്നിവ  താഴെയുള്ള മുറികളിൽ. ഇറാനി നടത്തുന്ന സൂപ്പർ മാർക്കറ്റും അതിനടുത്ത് പഠാണികളുടെ  തണ്ടൂർ ഷോപ്പും. ഒരാൾക്ക് ഒന്നുവച്ച് ഖലീജ് ടൈംസിൽ പൊതിഞ്ഞ പന്ത്രണ്ട് ഇഞ്ച് വലിപ്പമുള്ള ചൂടുള്ള എണ്ണയില്ലാത്ത തണ്ടുരി നാൻ റൊട്ടി. കറിയായി ബംഗാളിപ്പയ്യനുണ്ടാക്കുന്ന ചിക്കൻ കറി.
വെള്ളിയാഴ്ച ചോറും കറികളും.
ആ രീതിയിൽ ബാച്ചിലർ ജീവിതം തുടങ്ങി. എനിക്കാണെങ്കിൽ, കാലത്ത് ടോയ്‌ലറ്റിൽ പോകുന്ന സമയത്ത് നല്ലൊരു നോവലെഴുതാൻ എം ടി യോ മറ്റോ എടുക്കുന്ന ഏകാഗ്രതയും അടൂർ ഗോപാലകൃഷ്ണൻ ചിത്രങ്ങളിലെ bg യും വേണം. അല്ലെങ്കിൽ കേന്ദ്രം കേരളത്തിനനുവദിച്ച അരി പോലെ താഴോട്ട് വരുന്ന കമ്പാർട്ട്‌മെന്റുകൾ മേലേ സേലം ജംഗ്ഷനിൽ പെട്ടുകിടക്കും.
അന്നേരമാണ് ഞങ്ങൾ ബാച്ചിലേഴ്‌സ് ആറുപേരും കൂടാതെ മൂന്ന് പേരുള്ള ഒരു കുടുംബവും ഒരേയൊരു ബാത്ത് റൂം ഉപയോഗിക്കുന്നത്. ഹോസ്റ്റലിൽ താമസിക്കുന്ന കാലത്ത്  അതൊരു പ്രശ്നമില്ലായിരുന്നു.
ഫൈബറില്ലാത്ത ഭക്ഷണം പതുക്കെ പുതിയ ട്രാഫിക് പാറ്റേൺ GITയിൽ മുന്നറിയിപ്പ് ഇല്ലാതെ കൊണ്ടുവന്ന്  പാലിയേക്കര ടോളാക്കി.
നിൽക്കാനും കിടക്കാനും പ്രയാസം.
ഉച്ചയുറക്കം അതുകൊണ്ട് തന്നെ മാവോയിസ്റ്റ് മൂട്ടകളെ കണ്ടുപിടിച്ചു എൻകൗണ്ടറിൽ കൊല്ലാനായി മാറ്റി വച്ചു.
 എല്ലാവരും ഉറങ്ങാൻ കിടക്കുന്ന സമയത്തേക്ക് നമ്മുടെ ഇറക്കുമതി വീണ്ടും വീണ്ടും പരീക്ഷിച്ചു.
രക്ഷയില്ല.
അന്നാണ് ഭക്ഷണത്തിൽ ഫൈബറില്ലാത്ത പ്രശ്നം പരിഹരിക്കാൻ മെഡിക്കൽ തീരുമാനമെടുക്കുന്നത്. അതും വൈകീട്ട് വന്ന പഠാണി തുരങ്കം വച്ചു.
അപ്പോഴേയ്ക്കും, മരുഭൂമിയിൽ ഒരു ജീ. പ്പി. യായി അഭ്യാസം പൊടിപിടിച്ചു ചെത്തി ഞാൻ തരക്കേടില്ലാത്ത ഫിലൂസ് ഉണ്ടാക്കിവന്നിരുന്നു. അത്യാവശ്യം ചെറിയതോതിൽ എടുത്താൽ പൊങ്ങുന്ന എമർജൻസി കേസും വന്നുതുടങ്ങി.
പുറത്ത് സമയം കിട്ടിയാലും നടക്കാൻ പറ്റാത്ത പൊടിക്കാറ്റാണ്..ചൂടും.
പിന്നെ അബുദാബിയിലെ ഫ്ളാറ്റിലെ ബെഡ്റൂം ഒരു മലയാളി ഉദ്യോഗസ്ഥന് സബ് ലെറ്റ് ചെയ്തു.
 അതുകൊണ്ട് തന്നെ അവിടെ പോകാനും മടി.
പോയിട്ടും കാര്യമില്ല.
വയറുവേദന എന്നും പറഞ്ഞു ഒരു പഠാണി കയറി വന്നു.
കിടത്തി പരിശോധിച്ച് നോക്കി. വയറ്റിൽ പലയിടത്തും സ്മൂത്തായ മുഴകൾ പോലെ. എന്തരോ എന്തോ.
അടുത്ത ഗവണ്മെന്റ് ആശുപത്രി മഫ്റക്കിലാണ്. അവിടെ വിടാൻ സമ്മതമില്ല. അപ്പെന്റിസൈറ്റിസ് മുതലായ ഗൗരവമുള്ള പ്രശ്നമായി തോന്നുന്നുമില്ല.
എന്തായാലും "താക്കത്ത് കാ ദവയും" പിന്നെ ഒരു സിമറ്റിഡീനും കൊടുത്തു.
അത് കഴിഞ്ഞു പുറത്ത് റിസപ്ഷനിൽ പോയി കത്തിവച്ചപ്പോഴാണ് ഉൽട്ടാ പുൽട്ടാ.
"ഉൽട്ടീ ആയാ"
എനിക്ക് അറിയാവുന്ന മറ്റൊരു ഉപകാരപ്രദമായ വാചകം.
"അയാൾക്ക് ഒരു റെഗ്ളാൻ കൊടുത്തേ"
വാളുവെച്ച് മുറിയിൽ പ്രശ്നം ഉണ്ടാവേണ്ട എന്നതായിരുന്നു പ്ളാൻ.
പിന്നെ തൊണ്ണൂറു ശതമാനം ബുദ്ധിപരമായി ഞാനെടുത്ത എല്ലാ മുൻ പ്ളാനുകളും പോലെ ഇതും ചീറ്റി.
 ആ കൊച്ചു മുറിയിലെ ടേബിളിൽ വിയർത്തുകൊണ്ടിരിക്കുന്ന പഠാണി.
 പുട്ടു കുറ്റിയിൽ നിന്നും റവപ്പുട്ടു വരുന്നതു പോലെ  പൂരപ്പൊടിയിൽ കണ്ണൻ പഴംകുഴച്ച കൺസിസ്റ്റൻസിയിൽ കയ്യിൽ പിടിച്ച ആകാശ നീല ബക്കറ്റിൽ ഗഡി എന്തോ ഉണ്ടാക്കിവച്ചിരിക്കുന്നു.
അതെന്താണെന്ന് ഒരുപിടിയും കിട്ടിയില്ല.
വയറ്റിലെ മുഴകൾ അപ്രത്ക്ഷമായിരിക്കുന്നു.
രോഗി സന്തോഷവാൻ.
മുഖത്ത് ഖുദാഫസ്
"വെൽ ഡൺ മൈ ബോയ്"  എന്ന് ജോസ്പ്രകാശ്.
അവസാനം,"ആരവിടെ,ഉർദു അറിയാവുന്ന ഒരുത്തനും ഈ കൊട്ടാരത്തിൽ ഇല്ലേ?"
എന്ന് ചോദിച്ചപ്പോൾ അന്നത്തെ കളക്ഷൻ പുസ്തകത്തിൽ എഴുതിക്കൊണ്ടിരുന്ന ക്ളിനിക്കിലെ റിസപ്ഷനിസ്റ്റ്  ഓടിവന്നു.
പിന്നീട് എനിക്ക് മനസ്സിലാകാത്ത എന്തൊക്കെ യോ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു,
"കാബ്സ് കാ ദവാ (psyllium husk) നെയ്യിൽ ചേർത്ത് സമം കഴിച്ചതാണ്."

