Translate
Sunday, February 28, 2021
മുഖം നഷ്ടപ്പെട്ടവർ
Sunday, December 13, 2020
തേപ്പുകാരികളുടെ തിരുശേഷിപ്പുകൾ
1.
ഇതിന് ജീവിച്ചിരിക്കുന്ന( നിങ്ങളുടെ )ആരുടേയോ സാദൃശ്യം തികച്ചും അപ്രതീക്ഷിതമായി ഉണ്ടായതാണ്. വിട്ട് കളയണം; പ്ളീസ്.
ഈ കഥയിലെ ആരോടും എനിക്ക് പകയോ വിരോധമോ ഇല്ല. വായിച്ചു രസിക്കാൻ മാത്രമല്ല,
"ആർക്കെങ്കിലും ഉപകാരാവട്ടേ" എന്ന് കൂടി മനസ്സിൽ കണ്ട് കൊണ്ടാണ് ഈ ചെയ്ത്ത്.
ഈ കഥ മുൻപ് എഴുതിയിട്ടില്ല. പലരോടും(ഭാര്യ ഉൾപ്പെടെ) പറഞ്ഞിട്ടുണ്ട്.
പള്ളിപ്രം അംശം ദേശത്തെ, ഒരു തരക്കേടില്ലാത്ത പുരാതന തറവാട്ടിൽ ജനിക്കുകയും തദ്വാരാ വഴിയിൽ കാണുന്നവർക്ക് "ആ മാഷിന്റെ മോനല്ലേ, എവിടേയ്ക്കാ?" എന്ന് ചോദിക്കാൻ അറപ്പില്ലാത്ത പേഴ്സണാലിറ്റി ജോർജ്ജ് ഡർബാർ മെമ്മോറിയൽ എൽ പി ഒന്നാംക്ലാസ് മുതൽ മൂന്നാം വർഷം ബി എസ്സി വരെ കീപ്പ് ചെയ്ത വ്യക്തിയാണ് യുവേഴ്സ് ട്രൂലി.
'പ്രൊഫഷണൽ കോളേജിൽ എത്തുക' എന്ന പതിനെട്ടാം പടിയിൽ തേങ്ങയുടച്ച് മാളികപ്പുറം കോംപൗണ്ടിൽ ചെന്തെങ്ങും വച്ച ഒരു ജാതി
കൾമിനേഷൻ അല്ലെങ്കിൽ "തനിപ്പിടി"ആയിരുന്നു അത്.
ഇനി ബക്കറ്റ് ലിസ്റ്റിൽ എക്സ്ട്രാ കരിക്കുലർ ജോക്കർ ചീട്ടുകൾ ആണ് എന്നറിഞ്ഞ് ഫുൾ ആർമാദിച്ച് ഒരുവിധം അടുത്ത അഞ്ച് വർഷവും പോയി.
പെണ്ണ് കാണൽ, വിവാഹം, ക്ടാവ്,ബിലാത്തി യാത്ര, ആറബിക്കഥകൾ, വീണ്ടും ക്ടാവ്, യുഎസ് കനവുകൾ എന്നീ നെറ്റ് ഫ്ളിക്സ് സീരീസ് കഴിഞ്ഞു, ബോറടിച്ചു.
എല്ലിന്റെ ഇടയിൽ വറ്റ് കുത്ത് അനുഭവപ്പെട്ടു.
ഭാര്യ നമ്പർ വൺ, എന്റെ ജാതകവശാൽ എനിക്ക് രണ്ട് തവണ വിവാഹം ചെയ്യാൻ ഒരു സ്കോപ്പ് പറഞ്ഞിട്ടുണ്ട് (എന്ന യുവേഴ്സ് ട്രൂലിയുടെ വാക്കുകൾ)എന്നതിൽ അതിയായി വിശ്വസിക്കുകയും ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നന്നായി തേച്ച് ഉരസുകയും ഉണ്ടായി.
വെട്ടൊന്നിന് തുണ്ടം രണ്ട് എന്ന രീതിയിൽ (ദ വാർ ഓഫ് ദ റോസസിലെപ്പോലെയുള്ള ക്ളൈമാക്സ് വന്നില്ല)
ചട്ടീം കലവും തട്ടീം മുട്ടീം പോയി.
ഇതിന് ഒരു പരിഹാരം ഉണ്ടാക്കുവാൻ ഞാൻ മുൻകൈയെടുത്ത് കോടതി കയറി.
ഇത്രയും മുഖവുരയ്ക്കൽ.
എന്നെ വീണ്ടും ഒറ്റയാൻ ആയി പ്രഖ്യാപിച്ചു കോടതിയും, രക്തം ഊറ്റിക്കുടിക്കുന്ന വക്കീലമ്മാരും ഏതാണ്ട് അനുമതി തന്ന് ജഡ്ജിന്റെ ഒപ്പ് കിട്ടാൻ പോകുന്ന സമയത്താണ് ഇത് ഉണ്ടായത്.
"വീണ്ടും ആരേയെങ്കിലും കണ്ടുപിടിക്കണം സഹോ ജീവിത സഖാവായി" എന്ന ഉപദേശം എന്റെ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ദൈനംദിനം ഫ്രീ ആയി നൽകിക്കൊണ്ടിരുന്നു.
എന്റെ ഡിപ്രഷൻ മാറ്റിയില്ലെങ്കിൽ ഞാനെങ്ങോ
മിസ്റ്റർ ദേവദാസ് അല്ലെങ്കിൽ കൊട്ടത്തേങ്ങയോ മണക്കൂസാമൃതാനന്ദയോ ആകും എന്ന് മനതാരിൽ കണ്ട പലരും പല സെക്കന്റ് ഹാന്റ് വണ്ടികളേയും, എനിക്ക് ഫിക്സ് ചെയ്യാൻ ശ്രമിച്ചു.
ഞാനാണെങ്കിൽ "ഇത്തവണ ഒരു ഫോറിൻ വണ്ടി തന്നെയെടുക്കണം" എന്ന ഒരു മൂച്ചിൽ അമേരിക്കൻ ബാച്ചിലർമാർ സാധാരണ ചെയ്യുന്ന സെറ്റപ്പ് നോക്കി, ബാറിൽ പോയി ബിയറും ഓർഡർചെയ്ത്, ക്ളബിൽ അറിയാത്ത ആൾക്കൂട്ടത്തിൽ ആർമാദിച്ച്. ശരിയായില്ല.
"അത് നമുക്ക് പണിയുണ്ടാക്കും മോനേ" എന്ന് നടുക്കത്തെ മുറിയിൽ കർക്കടക മാസത്തിൽ മുട്ടിപ്പലകയിൽ വന്നു ഇമാജിനറി ഫുഡ്ഡടിച്ചിരുന്ന ഒരു കാരണവർ പറഞ്ഞത് ഞാൻ ചെവിക്കൊണ്ടു.
ജോലി ഉണ്ടായിരുന്നു. വീട് വിറ്റു. ലോണില്ല.
വക്കീൽ ഫീസ് ഒഴിച്ച് പിന്നെ ചിലവ് വളരെ തുച്ഛമായ കാലം.
ഭക്ഷണം കുറച്ച് ഇനി കല്യാണം കഴിക്കാൻ സമയത്ത് ലേശം സ്ലിമ്മാവുന്നത് നന്നായിരിക്കും എന്ന് അന്നത്തെ കിടുകിടാച്ചി സൈറ്റായ 'മാച്ച് ഡോട്ട് കോമിലെ' വനിതകളുടെ എക്സ്പെക്ടേഷൻ വായിച്ചു മനസ്സിലാക്കി.
ഒരു മുപ്പത് പൗണ്ട് ഞാൻ അറിയാതെ കുറഞ്ഞു.
അങ്ങനെ ലേശം റിലാക്സേഷനിൽ കഴിയുന്ന കാലത്താണ് 'ഭാരത് മാട്രിമോണി' എന്ന സൈറ്റിൽ മെമ്പർഷിപ്പ് എടുത്തത്.
രണ്ടാം കല്ലാണം കഴിക്കുന്നത് ഒരിക്കൽ കഴിച്ചവർക്കാണ് എളുപ്പം, സ്വാഭാവികമായും.
അവരാണെങ്കിൽ വിലയിടിവ് ബാധിച്ചവരും സ്വയം ഒരു ഓഡിറ്റ് നടത്തിയ ആളുകളുമായിരിയ്ക്കും.
അതുകൊണ്ട് തന്നെ ചുള്ളന്മാരും സുന്ദരീമണികളും വേണ്ട, തലയിൽ ആൾത്താമസമുള്ള, നേരാംവണ്ണം ജോലിസ്ഥിരതയുള്ള ആളുകൾ ആയിരിയ്ക്കും ഫസ്റ്റ് പ്രിഫറൻസ്.
അങ്ങനെ ഞാൻ ഒരു ദിവസം ഒരു പ്രൊഫൈൽ കണ്ട് ഇഷ്ടപ്പെടുകയും, അങ്ങോട്ട് ഇൻട്രൊ അയക്കുന്നതിനു മുൻപ്, എനിക്ക് ഇങ്ങോട്ട് ഒന്ന് ഈ കക്ഷിയിൽ നിന്നും വരികയും ചെയ്തു.
"സെറിന്റിപ്പിറ്റി" എന്ന ചിക്ക് ഫ്ളിക്സ് ഞാൻ കണ്ടതിന്റെ പിറ്റേന്ന് ആയിരുന്നു ഈ സംഭവം.
"ദാ ഒരു കൺഫർമേഷൻ ബയാസ്" എന്ന എന്ത് തേങ്ങ നിങ്ങൾപറഞ്ഞാലും എനിക്ക് പ്രശ്നമില്ല. ആ സമയത്ത്, എനിക്ക് ഞാനറിയാതെ ഈ കക്ഷിയോട് ഏതോ മുജ്ജന്മത്തിൽ ഒരു കണക്ഷൻ ഉണ്ടായിരുന്നു എന്ന് ഒരു "വൈബ് വർക്കൗട്ടായി" എന്ന് പറയാം.
അതിനെത്തുടർന്ന്, രാത്രി ഒമ്പത് മണിക്ക് തുടങ്ങിയ ഫോൺ സംസാരം ഒന്നിന് പോകാൻ ബ്രേക്ക് എടുത്തത് ഒഴിച്ചാൽ രാവിലെ നാലുമണിവരെ തുടർന്നു.
അന്നത്തെ അൺലിമിറ്റഡ് ടൈം ഒമ്പത് മണിക്ക് ആയിരുന്നു. ഇന്നത്തെ കണക്കല്ല.
പിന്നെ ഏതാണ്ട് ഒന്ന് രണ്ട് ആഴ്ച അങ്ങനെ പോയി. പരസ്പരം കണ്ടിട്ടില്ല. എങ്കിലും ഞങ്ങൾ ഒരുമിച്ച് കളിച്ച് വളർന്നപോലെ തോന്നി.
ജോലിസ്ഥലത്ത് ഞാൻ പതിവിലേറെ മൂളിപ്പാട്ടുകൾ മൂളുന്നതും ഇടക്കിടെ പുറത്ത് പാർക്ക് ചെയ്ത കാറിൽ പോയി ഇരിക്കുന്നതും കണ്ടുപിടിച്ച എന്റെ സ്റ്റാഫ് ദിവസവും ഈ ലവ് സ്റ്റാറിയുടെ സ്റ്റാറ്റസ് അപ്ഡേറ്റ് വേണമെന്ന് നിർബന്ധിച്ചു.