'ദാ പുട്ട്' അന്ന് ദിലീപ് അവിടെയുണ്ടായിരുന്നെങ്കിൽ തുടങ്ങില്ലായിരുന്നു.

Saturday, June 15, 2019

കട്ട വെയ്റ്റിങ്

~കട്ട വെയ്റ്റിങ്~
ഒരു ടോയ്‌ലറ്റ് കഥൈ.
സ്ഥലം: ഷിക്കാഗോ ഓഹേർ എയർപോർട്ട്.
ഞാൻ പാന്ഥൻ, ഇരിപ്പിടം മധ്യപ്രദേശ്.
പ്ളാനിങ്ങാണ് ഈയുള്ളവൻ്റെ ശക്തി.
പല രാജ്യങ്ങളിലും ജീവിച്ചും, ടോയ്‌ലറ്റിൽ സമയത്തിന് എത്തിപ്പെടാൻ കഴിയാതെ സാമൂഹിക മരണം വരെ കൈവരിച്ച ചരിത്രം സൃഷ്ടിച്ച മുറിപ്പാടുകൾ മനസ്സിൽ ഉള്ളതുകൊണ്ടും എപ്പോഴും എവിടെ ടോയ്‌ലറ്റ് കണ്ടാലും മൂത്രസഞ്ചി കാലിയാക്കി വയ്കും. തണുപ്പ് രാജ്യങ്ങളിൽ സഞ്ചയികയ്ക്  പ്രത്യേകിച്ച് ചാരിറ്റി കൂടുതലായി കാണുന്നത് വിയർപ്പ് ഇല്ലാത്ത സ്ഥിതി ആയതുകൊണ്ടാകും.
മഴക്കാലത്തും പ്രശ്നം തന്നെ.
 ഇപ്പോളത്തെ കാലത്ത് വിമാനത്തിൽ കയറിയാലും പറന്നു തുടങ്ങിയാലേ എപ്പോഴാണ് വേണ്ട സ്ഥലത്ത് എത്തുന്നത് എന്ന് ഊഹിക്കാൻ കഴിയൂ. അതിനിടെ ക്രൂ എത്തിയില്ല, തകരാറ്, കാലാവസ്ഥ, എയർ ട്രാഫിക് ജാം, എന്നീ വിധ ഒഴിവു കഴിവുകളും പറഞ്ഞു സമയം കുറേ പോകും.
 എലിപ്പെട്ടി പോലത്തെ ലവോട്ടറിയിലേക്ക് പോകാൻ ലോട്ടറിയാണ്.

അതുകൊണ്ട് തന്നെയാണ് പ്ളാനിങ്ങ്.

ബോർഡിങ്ങ് ഗേയ്റ്റിൻ്റെ അടുത്തുള്ള ടോയ്‌ലറ്റിൽ എത്ര തിരക്കുണ്ടെന്ന് നോക്കിവയ്കും. വളരെ തിരക്കാണെങ്കിൽ കുറച്ചു മാറിയ സ്ഥലം നോക്കി കമ്യൂട്ടിങ്ങ് ഡിസ്റ്റൻസും കണക്ക് കൂട്ടും. ഒരഞ്ചു മിനിറ്റ് അധികം. ബോർഡിങ്ങ് തുടങ്ങുകയാണ് എന്ന് ഗെയിറ്റിലെ ജോലിക്കാരുടെ മുഖഭാവം, ഇൻ്റർ കോം ഉപയോഗിക്കുന്നതിലുള്ള പ്രത്യേക രീതികൾ എന്നിവയിലൂടെ മനസ്സിലാക്കും.
അനൗൺസ്മെൻ്റിന് കാത്തു നിൽകില്ല.
ധാരാളം വീൽ ചെയറുകളും വൃദ്ധരായ യാത്രികരും, കുട്ടികളെ കൈയിലും തറയിലും അടക്കി ഒതുക്കിയ ദമ്പതികളും ഉണ്ടെങ്കിൽ ബോർഡിങ്ങ് വൈകും.
അന്ന് തിരക്കായിരുന്നു.
ലോസ് ആഞ്ചലസ് പോകുന്ന ഫ്ളൈറ്റാണ്. ധാരാളം യാത്രക്കാർ ഉണ്ട്.  എനിക്ക് നാലു ദിവസത്തെ പരിപാടിയാണ്‌. രണ്ടാമത്തെ ദിവസം ഒരു പോസ്റ്റർ പ്രദർശനം. അതാണ് മുഖ്യം. അതുകൊണ്ട് ലീവും ടിക്കറ്റും രെജിസ്ട്രേഷൻ ചാർജും താമസ ചിലവുകളും കമ്പനി വഹിക്കും.
 വലിപ്പമില്ലാത്ത കാരീയോൺ ബാഗും നാലടി നീളമുള്ള പോസ്റ്റർ ട്യൂബും.
അതാ ഗേറ്റ് സ്റ്റാഫിൽ നാലു പേരിൽ ഒരാൾ തിരക്കിട്ട് ഇൻ്റർ കോം എടുത്ത് പിടിച്ച് പിന്നിലേക്ക് നടുവ് വളച്ച് താഴേയുള്ള ചില്ല് ജനലിലൂടെ നോക്കുന്നു.
മുദ്ര..മുദ്ര ശ്രദ്ധിക്കണം മാഷേ.
ഈയുള്ളവൻ്റെ ടേക്ക് ഓഫ്.
ഒരു കൈയിൽ പോസ്റ്റർ, മറുകൈയിൽ കാരീഓൺ.
വളവിൽ സെൻ്റ്രിപെറ്റൽ ഫോഴ്സ്.
പന്ത്രണ്ടാം ക്ളാസ്സിൽ ഫിസിക്സ് സാർ ക്ളാസ്സെടുത്തപ്പോൾ കടലാസ് വിമാനം വിട്ട് കളിച്ചവർക്ക് പിടികിട്ടിയില്ല എന്നറിയാം. അത് വിശദീകരിച്ചു നിന്നാൽ ടോയ്‌ലറ്റ് യൂസ് ശേഷം ചിന്ത്യം.
നിര നിരയായി വാഷ് ബേസിനുകൾ. അതെല്ലാം കടന്ന് സ്റ്റെയിൻലെസ്സ് സ്റ്റീലിൽ പൊതിഞ്ഞ ചുവരുകൾ, മുറിവാതിലുകൾ.
ഒരെണ്ണം പതുക്കെ തുറന്ന് ഒരു യുവാവ് പുറത്ത് വന്നു.
പുറത്തേക്ക് വന്ന ഇൻഡോൾ, സ്കാറ്റോൾ, മെർകാപ്റ്റൻസ്, മേജർ, കേണൽ എല്ലാവരേയും ഒരു വശത്തേക്ക്  വകഞ്ഞു മാറ്റി അകത്തേക്ക് കയറി.
തറയിൽ നനവുണ്ട്. ശുദ്ധ ജലമാകാനുള്ള സാധ്യത തീരേയില്ല.
ഭാഗ്യത്തിന് ചുവരിൽ ഉയരത്തിൽ ഷെൽഫ് പോലെ ഒരു സ്ഥലം.
പോസ്റ്റർ ട്യൂബ് ഭദ്രമായി അവിടെ സ്ഥാപിച്ചു. വെള്ളം കെട്ടി നിൽക്കാത്ത സ്ഥലത്തേക്ക് ബാഗിനെ മാറ്റി.
മിഷൻ അക്കമ്പ്ളിഷ്ട്ടാ.
പുറത്ത് വൻ തിരക്ക്. ശബ്ദ കോലാഹലം.
ഏതോ വലിയ ഫ്ളൈറ്റ് ലാൻഡ് ചെയ്തു എന്ന് തോന്നുന്നു.
 പലരും അത്യാവശ്യക്കാരും ഔചിത്യം എന്ന വാക്ക് നിഘണ്ടുവിൽ പ്രിൻ്റ് ചെയ്യാത്തവരും ആണെന്ന് അരവാതിലിലെ തട്ടും മുട്ടും ലോക്കിലെ തിരിയ്ക്കലും കേട്ട് മനസ്സിലായി.
 ഒരു വിധത്തിൽ
ബ്സ്മില്ലാഹി/ഓംഹ്രീ സ്വാഹ/സ്തുതി,ആമേൻ/സാധു..സാധു ചൊല്ലി കാരീയോൺ എടുത്ത് വച്ചു പിടിച്ചു.