അവരുടെ കുത്തിത്തിരുപ്പ് മൂലം
അവസാനം ഞങ്ങൾ തമ്മിൽ കാണാൻ തീരുമാനിച്ചു.
ഞാൻ പ്രതിശ്രുത ജീവിക്കുന്ന അമേരിക്കയിലെ ഒരു പ്രധാന നഗരത്തിൽ ഒരു ഹോട്ടലിൽ റൂം ബുക്ക് ചെയ്തു റിട്ടേൺ എയർ ടിക്കറ്റും എടുത്തു.
അങ്ങനെ മൂന്നു ദിവസം ലീവെടുത്ത് ഞാൻ യാത്ര പുറപ്പെട്ടു.
2.
"ഞാനാണെങ്കിൽ പ്ളെയിനിൽ ഇരുന്ന് പച്ചനിറമായേനേ" എന്നായിരുന്നു ഒരു സ്റ്റാഫ് എന്റെ ആ യാത്രയെപ്പറ്റിപ്പറഞ്ഞത്.
അവൾക്ക് എന്നെ ഇഷ്ടമാകുമോ എന്നറിയില്ല.
ഫോട്ടോ കാണുന്നതും യഥാർത്ഥ രൂപവും തമ്മിൽ വ്യത്യാസമുണ്ട്, എന്റെ ഗഡി പറയാറുള്ളതുപോലെ, "പിന്നീന്ന് നോക്ക്യാ ധർമ്മേന്ദ്ര, മുന്നീന്ന് നോക്ക്യാ ധർമ്മക്കാരൻ".
ഞാനന്ന് നഗരത്തിൽ ലാന്റ് ചെയ്ത ദിവസം ഏതോ ഒരു പ്രധാന ഫുട്‌ബോൾ കളി നടക്കുന്ന ദിവസമായിരുന്നു.
ചില വഴികൾ അടച്ചിരുന്നത് ദേശി ടാക്സി ഡ്രൈവർക്ക് കൺഫ്യൂഷനായി.
"ഈ മ്യൂസിക് ഇഷ്ടമായോ?" പാക്കിസ്ഥാൻ കാരനായ ടാക്സി ഡ്രൈവർ ചോദിച്ചപ്പോൾ ആണ് മനസ്സ് തിരിച്ചു വന്നത്.
"കൊള്ളാം"
"ഇവിടെ ജോലിയാണോ?"
"അല്ല, ഇന്റർവ്യൂ ആണ്"
"ഏത് കമ്പനിയിലാണ്?" ദേശിയുടെ ആകാംഷ.
"ഒരു കമ്പ്യൂട്ടർ കമ്പനിയിലാണ്".
അപ്പോൾ അയാൾ പറഞ്ഞു, അയാൾ ഒരു സിവിൽ എഞ്ചിനീയറിംഗ് ബിരുദമെടുത്ത ആളാണെന്ന്.
പലവിധ വഴികളിലൂടെ വന്നു അവസാനം ഹോട്ടലിലെത്തി.
"ഇതാണ് ഹോട്ടൽ". ഡ്രൈവർ.
ബോർഡിലെ പേരും റോഡിന്റെ പേരും യോജിക്കുന്നില്ല.
അവസാനം വാക്കു തർക്കങ്ങൾ കഴിഞ്ഞപ്പോൾ അയാൾ തോൽവി സമ്മതിച്ചു.
എയർപോർട്ട് അടുത്തുള്ള ഹോട്ടലിൽ എത്താതെ സിറ്റി സെന്റർ അടുത്ത അതേപേരിലുള്ള ഹോട്ടലിൽ അയാൾ എത്തിച്ചു കളഞ്ഞു. നാലിരട്ടി ദൂരം ഓടി. ആവശ്യമില്ലാതെ.
ഉള്ള നല്ലൊരു മൂഡ് കളഞ്ഞു.
ലഗ്ഗേജ് എടുക്കുന്നതിനിടയിൽ,
"ദാ, ഇത് പിടിച്ചോ" ഒരു പ്ളാസ്റ്റിക് സഞ്ചിയിൽ നിന്നും രണ്ട് കാസറ്റുകൾ അയാൾ നീട്ടി.
"ഇത് എന്താണ്?"
"പത്ത് ഢോളർ, ഞാൻ റെക്കോർഡ് ചെയ്ത കാസറ്റാണ്".
"വേണ്ട, താൽപര്യമില്ല," അയാളുടെ സംഗീത സ്വപ്നങ്ങളിൽ ചവിട്ടി മെതിച്ച് ഞാൻ ഹോട്ടൽ റിസപ്ഷനിലേയ്ക്കുള്ള പടികൾ കയറി.
"ഞാനിവിടെ എത്തി"
പ്രതിശ്രുത യെ വിളിച്ചു പറഞ്ഞു.
" ദാ വരുന്നു, ഒരു നാൽപ്പത് മിനിറ്റ് എടുക്കും, വിഷമമില്ലല്ലോ"
ഞാൻ റെഡിയായി.
കാലത്ത് എഴുന്നേറ്റപ്പോൾ തേച്ച പല്ലുകൾ വീണ്ടും ധാരാളം പേസ്റ്റ് എടുത്ത് തേച്ചു.
കിസ് ചെയ്യാൻ നേരത്ത് പ്രശ്നമാവേണ്ട.
ഇട്ടിരുന്ന ഷർട്ടെല്ലാം മാറി ഫ്രഷായി.
മുപ്പത്തിഅഞ്ച് മിനിറ്റ്.
ഫോൺ അടിച്ചു.
"ഞാൻ എത്താറായി. വഴി തെറ്റിയെന്ന് തോന്നി, പക്ഷേ ഹോട്ടൽ എനിക്ക് കാണാം".
"സാരമില്ല, ഞാൻ ഇവിടെ ത്തന്നെ കാണും".
റൂം നമ്പർ പറഞ്ഞു കൊടുത്തു.
ജനലിനടുത്തുള്ള സോഫയിൽ ഇരുന്ന് കനം കുറഞ്ഞ വെളുത്ത കർട്ടനിടയിലൂടെ ഞാൻ താഴോട്ട് നോക്കി. ഞാൻ എട്ടാമത്തെ നിലയിലാണ്. ഹോട്ടലിന്റെ മുന്നിലെ പാർക്കിങ് ലോട്ട് കാണാം.
ചുറ്റുമുള്ള സ്ഥലമൊന്നും കാണാൻ കൊള്ളില്ല. അകലെ എയർപോർട്ട് ടവർ കാണാം. മറ്റു ഭാഗത്ത് അകലെ ചില ഫാക്ടറികൾ. വളരെ ദൂരെ സിറ്റിയുടെ പടുകൂറ്റൻ ബിൽഡിങ്ങുകൾ ചാര നിറത്തിലുള്ള ചക്രവാളത്തിൽ കാണാം.
ഇത്രയുമാണ് എനിക്ക് അവളെപ്പറ്റി അറിയാവുന്നത്.
എന്നെപ്പോലെ ഡിവോഴ്സ് ഫയൽചെയ്ത് അവസാന ഭാഗത്തിലാണ് കക്ഷിയും.
പൂർവ്വ ഭർത്താവ് ഡോക്ടർ ആണ്. ഇപ്പോൾ ഭർത്താവ് കുട്ടികളേയും കൊണ്ട് നാട്ടിൽ പോയിരിയ്ക്കുന്നു.
ഭർത്താവും കുട്ടികളും പഴയ വീട്ടിൽ.
ജോലി ബാങ്കിൽ. ബിരുദധാരിണി.
സ്വന്തമായി രണ്ട് ബെഡ്റൂം എക്സിക്യൂട്ടീവ് ഫ്ളാറ്റ് എടുത്ത് താമസിക്കുന്നു.
നാലു ഭാഷകൾ അറിയാം. ഹിന്ദി, തെലുങ്ക്, ബംഗാളി, ഇംഗ്ലീഷ്.
അപ്പോൾ ഞാൻ കണ്ടു.
ഒരു ക്രീം കളർ ലെക്സസ് പതുക്കെ ഗേറ്റിലൂടെ വരുന്നു. അകത്തുള്ള പാർക്കിങ്ങിൽ തിരിച്ചിടുന്നു.
എന്റെ ഫോൺ ശബ്ദിച്ചു.
എനിക്കറിയാം.
അത് അവളായിരിയ്ക്കും.
"ഞാനിവിടെ എത്തി"
"ഓ ക്കെ, നേരേ വന്നോളൂ"
ലെക്സസിന്റെ ഡ്രൈവർ സൈഡ് ഡോർ തുറന്ന് അവൾ പുറത്ത് വന്നു. ഞാനെന്റെ നിക്കോൺ ക്യാമറ യിൽ സൂം ചെയ്തു നോക്കി. മുഖം വ്യക്തമല്ല.
ഞാൻ അത് എന്തുകൊണ്ട് ചെയ്തു എന്നറിയില്ല.
ഒരു ക്യൂരിയോസിറ്റി ആയിരിയ്ക്കും.
ഏതാനും നിമിഷങ്ങൾക്കുള്ളിൽ മുറിയുടെ വാതിൽ തുറന്ന്, എന്നെ ഹഗ് ചെയ്ത്, മിനിറ്റുകളോളം ചുണ്ടുകൾ കോർക്കാനിരിയ്ക്കുന്ന ആ മുഖം എങ്ങനെ യായിരിയ്ക്കും എന്ന് ഊഹിക്കാവുന്നതാണ്.
എന്നിട്ടും...
എന്റെ മനസ്സ് അവളുടെ ഓരോ കാൽചുവടുകളും കണക്ക് കൂട്ടുന്ന കൊറീയോഗ്രാഫറായി.
എനിക്കറിയാം. ഇപ്പോൾ അവൾ എലിവേറ്ററിന്റെ 'എട്ട്' എന്ന ബട്ടൻ അമർത്തിയിരിയ്ക്കും.
ഇരുപത് സെക്കണ്ടിൽ മുറിക്ക് പുറത്ത് വളകിലുക്കം.
എന്റെ ഹൃദയം പടപടാ മിടിച്ചു.
വിയർത്തു.
വാതിലിലെ ലെൻസിലൂടെ നോക്കി.
അതേ അവളാണ്.
കണ്ണാടിയിൽ എന്റെ മുഖം നോക്കി. മുടി ഒതുക്കി.
പതുക്കെ വാതിൽ തുറന്നു.
പുറത്ത് അപരിചിതമായ മുഖം.
സൂക്ഷിച്ചുനോക്കി.
ഒരുപക്ഷേ എന്നേക്കാളും പ്രായമുണ്ട്. ഫോട്ടോയിൽ കണ്ടതിനേക്കാളും പ്രായമുണ്ട്, ആൾ ഇതു തന്നെയാണ്.
"വരൂ, ഇരിക്കൂ"
എനിക്ക് കയറി ഹഗ് ചെയ്യാനോ കിസ് ചെയ്യാനോ മനസ്സിൽ തോന്നിയില്ല.
അവളുടെ മുഖത്ത് ലേശം കുസൃതിയും പുഞ്ചിരിയും ചേർന്ന ഗൗരവം.