ഗ്രൂപ്പ് അഞ്ചാമനാണ്. എന്നും.
പോക്കറ്റിൽ വച്ച ബോർഡിങ്ങ് പാസ്സ് ഒന്നുകൂടി നോക്കി തൃപ്ത്തി ദേശായിയായി.
രണ്ടും മൂന്നും ജനങ്ങൾ കഴിഞ്ഞു തുടങ്ങി. ചിലർക്ക് വലിയ കാരീയോൺ. അതിൽ ചുവന്ന ടാഗുകൾ.
പ്ളാനിങ്ങ് ഡാ. ജെറ്റ്വേയിൽ അത് കിട്ടാൻ എനിക്ക് കാത്ത് നിൽക്കേണ്ട.
ട്രാവൽ ലൈറ്റ് മാൻ!
"എന്താണ് ചങ്കേ മറന്നത്?"എന്ന് ചുമലിൽ വേതാളം.
മനസ്സിൽ കുറിച്ചിട്ട ലിസ്റ്റിൽ ബ്രൗസ് ചെയ്തു.
~പോസ്റ്റർ ട്യൂബ്.
ഊപ്സ്..
ടോയ്‌ലറ്റ് ലക്ഷ്യം വച്ച് പാഞ്ഞു.
വഴിമാറെടാ മുണ്ടയ്ക്കൽ ശേഖരാ എന്നും പറഞ്ഞു പല മാരത്തോൺ ഓട്ടക്കാരും അതേ ദിശയിൽ ഓടുന്നുണ്ടായിരുന്നു.
അവസാനം ഞങ്ങൾ രണ്ടുപേരും ഒരേ സമയത്ത് ലക്ഷ്യം നേടി ഫിനിഷ് ചെയ്തു.
(51.06 sec ഒമേഗ)
പുള്ളിക്കാരൻ പറഞ്ഞു, "യൂ ഗോ ഫസ്റ്റ്"
"ശ്ശേ, എന്നെ തെറ്റിദ്ധരിച്ചു, ഞാൻ തൂറാൻ മുട്ടീട്ടല്ല,ചുമ്മാ നിങ്ങൾക്ക് ഒരു പ്രോത്സാഹനത്തിന് കുടെ ഓടിയതാണെന്ന്" കോംപ്ലക്‌സ് മുഖഭാവം വരുത്തി "നോ, ഇറ്റ്സ് ഓക്കേ, ഐയാം ഫൈൻ" എന്ന് പറഞ്ഞു, മേരാ ഭാരത് മഹാൻ,  മഹാത്മാ ഗാന്ധി സിന്താബാദ് വിളിച്ചു.
എല്ലാ സ്റ്റാളുകളും അടഞ്ഞു കിടക്കുന്നു.
എവിടെയാണ് എൻ്റെ ട്യൂബ്?
പതുക്കെ ചുമരിൽ പിടിച്ച് ഏന്തി വലിഞ്ഞു നോക്കി.
അടുത്ത വാഷ്ബേസിനിൽ കൈ കഴുകി മുഖം മിനുക്കുന്ന ടാറ്റൂമാമൻ സിമ്മർമാൻ കണ്ണാടിയിൽ നോക്കി "വാട്ടേ ക്രീപ്പ്" എന്ന് മനസ്സിൽ പറഞ്ഞത് കേട്ടിട്ടും കേൾക്കാത്ത ഭാവം നടിച്ചു. അരവാതിലിലെ താഴത്തെ ഒഴിവിലൂടെ രണ്ട് കാലുകളുടേയും ഒരു കാരീയോണിൻ്റേയും ബ്രൗണിയൻ മൂവ്മെന്റ് മനസ്സിലാക്കി അടുത്ത സ്റ്റാളിലെ ഒരാൾ വാതിൽ തുറന്നു.
ആ മുറിയിലല്ല. ചെക്ക്.
പിന്നിൽ ക്യൂ നിന്ന് കാത്തു നിന്ന ഒരാളെ പോകാൻ അനുവദിച്ചു.
"നോ, ഇറ്റ്സ് യുവർ ടേൺ"
"എന്നാ എനിക്ക് ഇപ്പോൾ പോണ്ട ! "എന്ന് ഇന്നസെന്റ് ആയി ഇംഗ്ലീഷ് പറഞ്ഞു.
വീണ്ടും പല വാതിലുകളും അടഞ്ഞു, തുറന്നു. ജാസ്, സോൾ ഫുഡ്, ലാ ബാംബ,ലാറ്റിനോ ഫുഡ്, റാപ്പ്, ആർ ഏൻ്റ്ബി, കെൻ്റക്കി ഫ്രൈഡ് ചിക്കൻ, നാദസ്വരം, സാമ്പാർ പുളിച്ചത്, ഇടയ്ക്ക, അവിയലും മത്തിയും, ചീഞ്ഞ സ്രാവ് ശുഢ്കി,വളിച്ച ഹലീം, ടാഗോർ മ്യൂസിക് എന്നിവ ചെവിയിലും മൂക്കിലും നിറഞ്ഞു കവിഞ്ഞു.
 അതിനിടെ കള്ളത്തരത്തിൽ ബിസിനസ് നടത്തുന്നവരും രണ്ട് സ്ത്രീകളെ ഒരേസമയത്ത് കടിഞ്ഞാണിൽ നിർത്തുന്നവരുടെയും ടെലിഫോൺ വിളികളും ശ്രദ്ധിച്ചു കേട്ടു.
ഗേറ്റ് അടയ്കും മുൻപേ എത്തണം.
എൻ്റെ പിന്നിലെ ലൈൻ ശൂന്യമായി.
എല്ലാ സ്റ്റാളുകളും ഒഴിഞ്ഞു.
ഭാര്യ വിളിക്കുന്നു ഫോണിൽ.
"ബോർഡിങ്ങ് കഴിഞ്ഞില്ലേ? എന്തെടുക്കുവാ?"
"കഴിയാറായി,ഞാൻ ടോയ്ലറ്റിലാണ് വെയ്റ്റിങ്"
"ട്യൂബ് കൈയ്യിൽ തന്നെ പിടിച്ചിട്ടില്ലേ, മറക്കണ്ട"
"മറന്നിട്ടില്ല."