മുറിയിൽ കാൽവിൻ ക്ളൈൻ എറ്റേണിറ്റിയുടെ സൗരഭ്യം.
അവൾ LV എന്ന ഡിസൈൻ ഉള്ള ബാഗ് മേശപ്പുറത്ത് വച്ചു.
എനിക്ക് എതിരേയുള്ള കസേരയിൽ ഇരുന്നു.
മുടി ലേശം ചെമ്പിച്ച ഡൈ ചെയ്തിരിയ്ക്കുന്നു.
വേഷം ജീൻസും ഫുൾസ്ളീവ് ഷർട്ടും.
അതിന്റെ മൂന്നാമത്തെ ബട്ടൺ പൊട്ടുമോ എന്ന് ഞാൻ മുഖത്ത് നോക്കുന്നതിനിടയിൽ ശങ്കിച്ചു.
രാത്രി മുഴുവൻ ശിവരാത്രി ആക്കിയ ഞങ്ങളുടെ സംസാരങ്ങൾ എവിടെപ്പോയി എന്ന് ഞങ്ങൾ തന്നെ അറിഞ്ഞില്ല.
അവൾ എന്നെത്തന്നെ നോക്കി.
ഞാൻ ചിരിച്ചു.
ഇതല്ല ഞാൻ പ്രതീക്ഷിച്ചത്.
പ്രായം, സൗന്ദര്യം, പിന്നെ എന്താണ്?
അറിയില്ല.
ഇവിടെ കെമിസ്ട്രി ഇല്ല.
എവിടേയോ എന്തൊ ശരിയല്ല.
"എന്താണ്? ആർ യൂ ഡിസപ്പോയിന്റഡ്?" അവൾ ചോദിച്ചു.
അവളുടെ കഴുത്തിൽ ഒരു നേർത്ത ചെയിൻ.
കൈകളിൽ പലവിധത്തിൽ സ്വർണ്ണാഭരണങ്ങൾ. അമേരിക്കൻ ജീവിതത്തിൽ കാണാത്ത വിധത്തിൽ.
അപ്പോഴാണ് എന്റെ മുഖം മനസ്സിൽ വന്ന വിചാരങ്ങളുടെ കണ്ണാടിയായി തീർന്നിരിയ്ക്കാം എന്ന് എനിക്ക് ബോധോദയമുണ്ടായത്.
"വാട്ട് എബൗട്ട് യൂ?"
പിന്നെ സാവധാനം ഞാൻ അറിഞ്ഞു.
മനസ്സാണ് ഞങ്ങളെ ചേർക്കേണ്ടത് എന്ന്.
ഇനി രണ്ടു ദിവസം ഞാൻ ഇവിടെയാണ്.
3.
കുറച്ച് നേരം കഴിഞ്ഞു.
പിന്നെ ഇത്രനാളും ഇടമുറിയാതെ സംസാരിച്ചത് ഇവളോടായിരുന്നു.
ഇനി അതിൽ മാറ്റമില്ല. ഇതൊരു ബ്ളൈൻഡ് ഡേറ്റ് ആണെന്ന് മുഴുവനും പറയാനാവില്ല.
രണ്ടു പേരും ജീവിതത്തിൽ മുറിവേറ്റവർ. കുടുംബങ്ങൾ. ഭാഷകൾ മാറിയാലും ജീവിതം ഇന്നാട്ടിലും പ്രവാസികൾക്ക് ഒരുപോലെ.
ഉച്ചകഴിഞ്ഞിരിയ്ക്കുന്നു.
"നമുക്ക് പുറത്ത് പോയി ലഞ്ച് കഴിച്ചാലോ?" ഞാൻ പറഞ്ഞു.
"വേണ്ട, നമുക്ക് രാത്രിയിൽ നേവി പിയറിനടുത്ത് പോകാം. അവിടെ പലവിധ റെസ്റ്റോറൻറുകളുമുണ്ട്" അവൾ പറഞ്ഞു.
"എന്നാൽ നമുക്ക് താഴെയുള്ള റെസ്റ്റോറന്റിൽ പോകാം." എന്തെങ്കിലും ചെറുതായി കഴിക്കാം.
താഴെയുള്ള ബാർ തുറന്നിട്ടുണ്ട്. റെസ്റ്റോറന്റ് വൈകുന്നേരം മാത്രമേ ഉള്ളൂ.
ഒരു വട്ട മേശയും ചുറ്റും രണ്ട് ബാർ സ്റ്റൂളും.
വൈൻ ഓർഡർ ചെയ്തു കുടിച്ചു.
വണ്ടി ഓടിക്കാൻ ഉള്ളത് കൊണ്ട് അധികം കുടിക്കേണ്ട എന്ന് തീരുമാനിച്ചു.
പിന്നീട് സിറ്റിയിൽ പോയി.
ഒടുക്കത്തെ ട്രാഫിക്.
കുറേ ചുറ്റിത്തിരിഞ്ഞ് അവസാനം ഒരിടത്ത് പാർക്കിങ് കിട്ടി.
എല്ലാ റെസ്റ്റോറന്റിലും റിസർവേഷൻ. ഞങ്ങൾ കാത്തിരുന്നു.
അകലെ ഹിബാച്ചി റെസ്റ്റോറന്റിൽ വലിയ തീജ്വാലകൾ ഉയർന്നു. ഉച്ചത്തിലുള്ള മ്യൂസിക്കും.
"വെജിറ്റേറിയൻ ആണോ?"
ഇല്ല, ഞാനെല്ലാം കഴിക്കും. അവൾ പറഞ്ഞു.
അവസാനം ഞങ്ങളുടെ ഊഴമെത്തി. എന്നോട് ഓർഡർ ചെയ്യാൻ പറഞ്ഞു. അവൾക്കും അതെല്ലാം ബോധിച്ചു.
ഭക്ഷണം കുറേ ഉണ്ട്.
വെയിറ്റർ വന്നു,
" എങ്ങനെ യുണ്ട്, ഡിസർട്ട് മെനു ഇതാണ്."
"കൊള്ളാം, പക്ഷേ എനിക്ക് ഫുള്ളായി."
"എനിക്കും" ഞാൻ പറഞ്ഞു.
അവൾ പറഞ്ഞു, "ഐ ഹാവ് ടു ഡു എ പൗഡർ ബ്രേയ്ക്ക്"
"ശരി"
ഞാനിരുന്നു.
ആലോചിച്ചു നോക്കി.
അവളെ തെറ്റ് പറയാൻ കാര്യമില്ല. പ്രൊഫൈൽ ചിത്രം കാണാൻ കൊള്ളാവുന്നതും ലേശം വർഷങ്ങൾക്ക് മുൻപുള്ളതും ആയി പോസ്റ്റ് ചെയ്യുന്നത് സ്വാഭാവികമായും സംഭവിക്കും.
അട്രാക്ഷൻ, അതാണല്ലോ എല്ലാം. എത്ര സുന്ദരി ആയിരുന്നാലും ഒന്നു രണ്ട് വർഷം കഴിഞ്ഞാൽ പ്രായം കാണിക്കും.
അവളാണെങ്കിൽ അത്യധികം മേക്കപ്പും മറ്റും ചെയ്യാതെയാണ് വന്നത്.
മേക്കപ്പ് ചെയ്താൽ കിടുവാകും.
വെയിറ്റർ ബില്ലുമായി വന്നു.
ഞാൻ ക്രെഡിറ്റ് കാർഡ് എടുത്തു കൊടുത്തു.
അവളെ കാണാനില്ല.
ഒരു പക്ഷേ സ്ത്രീകൾ ളുടെ റെസ്റ്റ്റൂമിൽ എന്നും കാണുന്നതുപോലെയുള്ള ലൈനായിരിയ്ക്കും.
സാരമില്ല.
പതിനഞ്ച് ഇരുപത് മിനിറ്റ് കഴിഞ്ഞു.
ആളിനെ കാണാനില്ല.
ഫോൺ ചെയ്താലോ?
ശ്ശെ, അതുവേണ്ട.
ഞാൻ ഇരിക്കപ്പൊറുതിയില്ലാത്ത ആളാണെന്ന് കരുതും.
അവസാനം അവൾ വന്നു.
അവൾ പേഴ്സ് എടുത്ത് ഒരു തിളങ്ങുന്ന അലൂമിനിയം ഫോയിൽ കാണിച്ചു, "ഇത് എന്താണ് എന്നു പറയൂ"
ഞാൻ നോക്കി. രണ്ട് ഗുളികകൾ.
"ഏതോ പ്രൊജസ്റ്റെറോൺ പോലുണ്ട്"
"ഇത് എന്തിനാണ് ഉപയോഗിക്കുന്നത്?"
"എനിക്കറിയില്ല. എന്താണ് ഇപ്പോൾ ഇത് കാണിക്കുന്നത്?"
"അല്ല, ഞാൻ എന്റെ ഭർത്താവിന്റെ പോക്കറ്റിൽ കണ്ടതാണ്. ഇത് ആഫ്ടർ പില്ലാണെന്നാണ് എനിക്ക് തോന്നുന്നത്" അവൾ അമർഷത്തോടെ പറഞ്ഞു.
"അതൊക്കെപ്പോട്ടെ, നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം" ഞാൻ പറഞ്ഞു.
ശരിയാണ്, നമുക്ക് ഹോട്ടലിൽ തിരിച്ചു പോകാം.
ഞാൻ കരുതിയത് എന്നെ ഡ്രോപ്പ് ചെയ്ത് അവൾ തിരിച്ചു പോകുമെന്ന്.
അതുണ്ടായില്ല.
റൂമിലെത്തി.
ആഭരണങ്ങൾ അഴിച്ചു ബാഗിലാക്കി ബാത്ത് റൂമിൽ പോയി അവൾ തിരിച്ചു വന്നു.
ഒരു കമ്മീസോളുമിട്ട് ഡ്യൂവെറ്റ് കവറിനടിയിലേയ്ക്ക് ഊർന്നിറങ്ങുന്നതിനിടയിൽ അവൾ പറഞ്ഞു,
"എനിക്ക് നല്ല ഉറക്കം വരുന്നു, നാളെ സംസാരിക്കാം"
ഞാൻ ഓർത്തു.
പലവിധ ചോദ്യങ്ങൾ
എന്ത് കൊണ്ടാണ് ഭക്ഷണം കഴിച്ചശേഷം അവൾ അപ്രത്യക്ഷമായത്?
ഒരു പക്ഷേ അവൾ വെജിറ്റേറിയൻ ആയിരിക്കാം
ഒരു വിധത്തിൽ എങ്ങനേയോ കഴിച്ച് ടോയ്‌ലറ്റിൽ ശർദ്ദിച്ചുകാണും.
ഇനി ബില്ലു കൊടുക്കാതെ രക്ഷപ്പെടാനുള്ള ശ്രമമായിരുന്നെങ്കിലോ?
ഇല്ല. രണ്ട് കൈയിലും പത്തോളം പവന്റെ ആഭരണങ്ങൾ അണിഞ്ഞ ലെക്സസ് ഓടിക്കുന്ന ഇവൾക്ക് അതിന്റെ ആവശ്യമില്ല.