Saturday, November 24, 2018

മൃഗ കാണ്ധം


പതിനാറ്‌ വർഷം മുൻപ് നടന്ന കഥയാണ്. (ഇന്ന് ഒരു സുഹൃത്തിൻ്റെ പോസ്റ്റ് കണ്ടപ്പോൾ ഓർമ്മ വന്നത്).
വൈകീട്ട് വീട്ടിൽ വന്നപ്പോൾ ഭാര്യ പറഞ്ഞു, "Do you know that the only Veterinary hospital is 6 miles from here?"
"എന്താ നിനക്ക് ചികിത്സക്കായി ഇനീപ്പം അവിടെയാണോ പോവുക?"  എന്ന് ചോദിക്കാൻ സ്ത്രീ വിരുദ്ധത വന്ന നാക്കു വളച്ച് "ഊം.." എന്ന മൂളലും ചോദ്യചിഹ്നമായി ഒരുനോട്ടവും കൊടുത്തു.
അപ്പോളാണ് ഈയുള്ളവൻ സ്വന്തമായ ആറാം ഇന്ദ്രിയത്തിലൂടെ കാഴ്ച കണ്ട് ക്രൈം സീൻ തിരക്കഥ മെനയുന്നത്.
Qn.1
ആടുമാടുകൾ, പട്ടി, പൂച്ച,ഗിനിപ്പന്നി, ചിഞ്ചില മുതലായ കെട്ടുപാടുകൾ ഒന്നുമില്ലാത്ത നീയെന്തിനാണ് മൃഗാശുപത്രിയിൽ പോകുന്നത്‌?
Ans.
മൃഗങ്ങളെ മനുഷ്യരേക്കാൾ സ്നേഹിക്കുന്നവൾ ആയതുകൊണ്ട്.
Qn.2
അതിനു മൃഗമെവിടെ?
Ans.
അലഞ്ഞ് തിരിഞ്ഞു വന്ന പൂച്ചയെ വളർത്താൻ എടുത്തുവോ?, ആയിരിക്കില്ല. പൂച്ചയുടെ കരച്ചിൽ കേൾക്കുന്നില്ല. പൂച്ചയെ തൊട്ടാൽ ഉടൻ ആസ്മ വരുന്ന ആളാണ് കക്ഷി.
മുയലായിരിക്കും. പക്ഷേ അതാണെങ്കിൽ മകൾക്ക് മുഖത്ത് പോക്കർ ഫേസ് ആയിരിക്കില്ല.
Qn.3
ഇനി റോഡിന്നരികിൽ കിടന്ന മുള്ളൻ പന്നിയാകുമോ?
Ans.
അല്ല, അണ്ണാൻ ആയിരിക്കും.
പെട്ടെന്ന് flashback.
കാലത്ത് ജോലിക്ക് പോകുന്ന സമയത്ത് ഒരുഅണ്ണാൻ വട്ടം ചാടിയിരുന്നു.  അനക്കമില്ലാതെ നടുറോട്ടിൽ ഹിറ്റ് ആൻ റൺ ആക്കിയാണ് പോയത്.
അതേ...
എല്ലാം ക്ളിയർ. ക്രിസ്റ്റൽ ക്ളിയർ.
നമ്മുടെ വാഹനം മുന്നോട്ടു പോകുന്നു. മിനിറ്റുകൾക്ക് ശേഷം ഭാര്യയുടെ വാഹനം വരുന്നു.
അണ്ണാൻ സ്പൈനൽ ഷോക്കിൽ നിന്നും വിമുക്തമായി പതുക്കെ റോഡ് സൈഡിൽ പാരാപ്ളീജിയയുമായി വാഹനത്തിലെ യുവതിയെ നോക്കുന്നു.
ചേച്ചി കാർ നിർത്തി പരിക്കേറ്റ ജീവിയേയുമായി ഏറ്റവും അടുത്ത ഹോസ്പിറ്റലിലേക്ക് പായുന്നു.
അവിടെ നടന്നത് മുഴുവനും കാണാൻ വിൻഡോസ് മീഡിയ ഗ്ളിച്ചുകൊണ്ട് കഴിഞ്ഞില്ല,
അമേരിക്കൻ ആക്സൻ്റും ബ്രിട്ടീഷ് ആക്സൻ്റും ഒരു ഇലഞ്ഞിത്തറമേളം പകരമിടുന്നു.
Bottom line, "നിങ്ങളേത് കോത്താഴത്തുകാരിയാ, ഇതിനെ എവിടേയെങ്കിലും കളഞ്ഞേര്" എന്ന മറുപടി ലഭിച്ചുകാണും.
Qn.4
എങ്കിൽ മൃതശരീരം എവിടെ?
Ans.
അകക്കണ്ണുകൊണ്ട് ഗാരേജിനുപുറത്ത് പ്രത്യേകിച്ച് എന്തെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കുക.
 അതാണ്‌. അതേ, ഒരുചെറിയ ഷൂബോക്സ്. അത് ഗാർബേജ് കൺടൈനറിന് താഴെ വച്ചിരിക്കുന്നു.
കാർ റിവേഴ്‌സ് എടുത്തപ്പോൾ കണ്ടു.
ആ ബോക്സിലാണ് മൃതദേഹം.
"Watson, this is a curious case of a shoe box outside garbage"
Case solved.