ഭർത്താവ് ഏതോ സ്ത്രീയോട് ബന്ധം പുലർത്തുന്നുവെന്ന് കണ്ടുപിടിച്ച ഒരു സ്ത്രീയാണിത്.
ഇതുവരേയും മാന്യമായി മാത്രമേ പെരുമാറിയിട്ടുള്ളൂ.
അല്ലെങ്കിൽ ബാത്ത് റൂമിൽ പോയി ലഹരി മരുന്നുകൾ ഉപയോഗിച്ചതാണോ?
ഞാൻ പുതപ്പിനടിയിലെ അവളുടെ കൈത്തണ്ടയിൽ ഞരമ്പുകൾ തലോടി. ഇല്ല.
മഹാപാപം.
ഞാൻ എത്ര ദോഷൈകദൃക്കായിരിയ്ക്കുന്നു.
ഇവൾ ഒരു കുല സ്ത്രീ.
നനുത്ത അടിവസ്ത്രം മാത്രം ധരിച്ച് ഇന്ന് ഈ പുതപ്പിനടിയിൽ എന്നോടൊപ്പം രാത്രി ചിലവിടുന്നു.
ഒരു അന്യനായ പുരുഷന്റെ മാന്യമായ പെരുമാറ്റം പ്രതീക്ഷിച്ച് അവൾ ഒരു കുഞ്ഞിനേപ്പോലെ ഉറങ്ങുന്നു..
അവൾക്ക് സെക്‌സ് ആണ് ആവശ്യമെങ്കിൽ എന്നെ പ്രലോഭിപ്പിക്കാമായിരുന്നു.
ഇത് ഒരു മാതിരി ഗാന്ധിയുടെ പരീക്ഷണമായിപ്പോയി.
4.
അതിരാവിലെ എന്തോ ശബ്ദം കേട്ട് ഉണർന്നു.
ഇന്നലെ കണ്ടത് സ്വപ്നമായിരുന്നു. വെറുതെ.
പിന്നെ മനസ്സിലായി.
ഇല്ല. പുതപ്പിന് അവളുടെ പെർഫ്യൂം മണക്കുന്നു. ഞാൻ ഹോട്ടൽ മുറിയിലാണ്. ഹാങ്ങറിൽ അവളുടെ ജീൻസ്.
ഇത് സ്വപ്നമല്ല.
അവൾ ബാത്ത് റൂമിൽ നിന്നും വന്നു.
"സോറി, ഞാൻ നിങ്ങളുടെ ടൂത്ത് ബ്രഷ് എടുത്തു, വിഷമമില്ലല്ലോ?"
ഇത് ആദ്യമായാണ്. നാൽപത് വർഷത്തിൽ ഞാൻ ആരുമായും ടൂത്ത് ബ്രഷ് പങ്ക് വച്ചിട്ടില്ല. ഇന്ന് അതും സംഭവിച്ചു.
"എനിക്ക് ഇന്നലെ വളരെയധികം ക്ഷീണമായിരുന്നു. ആദ്യമായാണ് ഒരു കുട്ടിയെപ്പോലെ ഉറങ്ങിയത്" അവൾ ഒരു ഹഗ്ഗും കിസ്സും തന്നു.
"മ്മള് ക്ടാങ്ങളെപ്പോലെങ്ങിനെ കെടന്നൊറങ്ങ്യാൽ മത്യോ മോളേ?"
എന്ന് ചോദിക്കാൻ വന്നു.
ഏയ്, ആക്രാന്തം കാണിക്കണ്ട. എത്രയായാലും മ്മക്ക് കിട്ടാനുള്ളതല്ലേ. നിപ്പനടിക്കുന്നതിനേക്കാൾ സാവകാശം നല്ലൊരു ആംബിയൻസിൽ ആസ്വദിച്ചു ആസ്വദിച്ചു അങ്ങനെ...
പിന്നീട് കാപ്പിയുണ്ടാക്കിക്കുടിച്ചു.
"എനിക്ക് ഇന്ന് ബാങ്കിൽ പോകണം. അതുവഴി ഞാൻ വീടും കാണിക്കാം പിന്നെ നമുക്ക് ടൗണും മാളുമൊക്കെ കാണാം. വാട്ട് ഡു യൂ തിങ്ക്?"
"ഞാൻ റെഡി"
അവൾ എന്നേയും കൂട്ടി അവർ താമസിച്ചിരുന്ന പോഷ് നൈബർഹുഡിൽ പോയി.
വീടിന്റെ ഡ്രൈവ് വേയുടെ അകലേയായി നിർത്തി.
എനിക്ക് മനസ്സിലായി.
വീടിന്റെ പുറത്ത് cctv കാണും. ഭർത്താവ് നാട്ടിൽ നിന്നും വന്നാൽ കാറിന്റെ അകത്ത് ഇരിക്കുന്ന എന്നെക്കാണും.
ഇനി വേറേ ആരുടേയോ വീട് ആയിരിയ്കുമോ?
കാറും റെന്റിനെടുക്കാമല്ലോ?
ഞാൻ കാറിനകം ഒന്നുകൂടി നോക്കി. ഡാഷ് ബോർഡിൽ ഗണേശ്. റിയർവ്യൂ മിററിൽ തൂങ്ങിക്കിടക്കുന്ന രുദ്രാക്ഷം. ഡ്രൈവർ സീറ്റിനു പിന്നിൽ ഓടിന്റെ മൂടിപ്പാത്രം.
അവൾ തിരിച്ചു വന്നു.
"ഹസ്ബന്റ് നാട്ടിലാണ്. വീട്ടിൽ ആരും കയറി മോഷണമൊന്നും നടത്തിയിട്ടില്ല എന്ന് നോക്കാനാണ് പോയത്. ഇനി ഞാൻ താമസിക്കുന്ന അപ്പാർട്ട്‌മെന്റിൽ പോകാം"
"ഓ ക്കേ"
വഴിയിൽ വച്ച് അവൾ പറഞ്ഞു, പെട്ടെന്ന് ഫ്ളാറ്റ് കിട്ടാൻ ഉണ്ടായ പ്രയാസങ്ങൾ. ബാങ്കിൽ നിന്നും രണ്ടാഴ്ച വഴുതി വീണ് തണ്ടലു വെൽകം ഉണ്ടായതും.
പിന്നെ അവളുടെ സ്വപ്നങ്ങൾ.
തിരിച്ചു ബോംബേയിലേയ്ക്ക് പോയി അടിച്ച് പൊളിക്കണം.
ഞാൻ അതെല്ലാം കേട്ടിരുന്നു.
"എനിക്കും മക്കളുണ്ട്, ഹൗ ഡു യു ഫീൽ എബൗട്ട് ദാറ്റ്?"
"അതെല്ലാം അറിഞ്ഞതിനുശേഷമല്ലേ നമ്മൾ അടുത്തത്?" അവൾ പറഞ്ഞു.
ശരിയാണ്.
പിന്നെ ഞങ്ങൾ ബാങ്കിൽ പോയി. അവൾക്ക് പരിചയമുള്ള ആളുകൾ. കൗണ്ടറിൽ തിരക്കാണ്. ശനിയാഴ്ച.
" ഞാനൊരു കാര്യം പറഞ്ഞാൽ വിഷമിക്കുമോ? എന്റെ അപ്പാർട്ട്‌മെന്റിൽ റെന്റ് കൊടുക്കണം. ഭർത്താവ് നാട്ടിൽ ആയതുകൊണ്ട് പുള്ളി ട്രാൻസ്ഫർ ചെയ്യാൻ താമസിച്ചു. കാൻ യൂ ഹെൽപ് മീ?"
"എത്ര വേണം?"
"തൗസന്റ് മതി. ചെക്ക് തന്നാൽ ഞാൻ ഡെപ്പോസിറ്റ് ചെയ്യാം"
ഞാൻ എന്റെ കോട്ടിന്റെ പോക്കറ്റിൽ നിന്നും ചെക്ക് എഴുതി. അവളുടെ പേരിൽ.
അടുത്ത ഊഴം അവളുടേതായിരുന്നു.
ബാങ്കിൽ നിന്നും അവളുടെ അപ്പാർട്ട്‌മെന്റിൽ പോയി.
പാർക്കിങ് അകലേയാണ്.
"കാറിൽ ഇരുന്നോളൂ, അയൽക്കാർ ഗോസിപ്പ് പറയാൻ ഇടവരേണ്ട. ഞാൻ പോയി ക്ളോത്ത് എല്ലാം മാറി വരാം"
ഞാൻ കാറിലിരുന്നു.
ഇളംനീല ചായമടിച്ച രണ്ട് നിലയുള്ള വൃത്തിയായി സൂക്ഷിക്കുന്ന അപ്പാർട്ട്‌മെന്റ് കോംപ്ളെക്സിൽ വീക്കെന്റിൽ തിരക്ക് കാണുന്നില്ല.
പതിനഞ്ച് മിനിറ്റ് കഴിഞ്ഞു.
അവൾ തിരിച്ചു വന്നു.
അവൾ ഒരു ആൽബം കയ്യിൽ പിടിച്ചിരുന്നു. അതിൽ ആരുടേയോ വിവാഹ ഫോട്ടോകൾ. അതിൽ അവളുടെ കടുംബത്തിലെ എല്ലാവരേയും പരിചയപ്പെടുത്തി.
മകൾ, മകൻ, ഭർത്താവ്, ബോംബേയിലെ പ്രശസ്തർ. അന്നത്തെ ഹാർട്ട് ത്രോബ് ജാക്കി ഷ്രോഫ്.
ഇനി നമുക്ക് മാളിൽ പോകാം.
പിന്നീട് മാളിൽ കൈകോർത്ത് കറങ്ങി.
സിനിമ കണ്ടു.
അവളുടെ ചോയ്‌സ്.
ഉച്ചയ്ക്ക് ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ ലഞ്ച്.
ഞാൻ തന്നെ ബില്ലടച്ചു.
അങ്ങനെ ആ ദിവസവും കഴിഞ്ഞു.
വാതിൽ തുറന്നപ്പോൾ ഉണ്ടായ ഞെട്ടൽ ഞങ്ങൾക്ക് മാറിയിരുന്നു.
തിരിച്ചു എയർപോർട്ടിൽ വിട്ട് അവൾ പോയി.
ലാന്റ് ചെയ്തപ്പോൾ അവളുടെ വോയ്‌സ് മെയിൽ. പ്രണയത്തിന്റെ മധുരം.
വീണ്ടും ജോലികൾ.
ഫോൺ വിളികൾ കുറഞ്ഞു.
പലപ്പോഴും തിരിച്ചു വിളികളും.
ഒരുപക്ഷേ അവൾക്ക് എന്നെ ഇഷ്ടപ്പെട്ടു കാണില്ല.
വല്ലപ്പോഴും വിളികൾ വന്നു.
ആയിടെയ്ക്കാണ് എനിക്ക് ഫെല്ലോഷിപ്പിന് ഇന്റർവ്യൂ വന്നത്.
അവൾ പറഞ്ഞു, "ഇതുവഴി വരുമെങ്കിൽ വിളിക്കണേ, നമുക്ക് കൂടാം".
ഇന്റർവ്യൂ വന്നപ്പോൾ കരുതിക്കൂട്ടി കാർ റെന്റിനെടുത്ത് തിരിച്ചു വരുന്നവഴിയിൽ വിളിച്ചു. വോയ്‌സ് മെയിൽ ഇട്ടു.
" ഞാൻ നാളെ അതുവഴി വരുന്നു, വിളിക്കുക"
പലതവണ വിളികളും വോയ്‌സ് മെയിലും.
അവൾ എവിടേയാണ്?
രണ്ട് ദിവസം കഴിഞ്ഞ് ഞാൻ വീട്ടിൽ തിരിച്ചെത്തി.
അവളുടെ ഫോൺ" ഇതു വഴി വരുന്നുണ്ടോ?"
ഞാൻ പറഞ്ഞു, "വരുന്നുണ്ടായിരുന്നു. ഇപ്പോൾ തിരിച്ചു വന്നു"
"അയ്യോ, ഇനി വരുമ്പോൾ വിളിക്കണേ"
ഇതുവരേയും അവളുടെ ശബ്ദം ഞാൻ പിന്നെ കേട്ടിട്ടില്ല.
വാൽകഷണം:
അനോണികൾ അന്നും ഉണ്ടായിരുന്നു.
രണ്ട് മാസം കഴിഞ്ഞു ഞാൻ എന്റെ പ്രൊഫൈൽ ചിത്രം മാറ്റി ലേശം ഗോട്ടീയുള്ള ഒരെണ്ണം വച്ചു. സ്ഥലം ബെർലിൻ, ജർമ്മനി. ജന്മദേശം ബോംബെ.
ഗസ് വാട്ട്
ഇട്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേയ്ക്കും ഒരു ഇൻട്രോ വന്നു.
(ഞാൻ പ്രതീക്ഷിച്ച മീൻ തന്നെ)
ഓർമ്മയുണ്ട് ആ മുഖം.
പതിനേഴ് വർഷമായി ഈ സംഭവം നടന്നിട്ട്.
ഈ തിരു ശേഷിപ്പുകൾ.
ഗൂഗിൾ ആരേയും ഒളിപ്പിക്കുന്നില്ല.
പ്ളാസ്റ്റിക് കവറിലെ ഉറുദു കാസറ്റുകൾ.
ഒരിക്കൽ കേട്ടു.
താൽപര്യമില്ല.
Saturday, August 22, 2020
കൊള്ളിമാവും കാവടിക്കാലവും
~കൊള്ളിമാവും കാവടിക്കാലവും ~
രണ്ടാം ഭാഗം
/ആദ്യഭാഗം എഴുതി പോസ്റ്റ് ചെയ്തു. അത് കഴിഞ്ഞു രണ്ട് പേജ് ഫോണിൽ ടൈപ്പ് ചെയ്തത് ഡ്രാഫ്റ്റാക്കി നിർത്തി. നോക്കിയപ്പോൾ തീറ്റ റപ്പായിയ്ക്ക് പത്തൻസിൽ ഇലയിൽ ചോറിട്ടപോലെ പോയ വഴിയില്ല./
വീണ്ടും തുടങ്ങട്ടെ.
അന്ന് വാഴക്കുളം അമ്പലത്തിൽ പ്രധാനമായും രണ്ട് കാവടി സംഘങ്ങൾ ആണ് ഉണ്ടായിരുന്നത്. ഒന്ന് ബീച്ചിൽ നിന്നും ഞങ്ങളുടെ, പിന്നെ വലപ്പാട് കുണ്ടായി ഫാർമസിയുടെ നേതൃത്വത്തിൽ മറ്റൊന്നും. ഞങ്ങൾ 'മാലാഖ' വളവ് എന്ന് വിശേഷിപ്പിച്ചിരുന്ന ബീച്ച് റോഡിലെ തൊണ്ണൂറ് ഡിഗ്രി ബെന്റായിരുന്നു അദൃശ്യമായ ലൈൻ ഓഫ് കൺട്രോൾ.
അതിന്റെ വടക്കുകിഴക്കൻ പ്രദേശത്തെ കാവടിയാട്ടം കുണ്ടായി ഗ്രൂപ്പിന്റെ അവകാശമായിരുന്നു.
ജനിച്ച സമയത്ത് ചിറകുകൾ ഇല്ലാതെ തന്നെ മാലാഖകളെപ്പോലെയുണ്ടായിരുന്ന രണ്ട് ചേച്ചിമാരുടെ വീടും കടയും ആ ബെന്റിന്റെ 90 ഡിഗ്രി മാർക്ക് ചെയ്യുന്ന സ്ഥലത്തായതുകൊണ്ടാണ് ആ പേര് വന്നത്.
കാവടിക്കാലം വന്നപ്പോൾ ആദ്യത്തെ കമ്മിറ്റി മീറ്റിങ് എപ്പോഴത്തേയും പോലെ ഞങ്ങളുടെ വീട്ടിൽ.
എന്തെങ്കിലും തർക്കങ്ങളും ഇറങ്ങിപ്പോക്കും പതിവാണ്.
തകിൽ വാദ്യക്കാരൻ ഈ വർഷം എതിർഗ്രൂപ്പിന് കൊട്ടാൻ കരാർ എടുത്തു എന്ന വിവരം കിട്ടി. അയാളെപ്പറ്റി പണ്ടേ വലിയ മതിപ്പുണ്ടായിരുന്നില്ല, മാത്രമല്ല പുതിയ അടിപൊളി പാട്ടുകളും പുള്ളിയ്ക്ക് പിടിയില്ലായിരുന്നു. ആരോ പൊള്ളാച്ചിയിൽ പോയാൽ പൂയത്തിന് തകിലടിക്കുന്ന ചുള്ളൻ തമിഴ് അണ്ണാച്ചിമാരെ കിട്ടുമെന്ന് പറഞ്ഞു.
പിറ്റേന്ന് അച്ഛൻ ഒരു കറുത്ത ബാഗുമെടുത്ത് കൊല്ലങ്കോട് വഴി പൊള്ളാച്ചിയെത്തി അന്ന് അവിടെത്താമസിച്ചു.
ഒരു ഉച്ച സമയത്ത് മുഷിഞ്ഞ ഷർട്ടും ഒരു പെരുങ്കായത്തിന്റെ സഞ്ചിയിൽ നിറച്ച് അരിമുറുക്കുമായി അച്ഛൻ പടികടന്നു വന്നു.
മുഖത്ത് അഭിമാനം.
ഓപ്പറേഷൻ സക്സസ്.
തകിൽ വിദ്വാൻ മിസ്റ്റർ അണ്ണാമലൈ ആണെങ്കിൽ കേരളത്തിൽ പോയി കൊട്ടാൻ ഒരു സന്ദർഭം കിട്ടിയത് സ്ലംഡോഗ് മില്യണെയർ പിടിക്കാൻ ഹോളിവുഡ് പ്രൊഡക്ഷൻ ധാരാവിയിലെത്തിയപോലേയാണ് എടുത്തത്. വളരെയധികം കഷ്ടപ്പെട്ട് ജീവിതം തള്ളി, സ്വന്തമായി ഒരു ടീമിനെ ഉണ്ടാക്കി പേരെടുക്കാൻ സാധിക്കണേ ഒരിക്കൽ.. എന്ന് മുരുകനോട് അണ്ണാമലൈ മനമുരുകി പ്രാർത്ഥിച്ചു
നിൽകുമ്പോഴാണ് "കടവുൾ മാതിരി മേഷ് " അയാളുടെ കുടിലിലേയ്ക്ക് കടന്ന് വന്നത് എന്ന് അടുത്ത തയ്യൽക്കട നടത്തുന്ന രാഘവേട്ടനെക്കൊണ്ട് മലയാളത്തിൽ എഴുതിയ ഇൻലന്റിൽ അയാൾ പിന്നീട് നാലു ഖണ്ധികയിൽ എഴുതിയത്.
ആ വർഷത്തെ പൂയം ഗംഭീരമായിരുന്നു.
പൊള്ളാച്ചി അണ്ണാച്ചിയുടെ തകിലടി സംഘം, രാത്രിയിൽ ഹിന്ദിയും തമിഴും അടിപൊളി പാട്ടുകൾ പെടയ്കുന്ന സെന്റ് സെബാസ്റ്റ്യൻ ബാന്റ് സംഘവും.
ഞങ്ങളുടെ പഞ്ചായത്തിലെ വർഷത്തിൽ മുന്നൂറ്റി അറുപത്തഞ്ചുദിവസവും പടക്കം വിൽക്കുന്ന കടയുടെ ഉടമസ്ഥരായിരുന്നു എതിർസംഘം. എന്നാൽ ഞങ്ങളുടെ പക്ഷത്തായിരുന്നു ചെറുവത്തൂർ അന്തോണീസ് ചേട്ടൻ. പുള്ളി വലപ്പാട് പള്ളിമുതൽ തൃപ്രയാർ ക്ഷേത്രത്തിൽ വരെ വെടിക്കെട്ട് നടത്തുന്ന ഞങ്ങളുടെ ലോക്കൽ ഗഡിയും എന്റെ അച്ഛന്റേയും പാപ്പൻമാരുടേയും ബാല്യകാല സുഹൃത്തുമായിരുന്നു. അന്ന് എന്റെ ഓർമ്മയിൽ നാലോ അഞ്ചോ ക്രിസ്ത്യൻ വീടുകളേ ഞങ്ങളുടെ വാർഡിൽ ഉള്ളൂ. പറയുമ്പോൾ അമ്പ് പെരുന്നാളിന് എന്നാലും കശപിശ ഉണ്ടാകും.
അന്തോണീസ് ചേട്ടന്റെ പേര് അന്തോണി എന്നാണെങ്കിലും പുള്ളി സ്വയം പുണ്യാളന്റെ പേരുതന്നെ എടുത്തു. ഫുൾഫിറ്റിൽ കാവടി പോകുന്നതിനടുത്ത് പലനിറത്തിൽ പുള്ളിയുടെ കൈയിൽ നിന്നും കത്തിയ്ക്കുന്ന മത്താപ്പിൽ ഞങ്ങളുടെ കാവടിസംഘം പലവിധ LUTൽ തിളങ്ങും.
പൂക്കാവടി ഉണ്ടാക്കുന്ന ദിവസങ്ങൾ ഉത്സാഹത്തിന്റെ ദിനങ്ങളാണ്.
വീടിന്റെ മുന്നിൽ ഞങ്ങളുടെ തെങ്ങുകയറുന്ന രാമു പുതിയ മടലുകൾ വെട്ടിയിടും പിന്നെ രണ്ട് പേർ ഈർക്കിൽ ആക്കിമാറ്റും. അതിന്റെ മണം ഇപ്പോഴും മൂക്കിലുണ്ട്. മാടത്തിങ്കൽ ബാലേട്ടൻ ആണ് പൂക്കാവടികളുടെ ഡിസൈൻ ഉണ്ടാക്കുന്നത്. പുള്ളിയുടെ സാധാരണ തൊഴിൽ ആധാരമെഴുത്ത്, കറസ്പോണ്ടൻസ് വഴി പഠിച്ച ഹോമിയോചികിത്സ എന്നിവയായിരുന്നു. ആദ്യമായി ഞങ്ങളുടെ നാട്ടിൽ ഡോക്ടർ എന്ന് ബോർഡ് വച്ച ആളും ബാലേട്ടനാണ്.