മലയാളീ ഡാ..
ഭാര്യയും മകളും  തറയിൽ വീണ മാൻഡിബിളുകൾ പെറുക്കി
എടുക്കുന്ന സീനിൽ credits ഉയരുന്നു.

Thursday, August 2, 2018

Letters Of Reference


Letters of reference flew into the lake
Where the fly fishing hook waited for the dreams
As the salty waves of aspirations bubbled.
It was a perch of solitude for me.
Where I always cast the same old reel
Cursing the gnats of swarming ignorance
Life had four seasons.
The student, teacher, student and teacher.
You're a student.
To whom it may concern.
You have waived your rights, to see my wrong.
My CV is a haiku
Yours is War and Peace
For which I write a forward
Shamelessly
Fly fishing...
I would rather sit at this perch where
I write a poem about you
Then...
I retire into the clouds moistening my nostrils
Who will write my poem?

ഒരു സമരിയക്കാരനും ജമ്പ് സ്റ്റാർട്ടിങ്ങും



പാഠം ഒന്ന്:

പലപ്പോഴും അറിയാതെ ലൈറ്റ് കെടുത്താതെ പാർക്ക് ചെയ്താണ് കാറിന്റെ ബാറ്ററി ചാർജ്ജ് പോകുന്നത്‌. ഒരിക്കൽ ഞാൻ മാളിൽ നിന്നും രാത്രി എന്തോ വാങ്ങി തിരിച്ചു പോകുന്നതിനിടയിൽ വയസ്സായ രണ്ട് ചേച്ചിമാർ കാറിന്റെ ഹെഡ്ലൈറ്റ് അണയ്ക്കാതെ  ഡോർപൂട്ടി മാളിലേക്ക് പോകുന്നതു കണ്ടു.
തിരിച്ചു ഷോപ്പിങ് കഴിഞ്ഞു വരുമ്പോൾ ബാറ്ററി ജീവനില്ലാതെ പാവത്തുങ്ങൾ പെരുവഴിയിൽ കിടക്കേണ്ട എന്ന് കരുതി ഈയുള്ളവൻ വണ്ടി തിരിച്ചു പാർക്ക് ചെയ്ത് നല്ല സമരിയക്കാരനും ത്രിശ്ശിവപേരൂർ ഗഡിയുമായി.
ചേച്ചി മാരുടെ പിന്നാലെ വേണാട് എക്പ്രസ്സിന് സീറ്റുപിടിക്കാൻ പൂങ്കുന്നം മുതൽ ഓടുന്നതു പോലെയുള്ള ഓട്ടത്തിൽ ഒരു തൃണമൂലവും മുള പിടിച്ചില്ല.
അവസാനം ചേച്ചിമാരെ തിരക്കി വനിതാ വിഭാഗത്തിൽ ചുറ്റിപ്പറ്റി നിൽക്കുമ്പോൾ പെട്ടെന്ന് റാക്കുകളിലെ തൂക്കിയിട്ട വസ്ത്രങ്ങൾക്കിടയിൽ കിർലോസ്കർ ഫുട്ട് വാൾവിൻ്റെയിടയിൽ പതുങ്ങി നിന്ന കരീമീൻ പോലെ അതാ...രണ്ട് ഓറഞ്ച് തലകൾ.
"ക്ഷമിക്കണം, ചേച്ചിയുടെ കാറിന്റെ ഹെഡ്ലൈറ്റ് ഓഫാക്കാൻ മറന്നു, തിരിച്ചു പോകുമ്പോൾ ബാറ്ററി ചാർജ് കാണില്ല, അതാ ഞാൻ ഓടിവന്നത്. പോയി ഓഫാക്കിക്കോളൂ"
എന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞ് തല കുനിച്ച് പൊന്നാടയോ, പട്ടും വളയോ, പരമവീര്യ ചക്രമോ എന്തേച്ചാൽ മ്മടെ മേത്തിക്ക് ട്ടോളൂ, സാരല്ല എന്ന് മനസ്സിൽ ഇന്നസെൻ്റായി  ധ്യാനിച്ച് നിൽക്കേ അശരീരി കേട്ടു.
മലയാളത്തിൽ പറഞ്ഞാൽ "താനേത് കോത്താഴം പി ഓ നിവാസിയാണെടോ വ്വേ" എന്ന് വ്യംഗത്തിലും, പ്രാസമൊപ്പിച്ച്, "അതോണ്ട് നിങ്ങൾ ബേജാറാവേണ്ടിഷ്ടാ അത് തന്നെ അണഞ്ഞോളും"  എന്ന്  ആംഗലേയത്തിലും  വനിതാമണി ശീഘ്രം ഉവാച.
പ്ളിങ്ങിതർ പ്ളിങ്ങായ ഗച്ഛാമീ എന്ന് ഉച്ചഭാഷിണി പറയുമ്മുമ്പേ   ഗച്ഛാമീ എന്നും പറഞ്ഞു അവിടെ തുക്കിയിട്ട വില കൂടിയ പാൻ്റ് വാങ്ങാനാണ് ഞാൻ തിരക്കിട്ട് വന്നത് എന്ന ഭാവത്തിൽ തട്ടി മുട്ടി നീന്ന് ആളൊഴിഞ്ഞ തക്കത്തിന് മ്മള് സ്കൂട്ടായിഷ്ടാ.

പാഠം രണ്ട്.

ബ്രൂക്കിലിൻ, ന്യൂയോർക്ക്
സമയം അസമയം.
ലോക്കേഷൻ: ഹോസ്പിറ്റൽ പാർക്കിങ്ങ് ലോട്ട്.
ലഹരി മരുന്ന് അഡിക്റ്റുകളും ചുമ്മാ രസത്തിന് പള്ളയിൽ കത്തി കുത്തുന്ന പ്രാന്തന്മാരും പൃഷ്ടത്തിലെ അവിശ്വസീന മായ അസ്ഥികളിൽ ട്രപ്പീസുകളിക്കുന്ന ജീൻസും,  പിടിച്ച്പറിയിൽ ഡിപ്ലോമ യുമായി വീലസുന്ന ഹുഡ് വാസികളും നിറഞ്ഞ ചുറ്റുപാട്.

സാമ്പശിവൻ്റെ കഥാപ്രസംഗം കടമെടുത്ത് പറയട്ടേ...
അതാ..
ആക്കാണുന്ന കുലീന വാതക വൈദ്യുതദ്വീപ വെളിച്ചത്തിൽ അതാ..
ഭയ വിഹ്വലയും അതീവ സുന്ദരിയും സ്വർണ്ണത്തലമുടിയുമുള്ള  ഒരു തരുണീ...(അടിക്കടാ സിമ്പല്)
ആതേ ആ തരുണി ആരാണ്???

കഥാനായകൻ(വിഭാര്യനും, ഒരു മിനി വാനിൻ്റെ ഉടമയും, അതിലുമുപരി ചീഫ് ഫെല്ലോയുമായ ഫെല്ലോ ആണെന്ന് തരുണി ഇത്തരുണത്തിൽ അറിയുന്നില്ല സൂർത്തുക്കളേ...അത് ക്ളൈമാക്സിൽ പറയാൻ കഥാനായകൻ ഒരുക്കി വച്ചു. കാണാൻ സുന്ദരനനൊന്നുമല്ലെങ്കിലും ഭയങ്കര ബുദ്ധ്യാ മ്മളെ ഗഡി), അതേ ...നമ്മുടെ കഥാനായകൻ ഒറ്റ നിമിഷം കൊണ്ട്, ഉൾക്കണ്ണുകൊണ്ട്സൂ,പ്പർമാനായി ജുവതിയുടെ പ്രശ്നവും പരിഹാരവും ഉടൻ മനസ്സിലാക്കി്‌
...
എന്നാൽ ഞാൻ അകലെ പാർക്ക് ചെയ്ത ഒഢീസിയുടെ ലക്ഷ്യം വച്ച് വീട്ടിലെത്താൻ തിരക്കിട്ട് പോകുന്ന  വെറും ഒരു പീറ ഭിഷഗ്വരങ്ങൻ മാത്രം എന്ന ഭാവത്തിൽ "ചേട്ടന്റെ കാറിൽ ജമ്പർ കേബിൾ ഉണ്ടെങ്കിൽ ഒന്ന് എൻ്റെ ചത്തുകിടക്കുന്ന പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ ശകടത്തെ ഒന്ന് സ്റ്റാർട്ട് ചെയ്തു തരോ?" എന്ന പുറത്തു വരാത്ത ചോദ്യത്തെ മുൻകൂർ മനസ്സിൽ ചവിട്ടി മെതിച്ച് നമ്മുടെ കഥാനായകൻ..ആ കശ്മലൻ കടന്ന് പോയീ...
..ഇല്ല... നമ്മുടെ കഥാനായകൻ അത്തരക്കാരനല്ല...
അയാളുടെ കണ്ണുകൾ നീണ്ട നാസികയുടെ ഇരുവശത്തും തിളങ്ങുന്ന ഹേസൽ കണ്ണുകൾ കൊളുത്തി വലിച്ചു.
..'ന്ത്യേ കുട്ടീ, എന്നാൽ കഴിയുന്ന സഹായം ന്താച്ചാ ചോയ്ചോൾ്ട്ടാ..ഢീസൻ്റ് മനുഷ്യനാ..'എന്ന് ബ്രൂക്കിലിൻ ത്രുശ്ശൂർകാർ പറയുന്ന ഭാഷയിൽ കഥാനായകൻ അതീവ വിനയാന്വിതനായി ഒരുങ്ങി.