പുള്ളിയുടെ വീട്ടിൽ പോയി പലപ്പോഴും ഞാൻ അച്ഛൻ പറഞ്ഞ് ഹോമിയോ മരുന്ന് വാങ്ങിയിട്ടുണ്ട്. പൈസ വാങ്ങിയിരുന്നോ എന്നറിയില്ല.
ബാലേട്ടൻ തൃശ്ശൂർ പോയി പലതരത്തിലുള്ള കളർ പേപ്പറുകളും മറ്റും വാങ്ങി കൊണ്ടുവരും. അതിൽ പല ഷീറ്റുകൾ ചെറിയ ഗൗരവത്തോടെ മടക്കി വെട്ടി വൃത്താകൃതിയിൽ ആക്കി മാറ്റും. ഞാനടക്കമുള്ള ബാലസംഘം ഒരു പായിലിരുന്ന് ഓരോന്നായി അവയെല്ലാം അടർത്തി മാറ്റും. പലർക്കും പല പണിയാണ്.
കൊള്ളിമാവ് ഒരു അലൂമിനിയം കലത്തിൽ ചൂടുവെള്ളമൊഴിച്ച് കുറുക്കും. അതിൽ തുരിശ് ചേർക്കുന്നതുകൊണ്ട് തിന്നാൻ പാടില്ല. പാറ്റ കാരാതെ പൂക്കൾ സൂക്ഷിക്കാനാണത്.
ഓരോ വട്ടക്കടലാസ്സിലും നടുക്ക് കൊള്ളിമാവിൽ കുറുക്കിയ പശ വിരലിന്റെ അറ്റം മുക്കി ഒട്ടിച്ച് തിരിയ്ക്കും, അങ്ങനെ യാണ് പൂക്കൾ ഉണ്ടാക്കുക. പിന്നീട് ഈർക്കിൽ അതിന്റെ നടുവിലൂടെ കയറ്റുന്ന ജോലി. അവസാനം പച്ചക്കടലാസുവെട്ടി ഡയഗണലായി സ്പീഡിൽ തിരിച്ചു ഓരോ പൂവിലും ഇലയുടെ ഡെക്കറേഷൻ നടത്തുന്നതോടെ ഞങ്ങളുടെ വീട്ടിലെ പൂമുഖവും സ്വാമിമുറി എന്ന് വിളിച്ചിരുന്ന നാലാമത്തെ മുറിയും മുഴുവനായും മനോഹരമായ പൂക്കളോട് നിറയും. അവസാനമാണ് കാവടിയിയിൽ
പാണൻ ഗോപാലൻ പ്രത്യേകമായി നെയ്ത പനമ്പുകൊട്ടകളിൽ പത്രക്കടലാസ് ഒട്ടിച്ച് അതിൽ പൂക്കൾ ഒട്ടിക്കുന്ന സ്റ്റേജ്. അങ്ങനെ കൊട്ടക്കാവടി ഉണ്ടാക്കും.
പൂക്കളുണ്ടാക്കുന്നത് രാത്രിയിൽ ആണ്. അത് രാത്രി ഏഴുമണിക്ക് തുടങ്ങി കാലത്ത് രണ്ട് മണിവരെ തുടരും. കൊള്ളി പുഴുങ്ങിയതും കട്ടൻ ചായയും ആവശ്യാനുസരണം അടുക്കളയിൽ തയ്യാറായിരിയ്ക്കും. തമാശകൾ, പലരുടെയും മൂട്ടിൽ പശതേയ്ക്കുക, രാത്രിയിൽ വീടിന്റെ പിന്നിൽ ചാടിവീണ് പേടിപ്പിക്കുക എന്നീ കലാപരിപാടികൾ ഉണ്ടായിരുന്നു.
പൂയ്യത്തിന്റെ രണ്ട് ദിവസം മുൻപ് കാവടികളുമായി വീടുതോറും പിരിവിന് ഞങ്ങൾ രണ്ട് സംഘമായി പോകും. അങ്ങനെയാണ് മൂന്ന് വാർഡിലെ എല്ലാ വീടുകളും അതിലെ നാട്ടുകാരേയും എനിക്ക് പരിചയമായത്.
തകിലും കാവടികളും ചേർന്ന് പലയിടത്തും ചുറ്റി തിരിച്ചു വരുമ്പോൾ ഉച്ചയ്ക്കും രാത്രിയിലും ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും ഭക്ഷണം തയ്യാറായിരിയ്ക്കും.
അതൊന്നും കണക്കിൽ വരാത്ത ചിലവുകൾ.
അച്ഛന്റെ ഹോബിയായിരുന്നു അത്. ഒരുദേശത്തിന്റെ അഹങ്കാരമായി ഞാൻ ഹൈസ്‌കൂൾ എത്തുന്നത് വരേയും അത് തുടർന്നു. വീടിന്റെ സ്വാമിമുറിയിൽ പീലിക്കാവടികളും ഉറങ്ങി.
അങ്ങനെ പൂയം കഴിഞ്ഞു രാത്രിയിൽ നിശ്ശബ്ദരായി, മെതികഴിഞ്ഞ പാടങ്ങളിലൂടെ തലയിൽ പിടിച്ച ഗാസ് ലൈറ്റ് വെളിച്ചത്തിൽ ഉറക്കച്ചടവോടെ ഞങ്ങളുടെ സംഘം വീട്ടിലെത്തും.
കല്യാണം കഴിഞ്ഞ വീടുപോലെ
കാലത്ത് അണ്ണാച്ചിമാർ പൈസയും വാങ്ങി തകിലുകൾ കാവി നിറത്തിലുള്ള തുണികളിൽ കെട്ടി നടന്നുപോകും. വീട്ടിലെ മേശകളിൽ കർപ്പൂരത്തിന്റെ പാക്കറ്റുകളും ചന്ദനത്തിരികളും പീലിത്തണ്ടുകളും, അന്തരീക്ഷത്തിൽ ഉണങ്ങിയ കൊള്ളിമാവിന്റെയും ഭസ്മത്തിന്റേയും മണവുമായി ആ ദിവസങ്ങളും തീരും.
(നേരത്തെ വായിക്കാത്തവർക്കായി ഒന്നാം ഭാഗം)
~കൊള്ളിമാവും കാവടിക്കാലവും ~
ഒന്നാം ഭാഗം.
ഇന്ന് ടാപ്പിയോക്ക പുഡ്ഡിങ്ങ് കഴിച്ചു വയറിന്റെ വിസ്താരം വർദ്ധിപ്പിച്ചു കൊണ്ടിരിക്കെയാണ് കാവടിക്കാലം മനസ്സിലെത്തിയത്.
അത് ഞങ്ങളുടെ ദേശത്തിന്റെ കഥയാണ്.
തൃപ്രയാർ പടിഞ്ഞാറുവശത്തുള്ള, വാഴക്കുളം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലായിരുന്നു ഞങ്ങളുടെ നാട്ടിലെ തൈപ്പൂയം.
പൂയം വരുന്നത് മിക്കവാറും അമ്പലത്തിൽ പൂരം വരുന്നതിന് മുൻപായിരുന്നുവെന്ന് തോന്നുന്നു.
രണ്ട് കാര്യങ്ങൾ ആണ് അതെക്കുറിച്ച് ഓർക്കുമ്പോൾ ഓർമ്മ വരുന്നത്.
ഒന്ന്, രാത്രിയിൽ ഉറങ്ങാൻ തുടങ്ങുമ്പോൾ പേടിപ്പെടുത്തുന്ന ചിലമ്പുകളുടെ ശബ്ദഭേരിയിൽ പടവാളുമായി അലറിത്തുള്ളിവരുന്ന വെളിച്ചപ്പാട്.
ഒരുമാതിരി അപ്പർപ്രൈമറി വരേയുള്ള പിള്ളേരെല്ലാം അതുകണ്ടാൽ ട്രൗസറിൽ പെടുക്കും. എന്റെ ഒളിസ്ഥാനം നടപ്പുരയുടെ രണ്ട് വശത്തും ഉയർത്തി കെട്ടിയ കയ്യാലയുടെ ഒരുവശത്തുള്ള നടപിരിവ് കണക്കുകൾ സൂക്ഷിച്ചിരുന്ന ഒരു കോട്ടപ്പെട്ടിയുടെ പിന്നിലെ മൂലയിലാണ്. ആ സമയമാകുമ്പോഴേയ്കും സൂചികുത്താൻ അവിടെ പഴുതുണ്ടായിരുന്നില്ല.
തൈപ്പൂയം രാത്രിയിൽ 'ഭസ്മക്കാവടി' എന്ന കാര്യത്തോടെ സമാപിക്കും. രാത്രിയിൽ ബാന്റുസെറ്റും ഗാസ്ലൈറ്റും വെടിക്കെട്ടും മത്താപ്പൂവുമായി രസമാണ്. അതിനു പോകാതെ വയ്യ, പക്ഷേ പെനാൽറ്റി വെളിച്ചപ്പാട് ഹൊറർ ഷോ ആണ്.
രാവിലെ തുടങ്ങി ഉച്ചയ്ക്ക് തിരിച്ചു പോകുന്ന കാവടിയാത്ര 'പാൽക്കാവടി' എന്നപേരിൽ അറിയപ്പെടുന്നു. അതിലാണ് ഞങ്ങളുടെയെല്ലാം കാവടി സാമർത്ഥ്യം അരങ്ങേറുന്നത്.
രണ്ടാമത്തെ കാര്യം കാവടികളും അതിന്റെ നിർമാണങ്ങളുമായിരുന്നു.
(മൂന്നാമത്തെ കാര്യം ഏങ്ങണ്ടിയൂരിൽ നിന്നും അച്ഛന്റെ കസിന്റെ മക്കളായ, കല്യാണങ്ങളിൽ മാത്രം കാണുന്ന ചേട്ടന്മാർ ചാരായം കുടിച്ച് അമ്പലത്തിൽ വന്ന് അലമ്പുണ്ടാക്കുന്നതും കിണറിനരികിൽ പൂഴിയിൽ വാളുവെച്ച് കിടക്കുന്നതുമായിരുന്നു.)
കാവടികൾ മൂന്ന് വിധത്തിലുണ്ട്.
അതിലെ യമണ്ടൻ 'നിലക്കാവടികൾ' എന്നോ 'പീലിക്കാവടികൾ' എന്നോ പേരിൽ അറിയപ്പെടുന്ന, തമിഴ് നാട്ടിലെ ക്ഷേത്രങ്ങളും ചൈനീസ് ബുദ്ധക്ഷേത്രങ്ങളും മെർജ് ചെയ്ത, പോലേയുള്ള, ഒട്ടും എയറോഡൈനാമിക്കോ എർഗണോമിക്കലോ അല്ലാത്ത ചെത്ത് ഡിസൈൻ ഉള്ളവയാണ്.
അന്ന് ഞങ്ങളുടെ ഗ്രൂപ്പിന്റെ(പിന്നീട് പറയാം) സ്വന്തമായി നാലു നിലമുതൽ ഏഴോ ഒമ്പതോ നിലവരെ ഉയരം വരുന്ന പീലിക്കാവടികൾ ഉണ്ടായിരുന്നു. അതിൽ അഞ്ച് നിലവരെ ഈയുള്ളവൻ തലയിലോ തോളിലോ എടുത്തു ആടാൻ പരീക്ഷിച്ചിട്ടുണ്ട്. ഇപ്പോൾ സെർവൈക്കൽ ഡിസ്ക് അതോർക്കുമ്പോൾ പുളയുന്നു. സാധാരണ പീലിക്കാവടികൾ എടുത്ത് ആടുന്നത്, കണ്ടാൽ തമിഴ് സിനിമകളിൽ വില്ലൻ ചെട്ടിയാരുടെ സിൽബന്ധികളായി വരുന്ന ഖടോൽക്കജന്മാരെപ്പോലെയുള്ള കുഴിക്കൽ കടവിലെ ചുമട്ടു തൊഴിലാളികളായ ചേട്ടന്മാരായിരുന്നു. കാലത്ത് കുളിച്ചു കുട്ടപ്പന്മാരായി അവർ എത്തുന്നത് ചന്ദനത്തിരി യുടെ സുഗന്ധമായും പകുതി ആട്ടം കഴിയുമ്പോൽ സ്പിരിറ്റിന്റെ മണവുമായായിരുന്നു. അന്നൊക്കെ കാവടിസംഘം പ്രസിഡന്റ് ആയിരുന്ന അച്ഛന്റെ മകനെന്ന നിലയിൽ കാവടികൾ തമ്മിലടിച്ച് കേടുവരാതെ നോക്കുക എന്നത് എന്നിൽ നിക്ഷിപ്തമായ കാര്യമായി ഞാൻ എടുത്ത്, കുടിച്ച് പൂസായ ആട്ടക്കാർ ആരാണ് എന്ന് ക്ളാസ് മോണിറ്റർ പോലെ, കമ്മിറ്റി അംഗക്കാരെ സ്പോട്ടിൽ അറിയിക്കുകയും ചെയ്തിരുന്നു.
രണ്ടാമത്തെ തരം കാവടികൾ കൊട്ടക്കാവടികൾ എന്നപേരിൽ അറിയപ്പെടുന്ന വളരെയധികം വിസ്താരമുള്ള, എന്നാൽ ആടാൻ എളുപ്പമുള്ള കോളിഫ്ലവർ ഷേപ്പിലുള്ള 'ഫീമേയിൽ വെർഷൻ' കാവടികളാണ്.
മുന്നാമത്തെ തരം കാവടികളാണ് ഞങ്ങൾ പിള്ളേര് ആടി ചെത്തുന്നത്. അതാണ് പൂക്കാവടികൾ.
ഓരോ വർഷവും ഞങ്ങൾ സ്വന്തമായി ഉണ്ടാക്കുന്നവയാണത്.
അതിന്റെ നിർമ്മാണം അടുത്ത ഭാഗത്തിൽ വിശദമായി വരുന്നു.
രണ്ടാഴ്ചയോളം നീളുന്ന ഉറക്കമില്ലാത്ത ആ നാളുകൾ കൊള്ളിമാവും വർണ്ണക്കടലാസും കൈയിലൊട്ടിയ, ആഘോഷങ്ങൾ നിറഞ്ഞ
കാലമായിരുന്നു.
(തുടരും)
Saturday, August 8, 2020
സന്തോഷം തരുന്ന ഇച്ഛാഭംഗങ്ങൾ~ 2
2. ബ്രൂട്ടൽ കട്ടകൾ
നാട്ടിക SNൽ പഠിക്കുമ്പോളാണ്, കാന്റീന്റെ അടുത്ത് മൂന്നിഞ്ചിന്റെ രണ്ട് G.I. പൈപ്പ് പച്ചക്കറി ക്കടകളിൽ ഓണത്തിന് നേന്ത്രക്കൊലകൾ തൂക്കിയിടാൻ പോലെ ഉയരുന്നത് കണ്ടത്.
ഒന്നും മനസ്സിലായില്ല. അതിനടുത്തായിരുന്നു ചോറ്റുപാത്രം കഴുകാൻ യുവതീയുവാക്കൾ ഉച്ച സമയത്ത് ചാമ്പ്പൈപ്പ് അടിച്ചിരുന്നത്.
ഞാൻ അവിടെ അധികം സമയം ചിലവിട്ടിരുന്നില്ല.
കാരണം അത് മലയാളം ഡിപ്പാർട്ട്‌മെന്റും , കോളേജിൽ PE ഡയറക്ടർ ആയ എന്റെ എളേശ്ശന്റേയും ആസ്ഥാന ഡയറക്ട് റാഡാർ ഡിസ്റ്റൻസിലായ സ്ഥലമായിരുന്നു.
അന്നൊക്കെ "ലൈനടി" എന്ന ശ്രൃംഗാരത്തിന് ധാരാളം മാവിൻ ചുവടുകൾ കെമിസ്ട്രി ഡിപ്പാർട്ട്‌മെന്റിന്നടുത്തുണ്ടായിരുന്നു.
മേൽപ്പറഞ്ഞ ഇരുമ്പ് പൈപ്പ് ജലവിതരണം നടത്തുന്നതിനാണെന്ന് കരുതിയ എനിക്ക് തെറ്റി.
പിറ്റേന്നു കോളേജിൽ നേരത്തെ എത്തിയ സമയത്ത് കാമ്പസ്സിൽ ഉണ്ടായിരുന്ന സസ്യജാലങ്ങളിൽ ഏതൊക്കെ കുടുംബപ്പേര് പറയാൻ(പഠിക്കുന്ന സബ്ജക്ട് മാറ്ററിൽ പെട്ടത്) കഴിയും എന്ന് പരീക്ഷിക്കുന്നതിനിടയിൽ ആ പൈപ്പുകളിൽ എന്റെ ക്ളാസ്സ് മേറ്റ് രണ്ട് കൈയും വച്ച് പൊത്തിപ്പിടിച്ചു കയറി.
"ഡാ അത് വേണ്ട്രാ, സീൻ കോണ്ട്രാ" എന്ന് അന്നത്തെ ചുള്ളൻ ഭാഷയിൽ പറഞ്ഞ് പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ഒറ്റ ശ്വാസത്തിന് , "ഇത് ജിമ്മിനുള്ളതാസ്റ്റാ"
എന്ന് പറഞ്ഞു അവൻ അതിൽ പിടിച്ച് ഉയർന്നു.
അന്നൊക്കെ നമ്മുടെ സമകാലീനർ എന്ത് ചെയ്താലും അത് നമ്മളും ചെയ്തിരിക്കണം എന്നുണ്ട്. നമുക്കും ചെയ്യാൻ പറ്റും എന്ന ഒരു ധൈര്യവും.
കയ്യിലുള്ള റൂബിയേഷിയിലും, യൂഫോർബിയേഷിയിലും പെട്ട സസ്യ ജാലങ്ങളെ താഴെ ഫ്രേമിൽ ചവിട്ടിക്കൂട്ടാതെ സൈഡാക്കി ഞാൻ രണ്ട് കൈകളും വെച്ച് "പൊത്തോ, നിന്നെ ഇപ്പം ശരിയാക്കാടാ" എന്നും പറഞ്ഞു പിടിച്ചതുമാത്രം ഓർമ്മയുണ്ട്; പുറത്ത് ഏതോ ആവശ്യമില്ലാത്ത ഒരു ലിഗമെന്റ് "നിങ്ങളെവിടെയ്ക്കിസ്റ്റാ ഒരു ബെല്ലും ബ്രേയ്ക്കുമില്ലാതെ" എന്നും പറഞ്ഞ് വെലക്കി.
പിന്നെ ആവശ്യമില്ലാത്ത ആ പണിക്ക് പോയില്ല.
മേലാകെ എണ്ണപെരട്ടി, രണ്ട് ഭാഗത്തേയ്ക്കും ചെരിഞ്ഞ് വേണാട് എക്സ്പ്രസ്സിൽ ടോയ്‌ലറ്റിൽ ഇരിക്കുന്ന മുഖഭാവത്തോടെ, സ്റ്റേജിൽ ബ്രൗൺ കളറിലുള്ള ബ്രീഫുമിട്ട് പൊളപ്പിക്കുന്ന രണ്ട് പേര് അന്ന് കോളേജിലുണ്ടായിരുന്നു. അവരുടെ പേര് പറയാതെ ചെമ്മാപ്പിള്ളി കട്ട, പുളിഞ്ചോട് കട്ട എന്ന പേരുകൾ വിളിച്ച് ഞാൻ തൃപ്തിപ്പെട്ടു.
പിന്നെ വല്ലപ്പോഴും റേഷൻ കടയുടെ അടുത്ത് പോകുമ്പോൾ അവിടുത്തെ അഞ്ച് കിലോ കട്ടി ഒറ്റക്കൈയിൽ പോക്കി. "ദാ ഇത്രേയുള്ളൂ" എന്ന് പറയുന്നിടത്ത് എന്റെ ഭാരോദ്വഹനം അവസാനിച്ചു.
അന്നത്തെ ചിന്തയിൽ സ്റ്റേജിൽ ഷർട്ടിടാതെ കയറുക എന്നത് ലേശം "ശ്ശ്യേ" ആയിരുന്നു.
മസിൽ വന്ന് കഴിഞ്ഞാൽ പിന്നെ കാണാൻ ഭംഗിയുണ്ട്. വെയിലത്ത് മസിൽ കാണുന്ന തട്ടത്തിന്റെ മെറ്റീരിയലോ പൊക്കാളി ചെമ്മീൻ പിടിക്കുന്ന നെറ്റോ കൊണ്ട് ഉണ്ടാക്കിയ ബനിയനോ ടീഷർട്ടോ ആവും കട്ടകളുടെ വേഷം.
അന്നത്തെ നടപ്പ് സ്റ്റൈൽ ആണെങ്കിൽ പട്ടിച്ചെവിയൻ മൂന്നിഞ്ച് വീതിയുള്ള കോളറുള്ള ഫ്ളവർ ഷർട്ടും, ഉപ്പൂറ്റിയുടെ ഭാഗത്ത് മാത്രം പകുതി അലൂമിനിയം പല്ലുള്ള സിപ്പ് വച്ചു തയ്ച്ച പാവാട ബെൽ ബോട്ടവും.
താഴെ അതിനകത്ത് കൊക്കാലയിലെ ടയർ റീട്രെഡ് ചെയ്യുന്നിടത്തുനിന്നും വാങ്ങിച്ച മൂന്നു നാലിഞ്ച് ഉയരം സോളിട്ട പ്ളാറ്റ്ഫോം ഷൂവും ആണ്. അതുകൊണ്ട് തന്നെയാണ് എന്റെ അറിവിൽ നാട്ടിലെ കട്ടകൾ ടെസ്റ്റോസറ്റീറോൺ വേണ്ടത്ര ഉത്പാദിപ്പിച്ചിട്ടും ഒരു ലൈനും കിട്ടാതെ പാർശവത്ക്കരിക്കപ്പെട്ടത്.
അന്ന് അവരെല്ലാം കോളേജിൽ വരുന്നത് പാപ്പന്മാരോ അളിയനോ ഗൾഫിൽ നിന്നും കൊണ്ടുവന്ന ബ്രൂട്ട് എന്ന സ്പ്രേയും അടിച്ചായിരുന്നു.