ഇരുട്ടിൽ സമയം നീട്ടാതെ പറയാം.
കഥാനായകൻ കാറിന്റെ ഹുഡ് തുറക്കുന്നു ; ചുമ്മാ ബാറ്ററി കണക്ഷൻ ചെക്ക് ചെയ്യുന്നു.
"ഒന്ന് സ്റ്റാർട്ടാക്ക്യേ" എന്ന് മൊഴിയുന്നു .
ഫലം നാസ്തീ..വൈദ്യൻ ഇച്ഛിച്ചതും അതാണല്ലോ.
"നീപ്പൊ ആരേ വിളിക്കാ? കുട്ടി എങ്ങനാ ഇനീപ്പോ വീട്ടീൽക്ക് പോകാ? അസമയാണല്ലോ?"  എന്നൊക്കെ ഒരു നമ്പറിട്ട് മ്മൾടെ ഗഡി, "എൻ്റെ വണ്ടിയിൽ ജംപറ് കാണും വണ്ടിയിൽ തന്നെ ഇരുന്നോളൂ..ഞാനിപ്പൊ വരാം"
എന്നും പറഞ്ഞ് കഥാനായകൻ ഇരുളിൽ പാർക്ക് ചെയ്ത വാനിൽ കയറുന്നൂ, ജംപറ് എടുക്കുന്നൂ...കണക്ഷൻ, റെഡി, സ്റ്റാർട്ട്.
കഥാനായകനും ജുവതിയും അങ്ങിനെ ജീവിതത്തിൽ കണക്ഷൻ സ്ഥാപിക്കുന്നു.
അതാണ് കഥയുടെ അവസാനം.
...
പക്ഷേ ഇത് റഷസ് ഇട്ടപ്പോൾ "ഇതൊരുമാതിരി മുട്ടത്തുവർക്കി പൈങ്കിളി യായല്ലോ "എന്ന അഭിപ്രായം വന്നതോടെ കഥാനായകൻ വീണ്ടും സമയമാം രഥത്തിൽ റിവേഴ്‌സ് പോയി.

വണ്ടി സ്റ്റാർട്ടാക്കി.
ജുവതി മൂന്നു നിമിഷങ്ങൾ കൊണ്ട് ബൈ പറയുന്നു, കഥാനായകൻ ലോംഗ് ഐലൻ്റ് എക്സ്പ്രസ് വേയിലൂടെ പായുന്നു...
 സ്വർണ്ണത്തലമുടിയുള്ള ജൂത തരുണീ രത്നത്തെയും കൈപിടിച്ച് സെൻട്രൽ പാർക്കിലും ബ്രൂക്കിലിൻ ബോട്ടാണിക്കൽ ഗാർഡനിലും നടന്നു പോകുന്ന സീനുകൾ ഷൂട്ടിങ് നടത്തി ഉറങ്ങാൻ കിടക്കുന്നു.
 അന്ന് റിലീസായ തപാലിൽ വന്ന നെറ്റ്ഫ്ളിക്സിൻ സീഡിയൊക്കെ വലിച്ചെറിഞ്ഞു.
നിദ്ര.
പിന്നെ പിറ്റേ ദിവസം

ലോക്കേഷൻ: ഹോസ്പിറ്റൽ

~മിഷൻ സ്വർണ്ണത്തലമുടി~
റഷ്യൻ കെജിബി സുഹൃത്ത് വിവരം തന്നു.
"സഖാവേ, യവളും പുലിയാണ് കേട്ടാ ഫെല്ലോ ഇൻ ഗൈനക്കോളജിക് ഓങ്കാളജി."
"ന്നാ...ചായക്കാശ്."

വഴിതെറ്റി വന്നതുപോലെ സ്വർണ്ണത്തലമുടിയും മിനിയൺസും റൗൺട് എടുക്കുന്ന വഴിയിൽ വട്ടം ചാടി.

'യ്യോ.. ആരാന്ന് മനസ്സിലേയില്ലട്ടോ. ഇന്നലത്തെ ഉപകാരം മറക്കില്ല, ഞാൻ ശരിക്കും പേടിച്ചു, ഈശ്വരൻ ആണ് ചേട്ടനെ അവടെ എത്തിച്ചത്. ഓഫാണെങ്കിൽ നമുക്ക് ഒരു കാപ്പിക്ക് പോയാലോ?"

..ഛെ കുട്ടീ.. അതൊന്നും വേണ്ട, നമ്മൾ ഒരുകണക്ഷൻ ആയില്ലേ?

ഈ ഡയലോഗ് പറയേണ്ടിവന്നില്ല.
അശരീരി വന്നു.

"ഒന്ന് വഴിമാറൂ, ഞങ്ങൾ പോകുന്ന വഴിയിലാണ് നിങ്ങൾ"

പ്ളിംങ്ങം ശരണം ഗഛ്ഛാമീ...

/Fin/