എനിക്കാണെങ്കിൽ (ബുദ്ധിക്ക് ശേഷം) എറ്റവും തലയിൽ വികസിച്ച ശേഷിയെന്ന് പറഞ്ഞാൽ സ്കോട്ട് ലാന്റ് യാഡിലെ അൽസേഷ്യനുപോലുമില്ലാത്ത ഘ്രാണ ശക്തിയാണ്. അത് പലപ്പോഴും എന്നെ പീഡിപ്പിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന് സന്തോഷത്തോടെ വെളുത്ത ചെറുനാരങ്ങ അച്ചാർ കണ്ണടച്ച് വായിലിട്ടാൽ അതിന്റെ ഫാക്ടറിയിൽ ഒരുപിടി കരിംജീരകം കൊണ്ടു വന്നിട്ടുണ്ട് എന്ന് എനിക്ക് പറയാൻ കഴിയും.
കട്ട+നെറ്റ്ബനിയൻ+ബ്രൂട്ട് എന്ന a+b+c ആൾ സ്കയർ ആണ് എന്റെ ഓർമ്മയുടെ ഫോർമുല.
കൊല്ലങ്ങൾ കഴിഞ്ഞു.
ന്യൂയോർക്ക് സിറ്റിയിൽ ഇന്റേൺഷിപ്പ്.
അന്ന് റിട്രീറ്റ് എന്ന ഒരു പരിപാടിയുണ്ട്. ചരൽക്കുന്നിലെ ശിബിരം എന്നൊക്കെ പ്പറയുന്നതുപോലെ. പട്ടിപ്പണിയെടുത്ത് "ഫൂബാർ" ആയ മുപ്പതോളം വരുന്ന ഞങ്ങളുടെ ജോലിയിൽ നിന്നും മാറിയുള്ള റിലാക്സിങ്ങും "എന്ത്കൊണ്ട് നിന്നെപ്പോലെയുള്ളവർ ഈ ജോലിയിൽ വീണ്ടും അതീവ ശ്രദ്ധയോടെ തുടരണം" എന്ന് ഡിപ്പാർട്ട്‌മെന്റ് വ്യംഗ്യമായി പറയുന്ന, തുല്യ ദുഖിതർ മനസ്സ് തുറക്കാൻ ഉപയോഗിക്കുന്ന ദിവസമാണ് അത്.
മൂന്ന് നാല് ആശുപത്രിയിൽ പഞ്ഞിക്കായ പൊട്ടിത്തെറിച്ചു പോലെ പോയതുകൊണ്ട് ഓറിയെന്റേഷൻ കഴിഞ്ഞ ശേഷം കാണാത്തവരെപ്പോലും അന്ന് കാണാൻ സാധിക്കും. എന്റെ കോളേജിൽ സമകാലീകയല്ലാതെ പഠിച്ച മറ്റൊരു ഇന്റേൺ ആയ ചെമ്പൂക്കാവിലെ ദെജീ ജോണിനെ ഞാൻ വീണ്ടും കണ്ടത് അന്നാണ്.
നല്ലൊരു ദിവസമായിരുന്നു.
ഫോർട്ട് ഹാമ്മിൽട്ടൻ കമ്മ്യൂണിറ്റി ക്ളബ് എന്ന സിറ്റിയുടെ അറ്റത്തുള്ള ചെത്ത് സ്ഥലം.
അന്ന് ട്രെയിനിങ്ങിൽ വരുത്തേണ്ട മാറ്റങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഒരു കവറിലിട്ട് കൊടുക്കണം. അത് സംഘാടകർ പൊട്ടിച്ച് വായിച്ച് ബോർഡിൽ തൂക്കിയിട്ട വെള്ളപ്പേപ്പറിൽ എഴുതും. ഒരേ കാര്യം തന്നെ വന്നാൽ അത് എഴുതുകയില്ല.
ഞങ്ങളുടെ ബാച്ചിൽ "കട്ട" എന്ന് വിളിക്കുന്നതായി ഞാൻ ആരേയും ജോലിത്തിരക്കിൽ ശ്രദ്ധിച്ചിരുന്നില്ല.
കവർ പൊട്ടിച്ച് വന്ന ആദ്യത്തെ നിർദ്ദേശം,
"നമുക്ക് സ്വന്തമായി റെസിഡൻ്റ്സിന് മാത്രമായി ജിം വേണം".
അത് പറയാൻ കാരണമുണ്ട്.
ബാലീ ടോട്ടൽ ഫിറ്റ്നസ് എന്നൊക്കെപ്പറഞ്ഞ് തുടങ്ങിയ കിട്ടുന്ന നാമമാത്ര ശമ്പളത്തിൽ എല്ലാദിവസവും പോകാവുന്ന ജിമ്മുകൾ നഗരത്തിലുണ്ട്.
പെണ്ണും രണ്ട് പിള്ളാരുമുള്ള എനിക്ക് ഇനി ബോഡി ഫിറ്റ്നസ് ഒന്നും ആവശ്യമില്ലായിരുന്നു. ജോലി തുടങ്ങിയപ്പോൾ ധരിച്ചിരുന്ന സക്രബ് മീഡിയമായിരുന്നു, അതിപ്പോൾ സ്മോൾ സൈസ് ആയി മാറി.
റിട്രീറ്റിൽ എന്റെ കവർ പൊട്ടിച്ചു വായിച്ചപ്പോഴേയ്ക്കും പേപ്പറിൽ എഴുതാൻ സ്ഥലം തികയാത്ത സ്ഥിതിയായി. അതിലേറേ നിർദ്ദേശങ്ങളുടെ ഐവറുകളി.
അവസാനം നാലുമണിക്ക് ഹോൾ കാലിയാക്കാനുള്ള തിരക്കും.
ഞാനത് മറന്നു.
ആ ആഴ്ചയിലെ പ്രോഗ്രാം ഡയറക്ടർ മീറ്റിങ്ങിൽ വിളമ്പരം വന്നു.
"നിങ്ങളുടെ ജിം എന്ന സുന്ദരമായ ആവശ്യത്തിനായി ഒരു ബിൽഡിങ്ങിന്റെ താഴത്തെ നിലയിലുള്ള മുറികൾ ഞങ്ങൾ എടുത്തിരിക്കുന്നു. അതിന്റെ കീ ആവശ്യമുള്ളവർ സെക്രട്ടറിയെ കണ്ട് പേരെഴുതി വാങ്ങുക, നിങ്ങൾക്ക് 24 മണിക്കൂറും അതിനകത്ത് കയറാം".
ഇത് കേട്ടവശം മൂന്നാം നിലയിലേയ്ക്ക് രാഗത്തിന്റെ ഗേറ്റ് മാറ്റിനിക്ക് തുറക്കുന്ന സമയത്തെ ഓട്ടം പോലെ പുരുഷന്മാർ ഓടി.
നമുക്ക് പതുക്കെ മതിയെന്ന് വിചാരിച്ചു ഞാൻ ഇടിക്കാനൊന്നും പോയില്ല. പിന്നെ വെറുതെ കിട്ടുന്നത് ആവണക്കെണ്ണയായാലും കുടിക്കാമല്ലോ എന്ന് കരുതി ഞാനും വാങ്ങി.
ഒരാഴ്ച കഴിഞ്ഞു.
എന്നും ജിം എന്ന് പറയുന്ന ആ സ്ഥലത്ത് പോകണമെന്ന് വിചാരിക്കും, പക്ഷേ വേറേ നല്ല ചിന്തകൾ മനസ്സിൽ വരുമ്പോൾ അതങ്ങനെ മാഞ്ഞുപോകും.
അതുവഴി കുടുംബവുമായി ഒരു പോസ്റ്റ് കോൾ ദിവസം ഈവനിംഗ് വാക്കിനിറങ്ങിയപ്പോൾ ഭാര്യയെ സ്ഥലം കാണിച്ചു. "ഇതാണ് ഞങ്ങളുടെ പുതിയ ജിം."
"അയ്യോ ! അപ്പോൾ ചേട്ടന് ഫ്രീയായി പോകാമല്ലോ?" എന്ന് സഹധർമ്മിണി ഉവാച.
അങ്ങനെ ലഗ്നം ഒത്തു വന്ന ഒരു ബ്രാഹ്മ മുഹൂർത്തത്തിൽ കുളിച്ച്, ബ്രൂട്ടിനു പകരം അന്ന് ഉപയോഗിച്ചിരുന്ന Axe എന്ന സ്പ്രേയും അടിച്ച് അഡിഡാസിന്റെ ഒരു ടീഷർട്ടും ഒരു അയഞ്ഞ പാന്റുമിട്ട് ഹോസ്പിറ്റലിനു പിന്നിലെ രണ്ട് നിലക്കെട്ടിടത്തിന്റെ മുൻ വശത്തെ വാതിൽ തുറന്നു.
ട്രെഡ്മിൽ, വെയിറ്റ്സ്, എലിപ്റ്റിക്കൽസ്, ബഞ്ച് പിന്നെ പേരറിയാത്ത കുറേ മെഷീനുകളും രണ്ട് മുറികളിലായി ഉണ്ട്. എയർ കണ്ടീഷണറിന്റെ ശബ്ദം മാത്രം, മ്യൂസിക്കായി.
അകത്ത് എന്റെ ബാച്ചിലെ കട്ടയെന്ന് വിളിക്കാവുന്ന ഈജിപ്ഷ്യൻ ആണെങ്കിലും മിസ്രി സ്വഭാവം കാണിക്കാത്ത സുഹൃത്ത്.
പുള്ളിക്കാരൻ അപ്പർ ബോഡി ട്രെയിനിങ്ങ് നടത്തുന്നു.
അപ്പോഴാണ് അത് സംഭവിച്ചത്. എന്റെ മസ്തിഷ്‌കത്തിലെ ഘ്രാണ ശക്തി കിണറ്റിൽ ഇറങ്ങി ശുദ്ധവായു കിട്ടാതെ ബോധരഹിതനായി ത്തുടങ്ങിയ അന്യ സംസ്ഥാന ത്തൊഴിലാളിയെപ്പോലേ, "സേട്ടാ ബച്ചാവോ"
എന്ന അപകട സൈറൺ മുഴക്കിയത്.
പിന്നെ ഞാൻ വഴിതെറ്റി വന്നതാണെന്ന് കൈമുദ്രകൊണ്ടും മുഖംകൊണ്ടും അഭിനയിച്ചുകാണിച്ച് പുറത്ത് കടന്നു.
റോഡിലെ വാഹനങ്ങളുടെ പുക ഉള്ളിലേക്ക് കഞ്ചാവ് അടിക്കുന്നതുപോലെ ആഞ്ഞു വലിച്ചു.
പട്ടി ചന്തക്ക് പോയപോലെ ചേട്ടച്ചാര് ഫ്ളാറ്റിന്റെ വാതിൽ തുറക്കുന്നതുകേട്ട് ഭാര്യ എത്തി.
" എന്തേ ഇന്ന് തുറന്നിട്ടില്ലേ?"
"തുറന്നു, കയറിയതും ഞാനടച്ചു. ഭയങ്കര B.O."
" ഈ" എന്ന ഞങ്ങൾക്ക് മാത്രം അറിയാവുന്ന ആ ശബ്ദത്തിൽ എന്റെ "കട്ട"യാവുന്ന ബക്കറ്റ് സ്വപ്നങ്ങൾ സന്തോഷത്തോടെ ഒലിച്ചുപോയി.